പെടയാട്ടം



പറക്കാനറിയില്ല
പറന്നാലൊട്ടാകാശം മുട്ടുകയില്ല
ചിറകുള്ളതു വെറുതേ കുഴലിന്നു താളം വയ്ക്കാന്‍....

പൂക്കാനറിയില്ല
കായ്ക്കയുമില്ല
പൂവെന്ന പേരുള്ളതു പോരില്‍ ‍
കൊത്തിക്കുടയാന്‍ ചോരത്തൊപ്പി...

കാമരൂപനാണത്രേ !
സൂത്രങ്ങളറിയില്ല
നൊടിനേരത്തെ സുരതം
നേടുവാനോടുന്നു ലോകം ചുറ്റി...

അറിവും നിനക്കില്ല...
കൊത്തിക്കൊടുത്തും
കുറുകിരക്ഷിച്ചും നീ
വളര്‍ത്തുന്നതും കണ്ടാലറിയില്ല...

നിനക്കുള്ളതെന്താണെന്ന് അറിയാം
നിനക്കൊഴിച്ചെല്ലാവര്‍ക്കും
ചവിട്ടാന്‍ തുടങ്ങിയാല്‍
കുറയും കനം മാത്രം,
പനിക്കും പരാധീനതക്കും
ഉഴിയാന്‍ നേര്‍ച്ചപ്പാത്രം....

ഉണരാത്തവരെക്കൂടി
കൂക്കിയുണര്‍ത്തി നീ
എന്തിനു തുടരുന്നു
ദിനവും പെടയാട്ടം..!