കോളാമ്പി

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്അടുത്തു നില്‍ക്കുന്നു.

സി.പി യുടെ കാലത്തെ
കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കേട്ടിട്ടില്ലേ....
സ്വന്തം തറവാട്ടുമുറ്റത്തും
തലയില്‍ മുണ്ടിട്ടു നടന്നവര്‍,
അടിയാന്റെ കുടികളില്‍
‍വിത്തിനും കൈക്കോട്ടിനും ഇടയില്‍
ഒളിപാര്‍ത്തിരുന്നവര്‍,
കപ്പ നുറുക്കിയതും കാന്താരിയുടച്ചതും
തിന്നാല്‍ സംതൃപ്തിയുടെ ഏമ്പക്കം തികട്ടിയവര്‍...

അവര്‍ക്ക് പ്രസം‌ഗിക്കാന്‍
‍മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.

യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ
കയ്യടി നേടുന്ന കള്ളങ്ങളുടെ ലോകസഭയില്‍
മുന്നണിയില്ലാത്ത സ്വതന്ത്രനെപ്പോലെ
പിന്‍‌നിരയിലാവും എപ്പോഴും..

ആരവങ്ങളില്‍ അടിതെറ്റുന്ന
നാവിന്‍ തുമ്പില്‍ നിന്നും എതിര്‍പ്പുകളുടെ സ്വരം
വര്‍ത്തമാനത്തിന്റെ ബാധിര്യത്തില്‍
ചരിത്രത്തിലേക്ക് മുങ്ങാങ്കുഴി കളിക്കുകയാവും...

സംവദിക്കാന്‍ അവര്‍ക്കും
ആഴ്ച്കപ്പതിപ്പുകളുടെ നടുവില്‍ നാലുപുറം വേണ്ട.
ഫ്ലാഷ് ന്യൂസുകളുടെ മാലപ്പടക്കങ്ങളില്‍
‍ചോരച്ചുവപ്പുള്ള ദീപാവലി വേണ്ട...
പാറപ്പുറത്തും വേരോടിക്കുന്ന ആല്‍മരം പോലെ
വസ്തുതകളുടെ ധാര്‍ഷ്ട്യം തലയുയര്‍ത്തി നിന്നു.

പക്ഷേ കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
‍നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം
ചവച്ചു ചവച്ചു കൊഴുപ്പിച്ച വെറ്റത്തുപ്പല്‍ പോലെ
വാക്കുകളുടെ ചാളുവ കാതുകളിലേക്ക്
നീട്ടിത്തുപ്പാന്‍....