ക്ഷമാപൂര്‍വം

വക്കീലായിരിക്കുമ്പോഴാണ്
കാത്തിരിപ്പിന്റെ കല ഞാന്‍ പഠിച്ചത്.
ഒരു മനുഷ്യന്‍
ഒരു കക്ഷിയും,
അയാളുടെ ജീവിതം
ഒരു കേസുകെട്ടും,
ഒരു കേസുകെട്ട്
ഒരുപാടുകാലത്തെ മാറ്റിവെയ്പ്പും ,
ഓരോ മാറ്റിവെയ്പ്പും
ക്ഷമാപൂര്‍വമുള്ള കാത്തിരുപ്പുമാണെന്ന്
ഞാന്‍ പഠിച്ചു..



കാത്തിരുപ്പിനൊടുവില്‍
ഒരു തീര്‍പ്പുവരും.
തീര്‍പ്പിനെത്തുടര്‍ന്ന്
തര്‍ക്കം വരും.
തര്‍ക്കത്തെത്തുടര്‍ന്ന്
വീണ്ടും കാത്തിരിപ്പുവരും.
കക്ഷി ഒരു നെടുവീര്‍പ്പിടും,
അയാള്‍
മരിച്ചുപോകും.

അയാൾ മരിച്ചുപോയാലും
കാത്തിരുപ്പ് മരിച്ചുപോകില്ല
അത് ക്ഷമാപൂര്‍വം കാത്തിരിക്കും
കാത്തിരുപ്പിന്റെ കാത്തിരുപ്പാണ് സത്യം
സത്യമാണ് ശാശ്വതം
കാത്തിരുപ്പാണ് ശാശ്വതം

വക്കീല്‍ പണിവിട്ട്
ബോധിവൃക്ഷത്തണല്‍ വിട്ട
ബുദ്ധനെപ്പോലെ.
ഞാനിറങ്ങിത്തിരിച്ചു.

കാത്തിരുപ്പിന്റെ പാഠങ്ങള്‍
പലേടത്തും പ്രയോഗിച്ചു.
ചൂണ്ടലിടുമ്പോള്‍ മുതല്‍
തൂറാനിരിക്കുമ്പോള്‍ വരെ.
കാത്തിരുപ്പിന്റെ സുഖം
കാത്തിരുപ്പിന്റെ ശോധന.
കാത്തിരുപ്പുകൊണ്ട് ഞാന്‍
കാത്തിരുപ്പിനെ കൊത്തിയെടുത്തു.
ഞാന്‍ സ്വയം കാത്തിരുപ്പായി പരിണമിച്ചു..

കാത്തിരുപ്പിന്റെ മൂര്‍ത്തരൂപം ഞാന്‍,
ഒടുവിലൊരാശുപത്രിക്കട്ടിലിലെത്തി..
രോഗിയെന്ന് പേര് സ്വീകരിച്ചു..
ആശുപത്രിയാണെന്റെ നവലോകം,
ലോകമേ തറവാട്,
തറവാടിയാണ് ഞാന്‍..
കാത്തിരിക്കുന്നു ക്ഷമാപൂര്‍വം,
ഡോക്ടറെ,
നഴ്സിനെ,
അറ്റന്‍ഡറെ,
ചികിത്സയെ,
മരുന്നിനെ,
സിറിഞ്ചിനെ,
മരണത്തെ..
കാത്തിരുപ്പു തന്നെയാണ്
സത്യം.
സത്യമാണ് ശാശ്വതം.

കാത്തിരുപ്പ് ഒരത്യാഹിതവാര്‍ഡാണ്...
അല്ലല്ല, അതൊരു തീവ്രപരിചരണവിഭാഗമാണ്..
കാത്തുകിടപ്പാണ് ഞാനുള്ളില്‍ ,
കാത്തിരിക്കുന്നു-
ക്ഷമാപൂര്‍വം പുറത്തും;
ഞാന്‍ തന്നെ..