നീണാൾ വാഴട്ടെ മൌനം

പതിവുപോലെ ചീവിടുകളുടെ
പാതിരാ കവി സമ്മേളനം കേട്ടു കൊണ്ട്
പാതിയഴിഞ്ഞ മനസും മുറുക്കിയുടുത്ത്
വീട്ടിലേക്ക് ആന്തിയാന്തി നടക്കുകയായിരുന്നു ഞാന്‍.
ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കാവാന്‍ പറ്റാത്തവണ്ണം
എനിക്ക് ചുറ്റും ഞാന്‍ നടന്ന്
ആലവട്ടം വീശുന്നു ണ്ടായിരുന്നു.
തത്സമയം ഒരു കഥയോ കവിതയോ
പെയ്തേക്കാം എന്ന മട്ടില്‍

വാക്കുകളുടെ തേനീച്ച ക്കൂട്ടില്‍ നിന്നും
ഒരു മൂളക്കം കേള്‍ക്കുന്നുണ്ടായിരുന്നു.
എനിക്കു മുന്‍പേ നടന്നവരുടെ കാല്പാടുകളില്‍
ആരൊക്കെയോ കഴുകി മുത്തിയതിന്റെ നനവ്
വഴിയില്‍ ഉണങ്ങാന്‍ ബാക്കിയുണ്ടായിരുന്നു.
പെട്ടെന്നാണു ഞാനതു കണ്ടത്
മലര്‍ന്ന് വീണു പോയ ആമയെപ്പോലെ
വഴിയില്‍ ഒരു മൌനത്തിന്റെ കുഞ്ഞ്.

വളര്‍ന്നു വലുതായ മഹാ മൌനങ്ങളെ
ദിനവും കണ്ട് പരിചയിച്ചതിനാല്‍
ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി.
ഞാന്‍ ഒന്ന് താണു തല കുമ്പിട്ടു.
വളര്‍ന്നു കഴിഞ്ഞാല്‍ തീയിലും മഞ്ഞിലും
ഒരുമിച്ചു മേയുന്ന ജന്തു
എന്റെ മുന്നില്‍
പാതി വളര്‍ച്ചയില്‍ പൊട്ടിപ്പോയ പാമ്പിന്‍‌ മുട്ട പോലെ,
തല തളര്‍ത്തി കിടക്കുന്നു.
‘മൌനം വിദ്വാനു ഭൂഷണം‘
ഞാന്‍ പാവനമായ മൌനത്തിന്റെ കുഞ്ഞിനെ
ഒക്കത്തെടുത്തു നടന്നു.

വന്ന നേരം മുതല്‍ ഇരട്ട നാവുള്ള വായ തുറന്ന്
മൌനം ‘ഭക്ഷണ ത്തിന്നപേ ക്ഷിച്ചു‘ കൊണ്ടിരുന്നു.
ഇതിന്റെ ആഹാരം എന്തായിരിക്കും !
പട്ടികള്‍ക്കുള്ള ബിസ്കറ്റ്,
കുട്ടികള്‍ക്കുള്ള പാല്,
പാല്‍‌പ്പൊടി, പഞ്ചസാര, ബൂസ്റ്റ്, ടുത് പേസ്റ്റ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള എല്ലാം പരീക്ഷിച്ചു
മൌനത്തിന്റെ കുഞ്ഞ് മണത്തു പോലും നോക്കിയില്ല.
ആഹാര മറിയാതെ ഒന്നിനേയും
വളര്‍ത്താ നാവില്ലല്ലോ
തുലയട്ടെ ശവം എന്ന് മനസില്‍ ശപിച്ച്
പിന്‍വാങ്ങു ന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചു
“എന്തു നല്‍കട്ടെ ഞാനിനി കുഞ്ഞേ !“
വിശന്നു വലഞ്ഞ സിംഹം
മാന്‍ കുഞ്ഞിനെ ക്കണ്ടെന്ന പോലെ,
മൌനം കുടഞ്ഞെണീറ്റു.
ഒറ്റ നക്കിന് എന്റെ
ഒരു വരി ചോദ്യം അതു തിന്നു തീര്‍ത്തു.
ആര്‍ത്തിയോടെ വീണ്ടും എന്റെ നാവിലേക്ക് ഉറ്റു നോക്കി.
“യുറേക്ക...”
മൌനത്തിന്റെ ആഹാരം ഞാന്‍ കണ്ടെത്തി.
അത് “യുറേക്ക” യും വിഴുങ്ങി.

കുഞ്ഞു കുഞ്ഞു വാക്കുകള്‍ തിന്നു തിന്ന്
മൌനം വളര്‍ന്ന് വലുതായി
ഭീമന്‍ മൌനത്തെ പോറ്റാന്‍ എന്റെ വാക്കുകള്‍
തികയാ തെയായി.
ചിന്തകളില്‍ നിന്നു തന്നെ വാക്കുകളെ
അത് നക്കി യെടുക്കാന്‍ തുടങ്ങി.
നാവ്, കറവ വറ്റിയ പശുവിന്‍ മുല പോലെ
വാക്കൊഴിഞ്ഞ് ഞാന്ന് കിടന്നു.
ദിനവും കെട്ടു കണക്കിനു വാക്കുകളെ
കൊയ്തു കൊണ്ടു വന്ന് മൌനത്തെ തീറ്റി പ്പോറ്റേണ്ടി വന്നു.
മൌനം കാണെക്കാണെ വളര്‍ന്നു കൊണ്ടിരുന്നു.
വിശപ്പടങ്ങാതെ അത് വീടു വിട്ടിറങ്ങി മേയാന്‍ തുടങ്ങി.
നാക്കുകളില്‍ നിന്നും പുറത്തു വരും മുന്‍പ്
ഓരോ വാക്കും അതു തിന്നു തീര്‍ത്തു.
നാട്ടിലിപ്പോള്‍ എല്ലാവരും വിദ്വാന്മാരായി.
വാക്കുകള്‍ക്ക് ക്ഷാമമുള്ളതു കൊണ്ട് മൌനമിപ്പോള്‍
നാക്കുകളേയും കൂടി തിന്ന് തുടങ്ങിയിട്ടുണ്ട്.

ഈ പത്രത്തിൽ
Photograph:Will Simpson