ഡിസ്ചാർജ്ജ്

ആശുപത്രി.
തീരുമാനങ്ങളെക്കുറിച്ചുള്ള
വേവലാതികൾ ഊതിയാറ്റുന്ന
രാത്രി.
പെട്ടെന്നൊരു നിലവിളി.
വേദനയുടെ ഒരു സൂചിക്കുന്നായ്
അത് മൂർത്തമായി മുന്നിൽ.
ആരുടെ തൊണ്ടപിളർന്ന്
പുറത്തുവന്നത് ഈ കുന്ന്!
ആളുകൾ ഓടിക്കൂടി
നിലവിളിയെ
വാരിയെടുത്തുമ്മവച്ചു.
തുടയിടുക്ക് പരിശോധിച്ച്
ലിംഗമേതെന്ന് ഉറപ്പുവരുത്തി.
ആൺപിറന്ന നിലവിളി..
ആളുകൾ സന്തുഷ്ടരായി
ആരോഗ്യമുള്ള ഒരു നിലവിളിയുടെ
പിതാവെന്ന് പുറത്തുതട്ടി അഭിനന്ദിച്ചു.
ദീർഘായുസ്സ് നേർന്നു.
പുലർന്നു.
ഒരു സൂചിക്കുന്ന് ഇപ്പോൾ
ഞാൻ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്
ഡിസ്ചാർജ്ജ് ചെയ്ത് പടിയിറങ്ങുമ്പോൾ...

ഒരു വഴിയുടെ കഥ (കഴിഞ്ഞു)


വീട് വഴിയിലേക്ക്
വായതുറന്ന് കിടക്കുകയാണ്,
മാളത്തിലേക്ക് ചെന്നെത്തുന്ന ഒരു
പെരുമ്പാമ്പുപോലെ വഴി വീട്ടിനുള്ളിലേക്ക്
ഇഴഞ്ഞ് കടക്കുന്നു.

00000000X00000000

31x365=11315
11315 രാപ്പകലുകൾ കടന്നുപോയിരിക്കണം
ഒന്നും എനിക്കോർമയില്ല
ഇന്നത്തെപ്പോലെ
ശപ്തമായവയുണ്ടാകാം അവയ്ക്കിടയിൽ
കടഞ്ഞുവച്ചപോലെ
സൌന്ദര്യമുള്ള ചിലതും ഉണ്ടാകാം.
ഒന്നും എനിക്കോർമ്മയില്ല,
ഇന്നിനെയല്ലാതെ.

അൽ‌പ്പസമയത്തിനകം ഞാനുറങ്ങും
ചിലപ്പോൾ
ഏതെങ്കിലും സ്വപ്നം കണ്ടേക്കാം
ഒരു പാമ്പ് കൊത്താൻ വരുന്നതായോ
കൂർത്ത ഒരുമലമുകളിലൂടെ നടക്കുന്നതായോ
അല്ലെങ്കിൽ
കുട്ടിക്കാലത്തെന്നപോലെ
മരങ്ങളിലും മതിലുകളിലും തൊന്നിത്തൊന്നി
പറക്കുന്നതായോ
നിലത്ത് ഊതിയാൽ പറന്നുപൊന്തുന്നതരം
സിദ്ധികൈവന്നതായോ

5x60x60=18000
18000 സെക്കന്റുകൾ
ഏറിയാൽ അത്രയും സമയത്തിനുള്ളിൽ
ഞാനുണരും
ഇന്ന് എന്ന ഇത് നാളെ ആയി മാറും
സ്വപ്നങ്ങൾ ഒന്നും എനിക്കോർമയുണ്ടാകില്ല
എന്നത്തേയും പോലെ
ഞാൻ മുഖവും കൈകാലുകളും കഴുകി
എന്റെ ദിവസം ആരംഭിക്കും
ആകൃതിയിലോ പ്രകൃതിയിലോ മാറ്റം വരാതെ
ഞാൻ ഞാനായിത്തന്നെ
നിലനിൽക്കുന്നു എന്ന്
വേദനയോടെ തിരിച്ചറിയും....

ചെരുപ്പുകൾ

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..




*ഒരു പഴയ കഥ(1999 സെപ്റ്റമ്പറിൽ എഴുതിയത്)

പരോൾ - പത്രവാർത്തകൾ

പരോളിന്റെ ചിത്രീകരണ സമയത്തും ശേഷവും അച്ചടി,ദൃശ്യമാധ്യമങ്ങൾ കാഴ്ചചലച്ചിത്രവേദിക്ക് നൽകിയതും തുടർന്നുകൊണ്ടിരിക്കുന്നതുമായ നല്ല സഹകരണത്തെ നന്ദിപൂർവം സ്മരിച്ചുകൊണ്ട്,അച്ചടിമാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ ഇവിടെ പോസ്റ്റു ചെയ്യുകയാണ്.സ്കാൻ ചെയ്യാനുള്ള സൌകര്യങ്ങൾ ഇല്ലാത്തതിനാൽ മൊബൈൽ ചിത്രങ്ങളായാണ് പോസ്റ്റുചെയ്യുന്നത്.ബ്ലോഗിലൂടെ പരസ്പരം അറിയുന്നവർ എന്ന നിലയിൽ എം.കെ ഹരികുമാർ തന്റെ അക്ഷരജലകത്തിൽ എഴുതിയ കുറിപ്പിനും ബെർളിതോമസ് മലയാള മനോരമയിൽ തന്റ്റെ പക്തിയിൽ കൊടുത്ത കുറിപ്പിനും ഏറെ മാധുര്യമുണ്ട്.ബ്ലോഗ് എന്ന മാധ്യമത്തിലൂടെയല്ലായിരുന്നു ഈ സിനിമ ജനിച്ചതെങ്കിൽ പരോളിനെക്കുറിച്ച് പ്രസ്തുത രണ്ട് കുറിപ്പുകളും ഉണ്ടാകില്ല എന്നതുതന്നെ കാരണം.ബെർളി തോമസിന്റെ കാര്യമാത്രപ്രസക്തമായ കുറിപ്പ് കയ്യിലില്ലാത്തതുകൊണ്ട് ഇവിടെ പോസ്റ്റുചെയ്യാൻ കയിയുന്നില്ല.എം.കെ ഹരികുമാറിനും ബെർളിതോമസിനും എന്റെ നന്ദി.മറ്റുമാധ്യമങ്ങളിൽ വന്നവയിൽ ഹിന്ദുവിന്റെ റിപ്പോർട്ടും കയ്യിലില്ല.

പരോളിനെ സാമാന്യജനത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ദൃശ്യമാധ്യമങ്ങൾക്കും (മലയാള മനോരമ ന്യൂസ്,സൂര്യ,അമൃത,ഇൻഡ്യാ വിഷൻ)ഞങ്ങളുടെ ഹൃദയംതൊട്ട നന്ദി.

കലാകൌമുദിയിൽ അക്ഷരജാ‍ലകത്തിൽ എം.കെ.ഹരികുമാർ എഴുതിയ കുറിപ്പ്




ജനയുഗത്തിൽ വന്ന റിപ്പോർട്ട് (അരുൺ.ടി.വിജയനും ലതീഷിനും ഹാറ്റ്സ് ഓഫ്)



ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട്



കേരളാകൌമുദിയിലെ റിപ്പോർട്ട്

കളരി

പരാജയം ഒരു താന്തോന്നിയാണ്
ആരുടെയും മുന്നിൽ തലകുനിക്കില്ല.
വിജയത്തെപ്പോലെ-
മുണ്ടിൻ കുത്തഴിച്ചുപിടിച്ച്
കെതുങ്ങിത്തൊഴുത്
വിനയത്തിന്റെ കളരികാണിക്കാറില്ല.

വലിക്കണമെന്ന് തോന്നുമ്പോൾ വലിക്കും,
കുടിക്കണമെന്ന് തോന്നുമ്പോൾ കുടിക്കും
(അച്ഛന്റെ മുന്നിലായാലും
അച്ചന്റെ മുന്നിലായാലും),
കിടക്കണമെന്ന് തോന്നുമ്പോൾ കിടക്കും
(ഓടയിലാണെങ്കിലും),
പെടുക്കണമെന്ന് തോന്നുമ്പോൾ പെടുക്കും
(റോഡ് വക്കിലാണെങ്കിലും).
വിജയത്തെപ്പോലെ-
വെളുപ്പല്ല വേഷം.
പൊടിമണ്ണിന്റെനിറം
മുഷിഞ്ഞ മനുഷ്യന്റെ മണം..

നീ വിജയം എന്നു പറയുമ്പോൾ
വിജയത്തിന്റെ നിൽ‌പ്പുകാണണം
താണു താണ് ഭൂമിയോളം പറ്റി
ചുണ്ടിനും ചെവിക്കുമിടയിൽ
അളന്നൊട്ടിച്ച ഒരു ചിരിവിടർത്തി
തലചെരിച്ചും കുനിച്ചും
വിനയം ചുരത്തി..

പരാജയം ഒരു തെമ്മാടിയാണ്
നീ പരാജയം എന്നു മുഖം നോക്കി പറഞ്ഞാലും
കൂസലില്ലാത്ത നിൽ‌പ്പ്
പോയിനെടാ മൈരുകളേ
എന്ന ഭാവം..
മാർബിൾ തറയിലെ
വെറ്റത്തുപ്പൽ..
ചൈനാക്ലേ ആഷ്ട്രേയിലെ
മുറിബീഡി..
വെളുത്ത സിങ്കിലെ
കൊഴുത്ത ഛർദ്ദിൽ..
തറ...

ഈയിടെ ആരോ
പരാജയത്തിന്റെ മുഖത്തുനോക്കി-
നീ വിജയം എന്നു പറഞ്ഞുവത്രേ
എന്തതിശയം
പരാജയം ഒന്നു ഞെട്ടി
മടക്കുകുത്തഴിച്ചിട്ടു
കൈകൂപ്പി തലചെരിച്ചു
തോളുവളച്ച്
കളരിതുടങ്ങി
വിനയത്തിന്റെ കളരി

വിബ്ജ്യോറിലും സൈൻസിലും പരോൾ



സുഹൃത്തുക്കളേ,

തൃശൂരിൽ നടക്കുന്ന വിബ്ജ്യോർ ചലച്ചിത്രമേളയിലും തിരുവനന്തപുരത്തു നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിലും പരോൾ പ്രദർശിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
തൃശൂരിൽ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സംഗീതനാടക അക്കാഡമിയിലെ റീജിയണൽ തിയേറ്ററിലാണ് പ്രദർശനം.
തിരുവനന്തപുരത്ത് ഈ മാസം 12 മുതൽ 19 വരെ കലാഭവൻ,ടാഗോർ തിയേറ്ററുകളിൽ ആയി നടക്കുന്ന സൈൻസ് ചലച്ചിത്രമേളയിൽ ഫോക്കസ് വിഭാഗത്തിലാണ് പരോൾ പ്രദർശിപ്പിക്കുന്നത്.തിയതിയും സമയവും കൃത്യമായി അറിവായിട്ടില്ല.അറിയുന്ന മുറയ്ക്ക് ഇവിടെ പുതുക്കി പ്രസിദ്ധീകരിക്കാം.

തൃശൂരും തിരുവനന്തപുരത്തുമുള്ള സുഹൃത്തുക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംയമം


വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.