ഒരു വൈകുന്നേരക്കാഴ്ച ...

ജലം ജലത്തോടെന്ന പോലെ,
കാറ്റ് കാറ്റിനോടെന്നപോലെ
പരസ്യമായെങ്കിലും
രഹസ്യമായി സന്ധിച്ചു,
രണ്ടു മനുഷ്യബിന്ദുക്കൾ..


മരങ്ങളും,
വൈകുന്നേരവും കൂട്ടിപ്പിടിച്ച്
വൈദ്യുതിക്കമ്പികൾ കൊണ്ട് വലകെട്ടിയ
ബഹുനില നഗരം അവരെ കണ്ടില്ല...
ബസുകളിലും സ്കൂട്ടറുകളിലുമായി
വീടുകളിലേക്ക് തിരിച്ചുപോകുന്ന
തളർന്ന ഗ്രാമങ്ങൾ അവരെ കണ്ടില്ല....
ഇരുട്ടിൽ മിന്നാമ്മിന്നികൾ പോലെ,
ആൾത്തിരക്കിലൂടെ
അജ്ഞാതമായ ഊർജ്ജം
പ്രകാശിപ്പിച്ചുകൊണ്ട്
ആരും കാണാതെ
കൈകോർത്ത് അവർ നടന്നു.
മുറ്റി നിറഞ്ഞ ഒരുറവപോലെ
ഒറ്റക്കുത്തിന് പുറത്തുചാടാൻ പാകത്തിന്
അവർക്കുള്ളിൽ ആനന്ദം നിറഞ്ഞിട്ടുണ്ടായിരുന്നു.
പരസ്പരം നോക്കുമ്പോഴൊക്കെ
ഒരു ചിരിയുടെ കാറ്റിൽ അവർ ഉലയുന്നുണ്ടായിരുന്നു.
ജലം ജലത്തോടെന്നപോലെ
കാറ്റ് കാറ്റിനോടെന്നപോലെ
അത്ര സ്വാഭാവികമായി
അവർ പരസ്പരം അലിയുന്നുണ്ടായിരുന്നു.