പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.


പോംവഴികണ്ടെത്തി,
ഡിസക്ഷൻ ബോക്സിലെ കത്രികകൊണ്ട്
ഗുഹ്യരോമങ്ങൾ ഭംഗിയായി കത്രിച്ചൊതുക്കി.
വിലകൂടിയ ഒരു ജട്ടിയും ബനിയനും വാങ്ങി.
മരണത്തെ ജപിച്ചുകൊണ്ട്
ചിന്താകുലമായ ഒരു രാത്രി കടന്നുപോയി.
അരദിവസം മുഴുവൻ മരണത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ
വിരഹം മറന്നുപോയി.
തീരുമാനം മാറി.

ഇപ്പോൾ
ഒരു ദശാബ്ദം കഴിഞ്ഞുപോയി
നൂറുപ്രണയങ്ങളും നൂറുപരാജയങ്ങളും വന്നുപോയി
എത്ര വിവസ്ത്രമാക്കിയാലും
നഗ്നമാവാത്ത ഒരു പുറമ്പൂച്ചാണ്
ശരീരമെന്ന തിരിച്ചറിവുമുണ്ടായി.