കടൽത്തീരത്ത്

കടലിൽ നീന്തുന്ന പോസിൽ 

പെണ്ണുങ്ങൾ

മണലിൽ പിളർത്തി വിരിച്ചിരിക്കുന്നു

മത്സ്യമായി മുതിരാത്ത 

തവളയുടെ ശരീരം.

പുഴയാകാതെപോയ 

ഉരുൾപൊട്ടലുകൾ പോലെ

ഉണങ്ങി നിൽക്കുന്നു

ഹൃദയത്തിൽ, മുറിഞ്ഞുപോയ 

പ്രേമപരാക്രമങ്ങൾ.

ചോരയിൽ കലങ്ങിയ കഥകൾ

നക്കിക്കുടിക്കുമ്പോൾ 

മുഖം നോക്കാതെ പട്ടികൾ 

പരസ്പരം ചോദിക്കുന്നു,

അടഞ്ഞിട്ടില്ലല്ലോ കണ്ണുകൾ 

ആരെയാവും തിരയുന്നതിപ്പൊഴും ?