ജീവചരിത്രം

മുപ്പത്തിരണ്ടു കലണ്ടറുകൾ..
അതാണെന്റെ ജീവചരിത്രം.
ചതുരക്കള്ളികളിൽ
അടങ്ങിയൊതുങ്ങിയ ദിവസങ്ങളേയും
ചുവരിൽ തൂക്കി,
ഒരു തുടരൻ പുസ്തകം.

വല്ലപ്പോഴും കാറ്റിലാടി
തിരിമറിഞ്ഞു എന്നല്ലാതെ
അച്ചടക്കത്തോടെ അത് സൂര്യചന്ദ്രന്മാർക്കൊപ്പം ചലിച്ചു.
എല്ലാ ദിവസവും തിന്നും എല്ലാദിവസവും വിസർജിച്ചും
എല്ലാ ദിവസത്തേയും,
എല്ലാദിവസത്തേയും പോലെയാക്കാൻ
എനിക്കും കഴിഞ്ഞുപോന്നു.
ജീവിതത്തിനും മരണത്തിനും ഇടയിൽ
കുടുങ്ങിപ്പോയതിനാൽ
നടുങ്ങിനിന്ന
ഒരു ദിവസവും എന്റെ ഓർമയിലില്ല.
പൊരുതിയില്ലെങ്കിൽ അതിജീവിക്കാനാവില്ലെന്ന്
ഒരു നിമിഷവും എന്നെ വെല്ലുവിളിച്ചിട്ടില്ല.
അതുകൊണ്ടാണ്
പോരാട്ടത്തെക്കുറിച്ചും
അതിജീവനത്തെക്കുറിച്ചുമൊക്കെ
മറ്റാരെങ്കിലും പറയുമ്പോൾ
എനിക്ക് ഉറക്കം വരുന്നത്.
ഉറക്കമാണ് ഇന്നിനെ നാളെയാക്കുന്നത് എന്ന സത്യം
നിങ്ങളെ ഈ മുപ്പത്തിരണ്ട് കലണ്ടറുകൾ പഠിപ്പിക്കട്ടെ....