ഉത്തമപുരുഷൻ

മകനേ നീ
അച്ഛനെപ്പോലെ
ഉത്തമപുരുഷനായ് വരണം

നാവിലെപ്പോഴും
നല്ലവാക്കിന്റെ
നേർമയുണ്ടാവണം.



കെട്ടിയിട്ട കുതിരയെപ്പോലെ
നോട്ടം കണ്ണിൽക്കിടന്ന്
കറങ്ങണം.

തൊണ്ടയിൽ നിന്ന് ശബ്ദം
അതിരുചാടാതെ
കാക്കണം

കനലിൽ നടക്കുമ്പോഴും
കാലുപൊള്ളുന്നില്ലെന്ന്
കാണുന്നവർക്ക് തോന്നണം.

ഉത്തമപുരുഷനായാൽ പിന്നെ
ഉഷ്ണംകൊണ്ടുള്ളു പുഴുകുമ്പൊഴും
ഉടുപ്പഴിച്ചേക്കരുത്.