പൊട്ടന്‍



സ്കൂളിന്റെ മതിലില്‍
‘ലൌ‘ ചിഹ്നം കണ്ടാല്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും
ചിരിയോടു ചിരി.

കാര്യമറിയില്ലെങ്കിലും
കൂട്ടത്തില്‍ ചിരിക്കാത്തവനെ
ചിരിക്കുന്നവരുടെ കൂടെയാകയാല്‍
ഞാനും ചിരിച്ചുപോന്നു
അര്‍ത്ഥമില്ലാത്ത ചിരി.

ജിജ്ഞാസയുടെ
കെട്ടുപൊട്ടിയ ഒരുദിവസം
കൂട്ടുകാരനോട് ചോദിച്ചു,
ചിരിയുടെ രഹസ്യം.

“പൊട്ടാ”അവന്‍ പറഞ്ഞു,
“ഒന്ന് പെണ്ണിന്റെ സാതനം
മറ്റത് ആണിന്റെ സാതനം”

പേര് പൊട്ടനെന്നായെങ്കിലും
ഞാനും തുടങ്ങി അര്‍ത്ഥംവച്ച ചിരി.

കാലം കടന്നപ്പോള്‍
മനസ്സിന്റെ ചുവരിലൊക്കെ
ചിലര്‍ ലൌ ചിഹ്നങ്ങള്‍
കുത്തിവരക്കാന്‍ തുടങ്ങി.

അപ്പോഴാണറിയുന്നത്
വരകളില്‍ തെളിയുന്നത്
ഒരു ഹൃദയവും അതില്‍
തറച്ച കൂരമ്പുമാണെന്ന്.

അമ്പുതറച്ച ഹൃദയം
തലയണകൊണ്ടമര്‍ത്തി
ഞരങ്ങി ഞരങ്ങി
ഉറങ്ങാതെയെത്ര രാത്രികള്‍..

പിന്നീടെവിടെയതുകണ്ടാലും
ചിരിവന്നിട്ടില്ല.
പകരം, അറിയാതെ
നെഞ്ചിലേക്കൊരു കൈ പോകും.

പൊട്ടനല്ലാത്തതുകൊണ്ട്
ഇനിയും അമ്പുതറച്ചിട്ടില്ലാത്ത
കൂട്ടുകാരനിപ്പോഴും തുടരുന്നുണ്ടാകും
അര്‍ത്ഥംവച്ച ചിരികള്‍.