ചില ക്ഷുദ്രജന്തുക്കളുടെ സ്വകാര്യഭാഷണത്തിൽ നിന്നും

1.
കണ്ണടച്ചുഞാൻ കുടിച്ചു
പൂച്ചയെപ്പോലെ
ഞാൻ ആരെയും കണ്ടില്ല
ആരും എന്നെയും കണ്ടില്ലെന്ന്...
കലക്കിത്തന്നത് വിഷമായിരുന്നു.

2.
അറിഞ്ഞപ്പോഴും ഞാൻ കുരച്ചു
പട്ടിയെപ്പോലെ
സ്നേഹത്തോടെയെങ്കിൽ
വിഷമായാലും അമൃതാണെന്ന്...
സ്നേഹത്തെക്കുറിച്ച്
എനിക്ക് ഭ്രാന്തായിരുന്നു.

3.
പാലുപോലെ നിന്നവൾ ചിരിച്ചു
വെളുക്കെ വെളുക്കെ
വെളുപ്പിൽ ഞാനെന്നെത്തിരഞ്ഞു
ഒരു കണികയായെങ്കിലും കണ്ടെക്കുമെന്ന്.
വെളുപ്പിൽ മറഞ്ഞിരുന്നത്
വെറുപ്പായിരുന്നു.

-26/1/99-