ശിരസുപോയ പ്രതിമയുടെ കഥ..

നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു..

പ്രതീക്ഷാനഷ്ടം!

മറ്റുള്ളവർക്ക് നമ്മളിൽ പ്രതീക്ഷാ നഷ്ടം സംഭവിക്കുന്നത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തുറസിലേക്ക് ആശാവഹമായ ഒരു പുരോഗതിയാണ്. മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റുക എന്ന ബാധ്യത അഴിഞ്ഞുവീഴുന്നതോടെ നാം ശരിയാണെന്ന് വിശ്വസിക്കുന്നത് ആരുടെയും അംഗീകാരങ്ങൾ പ്രതീക്ഷിക്കാതെ കൂസലില്ലാതെ ചെയ്യാൻ കഴിയും. കാട്ടുചെടികളിൽ പൂക്കൾ വിരിയുന്നത് വണ്ടുകളുടെ പ്രതീക്ഷ നിറവേറ്റാനല്ലല്ലോ! ആരെങ്കിലും കവിതയെഴുതട്ടെ എന്ന ആഗ്രഹം കൂടുമ്പോഴാണോ ഇളംകാറ്റിൽ നമ്മൾ പൊഴിഞ്ഞു വീഴുന്നത്!പ്രതീക്ഷിക്കുകയും നിരാശപ്പെടുകയും ചെയ്യുന്നവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നാം ആകൃതിപ്പെട്ടുകൊള്ളണമെന്ന് ഗൂഡമായി ആഗ്രഹിക്കുന്നവരാണ്. അവർ നമ്മുടെ സഖാക്കളോ, അഭ്യുദയകാംക്ഷികളോ, സുഹൃത്തുക്കളോ ആരാധകരോ ആയാലും അതങ്ങനെ തന്നെ. ഒരാളുടെ പ്രതീക്ഷകൾ നിറവേറ്റാൻ നമുക്കാവുമ്പോൾ ആയിരം പേരുടെ പ്രതീക്ഷകൾ തകിടം മറിക്കുകയാവും നാം. അതുകൊണ്ട് പൂക്കളേ, പുൽത്തുമ്പുകളേ, മഞ്ഞുതുള്ളികളേ നമുക്ക് ശരിയെന്ന് തോന്നുന്നത്നമുക്ക് ചെയ്യാം ആരെയും വഞ്ചിക്കുകയും ആരോടും കളവുപറയുകയും ചെയ്യാത്തിടത്തോളം ആരുടേയും നിരാശപ്പെടലിൽ നിരാശരാകാതിരിക്കാം. എന്നു തന്നെയായാലും നമ്മൾ ചവുട്ടി മെതിക്കപ്പെടും.എന്തു തന്നെയായാലും ചെടിച്ചട്ടിയിൽ വളരാൻ നമ്മൾ തയാറല്ലല്ലോ!

ചിത്രം

ഉറപ്പാണ്...
ഒരു ദിവസം നിങ്ങളെന്നെ കൊല്ലും
എന്റെ പേനത്തുമ്പുകൊണ്ട്
നിങ്ങളുടെ ദൈവത്തിന്റെ നാണം
അഴിഞ്ഞു പോയെന്നോ
എന്റെ ക്യാമറക്കണ്ണ്
നിങ്ങളുടെ വിശ്വാസത്തിലേക്ക്
അവിശ്വാസത്തോടെ തുറിച്ചു നോക്കിയെന്നോ
നിങ്ങളെന്നെ വിചാരണ ചെയ്യും

Amrith Lal in conversation with Sanal Kumar Sasidharan at HFF 2019





Point Blank on Asianet News





Monsoon Media





Kappa TV





Kappa TV





Kappa TV

കറ നല്ലതാണ്

"കറ നല്ലതാണ്" എന്നതാണ് ഈ കാലഘട്ടത്തിന് ഏറ്റവും യോജിച്ച പരസ്യ-മുദ്രാവാക്യം. നെഗറ്റീവ് പബ്ലിസിറ്റിയെ ഇത്രമാത്രം കാര്യക്ഷമമായി വിപണനം ചെയ്യാമെന്ന് തെളിയിച്ച മറ്റൊരു കാലം നമ്മുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? ഞാൻ ഈ പരസ്യവാചകം വരാൻ പോകുന്ന ഏതാനും മാസത്തെ പരസ്യപരമ്പരകൾക്കും മസ്തിഷ്ക പ്രക്ഷാളനങ്ങൾക്കും ജനസമ്മിതിയുടെ കൊയ്ത്തുപാട്ടുകൾക്കും മുന്നോടിയായി ദുഃഖത്തോടെ ഇങ്ങനെ തിരുത്തി എഴുതുന്നു.

" ചോരക്കറ നല്ലതാണ്"

കുഞ്ഞു കുഞ്ഞു മരണങ്ങൾക്കിടയിൽ ഒരു വലിയ മരണം

മറവി ഒരർത്ഥത്തിൽ മരണം തന്നെയാണ്. കുഞ്ഞുകുഞ്ഞുമറവികൾ ചേർന്നാണ് ഒരു വലിയ മരണം സംഭവിക്കുന്നത്. ഹൃദയം രക്ത ചംക്രമണം മറന്നു പോവുന്നു. കിഡ്നികളും കരളുമൊക്കെ അതതിന്റെ ജോലികൾ മറന്നു പോവുന്നു. പേശികൾ ചലനം മറന്നു പോവുന്നു. അസ്ഥികൾ സന്ധികളിൽ വെച്ച് പരസ്പരം അറിയാത്തവരെപ്പോലെ നിൽക്കുന്നു. മറവികളുടെ മാഹാ സമ്മേളനം നടക്കുമ്പോൾ നമ്മൾ ഒരാൾ മരിച്ചു എന്ന് അനൗൺസ് ചെയ്യുന്നു. 

വെളിയം ഭാർഗവൻ മരിച്ചിരിക്കുന്നു. അതറിഞ്ഞതു മുതൽ അദ്ദേഹത്തെക്കുറിച്ചുള്ള ഒര് ഓർമ തിരിച്ചുപിടിക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഇല്ല. ഞാൻ അത് ഒട്ടു മുക്കാലും മറന്നു പോയിരിക്കുന്നു. എന്റെ ഒരു കുഞ്ഞു മരണം എന്ന് ഞാൻ അതിനെ മനസിലാക്കുന്നു. ഒന്നു രണ്ട് സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചു. ആർക്കും കൃത്യമായി ഓർമയില്ല. ഇങ്ങനെ എത്രയെത്ര കുഞ്ഞു മരണങ്ങൾ കഴിയുമ്പോഴാണ് ഒരു വലിയ മരണം നമ്മെ തലോടുന്നത്! നമ്മൾ മരിച്ചു എന്ന് ആളുകൾ അനൗൺസ് ചെയ്യുന്നത്!

ഒട്ടുമുക്കാലും മറന്നു പോയ ആ സംഭവം നടക്കുന്നത് 1998 ലോ 99 ലോ ആണ്. അന്ന് ഞാൻ തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുന്നു. അന്നു ഞാൻ എബിവിപിയിൽ സജീവ പ്രവർത്തകൻ. എന്നുവെച്ചാൽ കലാക്ഷേത്രയുടെ കൺവീനറോ എബിവിപിയുടെ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയോ...(ഒരു ചെറിയ മരണം അവിടെയും സംഭവിച്ചിരിക്കുന്നു). എന്തോ ഒരു വലിയ പരിപാടി സംഘടിപ്പിച്ചത് ഓർമയുണ്ട്. ഒരു പായസം വിതരണം. ഒരു ഡിബേറ്റ്. പിന്നെയും എന്തൊക്കെയോ.. അതുമായി ബന്ധപ്പെട്ടാണ് വെളിയം ഭാർഗവന്റെ ഓർമയുടെ എടുപ്പുകൾ. പരിപാടിയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വരാമെന്നേറ്റു. വന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഡ്രൈവറുടെ പക്കലാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വകയായി നാലോ അഞ്ചോ ആറോ... (ഓർമയില്ല) പേജുള്ള ഒരു കുറിപ്പ് കൊടുത്തയച്ചു. ഞാനതു വായിച്ചു... എന്തായിരുന്നു ഉള്ളടക്കം! മറന്നുപോയി.. അല്ല ഞാൻ അൽപം മരിച്ചുപോയി..

തിളക്കമുള്ള ആ ജീവിതത്തിന് ആദരാഞ്ജലികൾ..

നിദ്ര...


ഇലകളിൽ ഞാൻ ഉറങ്ങുന്നതായി
ആരോ വന്നു പറഞ്ഞപ്പോൾ ഉണർന്നു
അതു സത്യമായിരുന്നു
സൂര്യനൊപ്പം, ഒരു മഞ്ഞുതുള്ളിക്കൊപ്പം
ഒരു മരത്തിന്റെ ഏഴാമത്തെ നിലയിൽ
ഇലകളിൽ...

അവകാശ സംരക്ഷകർക്ക് ചില മുദ്രാവാക്യങ്ങൾ

പർദ സ്ത്രീകളുടെ വസ്ത്രമായതിനാൽ
അതു ധരിക്കണോ വേണ്ടയോ എന്നുള്ള തീരുമാനം 
അവരുടെ അവകാശമായതിനാൽ
പർദയ്ക്കെതിരെ പുരുഷന്മാർ മിണ്ടരുത്..

ആത്മഹത്യ ആത്മാഹൂതിക്കാരുടെ രക്ഷാമാർഗമായതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്നുള്ള തീരുമാനം
അവരുടെ അവകാശമായതിനാൽ
ആത്മഹത്യയ്ക്കെതിരെ ആത്മഹത്യചെയ്യാത്തവർ മിണ്ടരുത്

ചൂഷണം ചൂഷകരുടെ ഉപകരണമായതിനാൽ
അത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ചൂഷണത്തിനെതിരായി ചൂഷകരല്ലാത്തവർ മിണ്ടരുത്

ബാലവേല ബാലന്മാരുടെ വേല ആയതിനാൽ
അതു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനം
അവരുടെ അവകാശമായതിനാൽ
ബാലവേലയ്ക്കെതിരെ ബാലികാബാലന്മാരല്ലാത്തവർ മിണ്ടരുത്

അടിമത്തം അടിമകളുടെ മാനസികാവസ്ഥ ആയതിനാൽ 
അതു തള്ളണോ കൊള്ളണോ എന്ന തീരുമാനം
അവരുടെ അവകാശമായതിനാൽ
അടിമത്തത്തിനെതിരായി അടിമകളല്ലാത്തവർ മിണ്ടരുത്

വർഗീയത വർഗീയവാദികളുടെ മാത്രം രോഗമായതിനാൽ
അത് കൊണ്ടു നടക്കണോ ഉപേക്ഷിക്കണോ
എന്ന തീരുമാനം അവരുടെ അവകാശം ആയതിനാൽ
വർഗീയതയ്ക്കെതിരായി വർഗീയവാദികളല്ലാത്തവർ മിണ്ടരുത്

ഫാസിസം ഫാസിസ്റ്റുകളുടെ സ്വന്തം ഇസമായതിനാൽ
അത് പ്രചരിപ്പിക്കണോ വേണ്ടയോ
എന്ന തീരുമാനം അവരുടെ അവകാശമായതിനാൽ
ഫാസിസത്തിനെതിരെ ഫാസിസ്റ്റുകളല്ലാത്തവർ മിണ്ടരുത്

ഭ്രാന്ത് ഭ്രാന്ത്രന്മാരുടെ രോഗമായതിനാൽ
അത് ചികിൽസിക്കണോ വേണ്ടയോ 
എന്നതീരുമാനം അവരുടെ അവകാശമായതിനാൽ
ഭ്രാന്തിന്റെ ചികിൽസയെക്കുറിച്ച് ഭ്രാന്തന്മാരല്ലാത്തവർ മിണ്ടരുത്

ഇത് കവിതയും കഴുതയുമൊന്നുമല്ല.ഈ സമൂഹത്തെ സർവതന്ത്ര സ്വതന്ത്രമാക്കാൻ അവശ്യം വേണ്ട മുദ്രാവാക്യങ്ങൾ ഒന്നെഴുതി നോക്കിയതാണ്. ഇങ്ങനെ അവകാശം സംരക്ഷിക്കേണ്ട നിരവധി അനവധി വിഭാഗങ്ങൾ ഇനിയുമുണ്ട് സന്മനസും സമയവുമുള്ളവർ അവർക്കായി/അതിനായി മുദ്രാവാക്യങ്ങൾ ചമച്ചുകൊള്ളുമല്ലോ!

അയാൾക്കറിയില്ലെങ്കിലും


മരിച്ചുപോയ ഒരാൾ
താൻ മരിച്ചുപോയി എന്ന് ഒരിക്കലും അറിയുന്നില്ല..
അയാളെ ആളുകൾ വെള്ളവസ്ത്രം പുതപ്പിക്കുമ്പോഴും
അതിനുമേൽ പുഷ്പചക്രങ്ങൾ വെയ്ക്കുമ്പോഴും
അതിനും മേൽ പ്രിയപ്പെട്ടവരുടെ നിശ്വാസം പൊതിയുമ്പോഴും
ജീവിതത്തിൽ താനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത 
സ്വസ്ഥതയിൽ അയാൾ ലയിച്ച് കിടക്കും..
ശാമ്പ്രാണിയുടെ പുകയോടൊപ്പം
അയാളുടെ മരണം മുറ്റത്ത് വന്നവരോട് കുശലം പറയുമ്പോൾ
അവസാനം പറയാനാഞ്ഞ വാചകം ചുണ്ടിൽ കടിച്ചുപിടിച്ച്
അയാൾ ആകാശം നോക്കി ആലോചിക്കുകയാവും..
ഇനി ഉണരില്ല എന്ന് എല്ലാവരും അറിയുമ്പോഴും
ഇനി ഉണരില്ല എന്ന് അയാൾ അറിയുന്നില്ല..
ആരും ഒന്നും ചെയ്തില്ലെങ്കിൽ ചീഞ്ഞു നാറിയാലും
ഇനി വയ്യ എന്ന് അയാൾ കാത്തിരിപ്പവസാനിപ്പിക്കില്ല..
ഉണരുന്നതു വരെ, വീണ്ടും ചലിക്കുന്നതുവരെ
എത്രകാലം വേണമെങ്കിലും മടുപ്പില്ലാതെ
അയാൾ അതേ കിടപ്പ് കിടക്കും..
പക്ഷേഎന്തു ചെയ്യാനാണ്
മണിക്കൂറുകൾ കഴിയും മുൻപേ
അയാൾക്ക് വേണ്ടപ്പെട്ടവർ അയാളെ ചിതയിലേക്കെടുക്കും..
അയാൾക്കറിയില്ലെങ്കിലും അവർക്കറിയാമല്ലോ 
അയാൾ മരിച്ചുപോയെന്ന്...

പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞുനോക്കുക!


കുറച്ചു ദിവസം മുൻപ് നന്ദനാണ് 'ആഷിഖ് അബു വധം കഥകളി' ഫെയ്സ്‌ബുക്കിൽ തിമിർത്താടുന്ന വിവരം പറഞ്ഞത്. ആഷിഖ് അബു വിശ്വരൂപത്തെക്കുറിച്ച്  കമലഹാസനേയും വിനയനേയും താരതമ്യം ചെയ്തത് എഴുതിയ ഒരു കമന്റായിരുന്നു പ്രകോപനകാരണമെന്ന് കേട്ടപ്പോൾ ഒരുപക്ഷേ കമലഹാസനെ താഴ്ത്തിക്കെട്ടിയതിലുണ്ടായ പ്രതികരണമാവാം എന്ന് ഊഹിച്ചിരുന്നു. യാത്രയിലായിരുന്നതിനാൽ നെറ്റ് കണക്ഷൻ ഇല്ലാത്തതുകാരണം കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. രണ്ടുദിവസം മുൻപ് സുധീർ പ്രേം ആണ് ആഷിഖ് അബുവിന്റെ കമെന്റ് എന്താണെന്ന് പകർത്തിത്തന്നത്. അതിങ്ങനെ:

"വിശ്വരൂപന്‍ കണ്ടു :) നിരോധിയ്ക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടമാകുമായിരുന്നു കമലഹാസന്...
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിയ്ക്കുന്നുണ്ടാവും...എന്റെ പോന്നു മുസ്ലീം മത നേതാക്കളേ...ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ..ഈ സിനിമയുടെ മലയാളം വെര്‍ഷന്‍ മുന്‍പ് വിനയന്‍ ചെയ്തിട്ടുണ്ട്..കാള പെട്ട് എന്ന് നിങ്ങള്‍ കേട്ടു...കയറു വിറ്റത് കമലഹാസന്‍...:) "

ഇന്ന് ആഷിഖ് അബുവിന്റെ പേജിൽ ഒന്ന് കയറി നോക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ മനസിലാകുന്നത്. റെയിൽവേ സ്റ്റേഷൻ പബ്ലിക് ടോയിലറ്റുകളിലെ ചുവരെഴുത്ത് ഓർമിപ്പിച്ചു അത്. മുകളിലത്തെ കമെന്റ് എത്ര തവണ വായിച്ചിട്ടും അതിൽ ഇത്രമാത്രം വികാരം കൊള്ളാൻ എന്താണുള്ളതെന്ന് മനസിലാവുന്നില്ല. ഇതൊരുപക്ഷേ ഞാനോ ഇതുവായിക്കുന്ന നിങ്ങളിലാരെങ്കിലുമോ പറഞ്ഞിരുന്നെങ്കിൽ ഒരുതരത്തിലും എതിർപ്പുണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?  ആലോചിച്ചാൽ വല്ലാത്ത നിരാശയും അസ്വസ്ഥതയുമുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് പിന്നിൽ കളിക്കുന്നതെന്ന് കാണാം. ആഷിഖ് അബു എന്ന താരതമ്യേന തുടക്കക്കാരനായ സിനിമാക്കാരൻ കമലഹാസൻ എന്ന ലബ്ധപ്രതിഷ്ഠനായ മറ്റൊരു സിനിമാക്കാരന്റെ സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്നതാണ് പ്രകോപനമുണ്ടാക്കിയ ഒരു സംഗതി. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ വ്യക്തിപരമായ കാര്യവും സ്വാതന്ത്ര്യവുമാണ്. കമലഹാസന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് തൊണ്ടപൊട്ടിക്കുന്നവർ ആഷിഖ് അബുവിന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ തെറിപ്പുസ്തകം തുറക്കുന്നത് അപഹാസ്യമാണ്. ഒരു സിനിമാക്കാരൻ മറ്റൊരു സിനിമയെക്കുറിച്ച് അത് നല്ലതായാലും ചീത്തയായാലും ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അഭിപ്രായം പറയുന്നുവെങ്കിൽ ഗംഭീരമെന്ന് മാത്രമേ പറയാവൂ എന്നും അതല്ലെങ്കിൽ ചില നടികൾ ഇന്റർവ്യൂവിൽ ചെയ്യുമ്പോലെ ഇഷ്ടങ്ങളെ എണ്ണമെഴുക്കിട്ട് എങ്ങോട്ടും ചാടാവുന്ന സർക്കസ് കോമാളിയാക്കി മാറ്റിക്കോണമെന്നും അതുമല്ലെങ്കിൽ മൗനം പാലിക്കണമെന്നുമുള്ള അലിഖിത സദാചാര നിയമം നിലവിലുണ്ട്. അത് ലംഘിക്കപ്പെട്ടതിൽ കപടസദാചാരവാദികൾക്കുണ്ടായ മുറിവാണ് ആഷിഖ് അബുവിനെതിരായുണ്ടായ തെറിവിളികൾക്ക് ഒരു കാരണം. ഇത് ഏതൊരു അലിഖിത സദാചാര നിയമവും ലംഘിക്കപ്പെടുമ്പോൾ (സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രങ്ങൾ മാറ്റിയണിയുമ്പോൾ, യുവാക്കൾ ജാതിവിട്ട് പ്രണയിക്കുമ്പോൾ, രാത്രിവൈകി പെൺകുട്ടികൾ റോഡിലിറങ്ങുമ്പോൾ) ഒക്കെ സംഭവിക്കുന്നതിന് തുല്യമാണ്. തികച്ചും സമൂഹത്തിന്റെ പുരോഗതിക്ക് കുറുകേ കിടക്കുന്ന പടുമരം.

എന്നാൽ പ്രകോപനം ആളിക്കത്തിക്കാനുണ്ടായ രണ്ടാമത്തെ കാരണമാണ് കൂടുതൽ ഗൗരവമുള്ളതും ഭീതിയുണർത്തുന്ന ഒരു സാമൂഹിക ഉപബോധത്തെക്കുറിച്ച് എന്നെ അസ്വസ്ഥനാക്കുന്നതും. ഒരു പക്ഷേ ഈ അഭിപ്രായം പറഞ്ഞിരുന്നത് ആഷിഖ് അബു എന്ന മുസ്ലീം നാമധാരിയായ സിനിമാക്കാരനല്ലായിരുന്നു എങ്കിൽ തെറിവിളികൾ, ചെളിവാരിയേറുകൾ ഒക്കെ ഇത്രമാത്രം രൂക്ഷമാകുമായിരുന്നോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇല്ല എന്നുതന്നെയാണ് എത്ര തവണ ചിന്തിച്ചിട്ടും എനിക്ക് തോന്നുന്നത്. ആഷിഖ് അബു എഴുതിയതിൽ അത്രമാത്രം വൈകാരികമായി ആരെയും മുറിവേൽപിക്കുന്ന യാതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥ തീവ്രവാദികളെ സംബന്ധിച്ച് ചിരിക്കാനുള്ള വകകൾ വിശ്വരൂപം എന്ന വാണിജ്യ സിനിമയിൽ ഉണ്ട് എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. കാരണം ഒരുപക്ഷേ അവരുടെ കയ്യിലുള്ള കുടിലതകൾ, മനുഷ്യവിരുദ്ധമായ പ്രവൃത്തികൾ, വിജ്ഞാനത്തിന് പുറം തിരിഞ്ഞു നിൽക്കാനും മനുഷ്യനെ മൃഗതുല്യമാക്കി മാറ്റാനുമുള്ള തന്ത്രങ്ങൾ ഒന്നും ഒരു ശതമാനം പോലും ആഴത്തിൽ കാണിക്കാൻ കമലഹാസന്റെ വിശ്വരൂപത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരു വാണിജ്യ സിനിമയായതിനാൽ തന്നെ യൂ ട്യൂബിലൂടെ നാം കണ്ടുപരിചയിച്ച കഴുത്തറുപ്പും, പത്രങ്ങളിൽ വായിച്ചറിഞ്ഞ വിജ്ഞാന വിരോധവും കാലുഷ്യങ്ങളും മാത്രം മതി വിറ്റുപോകാനുള്ള ഒരു സിനിമയുണ്ടാക്കാൻ എന്ന് കമലഹാസനു ബോധ്യമുണ്ടായിരുന്നിട്ടുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ തീവ്രവാദികൾ കമലഹാസന്റെ സിനിമ തങ്ങളുടെ യഥാർത്ഥ ലോകത്തിൽ നിന്ന് എത്ര അകലെയാണെന്നോർത്ത് ചിരിക്കുന്നുമുണ്ടാകും. ഇപ്പറഞ്ഞതിൽ എന്താണ് തെറ്റ്?

 "എന്റെ പൊന്നു മുസ്ലീം മത നേതാക്കളെ ദയവു ചെയ്ത് ഈ സിനിമ കാണൂ..ഈ സിനിമയുടെ മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട്" ഇതിൽ ഒരു തെറ്റുണ്ട് ഈ സിനിമയുടെ മലയാളം വെർഷൻ വിനയൻ മാത്രമല്ല അമൽ നീരദും ചെയ്തിട്ടുണ്ട്. അവരൊക്കെ ചെയ്തുവച്ചതിന്റെ നൂറിരട്ടി സാങ്കേതിക മികവോടെ കമൽ അത് ചെയ്തു എന്നത് പറയാൻ ആഷിഖ് അബു വിട്ടുപോയി എന്നതും പിശകാണ്. പക്ഷേ അയാൾ സിനിമ മുസ്ലീം വിരുദ്ധമാണെന്നോ അത് നിരോധിക്കപ്പെടേണ്ടതാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെയൊരു ധ്വനിപോലുമില്ല. പിന്നെന്തുകൊണ്ട് ഈ ഒച്ചപ്പാട്? കാരണം വ്യക്തമാണ്. അയാൾ ഒരു മുസ്ലീമാണ്. ഒരു മുസ്ലീം, മുസ്ലീം മത നേതാക്കൾ എതിർപ്പുന്നയിച്ച ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിനെതിരെ തന്നെയായിരിക്കും സംസാരിക്കുക എന്ന മുൻവിധിയാണ് ഇവിടെ തേരു തെളിക്കുന്നത്.

ഓർത്താൽ നാം കടന്നുപോകുന്നത് വിഷമയമായ ഒരു കാലത്തിലൂടെയാണ്. മുസ്ലീം ചിഹ്നങ്ങളും, അതിന്റെ പേരിൽ നടക്കുന്ന മനുഷ്യവിരുദ്ധവും തീവ്രവാദപരവുമായ പ്രഹസനങ്ങളും ഒരു സിനിമയിൽ വിഷയമായാൽ അത് മുസ്ലീം വിരുദ്ധമാണെന്ന് മുസ്ലീങ്ങൾ മുൻവിധിക്കുന്നു. സിനിമ കാണാതെ അതിനെതിരേ തെരുവിലിറങ്ങുന്നു. തിയേറ്ററുകൾ തകർക്കുമെന്ന് ഭയപ്പെടുത്തുന്നു. അതേക്കുറിച്ചുള്ള വിഷയത്തിൽ ഒരു മുസ്ലീം നാമധാരി അഭിപ്രായം പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ മുൻവിധിയെ പിന്താങ്ങുന്നതും പക്ഷപാതപരവുമാണെന്ന് എതിർപക്ഷം മുൻവിധിക്കുന്നു...ഭീകരം.. പുറമേ ചിരിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നാം രാകിവെയ്ക്കുന്ന കത്തിയുടെ ശീൽക്കാരമാണ് ഇവിടെയൊക്കെ ഉയർന്നു കേൾക്കുന്നത്. പ്രകോപിതരേ പുരോഗമനക്കാരേ ഒന്ന് തിരിഞ്ഞു നോക്കുക, ഉള്ള് ചികഞ്ഞു നോക്കുക, അവസരം കിട്ടുമ്പോൾ അഴിച്ചുവിടാൻ ഒരു വർഗീയലഹള നാം ഉള്ളിൽ പോറ്റി വളർത്തുന്നുണ്ടോ ... :(


സുഹൃത്തുക്കളേ,
ഈ വരുന്ന ബുധനാഴ്ച (23/1/2013)ന് ഗോർക്കി ഭവനിൽ FROG പ്രദർശിപ്പിക്കുന്നു. അന്ന് വൈകുന്നേരം 5.30 മുതൽ റഷ്യൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിപുലമായ പരിപാടികളുടെ ഭാഗമായാണ് ഞങ്ങളുടെ ചെറു ചിത്രത്തിന്റെ പ്രദർശനം.  ശ്രീ നെടുമുടി വേണുവും രാജാ വാര്യരും പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയോടെയാണ് തുടക്കം. 6 മണിക്ക് FROG ഉം തുടർന്ന് വിശ്വപ്രസിദ്ധ സംവിധായകൻ ആന്ദ്രേ താർക്കോവ്സ്കിയുടെ ലോകോത്തര ചലചിത്രമായ സൊളാരിസും പ്രദർശിപ്പിക്കുന്നു. 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്, സയൻസ് ഫിക്ഷൻ വിഭാഗത്തിലെ ഒരു നിത്യ വിസ്മയമാണ്. യാദൃശ്ചികമെന്നല്ലാതെ ഒന്നും പറയാനില്ല, സൊളാരിസിലേതുപോലെ മനുഷ്യമനസിന്റെ ദുരൂഹതകളിലേക്കുള്ള ഒരന്വേഷണമാണ് ഫ്രോഗിലും ഉള്ളത്.