കാടന്‍

കാടിനുള്ളില്‍ ഞാനെപ്പോഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു.

വരുന്നുണ്ടോ ഒരു മൃഗം
മരണം മണത്തെങ്ങാനും!
കേള്‍ക്കുന്നോ ഒരു ശബ്ദം
പച്ചിലച്ചലപ്പല്ലാതെ!

വറുന്ന മണ്ണില്‍പ്പാദം
നട്ടു നട്ടു നടത്തം
കടഞ്ഞ കാല്‍ വണ്ണകള്‍
നീട്ടി നീട്ടി വൈക്കാന്‍ വരുത്തം

വിശപ്പാണെങ്കില്‍
ഉച്ചക്കൊടുഞ്ഞിപൂ പോലെ.
ദാഹമോ തൊണ്ടയില്‍
കുത്തിക്കോരുന്ന കിണര്‍.

ഇന്ദ്രിയങ്ങളിറങ്ങിക്കാട്ടി-
ന്നന്തരങ്ങളിലിര തേടിപ്പോയ്...

പറന്നോ ഒരു പക്ഷി..
അടര്‍ന്നോ ഒരു തുള്ളി..
മറിഞ്ഞതാരടിക്കാട്ടില്‍ കാറ്റോ
നിറഞ്ഞ മേനിയുള്ളൊരു പെണ്ണോ!

ഉണര്‍ന്നോ പൌരുഷം..
തീക്കണ്ണു തുറന്നോ മഴു..
തോന്നലോ വെറും ഭ്രാന്തമാം കാന്തലോ
അടങ്ങുന്നില്ലല്ലോ നെഞ്ചിന്റെ തെയ്യം!

കാടിനുള്ളില്‍ ഞാനെപ്പൊഴും
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു-നെടിയ
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു...

കേട്ടില്ലല്ലോ ഒരു ചിന്നം
വിളി തന്‍ മാറ്റല പോലും...
കണ്ടുമില്ല കളരവം പാടും
പക്ഷിത്തൂവലു പോലും...

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടു ഞാനൊരു മൃഗത്തെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍..

കാടിറങ്ങി മടങ്ങുമ്പോള്‍
കണ്ടുഞാനെന്നെത്തന്നെ...
കൂടുതല്‍ അടുപ്പത്തില്‍
കൂടുതല്‍ തെളിച്ചത്തില്‍...