ഇലയും വേരും

ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി
മണ്ണടിഞ്ഞ ഇലയോട്
മണ്ണുമാറി വെളിപ്പെട്ട വേരുചോദിച്ചു
നീ ആകാശവിശാലതയിലേക്കെനിക്ക്
വഴികാട്ടുമോ?
ജനിച്ചനാൾ മുതൽ ആകാശം മാത്രം
കണ്ട് മടുത്ത ഇല,
ആകാശം ഒരു വലിയ മരുഭൂമിയാണെന്ന്
പറഞ്ഞ് കൊടുത്തു.
ഇലകൾക്കിടയിലൂടെ നീലവിതാനത്തെ
കൊതിക്കൺപാർത്തിരുന്ന വേര്
അതുകേട്ട് നിരാശനായി
അത് കണ്ടില്ലെന്ന ഭാവേന വേരിന്റെ
ബലിഷ്ഠമായ വിരൽ പിടിച്ച്
ഇല ചോദിച്ചു
നീ എന്നെ ഈ മണ്ണിന്റെ ആഴത്തിലേക്ക്
കൊണ്ടുപോകാമോ?
പിറന്ന നാൾ മുതൽ
മണ്ണിലൂടെ ഉഴുതുമടുത്ത വേര്,
വേരുകളുടെ ഒരു നിരന്തര-
മത്സരമാണ് മണ്ണെന്ന് പ്രതിവചിച്ചു.