മുറ്റം വൃത്തിയായി

വീടിനു പിന്നാമ്പുറത്ത് ചാരം കൊണ്ട് പാത്രം കഴുകിയിരുന്ന മുത്തശ്ശി
ചുവരിൽ ചില്ലിട്ട ചിരിയായി.
പിന്നാമ്പുറത്തെ ചാരം കലങ്ങിയ വെള്ളം വറ്റി,
മുറ്റം വൃത്തിയായി.
കരിവെള്ളത്തിലേക്ക് വേരുവിരുത്തി
മക്കളും ചെറുമക്കളുമായി കുലയൊഴിയാതെനിന്ന പടത്തിവാഴ പട്ടു,
വാഴച്ചോട്ടിൽ മുളച്ചുപൊന്തുന്ന മണ്ണിരക്കുരുപ്പും പട്ടു.
എച്ചിൽ വറ്റിലേക്ക് കണ്ണ് കുറുക്കി,
വാഴക്കൈമേൽ തലചെരിച്ചിരുന്ന മുതുമുത്തശി
കർക്കിടകവാവിവിന് ചോറുവിളമ്പി കൊട്ടിവിളിച്ചാൽ പോലും വരാതായി.
കാലം മാറി
കുട്ടികൾ ഞങ്ങൾ മുതിർന്നുപോയി
മുറ്റം വൃത്തിയായി.
മുറ്റം വൃത്തിയായി.