തൂവലുകള്‍

അച്ചനെന്നോട്
പറഞ്ഞാല്‍തീരാത്ത സ്നേഹമാണ്
കള്ളുകുടിക്കാതെ
പെണ്ണുപിടിക്കാതെ
ചൂതുകളിക്കാതെ
അച്ചന്‍ നേടിയ കൊച്ചു സമ്പാദ്യം
മുഴുവന്‍ അനുജത്തിക്കു കോടുത്തപ്പോള്‍
എനിക്കോ...
ആ സ്നേഹമയന്‍
ഒരാകാശം തന്നെ തീറെഴുതിത്തന്നു.

അമ്മയും അങ്ങനെ തന്നെ......
കുഞ്ഞുന്നാള്‍മുതല്‍
അമ്പിളിയമ്മാവനേയും
പൊന്‍‌താരകങ്ങളേയും
മിന്നാമ്മിനുങ്ങുകളേയും
മാത്രമേ എനിക്കു തന്നുള്ളു അമ്മ.

പ്രണയത്തിന്റെ കലഹരാത്രികളില്‍
കാമുകിയോടൊത്തുഞാന്‍
പട്ടിണിതിന്നുറങ്ങുമ്പോള്‍
മിച്ചമുള്ള ചോറും മീന്‍‌തലയും
പട്ടിക്കു കൊടുത്തിരിക്കണം അമ്മ....

വീട്.....
എനിക്കിപ്പോള്‍
ആകാശം തന്നെയാണ്.
ചിറകൊതുക്കാന്‍ ഒരു ചില്ലപോലും
നിര്‍ത്താതെ വെട്ടിവെളുപ്പിച്ച ആകാശം....

പൊഴിഞ്ഞുപോയ തൂവലുകളേ
നിങ്ങളെന്തിനെന്നെ തേടിവരുന്നു.