“ഹിന്ദു മുസ്ലീം ഭായി ഭായി ”

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ ഒരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാന്‍ ഹിന്ദുവായതെന്നായിരുന്നു
പണ്ടൊക്കെ എന്റെ വിശ്വാസം.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍!

എന്റെ സ്കൂളിലോ നാട്ടിലോ മുസ്ലീമായി
ഒരാള്‍പോലും ഉണ്ടായിരുന്നില്ല.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു.
‘കോവിലില്‍’ പോകുന്നവരും.
പാര്‍ട്ടിയാപ്പീസില്‍ പോകുന്ന
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനുമുണ്ടായിരുന്നു.
“പള്ളീക്കാര് കോവിലിക്കാര് ”
എന്ന് കളിക്കളത്തില്‍ തീപ്പെട്ടിക്കൂടിലെ
ഉണ്ണിയേശുവിനെയും
ഓടക്കുഴലിനെയും ഞങ്ങള്‍
മത്സരിച്ച് കീറിയെറിഞ്ഞിരുന്നു
ചുവപ്പുകണ്ടാല്‍ കാളയെപ്പോലെ വിരണ്ടിരുന്നു.
പാഠപുസ്തകത്തില്‍ അപ്പൊഴും
“ഹിന്ദു മുസ്ലീം ഭായി ഭായി!”


ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
ഒരു മുസ്ലീമിനെ
നേരിട്ടു കാണുന്നത്
നന്നായി പാടുന്ന,
താടിവെയ്ക്കാത്ത,
സിനിമകളില്‍ കാണുമ്പോലെ
തൊപ്പിവെയ്ക്കാത്ത മുസ്ലിം.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
മാപ്പിളപ്പാട്ടുകളൊന്നും
അവന്‍ പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
ഉച്ചന്തലയിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടാണെന്നറിയില്ല.
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍, കറുത്തൊരു മൌനമായി
തിരിഞ്ഞ് നടന്നുപോയി...!