തിരുത്ത്

മാന്യമഹാജനങ്ങളേ
ഇന്നലെ വരുത്തിയ
തിരുത്തുകളെല്ലാം
തിരുത്തേണ്ടതുണ്ടെന്ന്
കണ്ടെത്തിയതുകൊണ്ട്
എല്ലാം തിരുത്തി
മിനഞ്ഞാന്നത്തേതിനു
തുല്യമാക്കിയിട്ടുള്ളവിവരം
വ്യസനസമേതം
മനസിലാക്കുമല്ലോ

എന്ന് സസന്തോഷം
എന്റെ സ്വന്തം ഞാന്‍

ചീത്ത

പണ്ടു ഞങ്ങള്‍
കുറേ ഗുണ്ടു പിള്ളേര്‍
അണ്ടിയും പുന്നക്കായും
പെറുക്കാന്‍ പോകുമായിരുന്നു.

കോഴികൂവിയാലെണീറ്റ്
തലയിലൊരു തോര്‍ത്തും കെട്ടി
ചുണ്ടിലൊരു പാട്ടും ചുറ്റി
കുട്ടിപ്പട്ടാളം ഒത്തു കൂടും.

അയല്‍‌പക്കങ്ങളിലെ
തെങ്ങിന്‍‌തടങ്ങളില്‍
വവ്വാലാടിയിട്ട അണ്ടിയും
പുന്നയ്ക്കയുമാണ് ലക്ഷ്യം.

ഒറ്റയ്ക്കുപോകില്ല ഒരുത്തനും,
തോപ്പില്‍ ഊളന്‍ കാണുമോ
എന്നാണു പേടി.
ഒറ്റക്കില്ലാത്ത ധൈര്യം
ഒത്തുചേര്‍ന്നു വരുത്തി
തോപ്പിലേക്കൊരുമിച്ച്
മാര്‍ച്ചു ചെയ്യും ഞങ്ങള്‍.

എല്ലാത്തിനും ഉണ്ടാകും
ഓരോ വ്യവസ്ഥകള്‍.
ഓരോരുത്തര്‍ക്കും
പെറുക്കാന്‍ ഓരോ തടം.
ഒരു തടം തീര്‍ന്നാലേ
പാടുള്ളു അടുത്ത തടം.

വെളിച്ചം വീഴുമ്പോള്‍
ചുണ്ടിലെ പാട്ടുറയ്ക്കും
തോര്‍ത്തില്‍ നിറയും
അണ്ടിയും പുന്നയ്ക്കായും.
അണ്ടിവേട്ട തീര്‍ത്തും
സമ്പൂര്‍ണ്ണം സമാധാനപരം .

എങ്കിലുമുണ്ടെല്ലായിടത്തും
വ്യവസ്ഥ തെറ്റിക്കുന്ന
മൂരാച്ചികള്‍, തടം തെറ്റിച്ചു
കയറി അണ്ടി മോഷ്ടിക്കുന്ന
ചില ‘അണ്ടിക്കണ്ണന്മാര്‍'‍.

അതറിഞ്ഞാല്‍ വഴക്കാവും
വക്കാണമാവും
ഒന്നു പറയും
രണ്ടു പറയും
മൂന്നാമതണ്ടിക്കു പറയും
“നിന്റപ്പന്റണ്ടി”.
അണ്ടിക്കുമുന്നേ
“അപ്പന്റണ്ടി”
കാട്ടുതീപോലെ
വീട്ടിലുമെത്തും

തമ്പുരാനേ,
വെളിച്ചം വരുന്നതുവരെ
കണ്ണിനു കണിയും
കാതിനു ഗീതവുമായിരുന്ന
ഒരു പദം എങ്ങനെയാണിങ്ങനെ
വെളിച്ചം വീണപ്പോള്‍
ചീത്തയായതെന്ന്
അമ്മ ചുണ്ടില്‍ തേച്ചുതരുന്ന
കാന്താരിമരുന്ന് നീറുമ്പൊള്‍
ഏങ്ങിയേങ്ങിയാലോചിക്കും.

പാഠം 1

പശു പാല്‍ തരുന്നു
കോഴി മുട്ടതരുന്നു
തേനീച്ച തേന്‍ തരുന്നു
മുയല്‍ ഇറച്ചി തരുന്നു
കടല്‍ മത്സ്യം തരുന്നു
കാട് മരം തരുന്നു
നദി മണല്‍ തരുന്നു
കുന്ന് പാറ തരുന്നു
തരുന്നു തരുന്നു തരുന്നു
തരുന്നു തരുന്നു തരുന്നു

വിരസതക്ക് വിശക്കുമ്പോള്‍


ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?
നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?
"എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍” ‍
എന്ന ഒരു വരികൊണ്ട് ലാപുടയുടെ വിരസത എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു
“എഴുത്തച്ഛന്‍ മെമ്മോറിയല്‍
ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ
ഉച്ചഭക്ഷണ ഇടവേളയില്‍“
എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന
“തിലോത്തമ തിയേറ്ററിനകത്ത്
നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട്
പതിവുപോലെ പ്രവേശിച്ച നേരം“
എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍
പി.പി.ഹരിദാസിന്റെ
അപേക്ഷയുള്ള ഫയലിനെ
ക്ലാര വര്‍ഗ്ഗീസ്
മടക്കിവച്ച മാത്രയില്‍”
എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്?

എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ
ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?
കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....
ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു
ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.!

ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,
പന്ത്രണ്ട് അമ്പതിന്
പുറപ്പെടേണ്ടിയിരുന്ന
(ഇതുവരെ പുറപ്പെടാത്ത)
ജെ.കെ ട്രാവത്സ്
ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്
ഉച്ചഭാഷിണി
കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.
നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി
എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.


തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.

ശരിയോ

ശരികളൊന്നും
അത്ര ശരിയല്ല സുഹൃത്തേ
ഞാനോ ശരി
നീയോ ശരി
എന്ന തര്‍ക്കത്തിന്റെ
പേരില്‍ മാത്രമല്ലേ
നാം ഇത്രയും
തെറ്റുകള്‍ ചെയ്തു കൂട്ടിയത് !

ഭാവനാസമ്പന്നന്‍

സാധാരണമനുഷ്യന്‍
എന്നു കേള്‍ക്കുമ്പോള്‍,
തുന്നിച്ചേര്‍ത്ത ഉടുപ്പു
ധരിക്കാനില്ലാത്ത,
അടിവസ്ത്രങ്ങള്‍
കണ്ടിട്ടില്ലാത്ത,
ബ്രഷും പേസ്റ്റും കൊണ്ട്
പല്ലുതേക്കാനറിയാത്ത,
ഷേവിങ്ങ് ക്രീം പതച്ച്
താടി വടിച്ചിട്ടില്ലാത്ത,
സാനിട്ടറി നാപ്കിന്‍
എന്തിനുള്ളതെന്നറിയാത്ത,
കക്കൂസ് ഉപയോഗിക്കുന്നത്
എങ്ങനെ എന്നറിയാത്ത,
എണ്ണയോ ഷാമ്പുവോ
തേച്ച് കുളിക്കാത്ത,
സോപ്പിട്ടു നനക്കാത്ത,
ചെരുപ്പിട്ടു നടക്കാത്ത,
എല്ലെഴുന്ന ഒരു ഇരുകാലി
ജന്തുവിനെക്കുറിച്ചു ചിന്തവരുമോ
ഭാവനാസമ്പന്നനായ ഒരാള്‍ക്ക് ?

അവരും ഞങ്ങളും

“അവര്‍ വരാന്‍ പാടില്ല”
ഞങ്ങള്‍ പരസ്പരം പറഞ്ഞു.
“അവര്‍ വരാന്‍ ഞങ്ങള്‍ അനുവദിക്കില്ല”
ഞങ്ങളുദ്ഘോഷിച്ചു.
അവരെ നേരിടാന്‍ ഞങ്ങളൊരുങ്ങി.
പഴകിയതും തുരുമ്പിച്ചതുമായ
ആയുധങ്ങള്‍ തേച്ചുമിനുക്കി
അങ്കത്തിന് തയ്യാറായി.
“അവര്‍ വരുമോ?”
ചിലര്‍ ആശങ്കയോടെ ചോദിച്ചു
“ഇല്ല അവര്‍ വരില്ല”
ഞങ്ങള്‍ ഉറപ്പു കൊടുത്തു.
“അവര്‍ വന്നാല്‍ നമുക്കു നേരിടാം”
എന്നു പരസ്പരം ധൈര്യപ്പെടുത്തി.
അവര്‍ വരാന്‍ സാധ്യതയുള്ള
എല്ലാ വഴികളും ഞങ്ങള്‍ അടച്ചു.
വാതിലുകളും ജനാലകളും
ചൂട്ടഴികളും പോലും ഭദ്രമാക്കി.
അവര്‍ വരുന്നതും കാത്ത്
ഞങ്ങള്‍ കാവലിരുന്നു.
ഞങ്ങള്‍ ജാഗരൂകരായി
പടിക്കു പുറത്തുതന്നെ ഉണ്ടായിരുന്നു.
വഴിയിലേക്കു മാത്രമായിരുന്നു
ഞങ്ങളുടെ കണ്ണുകള്‍.
ഞങ്ങള്‍ ഒച്ചവച്ചുകൊണ്ടിരുന്നു,
അവര്‍ വരുന്നതിനെക്കുറിച്ച്..
അവര്‍ വന്നാലുണ്ടാകുന്നതിനെക്കുറിച്ച്...
അവര്‍ വന്നപ്പോഴുണ്ടായതിനെക്കുറിച്ച്...
അവര്‍ വരുന്നതു ഞങ്ങള്‍ കണ്ടില്ല.
“ഏയ്...അവര്‍ വരില്ല” ഞങ്ങളില്‍ പലരും
വിരസമായി പിറുപിറുത്തു.
“അവര്‍ വന്നെന്നു തോന്നുന്നു”
പെട്ടെന്നൊരാള്‍ പറഞ്ഞു
“എന്ത് ?” ഞങ്ങള്‍ കൂട്ടത്തോടെ ഞെട്ടി
“അവര്‍ വന്നു“ മറ്റൊരാള്‍ ഉറപ്പിച്ചു.
ഞങ്ങള്‍ വീണ്ടും ഞെട്ടി “എവിടെ ?”
“ദേ അവര്‍ അകത്തുണ്ട്”

എങ്ങനെ?
എങ്ങനെ അവര്‍ അകത്തെത്തി?
ഞങ്ങള്‍ ഉറങ്ങിയോ ?
ഇല്ല ഞങ്ങളുറങ്ങിയില്ലല്ലോ !
ഉറങ്ങാതിരിക്കാനല്ലേ ഞങ്ങള്‍
അവരെക്കുറിച്ച് ഒച്ചവച്ചുകൊണ്ടിരുന്നത് !
പിന്നെങ്ങനെ അവര്‍ വന്നു ?
ഞങ്ങള്‍ അന്ധാളിപ്പില്‍ പരസ്പരം നോക്കി.
പെട്ടെന്നൊരാള്‍ ഉത്സാഹമില്ലാതെ പറഞ്ഞു
“അതു പിന്നെ ആര്‍ക്കാണറിയാത്തത്
അവര്‍ വരുമായിരുന്നെന്ന്?”
ഞങ്ങളുടെ അന്ധാളിപ്പ് അസ്തമിച്ചു
“ശരിയാണല്ലോ” ഞങ്ങള്‍ ശമിച്ചു.
“അല്ലെങ്കിലും ആര്‍ക്കാണറിഞ്ഞുകൂടായിരുന്നത്
അവര്‍ വരുമായിരുന്നെന്ന് ”
ഞങ്ങള്‍ ആശ്വാസത്തോടെ ചിരിച്ചു.

ഇടംകയ്യന്‍

കുട്ടിക്കാലത്തേ
കുട്ടപ്പന്‍ ചേട്ടനിടം-
കയ്യാണത്രേ വാക്ക്.

ഇടം കൈകൊണ്ടേ എടുക്കൂ
ഇടം കൈകൊണ്ടേ കൊടുക്കൂ
ഇടം കൈകൊണ്ടല്ലാതെ
തീറ്റയില്ല കുടിയില്ല.

ഇടതുവാക്കാണുറക്കം
ഇടതുവാക്കാണുണര്‍ച്ച
ഇടതുവാക്കല്ലാതൊന്ന്
നാവെടുത്താലോതില്ല.

കുട്ടപ്പന്‍ ചേട്ടന്റമ്മ
തോരാതെ കരഞ്ഞു
കുട്ടപ്പന്‍ ചേട്ടന്റച്ചന്‍
പുളിമാറിട്ടടിച്ചു
നാട്ടുകാരെല്ലാം ചേര്‍ന്ന്
‘പീച്ചി’ യെന്നു വിളിച്ചു
എന്നീട്ടുമുണ്ടായില്ല
ചേട്ടനൊരു മാറ്റം.

ഇച്ചിച്ചിക്കയ്യനായി
കുട്ടപ്പന്‍ വളര്‍ന്നു
പത്തുവീതിപ്പലകക്ക്
നെഞ്ചുമങ്ങ് വിരിഞ്ഞു
അയലത്തെ അമ്മിണിയില്‍
കണ്ണു ചെന്ന് പതിഞ്ഞു.

അമ്പലത്തിന്‍ വഴിയില്‍
പാത്തിരുന്നു ചേട്ടനൊരു
കത്തെഴുതി അമ്മിണിക്ക്
കാത്തിരുന്നു കൊടുത്തു.

കത്തുകിട്ടി ഏറെനാളു
കഴിഞ്ഞെങ്കിലും പെണ്ണ്
ഒരുവാക്കും പറയാതെ
ഒഴിഞ്ഞങ്ങു നടന്നു.

സഹികെട്ട ദിനമൊന്നില്‍
കുട്ടപ്പനിടഞ്ഞു, ആനപോലെ
വഴിയില്‍ അമ്മിണിയെ തടഞ്ഞു,
“എന്തെടീ അമ്മിണീ നീയൊന്നും
പറയാത്തെ” എന്നു കേട്ടു.

അമ്മിണിയോ ചിറികോട്ടി
മൊഴിഞ്ഞു: “കുട്ടപ്പേട്ടാ
ഇടം‌കൈയാലെഴുതിയ
കത്തെനിക്ക് ഇടനെഞ്ചില്‍
കൊണ്ടില്ല,വലം‌കയ്യാലൊന്ന്
എഴുതിത്തന്നാല്‍ നോക്കാം”

അതുകേട്ടു കുട്ടപ്പനോ
വിരണ്ടുപോയൊരു നൊടി
പിന്നെച്ചിരിച്ചുചൊല്ലീ: “പെണ്ണേ
ഇടംകൈകൊണ്ടായാലെന്താ
വലത്തോട്ടല്ലേ എഴുത്ത്?”


*വാക്കിന് സൌകര്യം എന്നൊരര്‍ത്ഥവും ഉണ്ട്.

രാജ്യം

ഇന്ത്യയല്ല,
പാകിസ്ഥാനല്ല
എന്റെ രാജ്യം.

ബ്രിട്ടനല്ല,
അമേരിക്കയല്ല
എന്റെ രാജ്യം

കിഴക്കെന്നും
പടിഞ്ഞാറെന്നും
എന്റെ രാജ്യത്തി-
നില്ല വേലികള്‍.

എന്റെ രാജ്യമേ
എന്നു വസുന്ധരേ
നിന്നെ നോക്കി
ഞാനിന്നു വിളിച്ചിടും.

നിന്റെ മാറു പിളര്‍ന്ന
കാലുഷ്യമെന്റെയല്ല
എന്നു വിധിച്ചിടും.

തുണ്ടു തുണ്ടായ്
നുറുക്കിയ
മാംസപിണ്ഡമായി
നീ ചിതറുമ്പൊഴും
നിന്റെയോരോ
കണത്തിലും
ചേതന ഒന്നുതന്നെ
എന്നറിയുന്നു ഞാന്‍.

സാധ്യത എന്ന ഇന്ത്യന്‍ പെണ്‍കുട്ടി

ആറുവശവും അടഞ്ഞ
ഒരു ഇരുമ്പുപെട്ടിയിലേക്ക്
എന്നപോലെയാണ്
ഞാന്‍ പിറന്നുവീണത്.

മുഴുവന്‍ കാണാപ്പാഠമായ
ഒരു പൈങ്കിളിക്കഥയുടെ
അനുഷ്ഠാന വായനപോലെ
എന്റെ ജീവിതം തുടങ്ങി.

അവ്യക്തതകളുടെ
സാധ്യതകളൊന്നും ബാക്കിവയ്ക്കാതെ
എല്ലാം സുവ്യക്തമായി നിങ്ങള്‍
നിര്‍വ്വചിച്ചിരുന്നു.
എന്റെ ജാതി,മതം,ഭാഷ
ദേശം,രാഷ്ട്രം,വര്‍ഗ്ഗം,സമ്പത്ത് എല്ലാം.

എങ്കിലും സങ്കല്‍പ്പങ്ങളുടെ
ചില അനന്ത സാധ്യതകള്‍
ഞാന്‍ എന്നിലും കണ്ടുപിടിച്ചു.

ഒന്ന്
എന്റെ മുലക്കണ്ണുകള്‍.
രണ്ടാമത്തേത്
എന്റെ വീട്ടിലും ഉള്ള
ഒരു പഴയ പണപ്പെട്ടി.

ഉറങ്ങാന്‍ കിടക്കുമ്പോള്‍,
ഇരുമ്പുവാഷറിട്ട് പലകയില്‍
അടിച്ചുനിര്‍ത്തിയ ആണിപോലെയുള്ള
എന്റെ മുലക്കണ്ണുകള്‍
ചുരന്നു നില്‍ക്കുന്ന മുലകളായി വളരുന്നതും,
അമ്പലച്ചുമരിലെ അപ്സരകന്യയെപ്പോലെ
ഞാന്‍ പൂത്തു നില്‍ക്കുന്നതും സ്വപ്നംകണ്ട്
പലപ്പോഴും ഇക്കിളികൊണ്ടു.

ഉണരും മുന്‍പ് ചില പ്രഭാതങ്ങളില്‍,
ഞങ്ങളുടെ അയല്‍ക്കാരനെപ്പോലെ
എന്റെ അച്ഛനും ധനികനാകുന്നതും
ഇല്ലായ്മയില്‍ കറുവല്‍‌പിടിച്ച പണപ്പെട്ടി
പണം കൊണ്ടുനിറയുന്നതും,
ഞങ്ങളുടെ മോഹങ്ങള്‍ക്കൊന്നിനും
പണം ഒരു തടസമാകാതിരിക്കുന്നതും
സ്വപ്നം കണ്ട് പൊട്ടിച്ചിരിച്ചു.

രണ്ടും
സ്വപ്നങ്ങള്‍ കൊണ്ട് എഴുതിവച്ച
സാധ്യതകളുടെ ഭരണഘടനപോലെ
ബാധ്യതകളുടെ അദ്ധ്യായമായിരിക്കുമ്പോഴും
ആറുവശവും അടഞ്ഞ ഈ പെട്ടിയെ
ശബ്ദമുഖരിതമാക്കുന്നുണ്ട് ഇപ്പൊഴും.

“ഹിന്ദു മുസ്ലീം ഭായി ഭായി ”

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാന്‍ ഹിന്ദുവായതെന്നായിരുന്നു
പണ്ടൊക്കെ എന്റെ വിശ്വാസം.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍!

എന്റെ സ്കൂളിലോ നാട്ടിലോ മുസ്ലീമായി
ഒരാള്‍പോലും ഉണ്ടായിരുന്നില്ല.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു.
‘കോവിലില്‍’ പോകുന്നവരും.
പാര്‍ട്ടിയാപ്പീസില്‍ പോകുന്ന
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനുമുണ്ടായിരുന്നു.
“പള്ളീക്കാര് കോവിലിക്കാര് ”
എന്ന് കളിക്കളത്തില്‍ തീപ്പെട്ടിക്കൂടിലെ
ഉണ്ണിയേശുവിനെയും
ഓടക്കുഴലിനെയും ഞങ്ങള്‍
മത്സരിച്ച് കീറിയെറിഞ്ഞിരുന്നു
ചുവപ്പുകണ്ടാല്‍ കാളയെപ്പോലെ വിരണ്ടിരുന്നു.
പാഠപുസ്തകത്തില്‍ അപ്പൊഴും
“ഹിന്ദു മുസ്ലീം ഭായി ഭായി!”


ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
ഒരു മുസ്ലീമിനെ
നേരിട്ടു കാണുന്നത്
നന്നായി പാടുന്ന,
താടിവെയ്ക്കാത്ത,
സിനിമകളില്‍ കാണുമ്പോലെ
തൊപ്പിവെയ്ക്കാത്ത മുസ്ലിം.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
മാപ്പിളപ്പാട്ടുകളൊന്നും
അവന്‍ പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
ഉച്ചന്തലയിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടാണെന്നറിയില്ല.
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍, കറുത്തൊരു മൌനമായി
തിരിഞ്ഞ് നടന്നുപോയി...!

ഷെയിം

സത്യമായിട്ടും
മുപ്പത് വയസ്സുകഴിഞ്ഞു
എന്ന് പറയാന്‍
എനിക്ക് ലജ്ജയുണ്ട്
ഞാനിതുവരെ
ഒരു കഠാര
കൈകൊണ്ട് തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്
നേരിട്ടു കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിന്
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാത്സം‌ഗം
ചെയ്യുന്നതിനെപ്പറ്റി
ഗൌരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാന്‍
അവസരം കിട്ടിയിട്ടുമില്ല.

എന്തിനേറെ പറയുന്നു
മറിഞ്ഞുപോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു മാര്‍ക്കറ്റിലോ
സന്നിഹിതനായിരിക്കാന്‍ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത് !
അനുഭവ ശൂന്യം....
ഷെയിം.....

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

നിങ്ങള്‍ക്കറിയാമോ,
ഏറെക്കാലം മുന്‍പ്
എനിക്കറിയാമായിരുന്ന
ഒരേയൊരു വാക്ക്
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മാത്രമായിരുന്നു.

നിങ്ങള്‍ ശബ്ദതാരാവലി
നോക്കരുത്
കാണുന്നുണ്ടാവില്ല
കണ്ടില്ലെന്നു വച്ച്
എന്നെ നോക്കി
ചിരിക്കുകയും അരുത്.

കാരണം എനിക്ക്
അറിയാമായിരുന്നതില്‍
ഏറ്റവും അര്‍ത്ഥപൂര്‍ണമായ വാക്കായിരുന്നു,
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ആ ഒറ്റവാക്കുകൊണ്ടുമാത്രം
ഞാന്‍ എണ്ണമറ്റ അര്‍ഥങ്ങളുടെ
അനന്തകോടി വികാരങ്ങള്‍
വിനിമയം ചെയ്തിരുന്നു.

വിശക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
വയറു നിറയെ പാല്‍ തന്നു.
വേദനിക്കുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
കരുണയുള്ള സ്പര്‍ശങ്ങള്‍ തന്നു.
പേടി തോന്നുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
നെഞ്ചോടണച്ചുള്ള സാന്ത്വനം തന്നു.
ഉറക്കം വരുമ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാചകം എനിക്ക്
മതിയാവോളം താരാട്ടു തന്നു.

മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തില്‍
എന്റെ ഉള്ളിലുരുവമാകുമായിരുന്ന
ഓരോ തോന്നലുകളേയും ഞാന്‍
എന്റെ ചുറ്റിലേക്കും സംവേദിപ്പിച്ചിരുന്നു
വൃദ്ധര്‍,യുവാക്കള്‍,യുവതികള്‍
ആരുമാകട്ടെ അവര്‍
ഞാന്‍ പറയുന്നത്
അതേപടി തിരിച്ചറിഞ്ഞു.
മ്മ്‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാക്കുകൊണ്ട്
ഞാന്‍ തീര്‍ത്തിരുന്ന
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന ഒറ്റവാചകത്തിലൂടെ.

ഇപ്പോള്‍ എനിക്ക്
എത്ര വാക്കുകള്‍ അറിയാമെന്ന്
എനിക്കുപോലുമറിയില്ല.
എത്ര വാചകങ്ങള്‍
എത്ര ഈണങ്ങള്‍
എത്ര ഇമ്പങ്ങള്‍...!

ഇപ്പോള്‍ എനിക്ക്
നാല് ഭാഷകള്‍ തന്നെയറിയാം
അഞ്ചാമതൊന്ന് എന്നിലേക്ക്
കടന്നു വന്നുകൊണ്ടിരിക്കുന്നു.
പക്ഷേ ഇപ്പോള്‍
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കിന്റെ അര്‍ത്ഥം
എനിക്കറിയില്ല
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുകൊണ്ട്
എങ്ങനെയാണ് അര്‍ത്ഥമുള്ള
വാക്യങ്ങള്‍ തീര്‍ക്കുന്നതെന്ന്
എനിക്കോര്‍മ്മയില്ല

പൊളിഞ്ഞുപോയ ഒരു
ഫാക്ടറിക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട
യന്ത്രഭാഗങ്ങളെപ്പോലെ,
പഴകും‌തോറും കാലം
ദുരൂഹമാക്കിക്കൊണ്ടിരിക്കുന്ന
എന്റെ ഉള്‍വശം.
ഓരോശ്വാസത്തിലും
ഞാന്‍ അനുഭവിക്കുന്ന ഓര്‍മ്മകളുടെ
ചലം തികട്ടിവരുന്ന മണം.
ഞാന്‍ എന്ന വാക്കുകൊണ്ട്
എനിക്കു വരച്ചുതരാന്‍ കഴിയാത്ത
ഞാന്‍ എന്ന ഞാന്‍...
പെരുമ്പാമ്പുകളുടെ പുറത്തെ
വലിയ വട്ടങ്ങള്‍പോലെ
വിഴുവിഴുപ്പോടെ എന്നിലൂടെ
ഇഴഞ്ഞസ്തമിക്കുന്ന ചിന്തകള്‍...

എനിക്കറിയാവുന്ന
കോടാനു കോടി വാക്കുകള്‍ കൊണ്ട്
എന്റെ ഉള്ളിലുള്ളതെന്തെന്ന്
പകര്‍ത്തിത്തരാന്‍ എനിക്കാവുന്നില്ല.
ഞാന്‍ എന്റെ സങ്കടങ്ങള്‍
പറയുമ്പോള്‍, ഹാസ്യമാണതെന്ന്
നിങ്ങള്‍ ചിരിക്കുന്നു.
എന്റെ സന്തോഷങ്ങള്‍
പറയുമ്പോള്‍,ഹാ കഷ്ടം
എന്നു നിങ്ങള്‍ ദുഃഖിക്കുന്നു
എന്റെ രോഷം പറഞ്ഞാല്‍
എന്തുനല്ല ഈണമെന്ന്
നിങ്ങള്‍ പാടി രസിക്കുന്നു.

ഞാനിതാ,
അസ്തമിച്ചുപോയ
ഒരു സാമ്രാജ്യത്തില്‍ നിന്നും
പില്‍ക്കാ‍ലത്ത് കുഴിച്ചെടുക്കപ്പെട്ട
നാണയവും ഉയര്‍ത്തിപ്പിടിച്ചെന്നപോലെ
നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നു
മ്മ്ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
എന്ന വാക്കുമായി.
വിനിമയം ചെയ്യാനാവാത്ത
ചിന്തകളുമായി.....

ശംഖനാദം

ജീവിതകാലം മുഴുവന്‍
ഞാന്‍ മൌനവ്രതത്തിലായിരുന്നു.
ശബ്ദത്തിന്റെ കമ്പളം
മൌനത്തിന്റെ സൂചികൊണ്ട്
നെയ്തെടുക്കുകയായിരുന്നു ഞാന്‍.

ഒരു മണല്‍ത്തരി പോലും
എന്റെ പാദസ്പര്‍ശം കൊണ്ട്
വേദനിച്ചിട്ടില്ലെന്ന്
എനിക്കുറപ്പുപറയാനാകും.
അത്രയ്ക്ക് മൃദുലമായിരുന്നു
എന്റെ ചലനങ്ങള്‍.

സമാധാനമായിരുന്നു
എന്റെ ധ്യാനം.
ഉറഞ്ഞുതുള്ളുന്ന കടലില്‍,
ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍
ഞാന്‍ സത്യാഗ്രഹം ചെയ്തു.
അങ്ങനെയാണ് എനിക്കീ
വെളുത്ത പുറംതോട് കിട്ടിയത്.
മരിച്ചിട്ടും ഞാന്‍ ബാക്കിവച്ചുപോയ
എന്റെ മുദ്രാവാക്യം.
അനശ്വരതയിലേക്ക് ഞാന്‍
അതിവര്‍ത്തനം ചെയ്ത
എന്റെ തപസ്സ്.

ഇപ്പോള്‍ കേള്‍ക്കുന്നു
ജീവിച്ചിരുന്നപ്പോള്‍
എനിക്കുണ്ടാക്കാന്‍ കഴിയാതിരുന്ന
ആയിരം ശബ്ദങ്ങള്‍,
നിങ്ങള്‍ അതിലൂടെ ഉണ്ടാക്കുന്നത്.
യുദ്ധങ്ങള്‍ക്ക് മുന്‍പ്
ദിഗന്തം നടുങ്ങുമാറ്
അതിനെ മുഴക്കി
ഭീതിയുണര്‍ത്തുന്നത്.
എനിക്കുണ്ടാക്കാന്‍ കഴിയുന്ന
ഏറ്റവും ഉദാത്തമായ ശബ്ദമായി
അതിനെ വാഴ്ത്തുന്നത്.......

നിര്‍വ്വചനം

ചോരപുരളും വരെ
ഓരോ കത്തിയും
അനുഭവിക്കുന്ന
അസ്വസ്ഥതയാണ്
അസം‌തൃപ്തി.

ഒരു കഴുത്ത്
വന്നുചേരും വരെ
ക്ഷമയോടെയുള്ള
കൊലക്കയറിന്റെ
കാത്തിരുപ്പാണ്
പ്രതീക്ഷ.

മറുപക്ഷത്തുള്ളതില്‍
അവസാനത്തെ യുവാവും
വെടിയേറ്റുവീഴുന്ന
നിമിഷമാകുന്നു
വിജയം.

വിജയത്തിനു വേണ്ടിയുള്ള
പ്രതീക്ഷാ നിര്‍ഭരമായ
അസം‌തൃപ്തിയെയാണ്
മനുഷ്യന്‍
ജീവിതമെന്നു
നിര്‍വ്വചിച്ചിരിക്കുന്നത്.

“ണ്ണ” പ്രാസം

പെണ്ണും
മണ്ണും
ഒരുപോലെയെന്ന്
കവികള്‍ പാടി.

പെണ്ണും
മണ്ണും
ഒന്നുതന്നെയെന്ന്
കവയത്തികളേറ്റുപാടി.

മണ്ണിലും
പെണ്ണിലും
ഒരുപോലെയുള്ളതെന്താണ്
“ണ്ണ” യോ!

പെണ്ണേ
നീ പെണ്ണോ
മണ്ണോ അതോ
പിണ്ണാക്കോ?

“ണ്ണ” പ്രാസത്തില്‍
പെണ്ണും
പിണ്ണാക്കും
ഒരുപോലെയെന്നു
പാടാനെന്തു രസം !

ഓര്‍മ്മക്കുളിര്‍

കിണറുകള്‍,
മണ്ണുകൊണ്ട് ഉള്ളിലോട്ട്
കൊത്തിയെടുത്ത
കുത്തബ്മീനാറുകള്‍.
തൊടിതൊടിയായി
കണ്ണിനെ പടികയറ്റുന്ന
നിമ്നശില്‍പ്പം.
കുത്തബ്മീനാറിനില്ലാത്ത
ഒരു കുളിരുണ്ടതിനു്.
ഇടിഞ്ഞുപോയ
കൈവരിയില്‍ത്താങ്ങി
താഴോട്ടുനോക്കിയാല്‍
വാത്സല്യത്തിന്റെ
ഓളങ്ങള്‍ ഇളകും.

മുറ്റങ്ങള്‍,
വെയിലിലുണങ്ങാന്‍
വിരിച്ചിട്ട ഛായാചിത്രങ്ങള്‍.
മരങ്ങള്‍, പക്ഷികള്‍,
വീടിന്റെ മേല്‍ക്കൂര,
കുട്ടികള്‍ കോറിയ
വട്ടുകോളങ്ങള്‍,
കാറ്റ്, കരിയില,
പൂമ്പാറ്റച്ചിറക്,
കുഴിയാനക്കെണി
ഒക്കെയുള്ള
ഒരുവമ്പന്‍ കാന്‍‌വാസ്

വയലുകള്‍
ഉത്സവപ്പറമ്പുകള്‍...
കൊയ്ത്തുകഴിഞ്ഞാല്‍
കുട്ടികള്‍ മുളച്ച് പൂക്കുന്ന
പട്ടങ്ങളുടെ വേനല്‍കൃഷി.
അറുത്തുവിട്ട
ഞാറിന്‍ തണ്ടുകൊണ്ട്
നാഗസ്വരക്കച്ചേരി.
പോക്കാച്ചിക്ക്
പലിശക്ക് വെള്ളം
കൊടുക്കുന്ന
ഞണ്ടമ്മാവന്റെ
കച്ചവടം‍.

ഓര്‍മ്മകളില്‍
ആകെ
ഒരു കുളിര്‍കാലമാണ്.
ഓര്‍ത്തോര്‍ത്തിരുന്നാല്‍
വൃശ്ചികത്തില്‍
പുലര്‍ച്ചെയുണര്‍ന്ന്,
“കാക്കുടുക്കയില്‍
കയ്യും ചൊരുവി”
കൂമ്പിക്കിടക്കുന്ന സുഖം..
എണീക്കാനേ തോന്നില്ല.
എണീല്‍ക്കരുത്
ഇനിയീ ഓര്‍മകളും
വെയില്‍ തിന്നു പോകും വരെ.

[അരിക്ക് വിലകൂടുന്നു.വെള്ളത്തിന് വിലകൂടുന്നു.എന്റെ നാട്ടില്‍ നിറയെ വയലുകളുണ്ടായിരുന്നു പത്തിരുപതുവര്‍ഷത്തെ അശ്രാന്തപരിശ്രമം കൊണ്ട് എന്റെ നാട്ടുകാര്‍ അതിനെയൊക്കെ കൊന്ന് തെങ്ങുംതോപ്പുകളില്‍ കുഴിച്ചിട്ടു.കിണറുകളെ കൊന്ന് കുഴല്‍ക്കിണറുകളോ പുഴവെള്ളത്തില്‍ ബ്ലീച്ചിം‌ഗ് പൊടികലക്കിയ കുഴല്‍‌വെള്ളമോ ആക്കി.മരങ്ങളെ വെട്ടിമാറ്റി സിമന്റിട്ടുമിനുക്കി മുറ്റങ്ങളെക്കൊന്നു.ഒരുപക്ഷേ അവര്‍ ഇപ്പോള്‍ കരുതുന്നുണ്ടാവാം ഒരു തിരിച്ചുപോക്ക് അസാധ്യമെന്ന്.അല്ലെന്ന് .. അല്ലായിരുന്നെങ്കിലെന്ന് ഒരു കൊതി...എന്തുചെയ്യാന്‍ കഴിയും? ]

പൊട്ടന്‍



സ്കൂളിന്റെ മതിലില്‍
‘ലൌ‘ ചിഹ്നം കണ്ടാല്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ചിരിയോടു ചിരി.

കാര്യമറിയില്ലെങ്കിലും
കൂട്ടത്തില്‍ ചിരിക്കാത്തവനെ
ചിരിക്കുന്നവരുടെ കൂടെയാകയാല്‍
ഞാനും ചിരിച്ചുപോന്നു
അര്‍ത്ഥമില്ലാത്ത ചിരി.

ജിജ്ഞാസയുടെ
കെട്ടുപൊട്ടിയ ഒരുദിവസം
കൂട്ടുകാരനോട് ചോദിച്ചു,
ചിരിയുടെ രഹസ്യം.

“പൊട്ടാ”അവന്‍ പറഞ്ഞു,
“ഒന്ന് പെണ്ണിന്റെ സാതനം
മറ്റത് ആണിന്റെ സാതനം”

പേര് പൊട്ടനെന്നായെങ്കിലും
ഞാനും തുടങ്ങി അര്‍ത്ഥംവച്ച ചിരി.

കാലം കടന്നപ്പോള്‍
മനസ്സിന്റെ ചുവരിലൊക്കെ
ചിലര്‍ ലൌ ചിഹ്നങ്ങള്‍
കുത്തിവരക്കാന്‍ തുടങ്ങി.

അപ്പോഴാണറിയുന്നത്
വരകളില്‍ തെളിയുന്നത്
ഒരു ഹൃദയവും അതില്‍
തറച്ച കൂരമ്പുമാണെന്ന്.

അമ്പുതറച്ച ഹൃദയം
തലയണകൊണ്ടമര്‍ത്തി
ഞരങ്ങി ഞരങ്ങി
ഉറങ്ങാതെയെത്ര രാത്രികള്‍..

പിന്നീടെവിടെയതുകണ്ടാലും
ചിരിവന്നിട്ടില്ല.
പകരം, അറിയാതെ
നെഞ്ചിലേക്കൊരു കൈ പോകും.

പൊട്ടനല്ലാത്തതുകൊണ്ട്
ഇനിയും അമ്പുതറച്ചിട്ടില്ലാത്ത
കൂട്ടുകാരനിപ്പോഴും തുടരുന്നുണ്ടാകും
അര്‍ത്ഥംവച്ച ചിരികള്‍.

കുഞ്ഞിപ്പെണ്ണ് പാടുന്നില്ല

കുഞ്ഞിപ്പെണ്ണേ നിനക്ക്
കാതു കുത്താത്തോണ്ട്
മൂക്കുത്തീം മുലക്കച്ചേമില്ലാത്തോണ്ട്
കണ്ണെഴുതി പൊട്ടും തൊട്ട് പട്ടും ചുറ്റി
പാടവരമ്പത്തൂടെ നടത്താത്തോണ്ട്
നീയിനിമേല്‍ പാടൂല്ലേ?
നീ പാടാത്തോണ്ട്
ഇനിമേലാരുമുറങ്ങൂല്ലേ?
ഇനിമേലാരുമുറങ്ങാത്തോണ്ട്
കോഴികളൊന്നും കൂവൂല്ലേ?
കോഴികളൊന്നും കൂവാത്തോണ്ട്
ഇനിമേല്‍ സൂര്യനുദിക്കൂല്ലേ?

കുഞ്ഞിപ്പെണ്ണേ ചതിക്കല്ലേ.

കഴുമരം

കഴുമരത്തിന്
എത്ര ഭൂമിശാസ്ത്രം
സസ്യ വിജ്ഞാന കോശം,
ആവാസ വ്യവസ്ഥകള്‍!

കഴുമരത്തിന്
എത്ര കിളരം
എത്ര കവരം
എത്രയെത്ര
തണലും തണുപ്പും !

കഴുമരത്തില്‍ ‍
കൂടുകൂട്ടിയതെത്ര
കാക്കകള്‍ , ‍
കൂട്ടില്‍ മുട്ടയിട്ടു
കൂകിവിരിഞ്ഞതെത്ര
കുയിലുകള്‍ !

കഴുമരത്തിന്‍
ചുവട്ടിലുറങ്ങി-
ത്തോറ്റതെത്ര ‍
മുയലുകള്‍, ‍
ഇഴഞ്ഞിഴഞ്ഞും
ജയിച്ചു കയറിയതെത്ര
ഉരഗങ്ങള്‍ !

കഴുമരത്തിന്‍‌കായ -
വീണ് ചത്തതെത്ര
സിംഹങ്ങള്‍ ,
കൊമ്പിലൂഞ്ഞാലില്‍ ‍
തൂങ്ങിയാടിയതെത്ര
പൊന്നോണം !

കഴുമരത്തിന്റെ
കഥ പാടിയെന്നെ
ഉറക്കിക്കിടത്തിയതെത്ര
കഴുവര്‍ടമക്കള്‍ ,
അവന്റെയൊക്കെ
അട്ടഹാസത്തില്‍
കഴുവേറി മരിച്ചതെത്ര
സ്വപ്നങ്ങള്‍ !

നാട്ടിലെപ്പൊഴും മഴയാണ്

നന നനനന
നനനന നനയെന്ന്
ഓലപ്പുരയില്‍ വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

മീശക്കൊമ്പിലച്ഛന്‍ കെട്ടിയ
കയറു പൊട്ടിക്കും
അമ്മയുടെ കണ്ണിലെ
കനലു വെട്ടിക്കും
ഒറ്റക്കുതിപ്പില്‍ ഞാനെത്തും
മുറ്റത്തെ പൂക്കളോടൊപ്പം
നന നനനന
നനനന നനയെന്ന്
ബാല്യത്തില്‍ നനയും.

കല കലപില
കലപില കലയെന്ന്
മേച്ചിലോടില്‍ താളംതല്ലി
സ്കൂളിലും വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

പുസ്തകക്കെട്ട് നനയാതുടുപ്പില്‍ ‍
‘പത്തര‘മായി പൊതിയും
വീടെത്തുവോളം
മാമരം പെയ്യുന്ന
വഴിലെമ്പാടും
കല കലപില
കലപില കലയെന്ന്
കൂട്ടുകാരൊപ്പം നനയും.

കുടകൊട് കുടകൊട്
കുടകൊട് കുടയെന്ന്
തോളിലൂടാകെയൊലിച്ച്
കളിവാക്കു ചൊല്ലിച്ചിരിക്കും
എങ്ങനെ ഞാന്‍ നനയാതിരിക്കും!

രണ്ടുപേര്‍ക്കിടമില്ല
നനയേണ്ട നീയെന്ന്
കുടയവള്‍ക്കേകി, അവളുടെ
ഹോസ്റ്റലിന്‍ പടിവരെ
നട നടനട
നടനട നടയെന്ന്
പ്രണയത്തിലും നനയും.

നന നനനന
നനനന നനയെന്നിതാ
ഇപ്പോഴീ ഫോണിലും
വന്നു വിളിക്കുന്നു.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

നാട്ടിലെപ്പൊഴും മഴയെന്ന്,
ചൊല്ലിയാല്‍ കേള്‍ക്കാതെ
‘സന്തതി‘യെപ്പൊഴും
മുറ്റത്തുതന്നെന്നവള്‍
പരിഭവം ചൊല്ലിവയ്ക്കുന്നു
നന നനനന
നനനന നനയെന്നു ഞാന്‍
വിരഹത്തിലും നനയുന്നു.

ഇരുള്‍

ഇരുട്ടേ,
നീയാണ് കാഴ്ചയുടെ
അഖണ്ഡസം‌ഖ്യ.

വെളിച്ചം കൊണ്ട്
ഹരിക്കപ്പെടാത്തവന്‍;
ഗുണിക്കാന്‍ തുനിയുന്നവനെ
നിര്‍ഗ്ഗുണനാക്കുന്നവന്‍.

എത്ര യുഗങ്ങള്‍ കഴിഞ്ഞു!
എത്ര സൂര്യന്മാര്‍ കൊഴിഞ്ഞു!
നീതന്നെ നിത്യന്‍,
നിരാമയന്‍, നിര്‍മ്മമന്‍.

നീതന്നെ,
എല്ലാ ചിരികള്‍ക്കുമുള്ളിലെ
കരച്ചില്‍.
എല്ലാ ഉന്മാദത്തിനും ഉള്ളിലെ
പ്രശാന്തി.
എല്ലാ നെറികള്‍ക്കുമുള്ളിലെ
ചതിവ്.
എല്ലാ കളവുകള്‍ക്കുമുള്ളിലെ
സത്യം.

ഇരുട്ടേ,
നിന്നില്‍നിന്നല്ലേ ആര്യഭടന്‍
ശൂന്യത്തെ ഗ്രഹിച്ചത് !
“സ്ഥാനം സ്ഥാനം ദശഗുണം”
എന്നളന്നത് !
നീയില്ലായിരുന്നെങ്കില്‍
ഒന്നുകള്‍ വെറും ഒന്നുകള്‍
മാത്രമാകുമ്പോലെ
വെളിച്ചം വ്യര്‍ത്ഥമായേനെ.

തിരക്കഥ

ചോരയുടെ നൂറുവേരുകള്‍
ഒരു ഹൃദയം
ഓര്‍മ്മയുടെ പഴയ ഗോപുരം
ജീവിതം
പകലിന്റെ ഞാറ്റുകറ്റകള്‍
രാത്രിയുടെ വയല്‍
ഉറക്കം ഒരു കലപ്പ

ജനാല ഈ മുറിയുടെ
പാതിയടഞ്ഞ കണ്ണുകള്‍
‍വെളിയില്‍
മഞ്ഞുവീശുന്ന മരച്ചില്ല
ചില്ലയില്‍
ഒരു വിമാനത്തിന്റെരോദനം.
ഞാന്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം

വെളിയില്‍
നിറയെ നിലാവുള്ള ചന്ദ്രന്‍
മഞ്ഞില്‍
കെട്ട പാലുപോലെ അതിന്റെ ഗന്ധം
പിന്നില്‍
ആരോ പാടുന്നസങ്കടം
ഉള്ളില്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം.

ആഗ്രഹത്തിന്റെ നൂറുവിരലുകള്‍
ഒരു മനുഷ്യന്‍
നിഴലുകളുടെ വെറും കടലാസ്
വെളിച്ചം
പാതകളുടെ ആത്മകഥ
യാത്രകളുടെ ചരിത്രം.
സ്വപ്നം (ഒരു ഫെയ്ഡ് ഇന്‍)

ശാ‍കുന്തളം

ആരുടെ പിണമാണ്
ഈ കിടക്കുന്നതെന്ന്
ആത്മാവേ,ഒരു ദിവസം
ഒന്നുമറിയാത്തപോലെ
എന്റെ ശരീരത്തെ നോക്കി
നീ ചോദിക്കും.

ഇക്കണ്ട വഴികളിലൊക്കെ
ഉള്ളംകാല്‍ പൊള്ളും വണ്ണം
അതിനെ നടത്തി,
ഇക്കണ്ട ചെളിയിലൊക്കെ
നീ കൊതിച്ച
സൌഗന്ധികങ്ങള്‍ക്കായിറക്കി,
ഇക്കണ്ട പാതകങ്ങളൊക്കെ
അതിനെക്കൊണ്ട് ചെയ്യിച്ചിട്ടും
ഒട്ടുമോര്‍മ്മയില്ലാത്തപോലെ
നീ നടിക്കും.

ഒരിക്കല്‍പ്പോലും
നിന്നോടൊരു മുദ്രാമോതിരവും
ചോദിക്കാതെ,നിന്റെ
വേഴ്ചകള്‍ക്കെല്ലാം, തളര്‍ന്നിട്ടും
വഴങ്ങിക്കിടന്നവള്‍ക്കുമുന്നില്‍
തിരസ്കൃതപ്രേമത്തിന്റെ
ശാകുന്തളങ്ങള്‍
നീ ചമക്കും.

വെള്ളം

കുടത്തിലാണെങ്കില്‍
കുടത്തിന്റെയാകൃതി
കുളത്തിലാണെങ്കില്‍
കുളത്തിന്റെയാകൃതി.

പുഴയിലാണെങ്കില്‍
പുഴയുടെയാകൃതി
കടലിലാകുമ്പോള്‍
തിരയുടെയാകൃതി.

കൊടിപിടിക്കുമ്പോള്‍
കോലിന്റെയാകൃതി
മുഷ്ടിചുരുട്ടുമ്പോള്‍
മുദ്രാവാക്യമാകൃതി.

കസേരയിലിരിക്കുമ്പോള്‍
കസേരയുടെയാകൃതി
കട്ടിലില്‍ കിടന്നാലോ
കട്ടിലിന്റെയാകൃതി.

അഴുക്കുചാലില്‍
ഒഴുക്കിന്റെയാകൃതി
ഒഴുക്കുനീളുമ്പോള്‍
വഴുക്കിന്റെയാകൃതി.

വഴിനടക്കുമ്പോള്‍
വഴിയുടെയാകൃതി
കുഴിയിലാകുമ്പോള്‍
കുഴിയുടെയാകൃതി.

അല്ലാത്തതുകള്‍

ആദ്യാക്ഷരമേ
നിന്റെ ദുര്‍വ്വിധിയാണ്
ഇന്നെന്റെ വിഷയം.

നിന്നില്‍ തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണെന്ന്
എനിക്കിതാ വെളിപ്പെട്ടിരിക്കുന്നു.

നോക്കൂ...

അരുത്
അല്ലാത്തത്
അശാന്തം = ശാന്തം അല്ലാത്തത്
അശുദ്ധം = ശുദ്ധം അല്ലാത്തത്
അവിശ്വാസം = വിശ്വാസം അല്ലാത്തത്
നിന്നില്‍ത്തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണ്


അരുത്
അല്ലാത്തത്
അമ്മ = മ്മ അല്ലാത്തത്
അച്ഛന്‍ = ച്ഛന്‍ അല്ലാത്തത്
അനുജത്തി = നുജത്തി അല്ലാത്തത്
നിന്നില്‍ത്തുടങ്ങുന്നതെല്ലാം
അല്ലാത്തതുകളാണ്

ആദ്യാക്ഷരമേ
അല്ലാത്തതിനെ അല്ലാതെ
ആയതിനെ എന്തിനെയെങ്കിലും
നീ ശബ്ദിപ്പിക്കുന്നുണ്ടോ....!

ആദ്യാക്ഷരമേ
നിന്റെ കഴുത്തിലും ഒരു കരച്ചില്‍
ചീറിവന്ന് തറച്ചുനില്‍പ്പുണ്ടോ..!

ചുട്ടത്

ചുട്ടതെല്ലാം വെന്തതാകില്ല
വെന്തതെല്ലാം തിന്നാനുമല്ല
തിന്നതെല്ലാം ദഹിക്കയുമില്ല
ദഹിച്ചതെല്ലാമേ ഉണ്മയുമല്ല.

ചുട്ടെടുക്കിലും വെന്തുകിട്ടാത്ത
വെന്തിരിക്കിലും തിന്നരുതാത്ത
തിന്നുവെങ്കിലുമൊട്ടുംദഹിക്കാ-
ത്തൊരുണ്മയല്ലോ മനുഷ്യമനസ്സ്.

ഫോസില്‍

പറയാതിരുന്നാല്‍
ചില വാക്കുകള്‍,
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
വലിച്ചുനീട്ടിയാല്‍
വന്‍‌കരകളെ പോലും
കൂട്ടിക്കെട്ടാവുന്ന
ചെറുകുടല്‍,വന്‍‌കുടല്‍
ഒക്കെക്കടന്ന്
അതിന്റെ വേരുകള്‍
മലദ്വാരം വഴി
പുറത്തുചാടും.
നമ്മളറിയാതെ
ഇരിക്കുന്നിടത്ത്
വേരുറയ്ക്കും.

പറയാതിരുന്നാല്‍
ചിലവാക്കുകള്‍
ഉള്ളില്‍ കിടന്ന് മുളയ്ക്കും.
ഊതിവീര്‍പ്പിച്ചാല്‍
ആകാശത്തോളം പെരുകുന്ന
ഭാവനയുടെ
വായുമണ്ഡലം ഭേദിച്ച്
അതിന്റെ തലപ്പ്
വായിലൂടെയും കാതിലൂടെയും
പുറത്തു ചാടും
നമുക്ക് എന്തെങ്കിലും
ചെയ്യാനാകും മുന്‍പേ
ഇലകളും പൂക്കളും
കായ്കളുമില്ലാത്ത,
ഇത്തിള്‍പിടിച്ചു പഴകിയ
ശിഖരങ്ങള്‍ വിരുത്തി
നമ്മെ ജുറാസിക് യുഗത്തിലെ
ഫോസില്‍ മരങ്ങളായി
പകര്‍ത്തിയെഴുതും.

പറയാനും കേള്‍ക്കാനും
അനങ്ങാനും
കഴിയാത്തവരായി
നാമെത്രനാള്‍,
ഒരേ നില്‍പ്പിലിങ്ങനെ....
പ്രാഗ്‌രൂപങ്ങളായി.....
ഹൊ.....!

വ്യവസ്ഥ

ഞാനിരിക്കുന്ന
പാറപ്പുറത്തുതാന്‍
നീയുമിരിക്കണം

എന്റെ മൂലത്തിലെ
പാറത്തഴമ്പു നിനക്കു-
മുണ്ടായിരിക്കണം

ഞാന്‍ വിളിക്കുമ്പോലെ
കുംഭ നിറഞ്ഞാല്‍
‍ഓരി വിളിക്കണം

ഓരോ സ്വരത്തിലും
പാറച്ച ജീവിതം
കോരിയൊഴിക്കണം

ചന്ദ്രോദയത്തില്‍
കുരക്കണം സൂര്യനെ-
ക്കണ്ടാലൊളിക്കണം.

പാറയോ പൃഷ്ഠമോ
എന്നൊരാശങ്കയില്‍
പാറയും കൂടിക്കുഴങ്ങണം.

അതിരാത്രം

ചിലരാത്രികളില്‍
ചില മരങ്ങള്‍
മരിച്ചുപോയ
ചിലമനുഷ്യരുടെ
പ്രതിരൂപമാകാറുണ്ട്.

ഉറക്കത്തില്‍നിന്നും
മൂത്രം‌മുട്ടിയെണീറ്റ്
ആടിയാടിയങ്ങനെ
ഒഴിച്ചുകൊണ്ടു
നില്‍ക്കുമ്പോള്‍ കാണാം
ഒരു കറുത്തരൂപം
നമ്മളെനോക്കി
കൈവീശുകയോ
തലകുലുക്കിയും
ഉടലിളക്കിയും
ചിരിക്കുകയോചെയ്യും.
പിന്നെ ഉറക്കം പേടിച്ചോടും..

മരിച്ചുപോയവര്‍ക്ക്
ശരീരങ്ങളില്ലാത്തതു കൊണ്ടാവാം
അവര്‍ ഇങ്ങനെ മരങ്ങളില്‍
‍ആവേശിക്കുന്നത്.

മറ്റുചിലരാത്രികളില്‍
മരിച്ചുകൊണ്ടിരിക്കുന്ന
ചിലമനുഷ്യര്‍,
ജീവിച്ചുകൊണ്ടിരിക്കുന്ന
ചില ദൈവങ്ങളുടെ
പ്രതിരൂപമാകാറുമുണ്ട്.
ദൈവത്തിന്റെ ഭയങ്ങളുടെയും
വേവുകളുടെയും
തീവെട്ടികളെഴുന്നളിച്ച്
ഉറക്കത്തിന്റെ അതിരാത്രപ്പുരയില്‍
തീപിടിപ്പിച്ച്, അത്
രാത്രിയെഹോമിച്ചുകളയും.

അപരന്റെ നോവുകളും
സമ്മര്‍ദ്ദങ്ങളുമെല്ലാം,
അണപൊട്ടിയ വെള്ളം
വയലുകളെ മുക്കിക്കളയുന്ന പോലെ
ചിന്തകളെ ശ്വാസം‌മുട്ടിച്ചുകളയും..

ജീവിച്ചുകൊണ്ടിരിക്കുന്ന
ദൈവങ്ങള്‍ക്ക്
ശരീരങ്ങളുണ്ടായിട്ടും
അതില്‍ താങ്ങാവുന്നതിലേറെ
നിറയുന്നതിനാലായിരിക്കും
അവയങ്ങനെ
പ്രകാശവര്‍ഷങ്ങള്‍കടന്ന്
മറ്റുശരീരങ്ങളില്‍ ‍ആവേശിക്കുന്നത്.

ഉറങ്ങുന്നവരോട്

ഉറങ്ങാത്തവരുടെ സൂര്യനും,
ഉദിക്കുകയും അസ്തമിക്കുകയും
ചെയ്യുമെങ്കിലും
ഇന്നലെകളെ ഇന്നും
ഇന്നുകളെ നാളെയുമാക്കുന്ന
മാസ്മരവിദ്യ അതിനറിയില്ല.

ഉറങ്ങാത്തവര്‍ക്കുമുന്‍പില്‍ കാലം,
നിവര്‍ത്തിവിരിച്ച തഴപ്പായപോലെ
ഉപയോഗശൂന്യമാണ്.

സംസ്കരിച്ച വാക്കുകള്‍ മാത്രം
മുറുക്കിത്തുപ്പുന്ന
പതിഞ്ഞ വായകളില്‍ നിന്നും
പതഞ്ഞു ചാടുന്ന ചാളുവപ്പുഴകളും
അലറിയെത്തുന്ന കൂര്‍ക്കം വിളികളും
വളികളും കേട്ടുകേട്ട്
ഉറങ്ങുന്നവര്‍ക്ക് മുന്‍പില്‍
ഉണര്‍ന്നിരിക്കുന്നതിന്റെ
ക്രൂരമായ അസഹ്യത
അനുഭവിക്കുന്നവര്‍ക്കു മാത്രമേ
ഒരു സൂര്യന്‍ വെറും സൂര്യന്‍
മാത്രമാണെന്നും അതിന്,
ചത്തുകിടക്കുന്ന കാലത്തിനുമേല്‍
ഒന്നും ചെയ്യാനില്ലാ എന്നും
മനസിലാവുകയുള്ളു.

അതുകൊണ്ടാണ്
പൊടുന്നനെ ഉണര്‍ന്നുവരുന്നവര്‍
വരൂ പ്രഭാതമായി
എന്നു വിളിച്ചുപറഞ്ഞാലും
മഞ്ഞില്‍ മരവിച്ച മരം‌പോലെ
അവര്‍ വികാരങ്ങളില്ലാതെ
നോക്കി നില്‍ക്കുന്നത്.

പ്രഹസനങ്ങളുടെ
പ്രകാശഗോപുരമായ
സൂര്യനെക്കാള്‍ അവര്‍
തുമ്പുകെട്ടിയിട്ട നിരോധുകളുടെ
നിരാശക്കൂമ്പാരമായ ഭൂമിയെ
പ്രണയിക്കുന്നതും അതുകൊണ്ടുതന്നെ.

ആരുടേതും അല്ലാത്തത്

ആരുടേതും അല്ലാത്ത എന്തെങ്കിലുമുണ്ടോയെന്ന്
നോക്കി നടക്കുകയായിരുന്നു ഏറെക്കാലം.
സ്കൂള്‍ വളപ്പില്‍ ഒരു നെല്ലി കായ്ക്കുമായിരുന്നു
ശിഖരങ്ങള്‍ പുറത്തു കാണാന്‍ കഴിയാത്തവണ്ണം.....
എങ്കിലും ആരുടെതുമല്ലാത്ത ഒരു നെല്ലിക്ക
അതിലൊരിക്കലുംഉണ്ടായിരുന്നില്ല

ക്ലാസ് റൂമില്‍ നിറയെ ബഞ്ചുകളായിരുന്നു
ഒഴിവുസമയവും ഓടിക്കളിക്കാന്‍ കഴിയാത്തവണ്ണം....
എങ്കിലും ആരുടേതുമല്ലാത്ത ഒരു സ്ഥലം
അതിലൊന്നിലും ഉണ്ടായിരുന്നില്ല.

വീട്ടില്‍ മനുഷ്യരേക്കാള്‍ മൃഗങ്ങളുണ്ടായിരുന്നു
എങ്കിലും ആരുടേതുമല്ലാത്ത ഒന്നുമുണ്ടായിരുന്നില്ല
പൂച്ച അമ്മൂമ്മയുടേത്,ആട് അമ്മയുടേത്
പശു അച്ഛന്റേത്,പട്ടി അനുജത്തിയുടേത്.....

ഓരോ മുറിയും ആരുടേയെങ്കിലും....
ഓരോ സമയവും ആരുടേയെങ്കിലും...

അഞ്ചര അനുജത്തിക്കായിരുന്നു,പൂമൊട്ടുകള്‍* കാണാന്‍.
ആറുമണി അമ്മക്ക്,ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍.
ഏഴര അച്ഛനായിരുന്നു,വാര്‍ത്തകള്‍ കാണാന്‍.
പിന്നെയുള്ളതൊക്കെ ട്യൂഷന്‍ സാറിനും,
എന്റെ കക്ഷക്കുഴിയിലെ തൊലി പൊളിക്കാന്‍....

കോളേജില്‍ നിറയെ പെണ്‍കുട്ടികളായിരുന്നു.
എങ്കിലും ആരുടേതുമല്ലാത്ത ഒരുത്തിയുമുണ്ടായിരുന്നില്ല...
എല്ലാവളും ആരുടേതെങ്കിലും ആയിരുന്നു
ഓരോ മരച്ചുവടുകളും ഓരോരുത്തരുടേത്
ഓരോ കോവണിപ്പടവുകളും ഓരോരുത്തരുടേത്
‍ഓരോ ഊടുവഴികളും ഓരോരുത്തരുടേത്.....

കോടതിയില്‍ എണ്ണമറ്റ കേസുകളായിരുന്നു
എങ്കിലും ആരുടെതുമല്ലാത്ത ഒരു വഴക്ക്....
ആരുടെതുമല്ലാത്ത ഒരു വക്കാലത്ത്....
ആരുടേതുമല്ലാത്ത ഒരു കൊലപ്പുള്ളി....
ഇല്ല, ഈ ലോകത്ത് ആരുടേതുമല്ലാത്ത ഒന്നും!
ഉണ്ടാകും മുന്‍പേ ആരുടേതെങ്കിലും ആയിത്തീരുകയാണ് എല്ലാം....

ഇപ്പോള്‍ ചിലതെല്ലാം എനിക്കുസ്വന്തമായുണ്ട്...
എന്റെ ഭാര്യയുടെകയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ ഭാര്യ
എന്റെ മകന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത എന്റെ മകന്‍
എന്റെ കൂടെയുള്ളവരില്‍ നിന്നും തട്ടിയെടുത്ത എന്റെ കൂടെയുള്ളവര്‍...
എന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത ഞാന്‍...

ഇപ്പോള്‍ പലതും എനിക്കു സ്വന്തമായുണ്ട്....
എല്ലാം ആരുടേയോ ആയിരുന്നു.....
ഇപ്പോള്‍,ആരുടേയും അല്ലാത്ത ഒന്നുകൂടി
എന്റേതായുണ്ട്....
ഭയം.....
ആരോ തക്കം പാര്‍ത്തിരിപ്പാണ്.....
എന്റെ കയ്യില്‍ നിന്നും എല്ലാം തട്ടിയെടുക്കാന്‍.



*പൂമൊട്ടുകള്‍:ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്കുള്ള പരിപാടിയായിരുന്നു.

ആമ്പ്ലേറ്റ്

തോട് പൊട്ടിച്ചപ്പോള്‍
ഒരു വഴുവഴുപ്പ്
ശപിച്ചുകൊണ്ടിടിഞ്ഞു ചാടി
തിന്നെടാ വയറാ നീ തിന്ന്...

ചട്ടി ചൂടായപ്പോഴും
കേട്ടു ആവിയായി
തീര്‍ന്നൊരു ജീവന്റെ
അകന്നു പോകുന്ന വിലാപം
തിന്നെടാ വയറാ നീ തിന്ന്
അധികം വേവിക്കാതെ തിന്ന്...

തീയിലിരിക്കുമ്പോഴേ
വായിലൂടെ എത്തിനോക്കി
വയര്‍ പറഞ്ഞു
മതിയെടാ വേവിച്ചത്
വിളമ്പു വേഗം....

വയറിനെ
കുടിച്ചിറക്കിക്കൊണ്ടു
വായ പറഞ്ഞു
പൊരിയെട്ടെടാ ഒന്നുകൂടി
അടങ്ങൊരല്‍പ്പം....

വിളമ്പിവച്ചപ്പോള്‍
ഉരുണ്ട ഭൂമിയുടെ
ബഹിരാകാശ ചിത്രം പൊലെ
പരന്ന വേദന ചോദിച്ചു
തിന്നുന്നതിനു മുന്‍പിങ്ങനെ
വേവിക്കുന്നതെന്തിനെടാ
പെരുവയറാ വേവിക്കുന്നതെന്തിന്...

ഒരു പാരമ്പര്യകവിയുടെ അന്ത്യം

അഞ്ജലി ഓള്‍ഡ് ലിപി
കൊണ്ടാണോ ഇപ്പൊഴും
കവിത ടൈപ്പുചെയ്യുന്നത് ?
നിരൂപകന്‍ ചോദിച്ചു
അയ്യോ കുഴപ്പമായോ !
കവി ശങ്കിച്ചു

കാലം മാറിയില്ലേ
കോലവും മാറണ്ടേ
വെറുതെയല്ല
നിങ്ങളുടെ കവിതകള്‍
ഓള്‍ഡായിപ്പോകുന്നത്
നിങ്ങളെ ഞാന്‍
പാരമ്പര്യ കവി എന്നു വിളിക്കും
നിരൂപിച്ചൂ പകന്‍

കവി വിനയത്തോടെ
ചത്തുകിടന്നു
കവിത ഒരു കീ ബോര്‍ഡായി
ചമഞ്ഞുകിടന്നു
ത റ ട പ
ട്ട ണ്ട ണ്ണ....
വായനക്കാര്‍ വായ്ക്കരിയിട്ടു.

ഒറ്റയ്ക്ക്

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.

കൂടെയുള്ളവരുടെയൊരു
നിഴല്‍ക്കാടാണ് ചുറ്റിലും.
മരിച്ചുപോയിട്ടും
ജീവിച്ചിരിക്കുന്നവര്‍,
ജീവിച്ചിരിക്കുമ്പൊഴും
മരിച്ചുപോയവര്‍,
ജനിക്കാത്തവര്‍,
ജനിക്കും മുന്‍പു
ഞാന്‍ മരിപ്പിച്ചവര്‍‍,
മരക്കൊമ്പില്‍
കഴുത്തിനെ കണക്റ്റ് ചെയ്ത്
വൈദ്യുതി കണ്ടെത്തിയവര്‍,
നെഞ്ചില്‍
കത്തികൊണ്ട് ചും‌ബിച്ച്
പട്ടുറോസാപ്പൂക്കളുടെ
ഉദ്യാനം നനച്ചവര്‍,
പാളത്തില്‍
കാതു ചേര്‍ത്തു വച്ച്
കുതിച്ചോടുന്ന ജീവിതത്തിന്റെ
ചടുല ഭൂപാളം കേട്ടവര്‍......

ചിലര്‍ക്കെല്ലാം വിരലുകളുണ്ട്
ആരെയും തൊടാനല്ല
അവര്‍ സിഗരറ്റ് വലിക്കുകയോ
താളം പിടിക്കുകയോ ആവും.

എനിക്കുമുണ്ട് വിരലുകള്‍
‍ഞാനും ആരെയും തൊടുന്നില്ല
സിഗരറ്റു വലിക്കുന്നില്ല
താളം പിടിക്കുന്നില്ല
വിരലുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം ചുണ്ടുകളുണ്ട്
ആരേയും ചും‌ബിക്കാനല്ല
അവര്‍ മുലകുടിക്കുകയോ
പഴയപാട്ടുകള്‍
ചൂളംകുത്തുകയോ ആവും.

എനിക്കുമുണ്ട് ചുണ്ടുകള്‍
‍ഞാനുമാരേയും ചും‌ബിക്കുന്നില്ല
പഴയ പാട്ടുകള്‍
ചൂളംകുത്താറില്ല
മുലകുടിക്കുന്നില്ല
ചുണ്ടുകള്‍ കൊണ്ട്
എനിക്കൊന്നും നേടാനില്ല.

ചിലര്‍ക്കെല്ലാം കാലുകളുണ്ട്
നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കാനല്ല
അവര്‍ നൃത്തം ചെയ്യുകയോ
കാലുകള്‍ക്കു മുകളില്‍
‍ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടുകയോ ആവും.

എനിക്കുമുണ്ട് കാലുകള്‍
‍ഞാനും നാട്ടുവെളിച്ചത്തില്‍
വീട്ടിലേക്ക് നടക്കുന്നില്ല
നൃത്തം ചെയ്യാറില്ല
കാലുകള്‍ക്കു മുകളില്‍
ചില്ലകളും ഇലകളും വിടര്‍ത്തി
കാറ്റിനൊപ്പമാടാനുമാവുന്നില്ല
കാലുകള്‍ കൊണ്ടും
എനിക്കൊന്നും നേടാനില്ല.

ഒറ്റയ്ക്കെന്നാല്‍
ആരും കൂടെയില്ല എന്നല്ല
കൂടെയുള്ളവര്‍ക്കൊപ്പം
ഞാനില്ല എന്നാണ്.

വിത്തിന്റെ പാട്ട്

മുളയ്ക്കുകില്ല ഞാന്‍
വിതച്ചതില്ലെന്നെ
മെതിച്ചിരിക്കുന്നു
പുഴുക്കല്‍ പായയില്‍

മൊരിഞ്ഞവേനലില്‍
‍കരിഞ്ഞുപോകാനോ
തിരഞ്ഞതെന്‍ മനം
അരിവാ‍ളുള്ള കൈ !
എനിക്കുസ്വന്തമാ-
യൊരു തരിമണ്ണു-
മൊരു വസന്തവും
കൊതിച്ചതല്ലെ ഞാന്‍ !

എനിക്കുമുണ്ടുള്ളില്‍
‍നനഞ്ഞൊരു സൂര്യന്‍
‍ചിരിക്കുമ്പോള്‍ മുഖം
തുടുക്കുന്ന ചന്ദ്രന്‍
നടക്കുമ്പോള്‍ പാദം
പുതയുന്ന വഴി
എനിക്കു സ്വന്തമാ-
യൊരു വയല്‍ പക്ഷി,
പാടും മരത്തണല്‍.....

കിനാവുകാണുവാന്‍
‍മറന്നതല്ലഞാന്‍
കിനാവിനെ വലി-
ച്ചെറിഞ്ഞതല്ലെ ഞാ-
നെനിക്കെന്റെ ഭാഷ
എനിക്കെന്റെ മണം
എനിക്കെന്റെ ചോര
ചുരത്തിനേടണം
എനിക്കൊരു വയല്‍,
മുളക്കണം,പൂത്തു-
ജ്വലിക്കണം
എനിക്കു ഞാനായ്
മരിക്കണമെന്നു
പിടഞ്ഞതല്ലെ ഞാന്‍.

ഒരു കതിരിന്റെ
തലയ്ക്കലിങ്ങനെ
പതിരുകള്‍ക്കിടെ
നിലച്ചുപോകുമെ-
ന്നുഴന്നു ഞാനാര്‍ത്തു
വിളിച്ചതല്ലയോ
അരിവാളിന്‍ മൂര്‍ച്ച
കൊതിച്ചതല്ലയോ

അനന്തമായൊരീ
ചുടലപ്പായയില്‍
‍മെതിക്കുവാനാണോ
അറുത്തെടുത്തെന്നെ
ചുമന്നുവന്നു വന്നു
നീകടുത്ത കാലമേ...

ഉറച്ചമണ്ണിലേ-
ക്കുഴുതു പോകുവാ-
നൊളിച്ചുവച്ച വേരു-
ണങ്ങിപ്പോകുന്നു
വരണ്ടകാറ്റിലേക്കു-
യര്‍ത്തിവീശുവാ-
നിരുന്ന പച്ചപ്പുമു-
ണങ്ങിപ്പോകുന്നു
കൊടും ശിശിരത്തില്‍
‍നിറഞ്ഞുപൂക്കുവാ-
നമര്‍ത്തിവച്ചവാക്കു-
ണങ്ങിപ്പോകുന്നു...

ഉണങ്ങിപ്പോകട്ടെ
ഉറവുകളെല്ലാം
ഉണങ്ങിപ്പോകട്ടെ
ഉയിരിന്‍ വേദന
ഉണങ്ങുവാനൊന്നു-
മിനിയില്ലായെന്നു
മുറങ്ങള്‍ വന്നെന്നെ-
ക്കൊഴിച്ചെടുക്കട്ടെ

ഉണങ്ങിയെത്തണം
എനിക്കിനി നിന്റെ
ചുവട്ടില്‍ നിന്നുകൊ-
ണ്ടെരിഞ്ഞു തീരണം
കറുത്ത കാലമേ-
വെറുപ്പിന്‍ ജ്വാലയില്‍
തപിച്ചുകൊണ്ടെനി-
ക്കുമിത്തീയായ് നിന്നെ
യെരിച്ചു തീര്‍ക്കണം.

മരിച്ചവന്‍

കണ്ണുകളിങ്ങനെ
തുറിച്ചു നോക്കിയാല്‍
ഇനിയും കാണാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
കണ്ടുകൊള്ളാമെന്നാണു ഭാവം

നാവിനെയിത്രയും
തള്ളിപ്പുറത്തിട്ടാല്‍
ഇനിയും രുചിക്കാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
രുചിച്ചുകൊള്ളാമെന്നും കാണും

കൈകളിങ്ങനെ
വിടര്‍ത്തിയള്ളിയാല്‍
ഇതുവരെ കിട്ടാത്തതെല്ലാം
ഈ നിമിഷം കൊണ്ട്
നേടിക്കോള്ളാമെന്നുമുണ്ടാകും.

ജീവിച്ചിരിക്കുമ്പോള്‍
‍ചത്തുപോകാനും
ചത്തുപോകുമ്പോള്‍
‍ജീവിച്ചിരിക്കാനും
കൊതിച്ചു ചാഞ്ചാടും
വിചിത്ര ജീവിയീശവം.

മറ്റൊരുയുഗം

സുഹൃത്തേ
വിനിമയങ്ങളുടെ
അന്തരാളഘട്ടം
കഴിഞ്ഞുപോയോ?
മറ്റൊരു യുഗത്തിനെ
പെറ്റുവോ ഈ ആശുപത്രി ?

നോക്കൂ
ചുണ്ടുകള്‍ മാത്രമല്ലേ
നമുക്കുള്ളു !
കാതുകള്‍
പരിണാമത്തില്‍
നഷ്ടമായിരിക്കുന്നില്ലേ!

വിനിമയം
ചെയ്യാനാവാത്ത
ആശയങ്ങളുടെ
വിരുദ്ധ സമുദ്രങ്ങളായി
വിങ്ങുന്നതു
നമ്മളല്ലേ !

കണ്ടെത്തപ്പെടാത്ത
കപ്പല്‍ച്ചാലുകളായി
വാസ്കോഡഗാമയെ
കാത്തുകിടക്കുന്നത്
നമ്മളല്ലേ!

സുഹൃത്തേ
നീയവിടെ നിന്ന്
പറയുന്നതെല്ലാം
എന്നെ കേള്‍പ്പിക്കാനാണോ?
നിന്റെ ആശയങ്ങള്‍
‍അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ നീ !

സുഹൃത്തേ
ഞാനിവിടെ നിന്ന്
പറയുന്നതെല്ലാം
നിന്നെ ക്കേള്‍പ്പിക്കാനാണോ?
എന്റെ വാചകങ്ങള്‍
‍അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ ഞാന്‍ !

ഇന്നുമിപ്പൊഴും

കയ്യേ കയ്യേ നീയെന്റെ
വായെ പൊത്തല്ലെ
ഞാനൊന്നുറക്കെ
പറഞ്ഞോട്ടെ
ഞാനുമുണ്ടിവിടെ-
യെന്നവരറിഞ്ഞോട്ടെ

കാലേ കാലേ നീയെന്നെ
വലിച്ചുകൊണ്ടോടല്ലെ
ഞാനുമീ മണ്ണി-
ലൊന്നുറച്ചു നിന്നോട്ടെ
അവരെന്നെയും
പറിച്ചങ്ങെറിഞ്ഞോട്ടെ

കണ്ണേ കണ്ണേ നീയെന്റെ
കാഴ്ചയില്‍ കണ്ണീരൊഴുക്കല്ലേ
കണ്ടുതന്നെയെല്ലാം
ഞാനറിഞ്ഞോട്ടെ
അവര്‍ വന്നെന്റെ കാഴ്ചയും
കുത്തിപ്പൊടിച്ചോട്ടെ

നാവേ നാവേ നീയെന്റെ
ശബ്ദങ്ങളെ പാടി-
ക്കിടത്തിയുറക്കല്ലെ
ഈണമില്ലാതെ
ഞാനൊന്നുറക്കെ കൂക്കട്ടെ
അവര്‍ എന്റെശബ്ദങ്ങളും
പിഴുതെടുത്തോട്ടെ

എന്റെ ജീവനായ്
മരണവെപ്രാളപ്പെടും
പാവം ശരീരമേ
മരിക്കും വരെയീ
കുപ്പത്തൊട്ടിയില്‍
‍നീ ഒളിച്ചിരിക്കല്ലെ
എന്നെ ഒളിപ്പിച്ചിരുത്തല്ലെ

ഞാനുമിവിടെ-
യൊന്നുണ്ടായിരുന്നോട്ടെ
ഇന്നുമിപ്പൊഴും
ഉണ്ടായിരുന്നോട്ടെ.....

കരയാനാകുന്നില്ല

പെയ്യാനായിട്ടല്ല
എല്ലാ മേഘങ്ങളും
ഉണ്ടാകുന്നത്

വെറുതേ
കുന്നുകള്‍ക്ക് മുകളില്‍
കെട്ടിക്കിടക്കാനും
അസ്തമയങ്ങളെ
ചുവപ്പിക്കാനുമായി
അതിനെ സൃഷ്ടിക്കുന്നതാര്?

പെയ്യാനാകുമായിരുന്നെങ്കില്‍
‍അതിങ്ങനെ
പൂവില്‍നിന്നും നിന്നും
പൊഴിഞ്ഞു പോയ
ഇതളു പോലെ
അനാഥമായി
പറന്നു നടക്കുമായിരുന്നില്ല.

പെയ്യുന്നതിനു മുന്‍പ്
അതിനെയിങ്ങനെ
ഊതിക്കളിക്കുന്നതാര്?


ചൈനീസ് പാവ

വളരെ ക്ഷീണിതനായിരുന്നു ചന്ദ്രദാസ് അന്ന്.ദൂരെനിന്നും ബസ് വരുന്നതും കാത്തുനില്‍ക്കുകയായിരുന്നു അയാള്‍.ഒന്ന് ഇരുന്നുകളയാമെന്നു കരുതി വെയിറ്റിം‌ഗ് ഷെഡ്ഡിനുള്ളിലേക്കു നോക്കുമ്പോഴാണ് അയാളുടെ കണ്ണില്‍ അത് ചെന്നുപെട്ടത്.ഒരു കൊച്ചു കളിപ്പാവ.അയാള്‍ ഇവിടെവരുന്നതിനു തൊട്ടു മുന്‍‌പ് ഏതോ ബസ് കടന്നുപോയിട്ടുണ്ടാകണം.ബസ് സ്റ്റോപ്പില്‍ തിരക്കില്ല്ല ആകെയുള്ളത് അയാളും രോമം കൊഴിഞ്ഞ് വൃഷണം വലിഞ്ഞു തൂങ്ങി തറയില്‍ മലര്‍ന്നു കിടന്ന് ഈച്ചപിടിക്കുന്ന ഒരു നായയും ആളുപോയ തക്കത്തിന് ഇരിപ്പുബഞ്ചില്‍ തൂറിയിടാനെത്തിയ കാക്കകളും പിന്നെ ആ പാവയും മാത്രം.

ആരോ വാങ്ങിവച്ച് വീട്ടിലേക്ക്പോകാന്‍ ബസ് കാത്തിരുന്നതാവണം ബസ് വന്നപ്പോള്‍ മറന്നു വച്ചിട്ടുപോയതായിരിക്കും.നല്ല ഭം‌ഗിയുള്ള കണ്ണുകള്‍, സ്വര്‍ണത്തലമുടി, പളുങ്കുപോലെയുള്ള മിനുത്ത ശരീരം... എന്തായാലും പത്തുനൂറു രൂപയെങ്കിലും ആയിട്ടുണ്ടാകും പാവത്തിന്.ചന്ദ്ര ദാസ് ചുറ്റും നോക്കി ആരും ഇല്ല.അതിന്റെ ഉടമ ഇതിനകം ഏതോ ബസില്‍ കയറി ഏതോ ദൂരത്ത് എത്തിയിട്ടുണ്ടാകും .അയാള്‍ തിരക്കിവരുന്നതുവരെ അത് ഇവിടെ ഇരിക്കുമെന്ന് യാതൊരുറപ്പുമില്ല.അയാള്‍ ആരെന്നും എന്തെന്നും അറിയാതെ അയാളെ തിരഞ്ഞു പോകാനും കഴിയില്ല തന്നെക്കൊണ്ട്.അപ്പോള്‍ പിന്നെ തനിക്കു ചെയ്യാവുന്ന ഒരേ ഒരു സല്‍ക്കര്‍മ്മം അതിനെ ദാ ഇങ്ങനെ മെല്ലെയെടുത്ത് തന്റെ ഓഫ്ഫീസ് ബാഗിന്റെ ഉള്ളില്‍ ഭദ്രമായി വയ്ക്കുക എന്നതു തന്നെ.

ബസ്സിനുള്ളില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുമ്പോളാണ് പാവയ്ക്ക് നിലവിളിക്കാനുള്ള കഴിവുകൂടിയുണ്ടെന്ന് ചന്ദ്രദാസ് മനസ്സിലാക്കിയത്.അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.കുറെ നാളായി മകള്‍ പറയുന്നു അച്ഛാ ഒരു പാവ വാങ്ങിത്തരൂ എന്ന്.അതുകേള്‍ക്കുമ്പോഴൊക്കെ അയാള്‍ പറയും മോളൂ ഈ പാവയിലൊക്കെ വിഷമാ.എല്ലാം ചൈനയില്‍ നിന്നു വരുന്നതല്ലേ അതിന്റെ പുറത്തെ പെയിന്റില്‍ ഉമ്മാക്കിയുണ്ട്....അയാളുടെ അടവുണ്ടോ അവളുടെ അടുത്തു നടക്കുന്നു.അവള്‍ കരയാന്‍ തുടങ്ങും അപ്പോള്‍ അയാള്‍ പതിയെ അവളെ മടിയിലേക്കിരുത്തും കൊഞ്ചിച്ച് കൊഞ്ചിച്ച് ചിരിപ്പിക്കും.അപ്പോളും അവള്‍ പറയും അച്ചാ എനിക്ക് ഒരു പാവ വാങ്ങിത്തരൂ...അയാള്‍ പറയും വാങ്ങിത്താരാം നാളെയാവട്ടെ..അച്ഛനു ശമ്പളം കിട്ടട്ടെ...നാളെകള്‍ ഒരുപാടു കഴിഞ്ഞു ശമ്പളങ്ങളും ഒരുപാടു കിട്ടി.അവള്‍ക്ക് പാവമാത്രം വാങ്ങിക്കൊടുത്തില്ല.അയാള്‍ തന്റെ പിശുക്കിനെക്കുറിച്ച് ചിലപ്പോഴൊക്കെ അങ്ങനെ അവജ്ഞയോടെ ഓര്‍ക്കാറുണ്ട്.ചെറിയ ചെറിയ കാര്യങ്ങള്‍ക്കുള്ള പിശുക്ക്.അതുകൊണ്ട് അയാള്‍ ഒന്നും സമ്പാദിക്കുകയില്ലെന്നറിയാമെങ്കിലും അതൊരു ശീലമായി വളര്‍ന്നു പോയി...
കീയ് കീയോ....
പാവയുടെ വിളിയാണ്.ആരോ ബസിന്റെ തിക്കിത്തിരക്കിനിടയില്‍ ബാഗിന്റെ പുറത്തു ചാരിയതാണ്.നല്ല ശബ്ദം. അയാള്‍ ചിന്തിച്ചു..... മകള്‍ക്കെന്തായാലും ഇന്നു സന്തോഷമാകും.ഇങ്ങനെ ആരുടെയെങ്കിലും സാധനങ്ങള്‍ സ്വന്തമാക്കുന്നത് ഒരു നല്ല ശീലമല്ല അയാള്‍ ഓര്‍ത്തു.പാവം ആരോ കൊതിച്ചു വാങ്ങിയതാകും.ഒരു നിമിഷത്തെ മറവി കൊണ്ട് അവര്‍ക്കത് നഷ്ടമായി.അത് തന്റെ നേട്ടവും ആയി.ധാര്‍മ്മികമായി അത് ശരിയല്ല.മറ്റൊരാളിന്റെ നഷ്ടത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നത് കുടിലമാണ് അയാള്‍ക്ക് അവജ്ഞ തോന്നി...ഒരിക്കല്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പത്തുരൂപാ നോട്ടും പൊക്കിപ്പിടിച്ച് നാടുമുഴുവന്‍ അന്വേഷണം നടത്തിയ ചന്ദ്രദാസ് എവിടെ പോയി..?അന്ന് തനിക്ക് ഇരുപതുവയസ്സോ മറ്റോ കാണും.ഒരു പക്ഷേ മനുഷ്യനു പ്രായം കൂടുന്തോറും വലിയമരങ്ങളുടെ പുറംതൊലി ഇളകി പോകുന്ന പോലെ ആദര്‍ശം പടം‌പൊഴിക്കുമായിരിക്കും...അയാള്‍ക്ക് തോന്നി. ഉള്ളില്‍ ഒരു വല്ലാത്ത നഗ്നതയുടെ നാണം അയാളെ പൊതിഞ്ഞു.പക്ഷേ “നാണവും വച്ചിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല“ അയാള്‍ അച്ചന്റെ വാക്കുകള്‍ ഓര്‍ത്തു.

പെട്ടെന്നാണ് യാതൊരു സാധ്യതയുമില്ലാത്തവിധം തിങ്ങി ഞെരുങ്ങിയിരുന്ന ബസിനുള്ളില്‍ അയാള്‍ക്ക് ഒരു സീറ്റുകിട്ടിയത്.അയാള്‍ സ്വപ്നം കണ്ടുകൊണ്ട്‌ ചാരിനിന്ന സീറ്റില്‍ നിന്നും ഒരുയാത്രക്കാരന്‍ അയാളെ തള്ളിക്കൊണ്ടു പറഞ്ഞു.അങ്ങോട്ടു നീങ്ങി നിന്നേ ഒന്നിറങ്ങട്ടേ.ചന്ദ്രദാസ് സന്തോഷവും നന്ദിയും കലര്‍ന്ന ഒരു പുഞ്ചിരിയോടെ സീറ്റിനിടയിലുള്ള സ്ഥലത്തേക്ക് ഞെരുങ്ങിക്കയറി.ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ നിന്നും വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.ഇരുന്നു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് പാവയെ ഒന്നു കയ്യിലെടുത്ത് വ്യക്തമായി കാണാന്‍ കൊതിയായി.നല്ല ഭം‌ഗി! ചന്ദ്ര ദാസ് ബാഗുതുറന്ന് പാവയെ പുറത്തെടുത്ത് തിരിച്ചും മറിച്ചും നോക്കി.അപ്പോഴാണ് അടുത്തിരിക്കുന്ന ആളുടെ നോട്ടം അയാള്‍ ശ്രദ്ധിച്ചത്.വല്ലാത്ത ചമ്മലോടെ ഒരു അയഞ്ഞചിരി ചുണ്ടിനു തുമ്പില്‍തൂക്കിക്കൊണ്ട് പാവയെ ഉള്ളില്‍ വയ്ക്കാന്‍ തുടങ്ങിയതായിരുന്നു ചന്ദ്രദാസ്.പൊടുന്നനെയാണ് അപരിചിതനായ ആ മനുഷ്യന്‍ ചിരപരിചിതനെ പോലെ ചിരിച്ചുകൊണ്ട് പാവയെ പിടിച്ചു പറിക്കുമ്പോലെ കയ്ക്കലാക്കിയത്.
പത്ത് മുന്നൂറു രൂപായായോ..?
അയാള്‍ പാവയുടെ ചന്തം നോക്കുകയാണ്.ചന്ദ്ര ദാസ് ഒന്നുകൂടി പരുങ്ങി.
ആ..ആ..
ആണെന്നോ അല്ലെന്നോ പറയാതെ ആയില്‍ മാത്രം ചന്ദ്രദാസ്‌ മറുപടി ഒതുക്കിയപ്പോള്‍.അപരിചിതന്‍ ചിരിച്ചു.
എല്ലാം ചുമ്മാ പറ്റിപ്പാണെന്നേ... ചൈനീസ്.രണ്ടു ദിവസം കഴിയുമ്പോള്‍ പൂയും...
അയാള്‍ പൊട്ടിച്ചിരിച്ചു.ചന്ദ്രദാസ് തല കുലുക്കി..
കീയ്..കീയോ...
അയാളുടെ വിരലുകള്‍ പാവയുടെ വയറില്‍ പതിഞ്ഞപ്പോള്‍ അതു വീണ്ടും നില വിളിച്ചു.ആളുകളെല്ലാം നോക്കുന്നു.ചന്ദ്രദാസ്സിന് ചമ്മല്‍ കൂടി.പുറത്തെടുക്കണ്ടായിരുന്നു..അയാള്‍ കരുതി.പറഞ്ഞിട്ടെന്തെങ്കിലും കാര്യമുണ്ടോ പോയബുദ്ധിയെ പിടിക്കാന്‍ ആനക്കും പറ്റില്ലെന്നല്ലേ ചൊല്ല്.അപ്പോഴേക്കും മറ്റൊരു കൈകൂടി പാവയുടെ നേര്‍ക്കു നീണ്ടുവരുന്നത് കണ്ടു.
എത്ര രൂപായായി..?
ചന്ദ്രദാസ് പാവയില്‍ കൈവയ്ക്കുന്നതിനു മുന്‍പേ അപരന്‍ അതു വാങ്ങിക്കഴിഞ്ഞിരുന്നു.അയാളുടെ ചോദ്യത്തിനു മറുപടി പറയാന്‍ ചന്ദ്ര ദാസ് നാവുയര്‍ത്തുന്നതിനു മുന്നേ വന്നു അരികിലിരിക്കുകയായിരുന്ന അപരിചിതന്റെ ഉത്തരം
പത്തു നാനൂറു രൂപാ ആയിക്കാണും...
ചൈനീസ് ആണ് അല്ലിയോ..?
ഉം...
ചന്ദ്രദാസിനു കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.ബസിനുള്ളിലെ എല്ലാ ആളുകളുടെയും ശ്രദ്ധ ഇപ്പോള്‍ പാവയ്ക്കു മേലാണ്.
കീയോ കീയോ...
അതിന്റെ ശബ്ദം ഓരോ വിരലുകളുടെയും മര്‍ദ്ദത്തിനനുസ്സരിച്ച് വ്യത്യാസപ്പെടുത്തിക്കൊണ്ട് അത് നിലവിളിക്കുന്നു.ചന്ദ്രദാസിന് ചാടിയെണീറ്റ് അവരുടെ കയ്യില്‍ നിന്നും അതു പിടിച്ചുവാങ്ങി ബാഗില്‍ വയ്ക്കണമെന്നുണ്ടായിരുന്നു.പക്ഷേ ആരെങ്കിലും അത് തന്റെയാണോ എന്നു കടുപ്പിച്ചു ചോദിച്ചാല്‍ എന്തു പറയും.ചന്ദ്രദാസ് കുഴങ്ങി.അയാള്‍ അപേക്ഷാഭാവത്തില്‍ അടുത്തിരുന്ന ആളെനോക്കി അയാളാണെങ്കില്‍ തനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ ഉറക്കം തൂങ്ങുന്നു.ചന്ദ്രദാസ് നിരാശയോടെ തിരിഞ്ഞു. പാവയെ കാണാനേയില്ല.അതിന്റെ ശബ്ദം മാത്രം കേള്‍ക്കാം.ഇപ്പോഴാണെങ്കില്‍ അടുത്തമുറിയിലെ ടി.വിയില്‍ ബലാത്സം‌ഗസീനുകള്‍ വരുമ്പോള്‍ കേള്‍ക്കുന്ന മാതിരിയായിട്ടുണ്ട് അത്. എന്നെ വിടൂ..എന്നെ വിടൂ.....
പാവം പാവ, അതു നില വിളിക്കുന്നു.ചന്ദ്രദാസിന് എണീറ്റുപോയി അതിനെ രക്ഷിച്ച്കൊണ്ടുപോരണമെന്നുണ്ട്.മനസ്സുപോര.ഉറപ്പില്ല.ചിലപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉടമയോടായിരിക്കും താന്‍ ചെന്ന് അതിനുവേണ്ടി വഴക്കിടുന്നത്.പോയതു പോയി.തിരിച്ചെത്തുകയാണെങ്കില്‍ എത്തട്ടെ അയാള്‍ സ്വയം ശപിച്ചുകൊണ്ട് ബാഗും മടിയില്‍ വച്ച് പുറത്തേക്ക് നോക്കിയിരുപ്പായി...പതിയെ കണ്ണുകള്‍ അടഞ്ഞുതുടങ്ങി.ക്ഷീണം....ക്ഷീണംകൊണ്ട് അയാള്‍ മയങ്ങിപ്പോയി....മയക്കത്തില്‍ അയാള്‍ നീണ്ടുവളഞ്ഞു പാമ്പിനെ പോലെ ഒഴുകുന്ന ബസ്സിനേയും അതു നിറയെ പാവകളേയും സ്വപ്നം കണ്ടു.പാവകള്‍ എന്തോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.കീയൊ കീയൊ എന്നല്ല.അയാള്‍ കാതോര്‍ത്തു അവര്‍ ഏതോ പഴയ മുദ്രാവാക്യം വിളിക്കുകയാണെന്ന് തോന്നി.പെട്ടെന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു. സ്ഥലം കഴിഞ്ഞോ.അയാള്‍ പുറത്തേക്കു നോക്കി അപരിചിതമായ സ്ഥലം.ഒന്നും മനസ്സിലാകാതെ ചന്ദ്രദാസ് കണ്ണു തിരുമ്മി.മഞ്ഞുവീണു കിടക്കുന്ന മലനിരകള്‍.അയാള്‍ തണുത്തു വിറച്ചു.
അയ്യോ ഇറങ്ങണം.എന്നെ ഇറക്കിവിടൂ.....
അയാള്‍ വിളിച്ചുപറഞ്ഞു.
ഇനി അടുത്ത സ്റ്റോപ്പിലേ നിര്‍ത്തൂ......
അടുത്തിരുന്നയാളുടെ ശബ്ദം. ചന്ദ്രദാസ് വമ്പിച്ച അങ്കലാപ്പോടെ ചാടിയെണീറ്റു. റോഡിനു വശത്തായി ചപ്പമൂക്കുള്ള കുറേ പട്ടാളക്കാരെ അയാള്‍ കണ്ടു.തോക്കുകളും പിടിച്ച് അവര്‍ തന്നെ ചുഴിഞ്ഞു നോക്കുന്നു.
എനിക്കിറങ്ങണം എന്റെ സ്ഥലം കഴിഞ്ഞു എന്നെ ഇറക്കി വിടൂ.
ചന്ദ്രദാസ് ഉറക്കെ വിളിച്ചു.ഒരു കൂട്ടച്ചിരി ഉയരുന്നത് കണ്ട് അയാള്‍ ബസിനുള്ളിലേക്കു നോക്കി.നിറയെ പാവകള്‍ .......ചൈനീസ് പാവകള്‍...........
കണ്ടക്ടറേ......!!!
അയാള്‍ വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കി.കണ്ടക്ടര്‍ സീറ്റില്‍ തന്റെ കയ്യില്‍ നിന്നും പോയ പാവയെ അയാള്‍ കണ്ടു.ചുണ്ടില്‍ വിസിലുമായി ........

പെടയാട്ടം



പറക്കാനറിയില്ല
പറന്നാലൊട്ടാകാശം മുട്ടുകയില്ല
ചിറകുള്ളതു വെറുതേ കുഴലിന്നു താളം വയ്ക്കാന്‍....

പൂക്കാനറിയില്ല
കായ്ക്കയുമില്ല
പൂവെന്ന പേരുള്ളതു പോരില്‍ ‍
കൊത്തിക്കുടയാന്‍ ചോരത്തൊപ്പി...

കാമരൂപനാണത്രേ !
സൂത്രങ്ങളറിയില്ല
നൊടിനേരത്തെ സുരതം
നേടുവാനോടുന്നു ലോകം ചുറ്റി...

അറിവും നിനക്കില്ല...
കൊത്തിക്കൊടുത്തും
കുറുകിരക്ഷിച്ചും നീ
വളര്‍ത്തുന്നതും കണ്ടാലറിയില്ല...

നിനക്കുള്ളതെന്താണെന്ന് അറിയാം
നിനക്കൊഴിച്ചെല്ലാവര്‍ക്കും
ചവിട്ടാന്‍ തുടങ്ങിയാല്‍
കുറയും കനം മാത്രം,
പനിക്കും പരാധീനതക്കും
ഉഴിയാന്‍ നേര്‍ച്ചപ്പാത്രം....

ഉണരാത്തവരെക്കൂടി
കൂക്കിയുണര്‍ത്തി നീ
എന്തിനു തുടരുന്നു
ദിനവും പെടയാട്ടം..!

ചരിത്രം

പൂവുകള്‍ക്കു മുന്നില്‍ വച്ച്
പച്ചിലകള്‍
പൂമ്പാറ്റയെ നോക്കി പറയും
“ഇവന്റെയൊക്കെ ചരിത്രം ഞങ്ങള്‍ക്കറിയാം !”
ആ ഒറ്റ വരി പ്രസ്താവനയില്‍
പൂമ്പാറ്റ ചിറകടര്‍ന്നു മണ്ണില്‍പ്പതിക്കും....

കരളുടച്ച കരികലക്കി
പുഴു കവിതയെഴുതാന്‍ തുടങ്ങും.

പ്രസാധകര്‍ക്കു മുന്നില്‍ വച്ച്
പുഴുവിനെ നോക്കി
പഴയ വായനക്കാര്‍ ചോദിക്കും
“ഇവനൊക്കെ എന്തു ചരിത്രമിരിക്കുന്നു ?”
ആ ഒറ്റവരിച്ചോദ്യത്തിന്റെ തുമ്പിലാടുന്ന
ചിഹ്നം നവകവിത....

സ്വയം മറന്നു തപസ്സു ചെയ്തിട്ടും
നിറം മാറിയിട്ടും
ചിറകു വച്ചിട്ടും
ചരിത്രം വിട്ടുപോകുന്നില്ലെന്നത്
പൂമ്പാറ്റയുടെ ദു:ഖം.

തപസ്സുപോലെ കവിതയെഴുതിയിട്ടും
കണ്ഠം‌പിളര്‍ന്നത് പാടിനടന്നിട്ടും
ധിക്കാരിയായി നടിച്ചിട്ടും
ചരിത്രം വന്നുചേരുന്നില്ലെന്നതു
പുഴുവിന്റെ ദുഖം.

പാവത്താന്‍


പാവം ദൈവം
അവനു മുന്നില്‍ വരാന്‍
ഒരു ശരീരമില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന് ആനയുടേയോ
സിംഹത്തിന്റെയോ
തലയെങ്കിലും കിട്ടുമായിരുന്നില്ലേ
ഇന്നതൊക്കെയും നമ്മുടേതല്ലേ
ചോദിക്കാന്‍ അവനു നാണമുണ്ടാകില്ലേ...

അവനു വേണ്ടി മരിക്കാന്‍
‍നാമൊരുക്കിവച്ചതില്‍
ഒരു മെല്ലിച്ച ശരീരമെങ്കിലും
നമുക്കവനു കൊടുത്തുകൂടേ....

പാവം ദൈവം
അവന് അരികില്‍‌വരാന്‍
‍ഒരു വണ്ടിയില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന്‍ വല്ല കാളയുടെയോ
ചുണ്ടെലിയുടേയോ പുറത്തേറി
വരുമായിരുന്നില്ലേ
ഇന്ന് നമുക്ക് മേനകാ ഗാന്ധിയില്ലേ...
കണ്ടുപോയാല്‍ അവനകത്താകില്ലേ....

അവനുവേണ്ടി തകര്‍ക്കാന്‍
‍നാമൊരുക്കി വച്ചതില്‍
ഒരു തുരുമ്പിച്ച വണ്ടിയെങ്കിലും
നമുക്കവനു കോടുത്തുകൂടേ...

പാവം ദൈവം
അവന് പറയാനുള്ളതറിയിക്കാന്‍
‍എഴുത്തും വായനയും അറിയാഞ്ഞിട്ടല്ലേ...

പണ്ടായിരുന്നെങ്കില്‍
അവന്‍ വല്ല വാത്മീകിക്കും
പറഞ്ഞുകൊടുത്ത് നമുക്കായി
എഴുതിക്കുമായിരുന്നില്ലേ...
ഇന്നു നമ്മള്‍ കൂലിചോദിക്കില്ലേ....

അവനു വേണ്ടി കത്തിക്കാന്‍
‍നാം കണ്ടുവച്ചതില്‍
ഒരെഴുത്തുകാരനെയെങ്കിലും
നമുക്കവനു വിട്ടു കോടുത്തുകൂടേ...

പാവം ദൈവം..
അവന്‍ വരുമ്പോള്‍
‍ചാണകം കത്തിച്ച ചാരവും
സ്വര്‍ണ്ണ ലോക്കറ്റുകളുമെങ്കിലും
നമുക്കു തരുമായിരുന്നില്ലേ....
പാവം പാവം ദൈവം.
********************
വര: സിമി

തനിയാവര്‍ത്തനം.

പുലര്‍ച്ചെ എണീറ്റ്
നനച്ചുണക്കി
തേച്ചു മിനുക്കി
കണ്ണാടിക്കു മുന്നില്‍
നിന്നണിഞ്ഞിറങ്ങുമ്പോള്‍
‍ഉള്ളില്‍ നിന്നുയരും
ഒരു ശാസന.

ചുളിയാതെ
ചളി പുരളാതെ
എത്തണം ഇന്നെങ്കിലും..

ചുളിയരുതേ
ചളിപുരളരുതേ...
അറിഞ്ഞുപ്രാര്‍ഥിച്ചാലും
ചുളിയും
പുരികം ചിറകൊടിഞ്ഞൊരു
കാക്കയായ് പറക്കും
പുഞ്ചിരി ഏറുകൊണ്ടൊരു നായ്ക്കുട്ടി....

തീരുന്നില്ലല്ലോ
തീരുന്നില്ലല്ലോഎന്നു
കാത്തു കാതോര്‍ത്തിരിക്കും.
ബെല്ലടികേള്‍ക്കുമ്പോള്‍ ‍നോക്കും
ചുളിവുണ്ടോ ചളിയുണ്ടോ....

തെറ്റിയ കണക്കിന്റെ മിച്ചം...
തൂവിയ കറികളുടെ കറകള്‍...

അറിയാന്‍ വയ്യാത്ത
പദപ്രശ്നം പൂരിപ്പിച്ചതു പോലെ
എല്ലാം ചേരുമ്പടി ചേര്‍ത്ത
ഒരു ചോദ്യക്കടലാസിന്റെ വിഡ്ഡിച്ചിരി....

പാത്തുപതുങ്ങി വീട്ടിലെത്തും.
നൊടിയിടയില്‍ എല്ലാം ഊരി
കിടക്കയിലെറിഞ്ഞ്
ഒറ്റ ഓട്ടമാണ്.....

വിമാനമില്ലാതെ നാട്ടിലെത്തും.
പുഴവെള്ളത്തില്‍ കുളിക്കും
കുട്ടികള്‍ക്കൊപ്പം കളിക്കും.
ഭാര്യയെ പുണര്‍ന്ന് മയങ്ങും.

പുലരുംമുമ്പിങ്ങെത്തണം...
ആരും കാണാതെ
പൂച്ചയെ പോലെ ഉള്ളില്‍ കടക്കണം....
പുലരുമ്പോള്‍ ‍തുടങ്ങണ്ടേ
നനയ്ക്കലും ഒരുക്കലും...!

ഭക്തന്‍- ഒരു വായന

എന്റെ ഭക്തന്‍ എന്ന കവിതക്ക് കിനാവിന്റെ ബൂലോഗ വാരഫലത്തില്‍ ഒരു ആസ്വാദനം വന്നിരിക്കുന്നു.എന്നോട് ദയകാണിച്ചിരിക്കുന്നു.സന്തോഷം. നിറഞ്ഞ സന്തോഷം

ഭക്തന്‍



വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.

ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച്,വാലുവളച്ച്
മുതുകില്‍ പിടിച്ചുകൊടുക്കും
അച്ഛന്‍.

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

വാവുകളില്‍ പിന്നെ
വിളിക്കാതുറങ്ങും.
പത്താം മാസം
പെറും.

ആണ്‍ കുഞ്ഞെങ്കില്‍
വരും
അറവുകാരന്‍.

പിന്നെ പാലെല്ലാം
എനിക്ക്
അതു കുടിച്ചു കുടിച്ച്
ഞാനൊരമ്മ ഭക്തനായി....

വിശാല മനസ്കന്‍

പൊതുവേ എന്റെ വേദനകള്‍
വിശാലമാണ്...
ഒറ്റപ്പെട്ട ഒന്നും തന്നെ
എന്നെ നോവിക്കാറില്ല.

ഒറ്റപ്പെട്ട മരണങ്ങള്‍
-അതെന്റെ അച്ചന്റെയോ
അമ്മയുടേയോ സഹോദരന്റേയോ
അല്ലെങ്കില്‍ പ്രത്യേകിച്ചും-
ഞാന്‍ അറിയുകപോലും
ചെയ്തെന്നു വരില്ല.

കൂട്ടമരണങ്ങള്‍
കൂട്ട ആത്മഹത്യകള്‍
കൂട്ട കൊലപാതകങ്ങള്‍...
അതാണെങ്കില്‍
ഒരു കൂട്ട മണിയടിപോലെ
ആഴ്ചകള്‍ എന്നെ ഉറങ്ങാന്‍
വിടാതെ പിന്തുടരും......
ഞാനതേക്കുറിച്ചെഴുതും
പ്രസം‌ഗിക്കും ചര്‍ച്ചകള്‍
സം‌ഘടിപ്പിക്കും.
എന്റെ കണ്ണീര്‍
ഒലിച്ചു കൊണ്ടേയിരിക്കും.

അതുപോലെ
ഒറ്റപ്പെട്ട ബലാത്സം‌ഗങ്ങള്‍
-അതിലെന്റെ ഭാര്യയോ
മകളോ ഇരയല്ലെങ്കില്‍
പ്രത്യേകിച്ചും-
ഞാനറിയാറില്ല.

കൂട്ട ബലാത്സം‌ഗങ്ങളാണെങ്കില്‍
ലോകെത്തെവിടെയായാലും
ഞാനറിഞ്ഞിരിക്കും
പ്രതിഷേധിച്ചിരിക്കും
കവിതകള്‍ പോലും
എഴുതിയെന്നിരിക്കും.

ഒറ്റപ്പെട്ട മുറിവുകള്‍
ഒറ്റപ്പെട്ട സമരങ്ങള്‍
ഒറ്റപ്പെട്ട നിലവിളികള്‍
ഒറ്റപ്പെട്ട അഭയാര്‍ഥികള്‍
ഒറ്റപ്പെട്ട പട്ടിണികള്‍
-അതെന്റെ അയല്‍ വീട്ടിലായാലും-
ഞാനറിയാതെ പോകുന്നത്
എന്റെ കുറ്റമല്ല കേട്ടോ

ഞാന്‍ വിശാല മനസ്കനാണ്
കേവലം ഒരു മനുഷ്യനെ കുറിച്ചല്ലല്ലോ
വിശാലമായ മനുഷ്യ രാശിയെക്കുറിച്ചല്ലേ
എന്റെ ഉത്കണ്ഠകള്‍ മുഴുവന്‍....

ന്യായവിധി

ദൈവമേ....
ശരി തെറ്റുകളുടെ നിയമപുസ്തകം
വൈരുദ്ധ്യങ്ങളുടെ എഞ്ചുവടിയാണല്ലോ!

ഒരു പുറത്ത് ശരിയെന്നെഴുതിയതു തന്നെ
മറു പുറത്ത് തെറ്റെന്നെഴുതി വച്ചിരിക്കുന്നു.

ഏറ്റവും തിരക്കു പിടിച്ച
നീതിമാനായ ന്യായാധിപനേ
ആശയക്കുഴപ്പത്തിന്റെ ഈ പഴംപുരാണവും
തുറന്നു പിടിച്ചാണോ നീ എന്നെ വിധിക്കാന്‍
ഇരിക്കുന്നത്?

നിന്റെ വിധി!
അല്ലാതെ ഞാനെന്തു പറയാന്‍...

ചൊരുക്ക്

ജീവനില്ലാത്തത്
എന്നു നാമെഴുതിത്തള്ളിയവയ്ക്ക്
നമ്മളോടുള്ള വികാരം
സഹതാപമായിരിക്കും.

ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന
ലഹരിയുടെ വിദ്യുത്പ്രവാഹം
മുറിയാതിരിക്കാന്‍ നമ്മള്‍
ചവച്ചിറക്കുന്ന മുള്ളുകളും
കുടിച്ചുവറ്റിക്കുന്ന വേദനയുടെ
വീപ്പകളും കാണുമ്പോള്‍
സഹതപിക്കുകയല്ലാതെന്തു ചെയ്യും!

നെഞ്ചിലെ കാളയെ
തുടരെത്തുടരെ ചാട്ടക്കടിച്ച്
നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
പുകയിലക്കൃഷി കാണുമ്പോള്‍
അവര്‍ പിന്നെന്തു ചെയ്യും!

ജീവനില്ലാത്തതെന്ന്
നാം മുറിച്ചെറിയുന്ന
നഖവും മുടിയുമൊക്കെ
അവയോടൊപ്പം ചേര്‍ന്ന്
ആടിത്തീര്‍ന്ന നടന്മാര്‍
അരങ്ങിലേക്കെന്ന പോലെ
നമ്മെ നോക്കി അളക്കുന്നുണ്ടാകും.

ലഹരിയുടെ ഇടവഴികളില്‍
കാലുകള്‍ നിലത്തുറക്കാതെ
കാറ്റിനൊപ്പം ദിക്കുമാറി ദിക്കുമാറി
ആടിയാടി നടക്കുന്നത് കൊണ്ട്
നാമതൊന്നും കാണാത്തതാകും...

ലഹരിദായകങ്ങളായ
എല്ലാ കടലുകളും വറ്റിക്കഴിയുമ്പോള്‍
ചൊരുക്കിറങ്ങിയ മദ്യപന്മാരെപ്പോലെ
അടുത്തടുത്ത തന്മാത്രകളായി
അവയ്ക്കൊപ്പം ചുരുണ്ട് കിടക്കുമ്പോള്‍
നമുക്കവയുടെ മുഖത്തുനോക്കാന്‍
തെല്ലു ജാള്യത കാണുമായിരിക്കും...

അള്‍ഷിമേഴ്സ്

ഇന്ന് ഇട്ടുപോകാനായി
ഇന്നലെ കണ്ടുവച്ച സോക്സ്
ഇപ്പോള്‍ കാണുന്നില്ല.

എന്നെ പറ്റിക്കാന്‍
എവിടെയോ ഒളിച്ചിരിക്കുകയാകും

ചില നേരങ്ങളില്‍
റ്റൂത്ത്പേസ്റ്റും ഷേവിങ്ങ് ബ്രഷുമൊക്കെ
എന്നെയിങ്ങനെ കളിപ്പിക്കും

പേന,കടലാസുകള്‍,
പുസ്തകങ്ങള്‍,കവിത.....
അയ്യോ.....
എന്നെ കളിപ്പിച്ചുരസിക്കുന്നവയുടെ
ഒരു പട്ടികതന്നെയുണ്ട്.

ചിലപ്പോള്‍ വെറും നാലോ അഞ്ചോ
അക്ഷരങ്ങളുള്ള എന്റെ പേര്
തലച്ചോറിന്റെ വെയിലുവീഴാത്ത
മടക്കുകളിലെവിടെയെങ്കിലും
പോയൊളിക്കും....

ആളുകളുടെ മുമ്പില്‍ വച്ച്
എനിക്കവനെ തേടിത്തിരഞ്ഞു
പോകാനാകുമോ....?

പേരെന്തെന്ന
അവരുടെ ചോദ്യത്തിനു മുന്നില്‍
മൌനത്തിന്റെ ചുട്ടികുത്തിയ
കോമാളിയായി ഞാന്‍ നിന്നു പരുങ്ങും...

“അതെന്താ പേരില്ലേ ?”
അവര്‍ ചിരിക്കും.

ആരോടെങ്കിലും പറഞ്ഞാല്‍
അവര്‍ പേടിപ്പിക്കും
അള്‍ഷിമേഴ്സ്...

ഓ..ഒന്നുമല്ല...
എനിക്കറിയാം
എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
തെമ്മാടിക്കളിയാണിതെന്ന്...

അല്ലെങ്കില്‍‌പിന്നെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മൂട്ടകള്‍ വരുന്നപോലെ
എവിടുന്നു വരുന്നു ഓര്‍മ്മക്കൂട്ടം.

ആദ്യം സ്കൂളില്‍ പോയ ദിവസം
ആദ്യം കണ്ട സിനിമ
ആദ്യം കിട്ടിയ കിഴുക്ക്
ആദ്യം കിട്ടിയ ആനമുട്ട...

എന്റമ്മേ..
ആദ്യം ചുമ്പിച്ച കടലില്‍
എത്ര തിരകളുയര്‍ന്നെന്നു വരെ
ഓര്‍മ്മ വരും....

പാഞ്ചാലി

പിറന്ന നാള്‍ മുതല്‍
അഴിക്കുകയാണോരോന്നും...

ഓര്‍മ്മയിലാദ്യം
അവനഴിച്ചതെന്റെ സ്ലേറ്റുകല്ല്.
ആറ്റുനോറ്റുകിട്ടിയ ശരിയടയാളം
അമ്മയെ കാണിക്കാന്‍ കൊതിച്ചോടുമ്പോള്‍
അവനൊരു പിന്മഴയായി പാഞ്ഞുവന്നു.

പനിക്കിടക്കകളുടെ മരുന്ന് ചൂരുകൊണ്ട്
അവനെന്റെ ബാല്യത്തെയഴിച്ചു.

പ്രയോഗസാധ്യതകളുടെ സൂത്രവാക്യം കൊണ്ട്
പ്രണയത്തേയും ഹൃദയത്തേയും അഴിച്ചു.

സാമ്പത്തികശാസ്ത്രത്തിന്റെ കടപ്പത്രങ്ങളിറക്കി
എന്റെ ദാമ്പത്യത്തിന്റെ കിടപ്പറയഴിച്ച്
സ്വയംഭോഗങ്ങളുടെ ചിരിയരങ്ങിലെറിഞ്ഞു.

ഹേ ദുശ്ശാസനാ നിനക്കെന്തധികാരം...?
ഈ ധിക്കാരത്തിനു പകരം ചോദിക്കാനില്ലേ
ഇവിടെ ആണൊരുത്തന്‍...?

ജീവിതത്തിന്റെ കോമ്പല്ലുകാട്ടി
അവന്‍ ചിരിക്കുന്നു...
പണയമാണത്രേ.....

കുറ്റബോധംകൊണ്ട് തലതാഴ്ത്തുന്നു
ഭര്‍ത്താക്കന്മാര്‍.....

ഏതു തിമിരം നിനക്ക്
ഉന്നമുള്ള നോട്ടങ്ങളുടെ അര്‍ജ്ജുനാ...?
ഏതു ബാധിര്യത്തിലാണ്ടു
കേള്‍വികേട്ട കേള്‍വികളുടെ യുധിഷ്ഠിരന്‍...?
അടങ്ങാത്ത സ്പര്‍ശനങ്ങളുടെ
എന്റെ ഭീമസേനാ.....!
ഞാന്‍ കേണു.....
ഒരു ജലദോഷത്തിനോടുപോലും
യുദ്ധം ജയിക്കാത്ത
നകുലനും സഹദേവനും
എങ്ങോ പോയൊളിച്ചു....!

ഹാ ദുശ്ശാസനാ ഞാനൊരു പണയം തന്നെ
നിനക്കെന്റെ നഗ്നതയാണു വേണ്ടതെങ്കില്‍
എന്റെ വസ്ത്രങ്ങള്‍ വകഞ്ഞുമാറ്റി
ശരീരവും മനസ്സുകളും വകഞ്ഞുമാറ്റി വരൂ...
നിന്റെ ചുമ്പനം പകരൂ...
എനിക്കിനി ആറാമതൊരാളിന്റെ
ഭോഗസാന്ദ്രതയറിഞ്ഞാല്‍ മതി....

അപ്പൂപ്പന്‍താടി

പെറ്റിട്ടപ്പോഴേ
അമ്മയറിഞ്ഞിരിക്കണം
എന്റെ ഭാവി.......

വന്‍‌മരങ്ങളുടെ വേരുകള്‍
വല നെയ്യുമീ മണ്ണില്‍
എനിക്ക് ഒരുനുള്ളു കിട്ടാന്‍
പ്രയാസ്സമാണെന്ന്.....

അതുകൊണ്ടല്ലോ തന്നു
ഇത്തിരിപ്പോന്ന ശരീരത്തില്‍
ഇത്രയും കൂടുതല്‍ ചിറകുകള്‍

നാടുകള്‍ കടന്നും
കടലുകള്‍ കടന്നും
ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
പറന്നു പറന്നു ഞാന്‍ പോകുന്നു....

ഇളം കാറ്റിലും
കൊടും കാറ്റിലും
ആകാശമുള്ളിടത്തോളം
നിന്റെ മണ്ണു കാല്‍ക്കീഴില്‍ വന്നു
തല താഴ്ത്തുവോളം
പറന്നു പറന്നു നടക്കെന്നല്ലോ
അമ്മ തന്നൂ വരം......

ചെരുപ്പുകുത്തി

ഓര്‍മ്മവച്ച നാള്‍മുതല്‍ പോകുന്നു
ഒരു ചെരുപ്പുകുത്തിയെ തേടി....
അച്‌ഛന്റെ തോളിലിരുന്നുമലകയറിയും
അമ്മയുടെ ഒക്കത്തിരുന്നു പുഴകടന്നും
അമ്മൂമ്മയുടെ വിരലിലാടി വയല്‍ തുഴഞ്ഞും...

തനിക്കു താന്‍ പോരുമെന്നായപ്പോഴും
തുടര്‍ന്നു യാത്രകള്‍
കൊല്ലൂരു മുതല്‍
കന്യാകുമാരിവരെ
പേരുകേട്ടതും
കേട്ടിട്ടില്ലത്തതുമായി
കാക്കത്തൊള്ളായിരം...

ചെരുപ്പുതയ്പ്പിക്കണം
തേഞ്ഞുപോകാത്തൊരാത്മാവു വേണം
അഴിഞ്ഞുപോകാത്ത അലുക്കുകള്‍ വേണം

ഇട്ടുപോകുന്ന ചെരുപ്പുകള്‍
വിലപ്പെട്ടതായാലും അഴിച്ചുവേണം
അകത്തു പോകാന്‍
നഗ്നപാദനായി
നമ്രശീര്‍ഷനായി

തേഞ്ഞുപോയ ചെരുപ്പുകള്‍
തിരികേ വരും വരെ കാത്തുകിടക്കും
മരച്ചുവട്ടിലോ മതിലിന്‍ മറവിലോ....
വിലപ്പെട്ടതാണെങ്കില്‍
പാകമായ കാലുകള്‍ കണ്ടാല്‍
ഒളിച്ചുപോയെന്നിരിക്കും.

ഇപ്പോഴും എനിക്കുള്ളതാ പഴയ ചെരുപ്പു തന്നെ...
ദിനം‌പ്രതി തേയുന്ന ആത്മാവുള്ളത്..
ഇതുവരെ തയ്ച്ചു കിട്ടിയിട്ടില്ല മറ്റൊന്ന്.
ഇന്നുമിതാ നടക്കാനാവാത്ത വിധം
തയ്യലിളകിപ്പോയിരിക്കുന്നു....

വെളുത്ത വസ്ത്രങ്ങളുടെ അറബിനാട്ടില്‍
എവിടെ എനിക്കൊരു ചെരുപ്പുകുത്തി..

അത്ഭുതം....
ഇവിടെയുമുണ്ടവന്‍
ഇരുട്ടു തേക്കലിട്ട വെളിച്ചം
ദീപാരാധന നടത്തുന്ന,
മൂത്ര ഗന്ധം ശീവേലി നടത്തുന്ന
കാലം കട്ടകെട്ടിയ പുരാതന ക്ഷേത്രത്തില്‍
പൊളിഞ്ഞതും പോടിഞ്ഞതുമായ ചെരുപ്പുകള്‍
മുന്നില്‍ നിരത്തി അവനിരിക്കുന്നു.
കറുത്ത ഉടുപ്പിട്ട്
കണ്ണുകള്‍ മാത്രം വേളുത്തുള്ള
ചെരുപ്പുകുത്തി.

അഴിഞ്ഞുപോയ ചെരുപ്പു നീട്ടി
ഞാന്‍ ചോദിച്ചു
തയ്ച്ചു തരാമോ
അഴിഞ്ഞു പോകാതെ
തേഞ്ഞു പോകാത്തൊരാത്മാവു വെയ്ച്ച്..?

കറുത്ത് പൊടിഞ്ഞ കുറ്റിപ്പല്ലുകള്‍ കൊണ്ട്
കഷ്ടപ്പെട്ടു ചിരിച്ച് സഹതാപത്തിന്റെ അറബി ചവച്ച്
അവനെന്തോ പറഞ്ഞു.
മനസ്സിലായില്ല....

ഇപ്പോള്‍ രാത്രിയില്‍...
ഉറക്കം അപൂര്‍വ്വമായ കിടക്കയില്‍
അവന്റെ നിസ്സഹായമായ ചിരിയുടെ അമ്ലലായിനിയില്‍
അര്‍ത്ഥത്തിന്റെ ലവണങ്ങളലിയുന്നു..

അലക്ക്

എനിക്കറിയാം
ഓരോ രാത്രിയേയും
നീയെന്റെ നെഞ്ചില്‍ നിര്‍ദ്ദയം
അടിച്ചു വെളുപ്പിക്കുകയാണെന്ന്...

നിനക്കുമറിയാം
എത്ര വെളുത്താലും
ഒരു വെയില്‍ വന്നു മായുന്നതിനിടെ
ഈ പകലുകള്‍ക്ക് കറുത്തുപോകാതിരിക്കാന്‍
കഴിയില്ലെന്നും....

എത്ര തിന്നാലും നിറയാത്ത,
എത്ര തൂറിയാലും ഒഴിയാത്ത,
ഈ ജീവിതത്തിന്റെ
അഴുക്കുകളും ആര്‍ത്തവങ്ങളും
പിന്നെ എവിടെ പോയടിയാനാണ്...!

എന്നിട്ടും....
എന്നിട്ടും....
നിനക്കു നാണമില്ലേ
എന്നെ ഇങ്ങനെ ഉപദ്രവിക്കാന്‍
ഒരു ഗുണവുമില്ലാതെ......

കാടന്‍

കാടിനുള്ളില്‍ ഞാനെപ്പോഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു.

വരുന്നുണ്ടോ ഒരു മൃഗം
മരണം മണത്തെങ്ങാനും!
കേള്‍ക്കുന്നോ ഒരു ശബ്ദം
പച്ചിലച്ചലപ്പല്ലാതെ!

വറുന്ന മണ്ണില്‍പ്പാദം
നട്ടു നട്ടു നടത്തം
കടഞ്ഞ കാല്‍ വണ്ണകള്‍
നീട്ടി നീട്ടി വൈക്കാന്‍ വരുത്തം

വിശപ്പാണെങ്കില്‍
ഉച്ചക്കൊടുഞ്ഞിപൂ പോലെ.
ദാഹമോ തൊണ്ടയില്‍
കുത്തിക്കോരുന്ന കിണര്‍.

ഇന്ദ്രിയങ്ങളിറങ്ങിക്കാട്ടി-
ന്നന്തരങ്ങളിലിര തേടിപ്പോയ്...

പറന്നോ ഒരു പക്ഷി..
അടര്‍ന്നോ ഒരു തുള്ളി..
മറിഞ്ഞതാരടിക്കാട്ടില്‍ കാറ്റോ
നിറഞ്ഞ മേനിയുള്ളൊരു പെണ്ണോ!

ഉണര്‍ന്നോ പൌരുഷം..
തീക്കണ്ണു തുറന്നോ മഴു..
തോന്നലോ വെറും ഭ്രാന്തമാം കാന്തലോ
അടങ്ങുന്നില്ലല്ലോ നെഞ്ചിന്റെ തെയ്യം!

കാടിനുള്ളില്‍ ഞാനെപ്പൊഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു...

കേട്ടില്ലല്ലോ ഒരു ചിന്നം
വിളി തന്‍ മാറ്റല പോലും...
കണ്ടുമില്ല കളരവം പാടും
പക്ഷിത്തൂവലു പോലും...

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടു ഞാനൊരു മൃഗത്തെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍..

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടുഞാനെന്നെത്തന്നെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍...

കോളാമ്പി

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്അടുത്തു നില്‍ക്കുന്നു.

സി.പി യുടെ കാലത്തെ
കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കേട്ടിട്ടില്ലേ....
സ്വന്തം തറവാട്ടുമുറ്റത്തും
തലയില്‍ മുണ്ടിട്ടു നടന്നവര്‍,
അടിയാന്റെ കുടികളില്‍
‍വിത്തിനും കൈക്കോട്ടിനും ഇടയില്‍
ഒളിപാര്‍ത്തിരുന്നവര്‍,
കപ്പ നുറുക്കിയതും കാന്താരിയുടച്ചതും
തിന്നാല്‍ സംതൃപ്തിയുടെ ഏമ്പക്കം തികട്ടിയവര്‍...

അവര്‍ക്ക് പ്രസം‌ഗിക്കാന്‍
‍മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.

യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ
കയ്യടി നേടുന്ന കള്ളങ്ങളുടെ ലോകസഭയില്‍
മുന്നണിയില്ലാത്ത സ്വതന്ത്രനെപ്പോലെ
പിന്‍‌നിരയിലാവും എപ്പോഴും..

ആരവങ്ങളില്‍ അടിതെറ്റുന്ന
നാവിന്‍ തുമ്പില്‍ നിന്നും എതിര്‍പ്പുകളുടെ സ്വരം
വര്‍ത്തമാനത്തിന്റെ ബാധിര്യത്തില്‍
ചരിത്രത്തിലേക്ക് മുങ്ങാങ്കുഴി കളിക്കുകയാവും...

സംവദിക്കാന്‍ അവര്‍ക്കും
ആഴ്ച്കപ്പതിപ്പുകളുടെ നടുവില്‍ നാലുപുറം വേണ്ട.
ഫ്ലാഷ് ന്യൂസുകളുടെ മാലപ്പടക്കങ്ങളില്‍
‍ചോരച്ചുവപ്പുള്ള ദീപാവലി വേണ്ട...
പാറപ്പുറത്തും വേരോടിക്കുന്ന ആല്‍മരം പോലെ
വസ്തുതകളുടെ ധാര്‍ഷ്ട്യം തലയുയര്‍ത്തി നിന്നു.

പക്ഷേ കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
‍നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം
ചവച്ചു ചവച്ചു കൊഴുപ്പിച്ച വെറ്റത്തുപ്പല്‍ പോലെ
വാക്കുകളുടെ ചാളുവ കാതുകളിലേക്ക്
നീട്ടിത്തുപ്പാന്‍....

വാതില്‍

മണ്ണിലല്‍പ്പവും തൊടാതെ
കിളര്‍ത്തി വച്ചു.

മഞ്ഞും മഴയും താവാതെ
പൊതിഞ്ഞും വച്ചു.

വെയില്‍ കൊണ്ടു വിണ്ടു
കീറാതെ തണലില്‍ വച്ചു.

എണ്ണയും കുഴമ്പുമിട്ട്
ദിനവും മിനുക്കിവച്ചു.

എന്നിട്ടുമെവുടുന്നീ
ചിതലുകള്‍ വരുന്നു!

ചിതലരിച്ച പലകകൊണ്ടാരു
തീര്‍ക്കുന്നു മരണത്തിന്റെ വാതില്‍!

കരയുന്ന കല്ലുകള്‍

കുടജാദ്രിയില്‍
‍കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര്‍ വാര്‍ക്കുന്നത്.(1)

മണ്ണാര്‍ക്കാട്ട്
സിംഹവാലുള്ള അശാന്തിയുടെ
ശാന്തതീരത്തുകൂടി
പാതിയില്‍ പണിയുപേക്ഷിച്ച
സമരങ്ങളുടെ തടയണ കടന്ന്
കാടിന്റെ ഗര്‍ഭഗൃഹത്തിലേക്ക്
തൊഴുതു നില്‍ക്കുമ്പോള്‍
അവിടെയുമുണ്ട് കരയുന്നൊരു കല്ല്.(2)

ഇങ്ങു തെക്ക് കോട്ടൂര്
അവസാന സ്റ്റോപ്പില്‍ ബസ്സിറങ്ങി
കാട്ടുപോലീസിന് കാണിക്കയുമിട്ട്
അഗസ്ത്യരുടെ നെഞ്ചിടിപ്പിലൂടെ
തേങ്ങുന്ന കാടിന്റെ താളത്തിലേക്ക്
നടന്നാലും തളരുമ്പോഴെത്താം
ഒരുകല്ലിന്റെ സന്താപം
ഉരുകി നെയ്യാകുന്നിടം.(3)

കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന്.

1.സൌപര്‍ണ്ണിക
2.കുന്തിപ്പുഴ
3.നെയ്യാര്‍

ഉന്നം

ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടി
ഗുരു ചോദിച്ചു.
എന്തു കാണുന്നു?

അമ്പുകൊരുത്തു വലിച്ച ഞാണ്‍ പോലെ
മുറുകിയ മനസ്സുമായിഞാന്‍ പറഞ്ഞു.

ചില്ലകള്‍,ഇലകള്‍,ചിലമ്പിക്കരയുന്ന,
കണ്ണുതുറക്കാത്തകുഞ്ഞുങ്ങള്‍...
സല്ലപിച്ചുകൊണ്ടമ്മയരികില്‍
‍കണ്ണില്‍ വാത്സല്യത്തിന്നരുവി.....

മണ്ടന്‍....!
ഗുരു ചിരിച്ചു
അവനു നേരേ തിരിഞ്ഞു.

ജന്‍‌മം കൊണ്ടും കര്‍മ്മം കൊണ്ടും
സമര്‍ഥനായവന്‍ പാര്‍ഥന്‍....

ചോദ്യമാവര്‍ത്തിച്ചു ഗുരു.
എന്തുകാണുന്നു?

വില്ലുവളച്ചുഗ്രതൃഷണയുടെ
പ്രവേഗം തൊടുത്തുകൊണ്ടവന്‍ പറഞ്ഞു.

ചായം തേച്ചൊരു പലക....
പുറമേ വെളുത്തൊരു വൃത്തം
ഉള്ളില്‍ ചുവപ്പ്
ഉള്ളിന്റെയുള്ളില്‍ ലക്ഷ്യത്തിന്റെ കറുപ്പ്
ഉന്നത്തിന്റെ പലകമാത്രം കാണുന്നു ഞാന്‍.

പാര്‍ഥന്‍ സമര്‍ഥന്‍!
അഭ്യാസപൂര്‍ത്തിയുടെ
അഭിമാന ഗം‌ഗയാല്‍
നിറഞ്ഞു ഗുരു...
കവിഞ്ഞു ഗുരു...

കണ്ണിലമ്പുതറഞ്ഞൊരമ്മക്കിളി
ഗുരുദക്ഷിണ.....

മരുന്നു മണമുള്ള ബാല്യം

ബാല്യത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ആദ്യം കയ്യൊപ്പിട്ടിരിക്കുന്നത് കൂക്കുവിളികള്‍ മുഴക്കുന്ന ഒരിരുളന്‍ തുരങ്കത്തിലേക്ക് മുങ്ങി വമ്പന്‍ കെട്ടിടങ്ങളുള്ള നഗരത്തിലേക്ക് പൊങ്ങുന്ന ഒരു തീവണ്ടിയാത്രയാണ്.
പിന്നീട് അതേ തീവണ്ടിയില്‍ നഗരയാത്രകള്‍ നടത്തുമ്പോഴാണ് കൂക്കുവിളികള്‍ മുഴക്കുന്നത്‌ തുരങ്കമല്ല, യാത്രക്കാരായ കൌമാര വികൃതികളാണെന്ന് എനിക്കുമനസ്സിലായത്.അച്ചന്റെ മടിത്തട്ടിലിരുന്നു കൊണ്ടുള്ള ആ യാത്രകള്‍ എല്ലായ്പ്പോഴും ഡോക്ടറുടെ അടുത്തേക്കുള്ളതായിരുന്നു. മരുന്നു ചുവയുള്ള ഉറക്കങ്ങള്‍ സമ്മാനിക്കുന്ന തീവണ്ടി യാത്രകള്‍. ആദ്യമൊക്കെ മരുന്നു കുടിക്കാന്‍ എനിക്കു വലിയ മടിയായിരുന്നു.നാടുനടുക്കുന്ന കരച്ചിലുകള്‍ വിലപ്പോകുന്നില്ലെന്നു വന്നപ്പോള്‍ അനുസരണയോടെ മരുന്നുകുടിക്കാന്‍ പഠിച്ചു ഞാന്‍.ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴുംചവര്‍പ്പുള്ള ഒരു മരുന്നുമണമാണ്.
അനുജത്തിയും ഞങ്ങളുടെയൊപ്പംതന്നെ താമസിച്ചിരുന്ന മാമിയുടെ മകളും അല്ലാതെ എനിക്കധികം കൂട്ടുകാരില്ലായിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ ഒരിക്കലും അമ്മയനുവദിച്ചിരുന്നില്ല. “തീനം വരും” എന്നതായിരുന്നു കാരണം.കൂട്ടുകാരോടൊപ്പം കളിക്കുക എന്ന സ്വപ്നത്തെക്കുറിച്ച് എനിക്കും ഇരട്ടമനസ്സായിരുന്നു.പോളിയോ എന്നൊരു കോമാളി തീനം എന്റെ വലതുകാലിന്റെ പാതിശേഷിയെ കൂട്ടിക്കൊണ്ടു പോയിരുന്നതുകൊണ്ട് സഹപാഠികളും അയല്‍‌പക്കക്കാരുമായ കുട്ടികള്‍ മൊണ്ടിയെന്ന് ഓമനപ്പേര്‍ വിളിക്കുന്നതായിരുന്നു കാരണം.എനിക്ക് ഓടിനടക്കാനോ മരം കയറാനോ ഒന്നും ഒരു കുഴപ്പവും തോന്നിയിരുന്നില്ലെങ്കിലും അവരോടൊപ്പം മിടുക്കോടെ കളിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ വല്ലാതെ സംശയിച്ചിരുന്നു.വല്ലപ്പോഴും അമ്മയുടെ കണ്ണുവെട്ടിച്ചുള്ള കളിക്കാന്‍ പോക്കിന് കിട്ടിയിരുന്ന സമ്മാനം ചോരച്ചുവപ്പുള്ള വീഴ്ച്കകളും “മോങ്ങിക്കൊണ്ടുള്ള”മടക്കവും ആയതുകൊണ്ട് ആ പേടി വര്‍ദ്ധിതവീര്യത്തോടെ എന്നില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.

അസുഖങ്ങള്‍ എന്നില്‍ ഐന്ദ്രജാലികമായി പെയ്യുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നിട്ടുണ്ട്. ക്ലാസ്മുറിയില്‍ ഒരിക്കലും അടങ്ങിനില്‍ക്കാത്ത ഒരു മനസ്സായിരുന്നു എനിക്ക്.സാറന്മാര്‍ കണക്കിന്റെ കളികളോ ചെറുശേരിക്കവിതകളോ കൊണ്ട് ശബ്ദായമാനമാക്കുന്ന ക്ലാസ്സ്മുറികളില്‍ മിക്കപ്പോഴും അവസ്സാനത്തെ ബഞ്ചിലിരുന്ന് സ്വപ്നം കാണുകയാവും ഞാന്‍.ഏതെങ്കിലും മരക്കൊമ്പില്‍ കപീഷിനൊപ്പമോ മാനത്ത് മായാവിയുടെ തോളിലോ ഒക്കെയാവും ഞാന്‍.ഒരിക്കല്‍ ഈ സ്വപ്നാടനം അതിന്റെ രസപൂര്‍ത്തിയിലെത്തിനില്‍ക്കവേയാണ് മലദ്വാരത്തിലൂടെ എന്തോ ഒന്ന് നുഴഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞത് നിലവിളിച്ചുകൊണ്ട് ചാടിയെണീല്‍ക്കുമ്പോള്‍ നിക്കറിനുള്ളില്‍ നിന്നും താഴേക്കു വീഴുന്നു വെളുത്തു മെലിഞ്ഞ ഒരു വിര.എന്റെ കരച്ചിലിനെ മുക്കിക്കൊണ്ട് ഉയര്‍ന്ന പൊട്ടിച്ചിരിയുടെ ശബ്ദഘോഷം ഇപ്പോഴും കാതുകളിലുണ്ട്.പിന്നീടൊരിക്കല്‍ സംഭവിച്ചത് എനിക്കുപോലും രസകരമായി തോന്നിയ ഒരു തീനമാണ്‍്.സര്‍ക്കസില്‍പ്പോലും ആരും പിന്നോട്ടുവളഞ്ഞ് നിലം തൊടുന്നത് കണ്ടിട്ടില്ലാത്ത ഞാന്‍ വാടിയ വാഴക്കൈപോലെ പിന്നോട്ടു വളഞ്ഞുപോകുന്നു.ഓരൊ നാലുചുവടിനും ഓരോ വീഴ്ച്ച എന്നതായിരുന്നു കണക്ക്.അമ്മയുടെ നിലവിളിയുടെ കരവലയത്തില്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നപ്പോഴാണ് മറ്റൊരത്ഭുതം.ആശുപത്രി മുറ്റത്ത് നിറയെ ഉണ്ണിമാങ്ങക്കളുള്ള ഒരു മാവുണ്ടായിരുന്നു.എന്നെ ഉണ്ണിമാങ്ങകള്‍ കാട്ടിക്കൊതിപ്പിച്ചിട്ടാണ് ഒരു വെള്ളവസ്ത്രക്കാരി എന്റെ ഞരമ്പുകളിലേക്ക് ഒരു സിറിഞ്ച് ശീതളപാനീയം കുത്തിക്കയറ്റിയത്.ഞാന്‍ ഉണ്ണിമാങ്ങകളില്‍നിന്നും
കണ്ണെടുക്കാതെ കരഞ്ഞുകൊണ്ടിരുന്നു.നിലവിളി നിലച്ചപ്പോഴാണ് ഞാനറിയുന്നത് എന്റ്റെ കഴുത്തിനുമുകളിലുള്ളതെല്ലാം ഉണ്ണിമാങ്ങകളുടെ കാഴ്ച്ചയില്‍ ഉറച്ചുപോയിരിക്കുന്നു.പിന്നീടുണ്ടായത് ഞാന്‍ നിര്‍ത്തിയ നിലവിളിയില്‍ ഏച്ചുകെട്ടിയ അമ്മയുടെ രോദനമായിരുന്നു.ഓര്‍മ്മയുടെ തീവണ്ടി ഏതോ ഇരുളന്‍ തുരങ്കത്തിലേക്ക് ഓടിക്കയറിയതു കൊണ്ട് ബാക്കി ഒന്നും വ്യക്തമല്ല.

ആയിടക്കാണ് ഒരുവേനലവധിക്കാലത്ത് എന്റെ കളിക്കൊതിയിലേക്ക് ഒരുകൂട്ടുകാരിയെത്തുന്നത്.സാധാരണ കുട്ടികളെല്ലാം വേനലവധിക്കാലത്ത് അവരുടെ ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍.ഞങ്ങള്‍ക്കും (എനിക്കും അനുജത്തിക്കും)അത് വലിയ കൊതിയായിരുന്നെങ്കിലും അച്ചന്‍ ഒരിക്കലും അതനുവദിച്ചിരുന്നില്ല.
ഞങ്ങളെക്കാണാതെ അച്ചനുറക്കംവരില്ല എന്നതായിരുന്നു കാരണം പറഞ്ഞിരുന്നത്.വീട്ടില്‍ എന്നെയും അനുജത്തിയേയും കൂടാതെ മാമിയുടെ മകള്‍കൂടിയുണ്ടായിരുന്നു.അവധിക്കാലത്ത് അവളെ മാമി ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വിട്ടു പകരം അവര്‍ അവിടത്തെ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്കും.സൌമ്യ എന്നായിരുന്നു അവളുടെപേരെന്ന് ഓര്‍മ്മയില്‍ ഇപ്പോഴും മായാതെ കുറിക്കപ്പെട്ടിരിക്കുന്നു.അക്കാലത്ത് എന്റെ ഇഷ്ടതാരങ്ങള്‍ മായാവി, രാജു, രാധ പിന്നെ മാമാട്ടിക്കുട്ടിയമ്മ(ഇന്നത്തെ ചലച്ചിത്രതാരം ശാലിനി)എന്നിവരായിരുന്നു.സൌമ്യക്ക് മാമാട്ടിക്കുട്ടിയുടെ ഛായയായിരുന്നു.മുന്നോട്ടു കോതി ക്രോപ്പു ചെയ്ത മുടിയും വട്ടത്തിലുള്ള മുഖവും ഉമ്മിണിമൂക്കും ഫ്രില്ലുവച്ച ഫ്രോക്കും ഒക്കെയായി ഒരരയന്ന ചന്തം.ആദ്യദിവസം അവളെന്നോടൊന്നും മിണ്ടിയില്ല ഞാനും അങ്ങനെ തന്നെ,എങ്കിലും ഇടക്കിടെ ആരാധനാപാത്രമായ മാമാട്ടിക്കുട്ടിയുടെ തനിപ്പകര്‍പ്പിനെ ഞാന്‍ ഒളികണ്‍പാര്‍ക്കുന്നുണ്ടായിരുന്നു.അതവള്‍ കാണുമ്പോള്‍ ഞാന്‍ മിഴിവലിക്കുകയും ചെയ്തിരുന്നു.അവള്‍ക്ക് അനുജത്തിയോടായിരുന്നു കൂടുതലടുപ്പം. അതുകാണുമ്പോള്‍ എനിക്ക് വല്ലാത്ത അസൂയപെരുത്തു. എന്റെ എന്തെങ്കിലും കളിപ്പാട്ടങ്ങളില്‍ അവരെങ്ങാനും തൊടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയായിരുന്നു ഞാന്‍.തൊടട്ടെ എന്നിട്ടാണ് !(ഈ സ്വഭാവം ഞാനിപ്പോഴും കൊണ്ട് നടക്കുന്നുണ്ട്) .പിറ്റേ ദിവസം അവളെന്നോടുമിണ്ടിത്തുടങ്ങി എന്റെ സ്വകാര്യ സമ്പാദ്യങ്ങളായ ബാലരമയുംപൂമ്പാറ്റയും ഒക്കെ അവള്‍ക്കു നല്‍കാന്‍ എനിക്ക് സര്‍വ്വസന്നദ്ധതയായിരുന്നു.പക്ഷേ അവള്‍ക്കിഷ്ടമായത് എന്റെ വെള്ളാരംകല്ലുകളുടെ നിധിച്ചെപ്പായിരുന്നു വിവിധ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള വെള്ളാരം കല്ലുകള്‍.അതുമാത്രമാണ് അവള്‍ക്ക് നല്‍കാന്‍ എനിക്കു സമ്മതമില്ലായിരുന്ന ഏകവസ്തുവും.അതു പക്ഷേ എവിടെയോ നഷ്ടമായി ഓര്‍മകള്‍ ഒട്ടും എഴുതിവയ്ക്കാത്ത ജീവിതത്തിന്റെ ഏതുപേജില്‍‌വെച്ചാണ് അതുണ്ടായതെന്ന് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നില്ല.എന്തായാലും രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളോടൊപ്പം മണ്ണപ്പം ചുട്ട്, കഞ്ഞിയും കറിയും കളിക്കാനും ചിരട്ട
ത്രാസുതൂക്കി പലോഞ്ഞനക്കട(പലവ്യഞ്ജനക്കട)കളിക്കാനും മീശവരച്ചും സാരിയുടുത്തും അച്ചനുമമ്മയും കളിക്കാനുമൊക്കെ അവള്‍ പഠിച്ചു.ഞങ്ങളോട് കൂടുന്നതിനുമുന്‍പ് അവള്‍ക്കാകെ
അറിയാമായിരുന്നത് ജോണീജോണീ യെസ്പപ്പായും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും പോലുള്ള നഴ്സറിറൈമുകല്‍ക്കൊപ്പം തുള്ളിക്കളിക്കാന്‍ മാത്രമായിരുന്നു.ഞങ്ങളവളെ ചെമ്പരത്തിപ്പൂവിന്റെ ചുവട്ടിലെ പച്ചക്കോളാമ്പികൊണ്ട് ചുടക്ക്‌പൊട്ടിക്കാനും ആനത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനും കുഴിയാനയെക്കൊണ്ട് പടംവരപ്പിക്കാനും പഠിപ്പിച്ചു.അതിന് ഞാനും അനുജത്തിയും തമ്മില്‍ ഒരു മത്സരം തന്നെയായിരുന്നു.ഒരുദിവസത്തെ അച്ചനും അമ്മയും കളിയ്ക്കിടെയായിരുന്നു രസകരമായ ആ സംഭവം.ഞാനായിരുന്നു അച്ചന്‍,അവള്‍ അമ്മ ,അനുജത്തി മതിനി(നാത്തൂന്‍).അവള്‍ക്ക് അമ്മയാകാന്‍ ഫ്രോക്കിനുമുകളിലൂടെ ഒരു തോര്‍ത്ത് വലിച്ചിട്ടാല്‍ മതിയായിരുന്നു.എനിക്കാണെങ്കില്‍ മീശവരക്കുകയും ഓലക്കാല്‍ക്കണ്ണടവച്ച് ഒരിക്കലും ഗൌരവം നില്‍ക്കാത്ത മുഖത്ത് ഗൌരവം വരുത്തുകയുംവേണമായിരുന്നു.അവള്‍ വളരെക്കുറഞ്ഞദിവസങ്ങള്‍കൊണ്ട് തുമ്പപ്പൂച്ചോറു വയ്ക്കാനും മരച്ചീനിയില തോരന്‍ വയ്ക്കാനും ചെമ്പരത്തിപ്പൂ കറിവയ്ക്കാനും നല്ലവണ്ണം പഠിച്ചിരുന്നു.സ്വാദിഷ്ടമായ ഊണിനു ശേഷം കണ്ണടച്ചു രാത്രിയെ സൃഷ്ടിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.പ്രഭാതത്തില്‍ കോഴികൂവി.കോഴിയായി കൂവേണ്ടതും ഞാന്‍ തന്നെ,കൂവിയ ശേഷം കണ്ണടച്ചുകിടക്കണം ഭാര്യവന്നുവിളിക്കുമ്പോഴേ കണ്ണുതുറക്കാവൂ.അവള്‍ വന്നു വിളിച്ചു.ഞാന്‍ വലിയ ഉറക്കം നടിച്ചുകിടന്നു വീണ്ടും വിളിപ്രതീക്ഷിച്ച് കണ്ണടച്ച് കിടന്ന എന്റെ ചന്തിക്ക് ടപ്പേ എന്നൊരടിവീണു.ഞാന്‍ ചാടി എണീറ്റു.“എന്തിനെന്നെ അടിച്ചു”ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു വെള്ളാരം കല്ലുകള്‍ ചൊരിയുമ്പോലെ അവള്‍ ചിരിയോട് ചിരി.“എന്തിനെന്നെ അടിച്ചു”.................“അച്ചന്‍ വിളിച്ചിട്ടെണീറ്റില്ലെങ്കില്പിന്നെ അമ്മയെന്താ ചെയ്യും..?” അവളുടെ ചോദ്യം.എനിക്കവളുടെ ചെമ്പന്‍ രോമങ്ങള്‍ വരിവച്ചുപാകിയിട്ടുള്ള തുടുത്തകവിളില്‍ ഒരുമ്മകൊടുക്കാന്‍ തോന്നി.ആ തോന്നല്‍ അന്നെങ്ങനെയുണ്ടായെന്നറിയില്ല അതു ഞാന്‍ പ്രയോഗിക്കുകയും ചെയ്തു എന്റെ മീശക്കരി അവളുടെ കവിളില്‍ ചുമ്പനത്തിന്റെ സാക്ഷ്യമെഴുതി.അതിന്റെ പേരില്‍ അമ്മയും മാമിയുമൊക്കെ എന്നെ ഒരുപാടുകളിയാക്കുകയും ചെയ്തു.
അന്ന് അവളോട് തോന്നിയ കൂട്ടിനെ എന്തുപേരിട്ടാണ് വിളിക്കുക...അറിയില്ല...അവള്‍ പോകുമ്പോള്‍ ഞാനും അനുജത്തിയും ഒരുപാടുകരഞ്ഞു.അവളും...എത്ര കരഞ്ഞാലും കൈവെള്ളയില്‍ നില്‍ക്കാതെ പോകുന്ന ഒരവധിക്കാലമാണോ ജീവിതം!പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല.അവള്‍ പോയി ഏറെ താമസിയാതെ മാമനും മാമിയും ബന്ധം പിരിഞ്ഞു.പിന്നീട് അവളെക്കുറിച്ചുള്ള ഓര്‍മകള്‍പോലും ഇല്ലായിരുന്നു എന്നാണ് പറയേണ്ടത്.പക്ഷേ ഇപ്പോള്‍ പൊടുന്നനെ...... മഴയില്‍ കൂണുകള്‍മുളക്കുമ്പോലെ....ഓര്‍മകള്‍...ഓര്‍മകള്‍....

അരുത്

ഈ വഴി നെയ്തതെന്‍
കാല്‍പ്പാടുകൊണ്ടാണ്.
മുള്ളുകള്‍ കുടിച്ചുകക്കിയ
ചോരയാണതിന്‍ കസവ്.

ഓരോ ശ്വാസത്തിലും
മരണത്തെ തുന്നിച്ചേര്‍ക്കും ജീവിതം‌പോലെ...
ഓരോ നിമിഷത്തിലും
വിരഹത്തില്‍ വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ....
അദ്വൈതമാണത്
ഇഴകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പൊന്‍‌നൂലുകൊണ്ടല്ല
പൊള്ളും വികാരങ്ങളില്‍
വിങ്ങും ഞരമ്പുകള്‍
മുറുക്കിയെടുത്തതീ വീണ.
മീട്ടരുതപശ്രുതി.

ഹന്ത പൂജ്യമേ

ജനിച്ച നാള്‍മുതല്‍
‍ഹരിക്കലും കിഴിക്കലും....

കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
മനമുരുകിക്കൊതിച്ചു.
പേരിനെങ്കിലും കിട്ടിയെങ്കില്‍
ഒരു കൂട്ട്...
ഒരു സങ്കലനം.....

ഒന്നുമൊന്നും രണ്ട്
രണ്ടുമൊന്നും മൂന്ന്
മൂന്നുമൊന്നും.....

വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
അത്രക്കും ശാന്തമായിരുന്നു
മോഹങ്ങളുടെ താളം

കിട്ടിയതോ
പെരുമ്പറയില്‍ കുതിരയോടുമ്പോലെ
ഗുണിതത്തിന്റെ ദ്രുതതാളം....

ഈരണ്ട് നാലേ
മൂരണ്ടാറേ
നാരണ്ടെട്ടേ
ഐരണ്ട്....

ഗുണിച്ചുപെരുപ്പിക്കാന്‍
ചുറ്റുമൊരക്ഷൌഹിണി.
അച്ഛന്‍,അമ്മ,അനുജത്തി
സുഹൃത്തുക്കള്‍,ബന്ധുക്കള്‍
‍ഭാര്യ,മക്കള്‍......

ആര്‍ത്തിപിടിച്ച്
എത്രതന്നെ മനസിരുത്തി
ഗുണിച്ചിട്ടും കിട്ടുന്നത് പൂജ്യം...

സ്കൂള്‍ ക്ലാസിലെ കണക്ക് സാറിന്റെ
മുറുക്കാന്‍ ചുരക്കുന്ന ചിരിപോലെ
ദൈവം ചിരിക്കുന്നു....

പൂജ്യത്തോടെത്ര ഗുണിച്ചാലും
പൂജ്യം തന്നെട മണ്ടാ...

മണ്ണാപ്പേടി

വാക്കുകള്‍ക്ക് ഈ നാട്ടില്‍
എന്തു സ്വാതന്ത്ര്യമുണ്ട്?
നട്ടുച്ചക്കു നടുറോഡിലൂടെ
പോലും അര്‍ത്ഥങ്ങളെ പേടിക്കാതെ
ഇറങ്ങിനടക്കാന്‍ കഴിയുമോ അവയ്ക്ക്...!

നോവലും നോവലും തമ്മില്‍
എന്തു വ്യത്യാസമുണ്ട്‌!
ജാതിയും മതവും ഭാഷയും
ദേശവും വേറെയല്ലേ....
എങ്കിലും കാമഭ്രാന്തന്‍മാരായ
അര്‍ത്ഥങ്ങള്‍ വരികളുടെ എല്ലാ
മുക്കിലും മൂലയിലും വച്ച് വാക്കുകളെ.......

പറഞ്ഞിട്ടെന്തുകാര്യം?
നോവലെന്തെന്നറിയണമെങ്കില്‍
നൊന്തിട്ടുണ്ടായിരിക്കണ്ടേ...

കാക്കയും കാക്കയും തമ്മില്‍
എന്തു വ്യത്യാസമുണ്ട്!
കക്കയും കപ്പളങ്ങയും പോലെയല്ലേ
എങ്കിലും ചില കവികള്‍
കാക്കയെന്നുകേട്ടാലുടന്‍
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടെന്നു
മാത്രമേ പാടുകയുള്ളു.
ചിലരോ വാങ്കുവിളിയുടെ
നാദ തീവ്രതയില്‍ നിസ്കരിക്കുക
മാത്രമേയുള്ളു...

പറഞ്ഞിട്ടൊരു കാര്യവുമില്ല
സുന്ദരികളും യുവതികളുമായ വാക്കുകളേ
പിഴച്ച അര്‍ത്ഥങ്ങളുടെ വെപ്പാട്ടികളാവാന്‍
ഭയമില്ലെങ്കില്‍ മാത്രം വഴിനടപ്പിന്‍.

കിഴവികളായ വാക്കുകളെല്ലാം
കവികളുടെ അരമനയില്‍
ഭോഗവിരക്തിയില്‍
മരണം കാത്തു കിടക്കുന്നു.

വാസ്തുശാസ്ത്രം

എത്രതന്നെ ചേര്‍ത്തടച്ചിരുന്നാലും
ഓര്‍മ്മതന്നിളം കാറ്റൊന്നുരുമ്മിയാല്‍
‍താനേ തുറന്നുപോം വാതില്‍.

ഒട്ടുപോലും വിള്ളലെങ്ങുമില്ലെങ്കിലും
ഒട്ടൊഴിയാതയല്‍‌വീട്ടിലേക്കുള്‍ത്തുടി
തേങ്ങലായ് തര്‍ജ്ജമ ചെയ്യും ചുവരുകള്‍.

പലവുരു ഞെക്കിഞെരുക്കിയിട്ടാലും
ദുഖ:ത്തിനോരോ മഴത്തുള്ളിയും
ഉള്ളിലേക്കല്ലാതെ പെയ്യില്ല കൂര.

തേച്ചുതേച്ചെത്ര കഴുകിയാലും
വേച്ച കാല്‍പ്പാടുകള്‍ മായാതെ
മുദ്രണം ചെയ്യും പരുക്കന്‍ തറ.

വാടകച്ചീട്ടിലെ വരികളിലില്ലാത്ത
വാസ്തുവിശേഷണ ചിത്രങ്ങളിങ്ങനെ.

മുറ്റത്തു ഞാന്‍‍ വെച്ച പിച്ചകവല്ലിയെ‍
ചുമ്പിച്ചു ചുമ്പിച്ചു വിവശയാക്കും പകല്‍.

അര്‍ത്ഥം തിരിയാത്ത പേടികള്‍ ചുറ്റും
മുരുക്കുപോല്‍ പൂക്കുന്നപുലരാത്ത രാത്രികള്‍.

ആഴങ്ങളില്‍ നിന്നുമാത്മാവു വാരുന്ന
പ്രണയതൃഷ്ണതന്‍ മൂര്‍ഛകള്‍.

എന്നിലേക്കെന്നിലേക്കാഴ്ക നീ
നീയായിമാറട്ടെ ഞാനെന്നു ഭ്രാന്തമായ്
അള്ളിയള്ളിപ്പുണരും ശരീരം.

വാടക വീട്ടിലെ വാടകയില്ലാത്ത
ജീവിതം ജീവിച്ച നാളുകളിങ്ങനെ.

എത്രയോ ഹ്രസ്വമാം പാര്‍പ്പതിലെങ്കിലും
നീറ്റലോടാ‍ പടിക്കെട്ടിറങ്ങവേ വീടുചോദിച്ചു
വിറയ്ക്കുന്ന വാതിലില്‍ നിന്നു വിതുമ്പുന്നകാറ്റു ചോദിച്ചു...
താക്കോല്‍ കൊടുത്തു നീ പോകുന്നുവോ?
നിന്റെ പിച്ചകം പൂക്കുന്നതെങ്കിലും
കാണാന്‍ വരില്ലയോ.....?

കാതല്‍

കുറച്ചുനാളായി അതുണ്ട്
ഉള്ളില്‍നിന്നും ഒരു പെരുക്കം...
ആണിപോലും വളയുന്ന
ഒരു ബലം
കരുത്ത്.....

മുന്‍പത്തെപ്പോലെ
നിറഞ്ഞ കണ്ണുകളില്‍
നിന്നും നനഞ്ഞ നോട്ടം
വന്നു തൊട്ടാലറിയുന്നില്ല.

ചോരയുടെ നേര്‍ത്ത
ചാലുകള്‍ക്ക് നെഞ്ചിലേക്ക്
ചൂണ്ടലിട്ടു വലിക്കാന്‍ കഴിയുന്നില്ല.

ചില്ലകളിലിപ്പോള്‍
ചിത്തിരകളിണചേര്‍ന്നാലറിയുന്നില്ല,
കുട്ടികളുടെ പട്ടങ്ങള്‍
കുറുമ്പുപൊട്ടിക്കുടുങ്ങിയാലുമറിയുന്നില്ല.

കുറച്ചുനാളായി അതുണ്ട്...
ഒരു ഞെരുക്കം
ഉള്ളില്‍ നിന്നും പുറത്തേക്ക്....

ഒരു കടല്‍ കാരിരുമ്പായപോലെ
ഒരു സ്വപ്നം കരിമ്പാറയായപോലെ

മുമ്പൊക്കെ ഇളംവെയില്‍
കൊണ്ടാലും വാടിയിരുന്നു.
പക്ഷേ പൂക്കാലമെത്തുന്നത്
ഞാനാദ്യമറിഞ്ഞിരുന്നു.

മുമ്പൊക്കെ ആരെങ്കിലും
തളര്‍ന്നു ചാരിയാല്‍ ചായ്ഞ്ഞിരുന്നു.
പക്ഷേ ചുമലില്‍ ഞാന്‍
സ്നേഹത്തിന്‍ തണുവുകളറിഞ്ഞിരുന്നു.

ഇന്നിപ്പോള്‍
ഉള്ളിലെന്തോ ഉണ്ടെന്നു മാത്രമറിയാം

ഒരുബലം......
ഒരു കരുത്ത്.....

ആരൊക്കെയോ പറയുന്നതു കേട്ടു.
കുറച്ചുകൂടി പോകട്ടെ,
ഒന്നുകൂടി മുറ്റട്ടെ.

തൂവലുകള്‍

അച്ചനെന്നോട്
പറഞ്ഞാല്‍തീരാത്ത സ്നേഹമാണ്
കള്ളുകുടിക്കാതെ
പെണ്ണുപിടിക്കാതെ
ചൂതുകളിക്കാതെ
അച്ചന്‍ നേടിയ കൊച്ചു സമ്പാദ്യം
മുഴുവന്‍ അനുജത്തിക്കു കോടുത്തപ്പോള്‍
എനിക്കോ...
ആ സ്നേഹമയന്‍
ഒരാകാശം തന്നെ തീറെഴുതിത്തന്നു.

അമ്മയും അങ്ങനെ തന്നെ......
കുഞ്ഞുന്നാള്‍മുതല്‍
അമ്പിളിയമ്മാവനേയും
പൊന്‍‌താരകങ്ങളേയും
മിന്നാമ്മിനുങ്ങുകളേയും
മാത്രമേ എനിക്കു തന്നുള്ളു അമ്മ.

പ്രണയത്തിന്റെ കലഹരാത്രികളില്‍
കാമുകിയോടൊത്തുഞാന്‍
പട്ടിണിതിന്നുറങ്ങുമ്പോള്‍
മിച്ചമുള്ള ചോറും മീന്‍‌തലയും
പട്ടിക്കു കൊടുത്തിരിക്കണം അമ്മ....

വീട്.....
എനിക്കിപ്പോള്‍
ആകാശം തന്നെയാണ്.
ചിറകൊതുക്കാന്‍ ഒരു ചില്ലപോലും
നിര്‍ത്താതെ വെട്ടിവെളുപ്പിച്ച ആകാശം....

പൊഴിഞ്ഞുപോയ തൂവലുകളേ
നിങ്ങളെന്തിനെന്നെ തേടിവരുന്നു.

കായിക്കുടുക്ക

മണ്ണു കൊണ്ടാണത്രേ
മനുഷ്യനെ ഉണ്ടാക്കിയത്.
ശരിയായിരിക്കും...
മണ്ണുകൊണ്ടുള്ള
ഒരു കായിക്കുടുക്ക.....!

രൂപം മാത്രമേ മാറ്റമുള്ളു.
അതേ സ്വഭാവം
അതേ വിധി.

കണ്ണും മൂക്കുമില്ലാതെ
വായും തുറന്ന് ഒറ്റയിരിപ്പാണ്..
കൊണ്ടുവാ പണം...!

അടുത്തുവരുന്നവര്‍
അടുത്തുവരുന്നവര്‍
കുലുക്കി നോക്കും
കിലുക്കമുണ്ടോ...?

ഉണ്ടെങ്കിലും
ഇല്ലെങ്കിലും
ഉടഞ്ഞുപോകാനാണു
വിധി.....

ക്ഷുദ്ര ജന്തുക്കള്‍

വെയിലിന്റെ പൂട പറിച്ച്
ചുവക്കെപൊരിച്ചെടുത്ത പക്ഷിയെ
ഒരു പകല്‍ മുഴുവന്‍ പട്ടിണികിടന്ന ഇരുട്ട്
ഒറ്റയടിക്കു വിഴുങ്ങി......

ഈ മുറിയില്‍ എലികളൊന്നും
ഇല്ലെന്നറിഞ്ഞിട്ടും,കൂര്‍ത്ത നഖമുള്ള
ഒരു പൂച്ച, രാത്രിതോറും വരുന്നു.
ആത്മാവിന്റെ പൂച്ചുകളൂരിവച്ച
നഗ്നനശ്വരശരീരത്തില്‍
മാന്തി മാന്തിയുണര്‍ത്തുന്നു.

പാപങ്ങളുടെ പാശങ്ങളോരോന്നായി
അഴിച്ചഴിച്ച് അനശ്വരമായ ആകാശത്തിലേക്ക്
കെട്ടുപൊട്ടാന്‍ കൊതിക്കുമ്പോഴാണ്,
പ്രവാചകന്മാരുടെ അടക്കോഴികള്‍
ദൈവങ്ങളുടെ ഭ്രൂണങ്ങളെ കൊത്തിക്കുടിക്കുന്നത്.

മുപ്പതുവര്‍ഷങ്ങള്‍




മുപ്പതുവര്‍ഷങ്ങള്‍;
ഒരുനദിയുടെ പേരാണോ?
എത്രപിന്നോട്ടു തുഴഞ്ഞിട്ടും
പ്രഭവസ്ഥാനം കണ്ടെത്താന്‍ കഴിയാത്ത,
ഇത്രകാലം ഒഴുകിയിട്ടും
കടലിലേക്കഴിഞ്ഞുപോകാത്ത,
ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന,
ഉണ്ടെങ്കിലും ഇല്ലാത്തതായ
ഒരു സ്വപ്നസ്ഖലനത്തിന്റെ.....!

മുപ്പതു വര്‍ഷങ്ങള്‍;
ഒരു തോണിയുടെ പേരാണോ?
ഏതു നിലക്കാത്ത ആഴത്തിലും
പൊള്ളയായ ഉള്ളുള്ളതുകൊണ്ട്
പൊങ്ങിത്തന്നെ കിടക്കുന്ന,
ഏതു തിരയിലും മലര്‍ന്നുമാത്രം
കിടക്കാന്‍ വിധിയുള്ള,
കമിഴ്ന്നുചേര്‍ന്ന് നെഞ്ച്പൊട്ടി-
ക്കരയാന്‍ അതിയായ് കൊതിയുള്ള
ഒരു പൊങ്ങച്ചത്തിന്റെ.......!

മുപ്പതുവര്‍ഷങ്ങള്‍;
ഒരു വൃക്ഷത്തിന്റെ പേരാണോ?
എത്ര ശിഖരങ്ങളാണ്,
എത്ര ഇലകളാണ്,
എത്ര മൊട്ടുകളാണ്
തനിക്കുള്ളതെന്നറിയാത്ത,
ഒഴിഞ്ഞുപോകുന്ന മണല്‍ത്തരികളെ
വിലാപം പോലുള്ളവേരുകള്‍ കൊണ്ട്
അള്ളിപ്പിടിച്ചു നില്‍ക്കുന്ന
ഒരു തളര്‍വാതത്തിന്റെ......!

മുപ്പതുവര്‍ഷങ്ങള്‍;
എന്തായാലും
ഒരുജീവിതത്തിന്റെ പേരാകുമോ?
ജനിക്കുന്നതുകൊണ്ട് തുടങ്ങുകയും,
മരിക്കാത്തതുകൊണ്ട്തുടരുകയും
ചെയ്യുന്ന ഒരു ചന്തവഴക്കിന്റെ.....!

മുപ്പതുവര്‍ഷങ്ങള്‍.......
ഏതു മജീഷ്യന്റെ തൊപ്പിയിലെ
മുയല്‍ക്കുഞ്ഞുങ്ങളാണ് ദൈവമേ......?

വെളിപാടുകള്‍

ചിരിയില്‍ വെളിപ്പെടുന്നത്
പല്ലുകളുടെ നാട്യമാണ്
പിറവികൊള്ളും മുമ്പുതന്നെ
മുലക്കണ്ണുകള്‍ കടിച്ചുമുറിക്കുന്നപല്ലുകളുടെ,
കടിച്ചുകീറാനും
ചവച്ചരക്കാനും
പിഴിഞ്ഞുതുപ്പാനുമുള്ള
കൊതിയൊളിപ്പിച്ച നടനവൈഭവം.....

ഒരിക്കലെന്നോടൊരുത്തിപറഞ്ഞു:-
നിന്റെ പല്ലുകള്‍ക്കെന്തഴക് !
നീ ചിരിക്കുമ്പോള്‍ ഞാനലിഞ്ഞുപോകും...

താമസിയാതെ ഞാനവളെചവച്ചുതിന്നു.
പല്ലുകള്‍ക്കിടയില്‍ക്കുടുങ്ങിയ ശാപങ്ങളുടെ
മുള്ളുകള്‍ മാത്രംതുപ്പിക്കളഞ്ഞു.

കരയുമ്പോള്‍ വെളിപ്പെടുന്നത്
കരളിലും ശ്വാസകോശത്തിലുമൊന്നുമുള്ള
ദുഖ:ങ്ങളുടെ തിരമാലകളല്ല.
ആമാശയത്തില്‍ ദഹിക്കാതെകിടക്കുന്ന
ചതിയുടെ ഉപ്പുപാറകളാണ്.....

കരച്ചിലിന്റെ കടലില്‍
സ്ഥിരമായെന്നെപ്രണയസ്നാനം ചെയ്യിച്ചിരുന്ന
ഒരുത്തിയൊരുദിനം
സദാചാരത്തിന്റെകൊയ്ത്തുപാട്ടില്‍ വറ്റിപ്പോയി
പൊടുന്നനെ......!

അന്തമില്ലാത്ത ഉപ്പളങ്ങള്‍ക്കു നടുവില്‍
യുഗങ്ങളോളം ഞാനൊറ്റപ്പെട്ടു.

ഒരുമരത്തിന്റെ കഥ

ദൈവം ഉവാച:
ആ വഴി നടക്കരുത്.
ആ പൂ മണക്കരുത്.
ആ പഴം തിന്നരുത്.
അങ്ങോട്ടു നോക്കരുത്.
എങ്കിലുണ്ടാമമരത്വം!

ഞാന്‍ ഉവാച:
നടന്നുണ്ടായ വഴികളൊക്കെ
നടക്കും ഞാന്‍.
മണക്കുന്ന പൂക്കളെല്ലാം
മണക്കും ഞാന്‍.
പഴങ്ങള്‍ നീ സൃഷ്ടിച്ചതെങ്കില്‍
‍രുചിക്കും ഞാന്‍.
കണ്ണുകാണും കാഴ്ചയെല്ലാം
കാണും ഞാന്‍.
എനിക്കു വേണ്ടമരത്തം.

മരത്വം ഭവന്തു!!
ദൈവം ശപിച്ചു.....
ഞാനൊരു മരമായി!
കണ്ണില്ല,മൂക്കില്ല,നാക്കില്ല,നടക്കില്ല....

ദൈവം ഒരു കാണിക്കയായ്
എന്റെ ചുവട്ടില്‍ കുടിയിരുന്നു.
പകല്‍,നേര്‍വഴി നടക്കുന്നവര്‍
ചില്ലറകള്‍ ഭിക്ഷ കൊടുത്തു.
സന്ധ്യകളില്‍,പരേതാത്മാക്കള്‍
‍ദൈവശിരസില്‍ കാഷ്ടിച്ചു.
രാത്രി,ഏതോ കള്ളന്‍ ദൈവത്തിന്റെ
പള്ളകുത്തിത്തുറന്ന്ചില്ലറയെല്ലാം മോഷ്ടിച്ചു.

ദൈവത്തിന്റെ നിസ്സഹായത കണ്ട്
ഞാനും നിസ്സഹായനായി....

ഓര്‍മകള്‍ക്കൊരാമുഖം

ഓര്‍മകള്‍ ചിലപ്പൊള്‍ സ്വപ്നങ്ങളുടെ ഉടയാടകളുമണിഞ്ഞ് സുഷുപ്തിയിലേക്കും. നിശബ്ദമായ ചില നിമിഷങ്ങളില്‍ ജീവിതത്തിലേക്കും കടന്നു വരും.ഏതൊക്കെയാണ് ഓര്‍മ്മകള്‍ ഏതൊക്കെയാണ് സ്വപ്നങ്ങള്‍ എന്നു തിരിച്ചറിയാന്‍ പോലും പറ്റിയെന്നിരിക്കില്ല. അത്രത്തോളം മറവിയുടെ ഇരുട്ട് കടന്നുകൂടിയിട്ടുണ്ടാകാം.എല്ലാ നൊംബരങ്ങളും എന്തോ ഒരനുഭൂതിയായി പരിണമിച്ചിരിക്കുന്നു, എന്ന തിരിച്ചറിവിലേക്ക് മെല്ലെ ചാഞ്ഞിരിക്കും ഞാന്‍.എല്ലാ അബദ്ധങ്ങളും ചിരിയുണര്‍ത്തുന്ന ഒരു കുട്ടിക്കളിയായി മുന്നില്‍ നിന്ന് നൃത്തം ചെയ്യും.എല്ലാ സംതൃപ്തനിമിഷങ്ങളും അതൃപ്തമായി പകുതിയിലവസാനിച്ച സുരതം പോലെ അസ്വസ്ഥമാകും.ഞാന്‍ നടന്നുപോയ ഏകാന്തവും അല്ലാത്തതുമായ ഊടുവഴികള്‍ മുന്നിലേക്കു തെളിഞ്ഞുവരും.അറിയാത്ത ഒരു റിഫ്ലെക്സ് ആക്ഷനിലെന്നപോലെ എന്റെ കാലുകള്‍ നീളും,ഒരുവട്ടം കൂടി അതുവഴിയൊക്കെ നടക്കാന്‍.പക്ഷേ ഒരു നിസഹായമായ പുഞ്ചിരിയോടെ ബോധം എന്നെ ഓര്‍മിപ്പിക്കും,നടക്കുന്തോറും മാഞ്ഞുപൊയ്ക്കൊണ്ടേയിരിക്കുന്ന പിന്‍‌വഴികളാണ് ജീവിതമെന്ന്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര ശരിയാണതെന്നെനിക്കു മനസിലാകും.പിന്നില്‍ എന്റെ നിഴലുപോലുമില്ല.എങ്കിലും ഓര്‍മകള്‍.. സ്വപ്നങ്ങളുടെ ഉടയാടകളണിഞ്ഞ് ആള്‍മാറാട്ടം നടത്തിയെത്തുന്ന ഓര്‍മ്മകള്‍.. എല്ലാ നിമിഷ ശകലങ്ങളിലും തിരശീലക്കുള്ളില്‍ നിന്നും നാടകവേദിയിലേക്കുളിഞ്ഞു നോക്കുന്ന കുസൃതിക്കുട്ടിയെപ്പോലെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.

കണ്ണാടി

കണ്ണാടിയ്ക്കകത്തുഞാനെത്ര സുന്ദരന്‍!
ഒരുപുഞ്ചിരിമാത്രം വിടര്‍ന്നു നില്‍ക്കുന്ന
പൂന്തോട്ടം!
കോപത്തിന്റെ കുറ്റിതെറിച്ച കാളയല്ല
പുരികം..
വ്യഥയുടെ കരിമഷിയെഴുതിയ വിലാപമല്ല
കണ്ണുകള്‍..
വെറുപ്പിന്റെ വാളോങ്ങിനില്‍ക്കുന്നില്ല മീശ..

ഒരുവേദന മാത്രമേ ആകെയുള്ളു.....
കണ്ണാടിയിലെ എന്നെ എനിക്കു മാത്രമേ
സ്പര്‍ശിക്കാനാകുന്നുള്ളു.
എന്റെ മാത്രം ചുംബനങ്ങള്‍കൊണ്ട്
മടുത്തുപോയി ചുണ്ടുകള്‍......

പുറത്തോ, ഞാനൊരു കണ്ണാടിയായി !
സമരം ചെയ്ത ജീവിതം എറിഞ്ഞുടച്ച
കണ്ണാടി!
ഓരോ ചില്ലിലും ഓരോ മുഖം...
മരണക്കിടക്കയിലും കാല്‍കവയ്ക്കുന്ന
കാമം,ഉലയിലുയിര്‍ ചുട്ടുതിന്നുന്ന ക്രോധം,
അസ്ഥികളും വിറ്റു ഭോഗിച്ച ലോഭം,
ഉറയിട്ടു സുരക്ഷിതമാക്കിയ പ്രേമം......

ശിഷ്ടം അവസാനിക്കാത്ത
ഭാഗക്കണക്കുപോലെ അതങ്ങനെ
മുറിഞ്ഞു കിടക്കുന്നു....

അശ്രുപൊട്ടിയ ചുംബനങ്ങള്‍ക്കൊരു
വിപ്ലവസ്മാരകം......

ആക്രമണം

വായനക്കാരാ,
നിന്റെ കത്തിക്കു മൂര്‍ച്ചകൂട്ടുക.
വാക്കുകളുടെ വയല്‍ക്കളയെല്ലാം
അരിഞ്ഞരിഞ്ഞെത്തുക.

പാര്‍ത്തിരിക്കുക..
കവിതതന്നേകാന്ത പാതയില്‍..

ഒഴുക്കുതെറ്റിയ പുഴപോലെ
ചിറപൊട്ടിച്ചവരികളെത്തുമ്പോള്‍
നെഞ്ചിലേക്കാഞ്ഞുകുത്തുക..

കവിതയുടെ പുറന്തോടുപൊട്ടി
കവിയുടെ ഹൃദയത്തിലേക്കതു
താണിറങ്ങട്ടെ....

പതഞ്ഞുചാടുന്ന വീഞ്ഞ്..!
ജീവിതം പുളിപ്പിച്ചെടുത്ത
ചുവന്ന വീഞ്ഞ്....
അതല്ലേ നിനക്കു പഥ്യം?
അതുനിനക്കുതന്നെയാണ്.

മരണവീട്ടില്‍

സത്യത്തിന്റെ മരണവീട്ടില്‍
നുണകളെല്ലാം പോയിരുന്നു
കല്ലുവച്ചവരും,കണ്ണടവച്ചവരും..

എല്ലാവരും അച്ചടക്കത്തോടെ
വരിവച്ചുനിന്ന് വായ്ക്കരിയിട്ടു.
ശവദാഹവും പുലകുളിയുമൊക്കെ
കഴിഞ്ഞപ്പോള്‍
സത്യം മരിച്ചൊഴിഞ്ഞ ചാരുകസേരക്കു
ചുറ്റും അവരെല്ലാം യോഗം ചേര്‍ന്നു
“എന്താണ് അടുത്തകര്‍മ്മം?”
ഒരുവയറന്‍ നുണ- ചോദിച്ചു.
നാട്ടുനടപ്പനുസരിച്ചുനടക്കട്ടെ”
ഒരുവയസന്‍ നുണ- പറഞ്ഞു.
മരണവീട്ടില്‍നിന്നും പിരിഞ്ഞ്
ജീവിതത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്
എത്തിച്ചേരേണ്ടതിന്റെ തിടുക്കത്തില്‍
എല്ലാനുണകളും സമ്മതം കുലുക്കി.
അവരെല്ലാം ചേര്‍ന്ന്
ഏറ്റവും തലമൂത്ത നുണയെ
ക്ഷൌരം ചെയ്യിച്ച് കുളിപ്പിച്ചൊരുക്കി
അനാദിയായ ചാരുകസേരയിലേക്ക്
മെല്ലെ പ്രതിഷ്ഠിച്ചു.
വിപ്ലവകാരികളായ നുണകള്‍
ലാല്‍‌സലാം മുഴക്കി
ജനാധിപത്യക്കാരായവര്‍
ചൂണ്ടുവിരലില്‍ കുറിയിട്ടു.
പെണ്‍നുണകള്‍
പുതിയ സ്ഥാനാരോഹണം ഘോഷിച്ച്
കുരവയിട്ടു.
നിത്യവിശ്രമത്തിന്റെ ചാരുകസേരയിലേക്ക്
ചാഞ്ഞുകൊണ്ട് കാരണവന്‍ നുണ,
പ്രസ്താവിച്ചു .
“അഹം ബ്രഹ്മാസ്മി”
സംസ്ക്രിതം അറിയാത്ത അല്പഞ്ജാനികളായ
കുട്ടിനുണകള്‍കായി ഒരുപണ്ഡിതന്‍ നുണ
തര്‍ജ്ജമചെയ്തു.
“ഞാന്‍ സത്യമാകുന്നു”

മഴ..പെരുമഴ

മഴ
കടലാസുവഞ്ചി തുഴയുന്ന
ഇറമ്പുവെള്ളമാണെനിക്ക്.

കാലൊടിഞ്ഞ ഒരു കുടയും
അതു നിവര്‍ത്താതെ നനഞ്ഞു
പനിക്കുന്ന ബാല്യവുമാണ്.

മഴ
തെങ്ങിന്‍തടത്തില്‍ തളം കെട്ടിയ
അകാശം നീന്തിയുടക്കുന്ന
മീന്‍‌മാക്രികളാണെനിക്ക്.

മുതുകൊടിഞ്ഞ ചെമ്പരത്തിയുടെ
സ്ഫടികക്കണ്ണുകളില്‍
‍പ്രപഞ്ചം ധ്വനിക്കുന്ന വിസ്മയമാണ്.

ആര്‍ത്തുപെയ്തിട്ടും ഒലിച്ചുപോകാത്ത
ചില ഓര്‍മകളുടെ വിഷമവിസ്താരമാണ്
മഴയെനിക്ക്.

പ്രണയത്തിന്റെ ജനാലയിലൂടെ
ഹൃദയത്തിലേക്ക് തേങ്ങുന്ന
ഇടിവീണ മരമാണത്.

മറ്റൊരു പ്രണയത്തെ
പാതിരാത്രി വിളിച്ചുണര്‍ത്തി,
കുടചൂടിച്ച്, കിടപ്പുമുറിയില്‍
കുന്തിച്ചിരുത്തിയ വാടകവീടാണ്..

ധ്യാനത്തില്‍

പ്രശാന്തത
എനിക്കവകാശമല്ല
ഉറഞ്ഞുപോയ പ്രാണവായുപോലെ
അതെന്നെ ഞെരുക്കിക്കൊല്ലുന്നു

പിറക്കാന്‍ അഭയംകൊടുക്കാതെ
ഞാന്‍ ഛിദ്രിച്ചുകളഞ്ഞ
പുത്രപി‍ണ്ഡത്തിന്‍ മുഖമാണത്

അശാന്തമാകട്ടെഞാന്‍.

ഉടഞ്ഞുപോകുന്നൊരാദിനക്ഷത്രമായ്
പൊറുതിയില്ലാതലയും പ്രകാശമായ്
തുടിക്കുമോരോ അണുവിലു-
മിരക്കട്ടെയഭയം

അശാന്തമാകട്ടെയീ
ഗുഹാവീഥികള്‍.

ദ്വൈതം

ഒറ്റക്കണ്ണന്‍ കാഴ്ചകളും
കരിനാക്കിന്‍ വാക്കുകളും ഭരിക്കും
അദ്വൈതത്തിന്‍ നാട്ടില്‍
നിന്നൊരുവന്‍ പോയി
ഡോക്ടറെ കാണുവാന്‍

“ഇടം കണ്ണു കാണുന്നതല്ല
വലം കണ്ണു കാണുന്നത്
ഇടം ചെവി കേള്‍ക്കാത്ത ഭൂഗര്‍ഭരോദനം
കേള്‍ക്കുന്നു വലം ചെവി..

കാഴ്ചകള്‍
പിളര്‍ന്നൊരുപടയണി കണ്‍കളില്‍,
വാക്കുകള്‍
‍പെരുമ്പാമ്പിന്‍ നാക്കുപോല്‍ കാതില്‍..


ആനയെ കാണുമ്പോഴവര്‍
‍തുമ്പി കാണിക്കുകയില്ല
തുമ്പില്‍ നീറും പക കാണിക്കുകയില്ല

കൊമ്പു കാണിക്കുന്നു
ചോരകാണിക്കുന്നു
മണ്ണോടു മണ്‍ചേര്‍ന്ന
കൂര കാണിക്കുന്നു

വലംകണ്ണുകാണുന്നു
കുറുമ്പെങ്കിലും വെറുപ്പിന്‍
പീരങ്കി നിറയ്ക്കും മുമ്പീയിടം
കണ്ണു കാണും തുമ്പിക്കയ്യിന്‍ വ്രണം.

ചതിതന്‍ കരി‌മരുന്നടക്കം
ചെയ്താരോ നല്‍കും
പ്രണയംനുണയുമ്പോഴാകാം
ചിതറിപ്പോയീപാവമെന്നശ്രു നിറയുന്നു

വലംകണ്ണു കാണുന്നതല്ല
ഇടം കണ്ണിന്‍ കാഴ്ച
വലം ചെവികേള്‍ക്കാത്തതിന്‍
‍പൊരുള്‍ കേള്‍ക്കുന്നിടം ചെവി

ഭൂഖണ്ഡങ്ങളിലഗ്നിയാടും
വിശപ്പുകാണുമ്പോഴൊറ്റക്കണ്ണന്‍
കാണാത്തതെന്തീയടുപ്പില്‍തിളക്കും
പട്ടിണിയെന്നുതേങ്ങുന്നിടം കണ്ണ് .
വലം കണ്ണോ ചിരിക്കുന്നു ..
പൂര്‍വദുഷ്കൃതം തന്നെ വിളയും
വയല്‍ക്കാഴ്ചയല്ലോയിതെന്ന് ..
വിതക്കുമ്പോളറിയണംഅരിവാളിന്‍
ശൈഥില്യമെന്ന് ..

വലം ചെവിയില്‍ സ്ഖലിക്കുന്നു
വികാരവൈവശ്യം
തുണിപറിച്ചെറിഞ്ഞമര്‍ത്തി
ക്കടിച്ചമറും സുരതസ്വരം
ഇടം ചെവിയിലോ കടല്‍..
ഒരുവെറും
ഗാന്ധിക്കായാത്മാവുവിറ്റതിന്‍
വിഷം കുടിച്ചുഴറും പെണ്മനം”

“നിര്‍ത്തുക ജല്‍പ്പനം
തുറക്കു വായെന്നു" ഡോക്ടര്‍
‍പിടിക്കുന്നു കവിളില്‍
വിരല്‍ കുത്തിത്താഴ്ത്തി

കണ്ണും കാതും മൂക്കുമൊക്കെ
നോക്കി ശുശ്രുതവീരന്‍മൊഴിഞ്ഞു
ദയാപൂര്‍വം.
“കുഴപ്പം ഇന്ദ്രിയങ്ങള്‍ക്കല്ലല്ലോ
സഹോദരാ-ഉള്ളിലിപ്പോഴും
മിടിക്കുന്നുണ്ടാ സാധനം
കാണിച്ചു നോക്കൂ ഹാര്‍ട്ടിന്‍
‍ഡോക്ടറെ വൈകാതെ”

സത്യമേവ ജയതേ.

രണ്ടാംക്ലാസില്‍
ഒരുകൊല്ലം കഴിഞ്ഞ്
ഒരവധിക്കാലവും കഴിഞ്ഞാല്‍
മൂന്നാംക്ലാസിലെന്ന അവന്റെ
തുഷാരഹൃദയത്തെ
“തോറ്റുപോയി നീ” എന്ന
സത്യത്തിന്റെ ചൂരല്‍കൊണ്ട്
ക്ലാസ് ടീച്ചര്‍ തല്ലിയുടച്ചു.
നിരാശയുടെ സ്ലേറ്റുകല്ലും ചുമന്ന്
അവന്‍ രണ്ടാം ക്ലാസിലെ
പിന്‍ബെഞ്ചിലേക്കൊരശ്രുബിന്ദുവായി.

എല്ലാജീവികളും വിശക്കുന്നവരും
വേദനിക്കുന്നവരുമാണെന്ന
അവന്റെ ആര്‍ദ്രതയെ തകര്‍ത്തത്
അച്ഛനായിരുന്നു.
“എല്ലാപട്ടികള്‍ക്കും പേയുണ്ടാകാം”
എന്ന സത്യത്തിന്റെ ചരല്‍‌വര്‍ഷിച്ച്,‍
നിലവിളിക്കുന്നൊരിടവഴിയില്‍നിന്ന്
അവന്‍ നെ‍ഞ്ചടക്കി കൊണ്ടുവന്ന
പട്ടിക്കുട്ടിയെ അയാള്‍
പെരുവഴിയിറക്കി.

ഓരോ പ്രണയവും
പൂവുപോലെ വിശുദ്ധമെന്ന താരള്യത്തില്‍‍
അവന്‍ വിരല്‍ പിന്‍‌വലിച്ചപ്പോള്‍
“എല്ലാപൂക്കളും കായാകുകയില്ല”
എന്നസത്യത്തിന്റെ വാതില്‍ തുറന്ന്
കാമുകി ഇറങ്ങിപ്പോയി.

ഒരു യുഗം വെയില്‍ കാഞ്ഞു കിടന്ന
ജീവബീജത്തിനുമേല്‍
പതിച്ചൊരമൃതവൃഷ്ടിയാണു
ജീവിതമെന്നവന്‍ കുളിര്‍ന്നപ്പോള്‍
“ആറിയകഞ്ഞി പഴങ്കഞ്ഞി”
എന്നചിരിയുടെ ഓപ്പണര്‍ കൊണ്ട്
ലഹരിയുടെ ചൂടുള്ള സത്യങ്ങള്‍
പൊട്ടിച്ചു, സൌഹൃദം.

ദൈവം അരൂപിയായ
ഒരു സ്നേഹമാപിനിയാണെന്ന
അവന്റെ ആദ്ധ്യാത്മികതക്കുമേല്‍
ഇപ്പോള്‍ ധനികരായ
ആള്‍ ദൈവങ്ങളുടെ സത്യം
ചെരുപ്പിട്ടു നടക്കുന്നു...

ആര്‍ക്കും വേണ്ടാത്ത ഒരു ഹൃദയം

സ്വപ്നക്ഷോഭത്തില്‍
ഉറക്കത്തിന്റെ പുരാഗോപുരം
വീണു.
ഉണരുമ്പോള്‍ ഞാനില്ല.
എന്റെ ഭൂതകാലം
അഴിച്ചുവച്ച മുഖക്കോപ്പുകള്‍
മാത്രം.
ഒരു വെറും തവളയെ എന്നപോലെ
എന്നെ വിഴുങ്ങിക്കളഞ്ഞ
എന്റെ നടവഴികള്‍
മാത്രം.
ഞാന്‍ ചുവരുകളില്‍
എന്നെ തടഞ്ഞു നോക്കി
ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞുനോക്കി
എന്റെ ശ്വാസമോ ചൂടോ
ചൂരോ ഇല്ല
എവിടെപ്പോയി...
എവിടെപ്പോയി....
ആഴങ്ങളില്‍ ഒരു ഹൃദയം
മുറിഞ്ഞുതേങ്ങി...
ചുട്ടെടുത്തപ്പോള്‍ ‍കറുത്തുപോയ
മണ്‍പാത്രം പോലെ..
ആര്‍ക്കും വേണ്ടാത്ത
ഒരു ഹൃദയം.

പാലം കടക്കുമ്പോള്‍

എനിക്കും എനിക്കും
ഇടക്കുള്ള പാലം
തനിച്ചു കടക്കുമ്പോഴാണു
ഞാന്‍ അറിയുന്നത്
എന്റെ നിഴലിനെക്കാള്‍
ചെറുതാണു ഞാനെന്ന്.

എന്നെക്കാള്‍ വലുതും
എന്നെക്കാള്‍ ചെറുതുമായ
എത്രയോ പ്രതിബിംബങ്ങളുടെ
ഒരു പുഴയാണു ഞാനെന്ന്.

നടന്നിട്ടും തളര്‍ന്നിട്ടും
പാലം തീരാത്തതെന്തെന്നു
കുഴയുമ്പോഴാണ്
എനിക്കും എനിക്കും ഇടയിലേക്ക്
കടപുഴകി കിടക്കുന്നൊരു
ഞാന്‍ തന്നെയാണ്
പാലമെന്നറിയുന്നത്..

അഥകേന പ്രയുക്തോയം..

ഒരു ചെറുമന്‍
കറു കറുത്ത കുറുമന്‍
കയ്യില്‍ കാപ്പിരിക്കുഴലുള്ള
കന്നാലിചെറുക്കന്‍
അമ്പലം തീണ്ടാനെത്തി പോലും

ഒരു കുടുമന്‍
കുടവയറുള്ളവന്‍
ഒരുമുഴം നൂലില്‍ ബ്രഹ്മനെ
അളന്നവന്‍;പൂജാരി
അവനെത്തുരത്തിപോലും

ചിത്രത്തൂണിലെ കല്പ്രതിമകളും
അമ്പലമുറ്റത്തെ ചെന്തുളസികളും
നാണത്തില്‍ കുളിക്കവേ,അയാള്‍
അവന്‍‌റ്റെ നിഴല്‍ വീണിടവും
കഴുകിത്തെളിച്ചുപോലും

നിത്യവും അവന്‍‌റ്റെ പാട്ടേറ്റുപാടി
അഹമഴിയാന്‍ അകമഴിയുന്ന
പൂജാരി അറിഞ്ഞില്ലല്ലോ..
അവന്‍‌റ്റെ പാദപതനത്തില്‍
മണല്‍ത്തരികള്‍ കുളിര്‍ന്നതും..
പുല്‍ക്കൊടി പുഷ്പിച്ചതും..
അവന്‍‌റ്റെ കുഴല്‍പ്പാട്ടില്‍
പയ്ക്കള്‍ ചുരന്നതും..
അവന്‍‌റ്റെ മന്ദസ്മിതം
ചിദാകാശമായുണര്‍ന്നതും..

അമ്പലപ്രാവുകള്‍
ജീവനില്ലാ വിഗ്രഹത്തോടു
കുറുകി....
“അഥകേന പ്രയുക്തോ/യം
പാപം ചരതി പൂരുഷ:“

ഹ..കാക്കേ..

ചതിയുടെ കുളിരറിഞ്ഞ
ഒരു പുഴമീന്‍ ഒരിക്കല്‍
കാക്കയോടു പറഞ്ഞു...

ജനനതീയതി അറിയാത്ത
ഒരുപഴഞ്ചൊല്ലിന്‍‌റ്റെ
ഉല്‍പ്പത്തികാലം മുതല്‍
കൊക്കിലേക്കുള്ള
പരിണാമം കൊതിച്ച്
കുളിച്ചുകൊണ്ടേയിരിക്കുന്ന
കാക്കേ...
ഇരുട്ടുകടഞ്ഞെടുത്ത ഉടലും
ചതിയുടെ ഉലയൂതിയ
ചുഴിഞ്ഞ കണ്ണും,ഉറയൂരിയ
കഠാരപോലെ തുറിച്ച
ചുണ്ടുമുള്ള കള്ളനായ
കാക്കേ....
പകല്‍ വെളുപ്പുള്ള മിനുത്ത
മെയ്യും,തെച്ചിക്കുഴല്‍
പോലെ ചുവന്ന ചുണ്ടും,
ജ്ഞാനവൃദ്ധന്‍‌റ്റെ പ്രശാന്ത
മിഴികളുമുള്ള..
തപോരൂപിയായ
കൊക്കിനെക്കാള്‍
തമോരൂപിയായ
നീയല്ലോ നന്ന്...

ചോദ്യം

നന്നായി റിഹേഴ്സല്‍ ചെയ്ത്
അകവും പുറവും
അറിഞ്ഞാടുന്നവരുടെ സ്റ്റേജിലേക്ക്
കളിയും കഥയും അറിയാത്ത
ഒരുവനെ പൊടുന്നനെ
തള്ളിവിടുന്നതു നീതിയോ?
ആത്‌മാര്‍ത്ഥമായ അഭിനയവും
ആത്മാര്‍ത്ഥതയും തമ്മിലുള്ള
അതിര്‍ത്തിയറിയാതെ
ആശയക്കുഴപ്പത്തിന്‍‌റ്റെ
നോമാന്‍‌സ് ലാന്‍‌ഡില്‍
അയാള്‍ കുരങ്ങു കളിക്കുമ്പോള്‍
കാണികള്‍ക്കിടയിലിരുന്നു
കൂക്കിവിളിക്കുന്നതു നീതിയോ?
ഒടുവില്‍ കഥയറിഞ്ഞ്
അയാള്‍ കളിതുടങ്ങും മുമ്പ്
പരാജയത്തിന്‍‌റ്റെ ഭാരം മുഴുവന്‍
അയാളുടെ തലയില്‍ താങ്ങി
പകുതിയില്‍ തിരശീല വലിക്കുന്നതും
നീതിയൊ...?

അല്ലയോ സര്‍‌വ്വസമ്മതനായ
സംവിധായകാ അങ്ങയോടാണു
ചോദ്യം..!

എന്‍റ്റേത്‌

ഈ കാണുന്നതൊക്കെ
എന്‍റ്റേതായിരുന്നു..
ഈ വലിയ പുരയിടവും
തലയെടുപ്പുള്ള കൊട്ടാരവും..
അതിനുള്ളിലെ ഷോക്കേസില്‍
‍തിളങ്ങുന്ന പുരസ്കാരങ്ങളും..
അലമാരയുടെ അടിയില്‍,
എനിക്കു മാത്രം അറിയാവുന്ന
അറയില്‍,
ടാക്സു വെട്ടിച്ചു പൂഴ്ത്തിയ
നോട്ടുകെട്ടുകളും പണ്ടങ്ങളും....
ടൌണിലെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌..
സിനിമാ തിയേറ്റര്‍..
പോളിടെക്നിക്‌, ആശുപത്രി..
----------------------
നിയമത്തിലുണ്ടായിരുന്നപ്പോള്‍
‍കണ്ണൊന്നടച്ചതിനു കിട്ടി
കോടികള്‍
‍നീതിയിലായപ്പോള്‍
ക്ണ്ണുതുറന്നതിനും
കോടികള്‍
‍പിന്നീടു "രാജ്യസേവനത്തിന്‍റ്റെ"
കാലത്തു'ചില്ലറ സഹായങ്ങള്‍'ക്കു
കിട്ടിയ'ചെറിയ ഉപഹാരങ്ങള്‍'..
--------------------------
കാടു കയറിയ നൂറേക്കര്‍..
പുഴയിറങ്ങിക്കോരിയതും,
മലയിടിച്ചു വാരിയതും,
ലക്ഷങ്ങള്‍
‍ബസുകള്‍, ലോറികള്‍, ജെസിബി..
പിന്നെ ആ പുതിയ ബെന്‍സ്‌,
അതിനു പിന്നിലെ ടൊയോട്ട,
അതാ ആ കാണുന്ന ഫോര്‍ഡ്‌...
ഹൊ...?
ഇപ്പോള്‍ എന്‍റ്റേതായി
എന്താണുള്ളത്‌..!
കത്തിത്തീരാന്‍ വൈകുന്ന
നെഞ്ചിന്‍ കൂടും
കരിപിടിച്ച ഈ കുഴിയും
കുറെ ചാരവും മാത്രം...