മഴ..പെരുമഴ

മഴ
കടലാസുവഞ്ചി തുഴയുന്ന
ഇറമ്പുവെള്ളമാണെനിക്ക്.

കാലൊടിഞ്ഞ ഒരു കുടയും
അതു നിവര്‍ത്താതെ നനഞ്ഞു
പനിക്കുന്ന ബാല്യവുമാണ്.

മഴ
തെങ്ങിന്‍തടത്തില്‍ തളം കെട്ടിയ
അകാശം നീന്തിയുടക്കുന്ന
മീന്‍‌മാക്രികളാണെനിക്ക്.

മുതുകൊടിഞ്ഞ ചെമ്പരത്തിയുടെ
സ്ഫടികക്കണ്ണുകളില്‍
‍പ്രപഞ്ചം ധ്വനിക്കുന്ന വിസ്മയമാണ്.

ആര്‍ത്തുപെയ്തിട്ടും ഒലിച്ചുപോകാത്ത
ചില ഓര്‍മകളുടെ വിഷമവിസ്താരമാണ്
മഴയെനിക്ക്.

പ്രണയത്തിന്റെ ജനാലയിലൂടെ
ഹൃദയത്തിലേക്ക് തേങ്ങുന്ന
ഇടിവീണ മരമാണത്.

മറ്റൊരു പ്രണയത്തെ
പാതിരാത്രി വിളിച്ചുണര്‍ത്തി,
കുടചൂടിച്ച്, കിടപ്പുമുറിയില്‍
കുന്തിച്ചിരുത്തിയ വാടകവീടാണ്..