കണ്ണാടി

കണ്ണാടിയ്ക്കകത്തുഞാനെത്ര സുന്ദരന്‍!
ഒരുപുഞ്ചിരിമാത്രം വിടര്‍ന്നു നില്‍ക്കുന്ന
പൂന്തോട്ടം!
കോപത്തിന്റെ കുറ്റിതെറിച്ച കാളയല്ല
പുരികം..
വ്യഥയുടെ കരിമഷിയെഴുതിയ വിലാപമല്ല
കണ്ണുകള്‍..
വെറുപ്പിന്റെ വാളോങ്ങിനില്‍ക്കുന്നില്ല മീശ..

ഒരുവേദന മാത്രമേ ആകെയുള്ളു.....
കണ്ണാടിയിലെ എന്നെ എനിക്കു മാത്രമേ
സ്പര്‍ശിക്കാനാകുന്നുള്ളു.
എന്റെ മാത്രം ചുംബനങ്ങള്‍കൊണ്ട്
മടുത്തുപോയി ചുണ്ടുകള്‍......

പുറത്തോ, ഞാനൊരു കണ്ണാടിയായി !
സമരം ചെയ്ത ജീവിതം എറിഞ്ഞുടച്ച
കണ്ണാടി!
ഓരോ ചില്ലിലും ഓരോ മുഖം...
മരണക്കിടക്കയിലും കാല്‍കവയ്ക്കുന്ന
കാമം,ഉലയിലുയിര്‍ ചുട്ടുതിന്നുന്ന ക്രോധം,
അസ്ഥികളും വിറ്റു ഭോഗിച്ച ലോഭം,
ഉറയിട്ടു സുരക്ഷിതമാക്കിയ പ്രേമം......

ശിഷ്ടം അവസാനിക്കാത്ത
ഭാഗക്കണക്കുപോലെ അതങ്ങനെ
മുറിഞ്ഞു കിടക്കുന്നു....

അശ്രുപൊട്ടിയ ചുംബനങ്ങള്‍ക്കൊരു
വിപ്ലവസ്മാരകം......