ഒന്നുമുതൽ ഒന്നേന്ന്

മഴപെയ്യുന്നു
ഓർമകൾ മണ്ണിരകളെപ്പോലെ വീടുവിട്ടിറങ്ങുന്നു
അത്താഴത്തിന് ഒരുപിടി മണ്ണുവാരിത്തിന്നുന്നു.
ചിരട്ടകൾക്കുള്ളിൽ വെന്തുപൊടിഞ്ഞത്,
മാന്തണൽ മണക്കുന്നത്,
ഉപ്പു രുചിക്കുന്നത്...


മഴയിൽ മുറ്റത്ത് നട്ട വഴുക്കലിന്റെ വിത്ത്
മുളച്ച് വളർന്നിരിക്കുന്നു,
ചില്ലകളായിരമുള്ള വഴിമരമായി പടർന്നിരിക്കുന്നു.
നടന്നതും മറന്നതും മാഞ്ഞുപോയതും
മുന്നിൽ മുറിഞ്ഞ് വീഴുന്നു,
വഴിമുടക്കുന്നു.

ഏതുചില്ലയിലാണ് വീടെന്നറിയാത്ത-
അണ്ണാൻ കുഞ്ഞിന് വഴിവരക്കുന്നു,
ഇരട്ടകളെ തിരിച്ചറിയുന്നു,
കുത്തുകൾ കൂട്ടിയോജിപ്പിച്ച്
കണ്ടെടുക്കുന്നു സ്വയം...

ഓർമകളിൽ എന്നെ കുടഞ്ഞിട്ട്
എണ്ണിനോക്കുന്നു
ഒന്നുമുതൽ ഒന്നേന്ന്...
ഹോ!