പെട്ടെന്ന് പെട്ടെന്ന്



പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...

ഒരു സ്മരണകവിത


അവന്‍ മരിക്കാന്‍ കിടന്ന രാത്രിയെക്കുറിച്ച് ഓര്‍ക്കുകയാണ്..
അവന്‍ മരിക്കാന്‍ കിടന്ന-
ആശുപത്രി ഇടനാഴിപോലെ നീണ്ടുനേര്‍ത്ത രാത്രി..
മുറിച്ചുപങ്കുവെയ്ക്കാത്ത ഒരു മുഴുവന്‍ തണ്ണിമത്തന്‍ പോലെ
സമയം വളര്‍ന്നുവളര്‍ന്ന് മറ്റൊരു പ്രപഞ്ചഗോളമായി..
ഇടനാഴിയില്‍ ഞാന്‍ ഒറ്റയ്ക്ക്
അതിനെ അങ്ങറ്റം ഇങ്ങറ്റം ഉരുട്ടിക്കളിച്ചു..
ഉള്ളില്‍ അവന്‍ മരണത്തിന്റെ പൂര്‍ണഗര്‍ഭം..
സുഖമായി മരിക്കുമോ അതോ
ഒരിക്കലും ഉണരാത്ത ഒരു ചാപിള്ളയെ അവര്‍ കീറിയെടുക്കുമോ..
വേവലാതി എന്നെ പുണര്‍ന്ന് ശ്വാസം മുട്ടിച്ചു.
ചാറ്റുകളില്‍ അവന്റെ അപരനാമം പോപ്പപ്പ് ചെയ്ത്
ഉടഞ്ഞു വീണ വളച്ചില്ലുപോലുള്ള അടയാളങ്ങള്‍ തീര്‍ത്തു.
എന്റെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍
ഒറ്റത്തടിവൃക്ഷം മഴയിലെന്നപോലെ
ഒരു പെണ്‍കരച്ചില്‍ ഉലഞ്ഞുകൊണ്ടിരുന്നു.
അവന്റെ അവസാനത്തെ കവിതയിലെ ഹമ്മര്‍
ചെവിതകര്‍ത്തുകൊണ്ട് എന്റെ ചുറ്റും മുരണ്ടുനടന്നു.
ഞാനെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു,
അവന്‍ മരിക്കും ഒരു സുഖമരണം മരിക്കും..
എനിക്കങ്ങനെ പറയാമല്ലോ അവനെനിക്കാരുമല്ലല്ലോ..
എങ്കിലും അവന്റെ മരണ വാര്‍ത്ത,
എന്നെ തണുത്തകാറ്റുപോലെ വന്ന് തൊട്ടപ്പോള്‍
ഒരു വെള്ളച്ചാട്ടത്തിനടിയില്‍ അറിയാതെ
കാല്‍വഴുതിവീണുപോയപോലെ ഒരു കരച്ചില്‍
നേരെ നെഞ്ചിലേക്ക് ഇടിഞ്ഞുവീണു.
ഏറെ നേരം അതിനടിയില്‍ ഒരേ കിടപ്പു കിടന്നു
പിന്നെ ഒഴുക്കിനൊത്ത് വാര്‍ന്നുപോയി..