ചൊരുക്ക്

ജീവനില്ലാത്തത്
എന്നു നാമെഴുതിത്തള്ളിയവയ്ക്ക്
നമ്മളോടുള്ള വികാരം
സഹതാപമായിരിക്കും.

ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന
ലഹരിയുടെ വിദ്യുത്പ്രവാഹം
മുറിയാതിരിക്കാന്‍ നമ്മള്‍
ചവച്ചിറക്കുന്ന മുള്ളുകളും
കുടിച്ചുവറ്റിക്കുന്ന വേദനയുടെ
വീപ്പകളും കാണുമ്പോള്‍
സഹതപിക്കുകയല്ലാതെന്തു ചെയ്യും!

നെഞ്ചിലെ കാളയെ
തുടരെത്തുടരെ ചാട്ടക്കടിച്ച്
നാം ഉഴുതുവിതക്കുന്ന ആഗ്രഹത്തിന്റെ
പുകയിലക്കൃഷി കാണുമ്പോള്‍
അവര്‍ പിന്നെന്തു ചെയ്യും!

ജീവനില്ലാത്തതെന്ന്
നാം മുറിച്ചെറിയുന്ന
നഖവും മുടിയുമൊക്കെ
അവയോടൊപ്പം ചേര്‍ന്ന്
ആടിത്തീര്‍ന്ന നടന്മാര്‍
അരങ്ങിലേക്കെന്ന പോലെ
നമ്മെ നോക്കി അളക്കുന്നുണ്ടാകും.

ലഹരിയുടെ ഇടവഴികളില്‍
കാലുകള്‍ നിലത്തുറക്കാതെ
കാറ്റിനൊപ്പം ദിക്കുമാറി ദിക്കുമാറി
ആടിയാടി നടക്കുന്നത് കൊണ്ട്
നാമതൊന്നും കാണാത്തതാകും...

ലഹരിദായകങ്ങളായ
എല്ലാ കടലുകളും വറ്റിക്കഴിയുമ്പോള്‍
ചൊരുക്കിറങ്ങിയ മദ്യപന്മാരെപ്പോലെ
അടുത്തടുത്ത തന്മാത്രകളായി
അവയ്ക്കൊപ്പം ചുരുണ്ട് കിടക്കുമ്പോള്‍
നമുക്കവയുടെ മുഖത്തുനോക്കാന്‍
തെല്ലു ജാള്യത കാണുമായിരിക്കും...

അള്‍ഷിമേഴ്സ്

ഇന്ന് ഇട്ടുപോകാനായി
ഇന്നലെ കണ്ടുവച്ച സോക്സ്
ഇപ്പോള്‍ കാണുന്നില്ല.

എന്നെ പറ്റിക്കാന്‍
എവിടെയോ ഒളിച്ചിരിക്കുകയാകും

ചില നേരങ്ങളില്‍
റ്റൂത്ത്പേസ്റ്റും ഷേവിങ്ങ് ബ്രഷുമൊക്കെ
എന്നെയിങ്ങനെ കളിപ്പിക്കും

പേന,കടലാസുകള്‍,
പുസ്തകങ്ങള്‍,കവിത.....
അയ്യോ.....
എന്നെ കളിപ്പിച്ചുരസിക്കുന്നവയുടെ
ഒരു പട്ടികതന്നെയുണ്ട്.

ചിലപ്പോള്‍ വെറും നാലോ അഞ്ചോ
അക്ഷരങ്ങളുള്ള എന്റെ പേര്
തലച്ചോറിന്റെ വെയിലുവീഴാത്ത
മടക്കുകളിലെവിടെയെങ്കിലും
പോയൊളിക്കും....

ആളുകളുടെ മുമ്പില്‍ വച്ച്
എനിക്കവനെ തേടിത്തിരഞ്ഞു
പോകാനാകുമോ....?

പേരെന്തെന്ന
അവരുടെ ചോദ്യത്തിനു മുന്നില്‍
മൌനത്തിന്റെ ചുട്ടികുത്തിയ
കോമാളിയായി ഞാന്‍ നിന്നു പരുങ്ങും...

“അതെന്താ പേരില്ലേ ?”
അവര്‍ ചിരിക്കും.

ആരോടെങ്കിലും പറഞ്ഞാല്‍
അവര്‍ പേടിപ്പിക്കും
അള്‍ഷിമേഴ്സ്...

ഓ..ഒന്നുമല്ല...
എനിക്കറിയാം
എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
തെമ്മാടിക്കളിയാണിതെന്ന്...

അല്ലെങ്കില്‍‌പിന്നെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മൂട്ടകള്‍ വരുന്നപോലെ
എവിടുന്നു വരുന്നു ഓര്‍മ്മക്കൂട്ടം.

ആദ്യം സ്കൂളില്‍ പോയ ദിവസം
ആദ്യം കണ്ട സിനിമ
ആദ്യം കിട്ടിയ കിഴുക്ക്
ആദ്യം കിട്ടിയ ആനമുട്ട...

എന്റമ്മേ..
ആദ്യം ചുമ്പിച്ച കടലില്‍
എത്ര തിരകളുയര്‍ന്നെന്നു വരെ
ഓര്‍മ്മ വരും....

പാഞ്ചാലി

പിറന്ന നാള്‍ മുതല്‍
അഴിക്കുകയാണോരോന്നും...

ഓര്‍മ്മയിലാദ്യം
അവനഴിച്ചതെന്റെ സ്ലേറ്റുകല്ല്.
ആറ്റുനോറ്റുകിട്ടിയ ശരിയടയാളം
അമ്മയെ കാണിക്കാന്‍ കൊതിച്ചോടുമ്പോള്‍
അവനൊരു പിന്മഴയായി പാഞ്ഞുവന്നു.

പനിക്കിടക്കകളുടെ മരുന്ന് ചൂരുകൊണ്ട്
അവനെന്റെ ബാല്യത്തെയഴിച്ചു.

പ്രയോഗസാധ്യതകളുടെ സൂത്രവാക്യം കൊണ്ട്
പ്രണയത്തേയും ഹൃദയത്തേയും അഴിച്ചു.

സാമ്പത്തികശാസ്ത്രത്തിന്റെ കടപ്പത്രങ്ങളിറക്കി
എന്റെ ദാമ്പത്യത്തിന്റെ കിടപ്പറയഴിച്ച്
സ്വയംഭോഗങ്ങളുടെ ചിരിയരങ്ങിലെറിഞ്ഞു.

ഹേ ദുശ്ശാസനാ നിനക്കെന്തധികാരം...?
ഈ ധിക്കാരത്തിനു പകരം ചോദിക്കാനില്ലേ
ഇവിടെ ആണൊരുത്തന്‍...?

ജീവിതത്തിന്റെ കോമ്പല്ലുകാട്ടി
അവന്‍ ചിരിക്കുന്നു...
പണയമാണത്രേ.....

കുറ്റബോധംകൊണ്ട് തലതാഴ്ത്തുന്നു
ഭര്‍ത്താക്കന്മാര്‍.....

ഏതു തിമിരം നിനക്ക്
ഉന്നമുള്ള നോട്ടങ്ങളുടെ അര്‍ജ്ജുനാ...?
ഏതു ബാധിര്യത്തിലാണ്ടു
കേള്‍വികേട്ട കേള്‍വികളുടെ യുധിഷ്ഠിരന്‍...?
അടങ്ങാത്ത സ്പര്‍ശനങ്ങളുടെ
എന്റെ ഭീമസേനാ.....!
ഞാന്‍ കേണു.....
ഒരു ജലദോഷത്തിനോടുപോലും
യുദ്ധം ജയിക്കാത്ത
നകുലനും സഹദേവനും
എങ്ങോ പോയൊളിച്ചു....!

ഹാ ദുശ്ശാസനാ ഞാനൊരു പണയം തന്നെ
നിനക്കെന്റെ നഗ്നതയാണു വേണ്ടതെങ്കില്‍
എന്റെ വസ്ത്രങ്ങള്‍ വകഞ്ഞുമാറ്റി
ശരീരവും മനസ്സുകളും വകഞ്ഞുമാറ്റി വരൂ...
നിന്റെ ചുമ്പനം പകരൂ...
എനിക്കിനി ആറാമതൊരാളിന്റെ
ഭോഗസാന്ദ്രതയറിഞ്ഞാല്‍ മതി....

അപ്പൂപ്പന്‍താടി

പെറ്റിട്ടപ്പോഴേ
അമ്മയറിഞ്ഞിരിക്കണം
എന്റെ ഭാവി.......

വന്‍‌മരങ്ങളുടെ വേരുകള്‍
വല നെയ്യുമീ മണ്ണില്‍
എനിക്ക് ഒരുനുള്ളു കിട്ടാന്‍
പ്രയാസ്സമാണെന്ന്.....

അതുകൊണ്ടല്ലോ തന്നു
ഇത്തിരിപ്പോന്ന ശരീരത്തില്‍
ഇത്രയും കൂടുതല്‍ ചിറകുകള്‍

നാടുകള്‍ കടന്നും
കടലുകള്‍ കടന്നും
ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
പറന്നു പറന്നു ഞാന്‍ പോകുന്നു....

ഇളം കാറ്റിലും
കൊടും കാറ്റിലും
ആകാശമുള്ളിടത്തോളം
നിന്റെ മണ്ണു കാല്‍ക്കീഴില്‍ വന്നു
തല താഴ്ത്തുവോളം
പറന്നു പറന്നു നടക്കെന്നല്ലോ
അമ്മ തന്നൂ വരം......

ചെരുപ്പുകുത്തി

ഓര്‍മ്മവച്ച നാള്‍മുതല്‍ പോകുന്നു
ഒരു ചെരുപ്പുകുത്തിയെ തേടി....
അച്‌ഛന്റെ തോളിലിരുന്നുമലകയറിയും
അമ്മയുടെ ഒക്കത്തിരുന്നു പുഴകടന്നും
അമ്മൂമ്മയുടെ വിരലിലാടി വയല്‍ തുഴഞ്ഞും...

തനിക്കു താന്‍ പോരുമെന്നായപ്പോഴും
തുടര്‍ന്നു യാത്രകള്‍
കൊല്ലൂരു മുതല്‍
കന്യാകുമാരിവരെ
പേരുകേട്ടതും
കേട്ടിട്ടില്ലത്തതുമായി
കാക്കത്തൊള്ളായിരം...

ചെരുപ്പുതയ്പ്പിക്കണം
തേഞ്ഞുപോകാത്തൊരാത്മാവു വേണം
അഴിഞ്ഞുപോകാത്ത അലുക്കുകള്‍ വേണം

ഇട്ടുപോകുന്ന ചെരുപ്പുകള്‍
വിലപ്പെട്ടതായാലും അഴിച്ചുവേണം
അകത്തു പോകാന്‍
നഗ്നപാദനായി
നമ്രശീര്‍ഷനായി

തേഞ്ഞുപോയ ചെരുപ്പുകള്‍
തിരികേ വരും വരെ കാത്തുകിടക്കും
മരച്ചുവട്ടിലോ മതിലിന്‍ മറവിലോ....
വിലപ്പെട്ടതാണെങ്കില്‍
പാകമായ കാലുകള്‍ കണ്ടാല്‍
ഒളിച്ചുപോയെന്നിരിക്കും.

ഇപ്പോഴും എനിക്കുള്ളതാ പഴയ ചെരുപ്പു തന്നെ...
ദിനം‌പ്രതി തേയുന്ന ആത്മാവുള്ളത്..
ഇതുവരെ തയ്ച്ചു കിട്ടിയിട്ടില്ല മറ്റൊന്ന്.
ഇന്നുമിതാ നടക്കാനാവാത്ത വിധം
തയ്യലിളകിപ്പോയിരിക്കുന്നു....

വെളുത്ത വസ്ത്രങ്ങളുടെ അറബിനാട്ടില്‍
എവിടെ എനിക്കൊരു ചെരുപ്പുകുത്തി..

അത്ഭുതം....
ഇവിടെയുമുണ്ടവന്‍
ഇരുട്ടു തേക്കലിട്ട വെളിച്ചം
ദീപാരാധന നടത്തുന്ന,
മൂത്ര ഗന്ധം ശീവേലി നടത്തുന്ന
കാലം കട്ടകെട്ടിയ പുരാതന ക്ഷേത്രത്തില്‍
പൊളിഞ്ഞതും പോടിഞ്ഞതുമായ ചെരുപ്പുകള്‍
മുന്നില്‍ നിരത്തി അവനിരിക്കുന്നു.
കറുത്ത ഉടുപ്പിട്ട്
കണ്ണുകള്‍ മാത്രം വേളുത്തുള്ള
ചെരുപ്പുകുത്തി.

അഴിഞ്ഞുപോയ ചെരുപ്പു നീട്ടി
ഞാന്‍ ചോദിച്ചു
തയ്ച്ചു തരാമോ
അഴിഞ്ഞു പോകാതെ
തേഞ്ഞു പോകാത്തൊരാത്മാവു വെയ്ച്ച്..?

കറുത്ത് പൊടിഞ്ഞ കുറ്റിപ്പല്ലുകള്‍ കൊണ്ട്
കഷ്ടപ്പെട്ടു ചിരിച്ച് സഹതാപത്തിന്റെ അറബി ചവച്ച്
അവനെന്തോ പറഞ്ഞു.
മനസ്സിലായില്ല....

ഇപ്പോള്‍ രാത്രിയില്‍...
ഉറക്കം അപൂര്‍വ്വമായ കിടക്കയില്‍
അവന്റെ നിസ്സഹായമായ ചിരിയുടെ അമ്ലലായിനിയില്‍
അര്‍ത്ഥത്തിന്റെ ലവണങ്ങളലിയുന്നു..

അലക്ക്

എനിക്കറിയാം
ഓരോ രാത്രിയേയും
നീയെന്റെ നെഞ്ചില്‍ നിര്‍ദ്ദയം
അടിച്ചു വെളുപ്പിക്കുകയാണെന്ന്...

നിനക്കുമറിയാം
എത്ര വെളുത്താലും
ഒരു വെയില്‍ വന്നു മായുന്നതിനിടെ
ഈ പകലുകള്‍ക്ക് കറുത്തുപോകാതിരിക്കാന്‍
കഴിയില്ലെന്നും....

എത്ര തിന്നാലും നിറയാത്ത,
എത്ര തൂറിയാലും ഒഴിയാത്ത,
ഈ ജീവിതത്തിന്റെ
അഴുക്കുകളും ആര്‍ത്തവങ്ങളും
പിന്നെ എവിടെ പോയടിയാനാണ്...!

എന്നിട്ടും....
എന്നിട്ടും....
നിനക്കു നാണമില്ലേ
എന്നെ ഇങ്ങനെ ഉപദ്രവിക്കാന്‍
ഒരു ഗുണവുമില്ലാതെ......

കാടന്‍

കാടിനുള്ളില്‍ ഞാനെപ്പോഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു.

വരുന്നുണ്ടോ ഒരു മൃഗം
മരണം മണത്തെങ്ങാനും!
കേള്‍ക്കുന്നോ ഒരു ശബ്ദം
പച്ചിലച്ചലപ്പല്ലാതെ!

വറുന്ന മണ്ണില്‍പ്പാദം
നട്ടു നട്ടു നടത്തം
കടഞ്ഞ കാല്‍ വണ്ണകള്‍
നീട്ടി നീട്ടി വൈക്കാന്‍ വരുത്തം

വിശപ്പാണെങ്കില്‍
ഉച്ചക്കൊടുഞ്ഞിപൂ പോലെ.
ദാഹമോ തൊണ്ടയില്‍
കുത്തിക്കോരുന്ന കിണര്‍.

ഇന്ദ്രിയങ്ങളിറങ്ങിക്കാട്ടി-
ന്നന്തരങ്ങളിലിര തേടിപ്പോയ്...

പറന്നോ ഒരു പക്ഷി..
അടര്‍ന്നോ ഒരു തുള്ളി..
മറിഞ്ഞതാരടിക്കാട്ടില്‍ കാറ്റോ
നിറഞ്ഞ മേനിയുള്ളൊരു പെണ്ണോ!

ഉണര്‍ന്നോ പൌരുഷം..
തീക്കണ്ണു തുറന്നോ മഴു..
തോന്നലോ വെറും ഭ്രാന്തമാം കാന്തലോ
അടങ്ങുന്നില്ലല്ലോ നെഞ്ചിന്റെ തെയ്യം!

കാടിനുള്ളില്‍ ഞാനെപ്പൊഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു...

കേട്ടില്ലല്ലോ ഒരു ചിന്നം
വിളി തന്‍ മാറ്റല പോലും...
കണ്ടുമില്ല കളരവം പാടും
പക്ഷിത്തൂവലു പോലും...

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടു ഞാനൊരു മൃഗത്തെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍..

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടുഞാനെന്നെത്തന്നെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍...