ഹന്ത പൂജ്യമേ

ജനിച്ച നാള്‍മുതല്‍
‍ഹരിക്കലും കിഴിക്കലും....

കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
മനമുരുകിക്കൊതിച്ചു.
പേരിനെങ്കിലും കിട്ടിയെങ്കില്‍
ഒരു കൂട്ട്...
ഒരു സങ്കലനം.....

ഒന്നുമൊന്നും രണ്ട്
രണ്ടുമൊന്നും മൂന്ന്
മൂന്നുമൊന്നും.....

വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
അത്രക്കും ശാന്തമായിരുന്നു
മോഹങ്ങളുടെ താളം

കിട്ടിയതോ
പെരുമ്പറയില്‍ കുതിരയോടുമ്പോലെ
ഗുണിതത്തിന്റെ ദ്രുതതാളം....

ഈരണ്ട് നാലേ
മൂരണ്ടാറേ
നാരണ്ടെട്ടേ
ഐരണ്ട്....

ഗുണിച്ചുപെരുപ്പിക്കാന്‍
ചുറ്റുമൊരക്ഷൌഹിണി.
അച്ഛന്‍,അമ്മ,അനുജത്തി
സുഹൃത്തുക്കള്‍,ബന്ധുക്കള്‍
‍ഭാര്യ,മക്കള്‍......

ആര്‍ത്തിപിടിച്ച്
എത്രതന്നെ മനസിരുത്തി
ഗുണിച്ചിട്ടും കിട്ടുന്നത് പൂജ്യം...

സ്കൂള്‍ ക്ലാസിലെ കണക്ക് സാറിന്റെ
മുറുക്കാന്‍ ചുരക്കുന്ന ചിരിപോലെ
ദൈവം ചിരിക്കുന്നു....

പൂജ്യത്തോടെത്ര ഗുണിച്ചാലും
പൂജ്യം തന്നെട മണ്ടാ...