അതിഥി

ചൊവ്വയിൽ നിന്നോ,ശനിയിൽ നിന്നോ
എന്നുറപ്പില്ല,ഒരന്യഗ്രഹ ജീവി
ഇന്നലെ രാത്രി പന്ത്രണ്ടിനും
പുലർച്ചെ അഞ്ചിനുമിടക്കെപ്പൊഴോ
വീട്ടിൽ വന്നു കയറി.

അലഞ്ഞ് തളർന്ന മട്ടിൽ
വാതിലിൽ ദുർബലമായി മുട്ടി
“വിശക്കുന്നു മനുഷ്യാ
വല്ലതും തരണേ” എന്ന് യാചിച്ചു.

വർഷങ്ങളുടെ വിയർപ്പ് നാറ്റം
സഹിക്കവയ്യാതെ
കുളിച്ച് ശുദ്ധമായിട്ട് വരൂ
എന്ന് ഞാനവന്/അവൾക്ക്/അതിന്
കുളിമുറിയുടെ വാതിൽ ചൂണ്ടിക്കൊടുത്തു.

പാചകം ചെയ്യാനാകുന്ന
എല്ലാസ്വപ്നങ്ങളും പെറുക്കിയിട്ട്
ചീഞ്ഞഭാഗങ്ങൾ മുറിച്ച് കളഞ്ഞ്,
ഞാൻ നല്ലൊരുറക്കം
കുറുക്കിയെടുത്തു.

വിളിച്ചിട്ടും വിളിച്ചിട്ടും വരാത്തതുകൊണ്ട്
കുളിച്ചിട്ടും കുളിച്ചിട്ടും തീർന്നില്ലേ
എന്ന് ശകാരിച്ച്
വാതിൽ തള്ളിത്തുറന്നപ്പോൾ
ഒലിച്ചുകൊണ്ടിരുന്ന നിലത്തൊക്കെ
അലിയാൻ ബാക്കിയായ
പരലുകൾ മാത്രം കണ്ടു.

വിയർപ്പിന്റെ മണമായിരുന്നു അതിന്
വിരൽ മുറിയുമ്പോൾ
നുണഞ്ഞാലുണ്ടാകുന്ന രുചിയും,
അവൻ,അല്ല അവൾ,അല്ല അത്
അലിഞ്ഞ് പോയിരുന്നു
വായനക്കാരേ.