അവളെക്കുറിച്ച്



അവളുടെ പേരു ഞാൻ മറന്നുപോയി
മുഖവും മറന്നു
മുലക്കണ്ണിൽ ചോരയിറ്റുന്നതുമാത്രം ഓർമയുണ്ട്
അവൾ നടന്നുപോയ വഴി മറന്നു
കാറ്റിൽ പറക്കുന്ന മുടി പറഞ്ഞതും മറന്നു
കാലിൽ തറച്ച മുള്ളിൽ
അവൾ പമ്പരം പോലെ ചുറ്റിയത് ഓർമയുണ്ട്

അവളെ ചുംബിച്ചത് ഓർമയില്ല
അവളുടെ ചൂരും മറന്നിരിക്കുന്നു
കഴുത്തിൽ കുരുക്കിട്ട് വലിക്കുമ്പോൾ
അവൾ മുരണ്ടു എന്നോർമയുണ്ട്
മരങ്ങളുടെ വേരുകൾക്കിടയിൽ
അവളുടെ പിടയ്ക്കുന്ന ഞരമ്പുകൾ കണ്ടു
ഉണങ്ങിയ പുല്ലിൽ അവളെ
ആരോ പൊക്കിളിൽ കുത്തി നിർത്തിയിരിക്കുന്നു
കാറ്റിൽ പടരുന്ന വെയിലിൽ
അവളുടെ കുറുനിര തിളങ്ങുന്നു
ഉറുമ്പുകൾ പാടുന്ന പാട്ടിൽ
അവളുടെ ഉടുതുണി താളം പിടിക്കുന്നു
അവൾക്ക് മറ്റേതോ കാമുകനുണ്ടെന്ന് വരികൾ പറയുന്നു
അവളെ ആദ്യമായി കാണുമ്പോൾ ഞാൻ നോക്കിയില്ല
അവസാനമായി നോക്കുമ്പോൾ കണ്ടിട്ടുമില്ല
അവളെക്കുറിച്ച് ആരോ പറഞ്ഞതിന്റെ
ഓർമയാണെനിക്കുള്ളതെന്ന് ഞാൻ എന്നോട് പറഞ്ഞു
അത് വിശ്വസിക്കാൻ പക്ഷേ ഞാൻ കൂട്ടാക്കിയിട്ടില്ല
അവൾ എന്നെ അന്വേഷിച്ച് വന്നിരിക്കുന്നുവെന്ന്
ഉറക്കത്തിൽ ഒരശരീരി കേട്ടു ..
കണ്ണു തുറക്കുമ്പോൾ പക്ഷേ കണ്ടില്ല..
അവളെക്കുറിച്ച് എനിക്ക് നിങ്ങളോട് മറ്റൊന്നും പറയാനില്ല
അവളുടെ അവസാന കാമുകൻ ഞാനായിരിക്കുമെന്ന വീൺ‌വാക്കല്ലാതെ..