നാരായണൻ

ഒരു വെറുമീറത്തണ്ടു തരൂ
ഞാനതിന്റെ നാഭിച്ചുഴിയിലുറങ്ങിന
നാ‍ദം കുയിലായുണരും ജാലം കാട്ടാം.

ചുടുനിശ്വാസം പുകയും കരളിൽ
കനവുകളൂതിക്കാച്ചിയെടുത്തൊരു
കവിതയൊരുക്കിപ്പാടാം.

പാട്ടിൻ പൊറുതിയിൽ വറുതിക്കാട്ടിൽ
പശിതൻ പയ്ക്കളെ മേച്ചുനടക്കാം

ചെറുതൊരു പീലിത്തൂവൽ തരൂ
മാനം കാണാതുള്ളിലൊളിപ്പിച്ച-
വളെപ്പോറ്റി മെരുക്കി വളർത്താം

അവളുടെ ചിറകിൽ ഉലകം ചുറ്റി
പാറിനടക്കാം ഉയിരിന്നുണ്മകളാരായാം
ഉറവുകൾ തേടി മടുക്കുമ്പോളൊരു
ശയ്യയൊരുക്കി മൃതിയെക്കാത്തുകിടക്കാം.

-26/12/98-