കാശിത്തുമ്പില്‍

മുറ്റത്തെ തുടുത്ത
കാശിത്തുമ്പകള്‍ക്ക്
എന്റെ പ്രായമുണ്ട്.
എനിക്ക് പ്രമേഹമുണ്ട്
ക്ഷീണമുണ്ട്

പുച്ഛം പുഞ്ചിരിയില്‍ പുരട്ടി
വിവേകിയാണെന്ന ഭാവവുമായി
വടക്കേപ്പുറത്തെ വേലിയിലെ
ചെരിഞ്ഞ മുരിങ്ങപോലെ
ഇന്നോ നാളെയോ എന്നമട്ടില്‍
പരാജയപ്പെട്ട്
മണ്ണിലേക്ക് ഉത്കണ്ഠപ്പെട്ട്
കായ്ച്ച്, കയ്ച്ച് മുറ്റി
കിടന്നപോലെ പടര്‍ന്നും
പടര്‍ന്നപോലെ കിടന്നും
ഇതാ ഇങ്ങനെ...

കാശിത്തുമ്പകള്‍ക്കറിയില്ല
വിത്തുകള്‍ പൊട്ടിച്ച് ഇവിടേയ്ക്ക്
കൊണ്ടുവന്നതും
മണ്ണുകുത്തിയിളക്കി
പാകി മുളപ്പിച്ച്
നനച്ച് വളര്‍ത്തിയതും
ഓര്‍മയില്‍ നിന്നും പൂക്കള്‍ക്ക്
ചുവന്ന നിറം കൊടുത്തതും
പൂക്കളില്‍ നിന്നും ഓര്‍മകളെ പറിച്ചെടുത്ത്
ഉള്ളം കയ്യില്‍ കശക്കി മണപ്പിച്ചതും
മണത്തില്‍
ചെറുതായി ചെറുതായി
വിത്തുപോലെ കടുകായി
കടുകിനുള്ളില്‍ കയറി
ഒരു നിമിഷത്തെ സുഖമായി
പൊട്ടിസ്ഖലിച്ചില്ലാതായതും..

തുടുത്ത തണ്ടുകളില്‍
മുപ്പതു മുപ്പത്തിരണ്ടുവര്‍ഷങ്ങളുടെ
തിളക്കം കണ്ട്,
അരമുള്ള ഇലകളില്‍
പരല്‍മീന്‍ പിടച്ചില്‍ കണ്ട്,
കണങ്കാലിലെ പുണ്ണില്‍
മീങ്കൊത്തലറിഞ്ഞ്,
കാലില്‍ ഉണങ്ങാത്ത മുറിവായി
മുറിവിലെ സുഖമുള്ള നീറ്റലായി,
കാശിത്തുമ്പകള്‍ക്കറിയാത്ത
അറിവായി മാറിയതും

വിത്തുകള്‍ വരുന്നുണ്ട്,
വിരല്‍ തൊടുമ്പോള്‍ പൊട്ടുന്ന
പെരുപ്പുകള്‍ ഉള്ളില്‍ വീര്‍പ്പുമുട്ടുന്നുണ്ട്
നിക്കറിട്ട ഒരു പയ്യന്‍ ഒക്കെയും
തൊട്ടു പൊട്ടിക്കുന്നുണ്ട്
അവന്റെ തൊടീലുകള്‍ പൊട്ടിമുളച്ച്
മുറ്റമാകെ തുടുത്ത തണ്ടുകളുള്ള
കാശിത്തുമ്പക്കാടുകള്‍
സ്വപ്നം കണ്ടു നില്‍ക്കുന്നുണ്ട്
അവയ്ക്കിടയില്‍ തുള്ളി നടക്കുന്ന
പച്ചത്തുള്ളനായി ഞാന്‍ മാറുന്നുണ്ട്

കാശിത്തുമ്പകള്‍ക്കറിയില്ല.
എന്റെ പ്രായമാണെങ്കിലും
അവ, എത്ര തവണ
ജനിച്ചു പുതുതായി..
പൂക്കള്‍ക്ക് ചുവപ്പ് ചുവപ്പായി..
ഇലകളില്‍ പച്ച പച്ചയായി ..
തണ്ടുകളില്‍ തുടുപ്പ് തുടുപ്പായി ..
അവ, മരിച്ച് പുതുതായി
ഒരുതവണപോലും മരിക്കാനവസരം കിട്ടാതെ
ഞാന്‍ മുതിര്‍ന്ന് പഴഞ്ചനായി
മുറ്റി മുതുക്കനായി
കണ്ടാല്‍ തിരിച്ചറിയാതെയായി.