അപ്പൂപ്പന്‍താടി

പെറ്റിട്ടപ്പോഴേ
അമ്മയറിഞ്ഞിരിക്കണം
എന്റെ ഭാവി.......

വന്‍‌മരങ്ങളുടെ വേരുകള്‍
വല നെയ്യുമീ മണ്ണില്‍
എനിക്ക് ഒരുനുള്ളു കിട്ടാന്‍
പ്രയാസ്സമാണെന്ന്.....

അതുകൊണ്ടല്ലോ തന്നു
ഇത്തിരിപ്പോന്ന ശരീരത്തില്‍
ഇത്രയും കൂടുതല്‍ ചിറകുകള്‍

നാടുകള്‍ കടന്നും
കടലുകള്‍ കടന്നും
ഓര്‍മ്മകളെ തടഞ്ഞു നിര്‍ത്തി
മഴ പെയ്യിക്കും കാലഘട്ടങ്ങള്‍ കടന്നും
പറന്നു പറന്നു ഞാന്‍ പോകുന്നു....

ഇളം കാറ്റിലും
കൊടും കാറ്റിലും
ആകാശമുള്ളിടത്തോളം
നിന്റെ മണ്ണു കാല്‍ക്കീഴില്‍ വന്നു
തല താഴ്ത്തുവോളം
പറന്നു പറന്നു നടക്കെന്നല്ലോ
അമ്മ തന്നൂ വരം......