പനി

പനിക്കിടക്കയിൽ
തനിച്ചിരുന്നു ഞാൻ
കൊലക്കുരുക്കുകൾ
അഴിച്ചെടുക്കുന്നു
മുഖം മിനുക്കുന്നു;
സുഖം നടിക്കുന്നു.

പനിപൊടുന്നനെ
നഖം വളർത്തിയാഞ്ഞു-
റഞ്ഞടുക്കുന്നു
കരൾ പിളർന്നെടു-
ത്തെറിഞ്ഞുടക്കുന്നു;
വിറതുടങ്ങി.

കനവിൻ കല്ലറ
തുരന്നെടുത്തവൻ
പകൽകിനാക്കളെ
കവർന്നു പോകുന്നു
ഇരുളിൻ പുസ്തകം
തുറന്നു താളുകൾ
ഇരുപുറങ്ങളും
വരഞ്ഞു കീറുന്നു;
പനിതുടങ്ങി.

പനിച്ചെരാതിൽ മെയ്
തിരി തെറുത്തിട്ടു
കഫം കുറുക്കി നെയ്
നിറച്ചൊഴിച്ചിട്ടു
നേർച്ചനാണയം
തലക്കുഴിഞ്ഞിട്ടു
ബലിയിതെന്നാണു
പറയുമോ നീ...?

-13/1/99-