ഒറ്റാന്തടികള്‍

വഴിയരികില്‍
നില്‍ക്കുന്നവരേ
ഈന്തപ്പനകളേ
ശല്‍ക്കങ്ങളുള്ള
മനുഷ്യരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

ഒറ്റാന്തടികളേ
ഒട്ടകങ്ങളുടെ
വൃക്ഷപ്പതിപ്പുകളേ
ശിഖരങ്ങളില്ലാതെ
കുത്തനെ മാത്രം
വളരുന്നവരുടെ
പിതാമഹന്മാരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

അടിമുടി
വെയില്‍തിന്നു
മധുരം വിളയിക്കുന്ന
വേനല്‍ക്കരിമ്പുകളേ
എന്റെ നാട്ടില്‍
മുളയ്ക്കുമോ
നിങ്ങളുടെ
ഒറ്റപ്പൊളിവിത്തുകള്‍ !

എന്റെ പൊന്നുമരമല്ലേ
എന്നു വന്നൊന്നു പുല്‍കാന്‍ ഒരു
സുന്ദര്‍ലാല്‍ ബഹുഗുണയെങ്കിലും
ഉണ്ടോ നിങ്ങള്‍ക്ക്‌