വെളിപാടുകള്‍

ചിരിയില്‍ വെളിപ്പെടുന്നത്
പല്ലുകളുടെ നാട്യമാണ്
പിറവികൊള്ളും മുമ്പുതന്നെ
മുലക്കണ്ണുകള്‍ കടിച്ചുമുറിക്കുന്നപല്ലുകളുടെ,
കടിച്ചുകീറാനും
ചവച്ചരക്കാനും
പിഴിഞ്ഞുതുപ്പാനുമുള്ള
കൊതിയൊളിപ്പിച്ച നടനവൈഭവം.....

ഒരിക്കലെന്നോടൊരുത്തിപറഞ്ഞു:-
നിന്റെ പല്ലുകള്‍ക്കെന്തഴക് !
നീ ചിരിക്കുമ്പോള്‍ ഞാനലിഞ്ഞുപോകും...

താമസിയാതെ ഞാനവളെചവച്ചുതിന്നു.
പല്ലുകള്‍ക്കിടയില്‍ക്കുടുങ്ങിയ ശാപങ്ങളുടെ
മുള്ളുകള്‍ മാത്രംതുപ്പിക്കളഞ്ഞു.

കരയുമ്പോള്‍ വെളിപ്പെടുന്നത്
കരളിലും ശ്വാസകോശത്തിലുമൊന്നുമുള്ള
ദുഖ:ങ്ങളുടെ തിരമാലകളല്ല.
ആമാശയത്തില്‍ ദഹിക്കാതെകിടക്കുന്ന
ചതിയുടെ ഉപ്പുപാറകളാണ്.....

കരച്ചിലിന്റെ കടലില്‍
സ്ഥിരമായെന്നെപ്രണയസ്നാനം ചെയ്യിച്ചിരുന്ന
ഒരുത്തിയൊരുദിനം
സദാചാരത്തിന്റെകൊയ്ത്തുപാട്ടില്‍ വറ്റിപ്പോയി
പൊടുന്നനെ......!

അന്തമില്ലാത്ത ഉപ്പളങ്ങള്‍ക്കു നടുവില്‍
യുഗങ്ങളോളം ഞാനൊറ്റപ്പെട്ടു.