വ്യവസ്ഥ

ഞാനിരിക്കുന്ന
പാറപ്പുറത്തുതാന്‍
നീയുമിരിക്കണം

എന്റെ മൂലത്തിലെ
പാറത്തഴമ്പു നിനക്കു-
മുണ്ടായിരിക്കണം

ഞാന്‍ വിളിക്കുമ്പോലെ
കുംഭ നിറഞ്ഞാല്‍
‍ഓരി വിളിക്കണം

ഓരോ സ്വരത്തിലും
പാറച്ച ജീവിതം
കോരിയൊഴിക്കണം

ചന്ദ്രോദയത്തില്‍
കുരക്കണം സൂര്യനെ-
ക്കണ്ടാലൊളിക്കണം.

പാറയോ പൃഷ്ഠമോ
എന്നൊരാശങ്കയില്‍
പാറയും കൂടിക്കുഴങ്ങണം.