ഉറങ്ങുന്നവരോട്

ഉറങ്ങാത്തവരുടെ സൂര്യനും,
ഉദിക്കുകയും അസ്തമിക്കുകയും
ചെയ്യുമെങ്കിലും
ഇന്നലെകളെ ഇന്നും
ഇന്നുകളെ നാളെയുമാക്കുന്ന
മാസ്മരവിദ്യ അതിനറിയില്ല.

ഉറങ്ങാത്തവര്‍ക്കുമുന്‍പില്‍ കാലം,
നിവര്‍ത്തിവിരിച്ച തഴപ്പായപോലെ
ഉപയോഗശൂന്യമാണ്.

സംസ്കരിച്ച വാക്കുകള്‍ മാത്രം
മുറുക്കിത്തുപ്പുന്ന
പതിഞ്ഞ വായകളില്‍ നിന്നും
പതഞ്ഞു ചാടുന്ന ചാളുവപ്പുഴകളും
അലറിയെത്തുന്ന കൂര്‍ക്കം വിളികളും
വളികളും കേട്ടുകേട്ട്
ഉറങ്ങുന്നവര്‍ക്ക് മുന്‍പില്‍
ഉണര്‍ന്നിരിക്കുന്നതിന്റെ
ക്രൂരമായ അസഹ്യത
അനുഭവിക്കുന്നവര്‍ക്കു മാത്രമേ
ഒരു സൂര്യന്‍ വെറും സൂര്യന്‍
മാത്രമാണെന്നും അതിന്,
ചത്തുകിടക്കുന്ന കാലത്തിനുമേല്‍
ഒന്നും ചെയ്യാനില്ലാ എന്നും
മനസിലാവുകയുള്ളു.

അതുകൊണ്ടാണ്
പൊടുന്നനെ ഉണര്‍ന്നുവരുന്നവര്‍
വരൂ പ്രഭാതമായി
എന്നു വിളിച്ചുപറഞ്ഞാലും
മഞ്ഞില്‍ മരവിച്ച മരം‌പോലെ
അവര്‍ വികാരങ്ങളില്ലാതെ
നോക്കി നില്‍ക്കുന്നത്.

പ്രഹസനങ്ങളുടെ
പ്രകാശഗോപുരമായ
സൂര്യനെക്കാള്‍ അവര്‍
തുമ്പുകെട്ടിയിട്ട നിരോധുകളുടെ
നിരാശക്കൂമ്പാരമായ ഭൂമിയെ
പ്രണയിക്കുന്നതും അതുകൊണ്ടുതന്നെ.