ഹിംസ്രം

എനിക്കുതന്നെ ഭയമാണെന്നെ..
ഇരുൾക്കയങ്ങൾ,കടലുകൾ,ചുടല-
ക്കാടുകൾ,ഘോരത നിറയുന്നെന്നിൽ
ഒളിച്ചിരിക്കും പച്ചക്കെന്നെ
കടിച്ചുതിന്നും വ്യാഘ്രം ഞാൻ

വിശന്നിരിക്കും ക്രൂരതമസ്സിൻ
കൂരപ്പല്ലുകളാഴുന്നെന്നിൽ,പറിഞ്ഞ
മാംസം കുടഞ്ഞെറിഞ്ഞിട്ടലറി-
ക്കൊണ്ടെൻ പിറകേ പായുന്നവന്റെ
കണ്ണിൽ തീപാറുന്നുണ്ടവന്റെ
നാവിൽ ചോരക്കൊതിയുണ്ടവന്നു
ഞാനിന്നിരയായ്‌ തീരും
ബലിക്കിടാവല്ലോ

തെളിഞ്ഞ നീരുറവുണ്ടെൻ കരളിൽ
കനവിൽ തേൻകുടമകിടിൽ നറുമ്പാൽ,
ഹൃദയത്തിന്റെ തുരുത്തിൽ നിറയെ
കനികൾ കായ്കൾ,കനിവിൻ കൽപ്പക
വനികൾ,പൊലിവുകൾ അവനതു പോരാ...
പോരുവതെന്റെ കുടൽ നാര്‌,
അകിടിലെ ചോരച്ചൂര്‌,
ദുരയുടെ പിത്തച്ചീര്‌
പ്രേമത്തിന്റെ കൊലച്ചോറ്‌

അവനെൻ പിറകേ പായുന്നയ്യോ
അവന്നു ഞാനിന്നിരയായ്ത്തീരും
ബലിക്കിടാവല്ലോ...

ആരുടെ നിഴലിലൊളിക്കും
ഞാനിന്നാരുടെ തണലിലിളക്കും
ആരും കാണാക്കഥയുടെ(വ്യഥയുടെ)
പൊരുളുകൾ കാണാൻ
ആരുടെ കണ്ണു കടംകിട്ടും!



(15/12/1998 ൽ എഴുതിയത്‌. മനശാസ്ത്രം മാസികയിൽ അച്ചടിച്ചുവന്നു.അച്ചടിച്ച ഒരേ ഒരു കവിത.)