ആര്‍ക്കും വേണ്ടാത്ത ഒരു ഹൃദയം

സ്വപ്നക്ഷോഭത്തില്‍
ഉറക്കത്തിന്റെ പുരാഗോപുരം
വീണു.
ഉണരുമ്പോള്‍ ഞാനില്ല.
എന്റെ ഭൂതകാലം
അഴിച്ചുവച്ച മുഖക്കോപ്പുകള്‍
മാത്രം.
ഒരു വെറും തവളയെ എന്നപോലെ
എന്നെ വിഴുങ്ങിക്കളഞ്ഞ
എന്റെ നടവഴികള്‍
മാത്രം.
ഞാന്‍ ചുവരുകളില്‍
എന്നെ തടഞ്ഞു നോക്കി
ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞുനോക്കി
എന്റെ ശ്വാസമോ ചൂടോ
ചൂരോ ഇല്ല
എവിടെപ്പോയി...
എവിടെപ്പോയി....
ആഴങ്ങളില്‍ ഒരു ഹൃദയം
മുറിഞ്ഞുതേങ്ങി...
ചുട്ടെടുത്തപ്പോള്‍ ‍കറുത്തുപോയ
മണ്‍പാത്രം പോലെ..
ആര്‍ക്കും വേണ്ടാത്ത
ഒരു ഹൃദയം.