ഇരുട്ടിനെ പേടിക്കാനുള്ള കാരണങ്ങൾ...

കുട്ടിക്കാലത്ത് രാത്രികളെ ഭയാനകമാക്കിയിരുന്നത്
ഊളന്മാരുടെ ഓരിയിടലുകളായിരുന്നു.
ഊളനെ നേരിട്ട് കാണാത്തതുകൊണ്ട്
ലോകത്തെ മുഴുവൻ കളിയാക്കുന്നതുപോലെയുള്ള
അതിന്റെ കൂക്കുവിളികൾ ഭീതിജനിപ്പിച്ചിരുന്നു.
നിശ്ചിത സമയത്ത് ഊണുകഴിപ്പിക്കാനും,
ഉറങ്ങാൻ കിടത്താനുമൊക്കെ
അമ്മ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു
കാണാത്ത ആ ജന്തുവിന്റെ നിലവിളികൾ.
ഊളൻ വരും പിടിച്ചോണ്ടു പോവും എന്നു കേട്ടാൽ
വിശന്നില്ലെങ്കിലും തിന്നും ഉറക്കം വന്നില്ലെങ്കിലും ഉറങ്ങും.
പിന്നെ പലപ്പോഴായി നായ്ക്കളെക്കാൾ വലുപ്പം കുറഞ്ഞ,
തളർത്തിയിട്ട വാലുള്ള,
കാക്കയുടെ നോട്ടമുള്ള ആ പാവം ജീവിയെ
വയൽ വരമ്പുകളിൽ കണ്ടതോടെ പേടി മാറിത്തുടങ്ങി.
പഞ്ചതന്ത്രം കഥകളിലൂടെ കൗശലക്കാരനായ
ആ കുറിയ ജീവി പൊട്ടിച്ചിരിപ്പിച്ചപ്പോൾ
അമ്മയുടെ ആയുധത്തിനു മൂർച്ച കുറഞ്ഞു തുടങ്ങി.
അമ്മ അടവുമാറ്റി ചവുട്ടാൻ തുടങ്ങി.
കൂക്കുവിളികൾ ഊളന്റെയല്ലെന്നും
കള്ളന്മാരുടേതാണെന്നും പറഞ്ഞ് പേടിപ്പിച്ചു.
നേരിട്ട് കാണാത്തതുകൊണ്ട്,
കള്ളന്മാർ കാരണം രാത്രിയോടുള്ള പേടി ഏറെക്കാലം നിന്നു.
രാത്രികളിൽ കാറ്റിൽ ഇലവീഴുന്ന ഒച്ചകൾ വരെ പേടിപ്പിച്ചിരുന്നു.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങുമ്പോൾ
മരങ്ങളും പൂച്ചക്കണ്ണുകളും മൂങ്ങയുടെ മൂളലുകളും ഒക്കെച്ചേർന്ന്
കള്ളൻ എന്ന അമൂർത്തരൂപം ഇരുട്ടിൽ വരച്ചുവെയ്ക്കുമായിരുന്നു.
കള്ളൻ കള്ളൻ എന്ന പേടിപ്പെടുത്തൽ മീശമുളയ്ക്കും വരേയും നിന്നു.
ഒട്ടും നിലാവില്ലാത്ത ഒരു രാത്രിയിൽ
ഒരു കള്ളനെ ആൾക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു കെട്ടി.
ഊളനെക്കാൾ ദയനീയമായ മുഖമുള്ള,
തളർത്തിയിട്ട തലയുള്ള, മെല്ലിച്ച ശരീരമുള്ള ഒരു ജീവി.
തല്ലല്ലേ എന്ന യാചന അതിന്റെ ഓരോ നോട്ടത്തിലും ഉണ്ടായിരുന്നു.
പേടികൊണ്ട് അത് വിറയ്ക്കുന്നുണ്ടായിരുന്നു.
ആൾക്കൂട്ടം ആവേശത്തോടെ അതിനെ തല്ലിരസിച്ചു.
ഞാൻ സൂക്ഷിച്ചു നോക്കി
കള്ളനെ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും
എനിക്ക് ആ ജന്തുവിൽ കണ്ടെത്താനായില്ല.
ആൾക്കൂട്ടത്തിലെ ഓരോരുത്തർക്കും അതിനോട് നല്ല സാമ്യം തോന്നി.
കള്ളനാണതെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
ഞാനാരോടോ ചോദിച്ചു...
ഇരുട്ടിൽ ഒറ്റയ്ക്ക് പോവുന്നത് കണ്ടു എന്നതായിരുന്നു മറുപടി.
കണ്ണാടിയിൽ നോക്കിയപ്പോൾ ഞാനും ഒരു കള്ളനാണല്ലോ എന്ന് തോന്നി.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ പേടിയുള്ള ഒരു കള്ളൻ.
അതോടെ ഇരുട്ടിനെ പേടിക്കാൻ മറ്റു കാരണങ്ങൾ വേണ്ടാതായി.
ഇരുട്ടിനെ പേടിക്കാതിരുന്നാൽ ഞാൻ...!!!