![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6ayUf_vw8WgShVU2LRiOxzArBBXdKEt6nCxIxaGj_vrFPr6yiqOCz7tR391dIJQPYojrdCGLKdMtVPsN4qsxuvtbONqBsGsfBnVuj0uT4bzBiIfJNVFRY6OtxR2OBa_gRuhbPOKz9IA3N/s320/IMG0361A.jpg)
മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..
മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.
മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ
അതുവഴിയേ പോകുമ്പോഴൊക്കെ
വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ
ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,
തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങൾ
അവന്റെ നോട്ടം കണ്ട് നാണിക്കാറുണ്ട്..
എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ
കാലിൽ തടഞ്ഞ് വീഴിക്കും.
മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന
കുട്ടികളെ തണുപ്പിക്കാൻ അമ്മമാർ
പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.
പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ
തന്മയത്വത്തോടെ അതും പങ്കെടുക്കും.
കുട്ടികൾ നിർത്തിയാലും തുടരുന്ന
ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.
മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും
ഇടവെയിൽ കാഞ്ഞും
ഒരേ കിടപ്പ് കിടക്കും വഴിയിൽ.
ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്
ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.
മഴ തീർന്നാൽ പാറത്തലയിൽ മണ്ണിട്ട്
ഞങ്ങൾ വഴിനന്നാക്കും.
അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...
മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും
സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും
വരം നേടിയപോലെ വീണ്ടും
വർഷകാലം വരെ അതങ്ങനെ ഉറങ്ങും..