കള്ളിയോട്‌

കള്ളിയുടെ പൂക്കളെക്കണ്ടാൽ
ആമ്പൽപ്പൂവെന്നേ പറയൂ;
മുള്ളുമില്ല മുരടുമില്ല.
വെളുത്ത വെളുത്ത നിറം,
പതുത്ത പതുത്ത ഇതൾ,
നിലാവിൽ മനസുറക്കും മണം.

ജനനം മുതൽ മരണംവരെ,
സർവ്വത്ര കുളിരിൽ നീരാടുന്ന
ആമ്പൽപോലെ പൂക്കാൻ,
നൂറ്റാണ്ട്‌ പൊരിഞ്ഞു നിന്നാലും
ദാഹം തീരാൻ കിട്ടാത്ത,
പട്ടിണിപ്പാവം കള്ളീ
നീയെന്തിനു ബദ്ധപ്പെടുന്നു?

മുള്ളും മുരടുമായി
നീ പൂക്കാത്തതെന്തേ;
മുറ്റിയ വെയിലിൽ
ഉള്ളുപൊള്ളി പണിയുന്നവരുടെ,
കക്ഷക്കുഴി നാറ്റം
കാറ്റിൽ കലക്കാത്തതെന്തേ?