വെടി

പഴയ വാരികകള്‍
തുറന്നപ്പോള്‍
ഉള്ളില്‍ കനപ്പെട്ട
സാഹിത്യത്തില്‍
ശ്വാസംമുട്ടി ചത്തുപോയ
ഒരു ജനതതി.

ഈച്ച,കൊതു,
വിളക്കുപക്കി,
കഥ,കവിത,
ലേഖനങ്ങള്‍.
എട്ടുകാലികള്‍,
ഇരട്ടവാലികള്‍,
സാഹിത്യനിരൂപണം,
വാരഫലം.
ചര്‍ച്ചകള്‍,ചാര്‍ച്ചകള്‍,
ചലച്ചിത്ര ചര്‍വ്വണം.
ജീവനറ്റവയുടെ
വംശാവലി നീളുന്നു.

വേണ്ട വേണ്ട
വിമ്മിട്ടപ്പെട്ടു ഞാന്‍
ശവപ്പെട്ടി ധൃതിയില്‍
അടച്ചുവയ്ക്കാനൊരുങ്ങവേ
പഴയ കോട്ടയിലെ
പീരങ്കിക്കുഴല്‍ പോലെ
ഒരു വലിയ വെടി
നീണ്ടുവന്നെന്നെത്തൊട്ടു.
കാബൂളുപോലെ
ബാഗ്ദാദ് പോലെ
പുതിയ കാലത്തിന്റെ
മ്യൂസിയമായി ഞാന്‍
ചിതറിപ്പോയി.