ചരിത്രം

പൂവുകള്‍ക്കു മുന്നില്‍ വച്ച്
പച്ചിലകള്‍
പൂമ്പാറ്റയെ നോക്കി പറയും
“ഇവന്റെയൊക്കെ ചരിത്രം ഞങ്ങള്‍ക്കറിയാം !”
ആ ഒറ്റ വരി പ്രസ്താവനയില്‍
പൂമ്പാറ്റ ചിറകടര്‍ന്നു മണ്ണില്‍പ്പതിക്കും....

കരളുടച്ച കരികലക്കി
പുഴു കവിതയെഴുതാന്‍ തുടങ്ങും.

പ്രസാധകര്‍ക്കു മുന്നില്‍ വച്ച്
പുഴുവിനെ നോക്കി
പഴയ വായനക്കാര്‍ ചോദിക്കും
“ഇവനൊക്കെ എന്തു ചരിത്രമിരിക്കുന്നു ?”
ആ ഒറ്റവരിച്ചോദ്യത്തിന്റെ തുമ്പിലാടുന്ന
ചിഹ്നം നവകവിത....

സ്വയം മറന്നു തപസ്സു ചെയ്തിട്ടും
നിറം മാറിയിട്ടും
ചിറകു വച്ചിട്ടും
ചരിത്രം വിട്ടുപോകുന്നില്ലെന്നത്
പൂമ്പാറ്റയുടെ ദു:ഖം.

തപസ്സുപോലെ കവിതയെഴുതിയിട്ടും
കണ്ഠം‌പിളര്‍ന്നത് പാടിനടന്നിട്ടും
ധിക്കാരിയായി നടിച്ചിട്ടും
ചരിത്രം വന്നുചേരുന്നില്ലെന്നതു
പുഴുവിന്റെ ദുഖം.