ഉന്നം

ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടി
ഗുരു ചോദിച്ചു.
എന്തു കാണുന്നു?

അമ്പുകൊരുത്തു വലിച്ച ഞാണ്‍ പോലെ
മുറുകിയ മനസ്സുമായിഞാന്‍ പറഞ്ഞു.

ചില്ലകള്‍,ഇലകള്‍,ചിലമ്പിക്കരയുന്ന,
കണ്ണുതുറക്കാത്തകുഞ്ഞുങ്ങള്‍...
സല്ലപിച്ചുകൊണ്ടമ്മയരികില്‍
‍കണ്ണില്‍ വാത്സല്യത്തിന്നരുവി.....

മണ്ടന്‍....!
ഗുരു ചിരിച്ചു
അവനു നേരേ തിരിഞ്ഞു.

ജന്‍‌മം കൊണ്ടും കര്‍മ്മം കൊണ്ടും
സമര്‍ഥനായവന്‍ പാര്‍ഥന്‍....

ചോദ്യമാവര്‍ത്തിച്ചു ഗുരു.
എന്തുകാണുന്നു?

വില്ലുവളച്ചുഗ്രതൃഷണയുടെ
പ്രവേഗം തൊടുത്തുകൊണ്ടവന്‍ പറഞ്ഞു.

ചായം തേച്ചൊരു പലക....
പുറമേ വെളുത്തൊരു വൃത്തം
ഉള്ളില്‍ ചുവപ്പ്
ഉള്ളിന്റെയുള്ളില്‍ ലക്ഷ്യത്തിന്റെ കറുപ്പ്
ഉന്നത്തിന്റെ പലകമാത്രം കാണുന്നു ഞാന്‍.

പാര്‍ഥന്‍ സമര്‍ഥന്‍!
അഭ്യാസപൂര്‍ത്തിയുടെ
അഭിമാന ഗം‌ഗയാല്‍
നിറഞ്ഞു ഗുരു...
കവിഞ്ഞു ഗുരു...

കണ്ണിലമ്പുതറഞ്ഞൊരമ്മക്കിളി
ഗുരുദക്ഷിണ.....