ബുരി ഗൊങ്ങ

ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിക്ക് മുടങ്ങാതെ വയറു മുറുക്കുന്നവൻ...

ഒരു പരീക്ഷണം

ഇവിടെ ഒരു പരീക്ഷണം നടക്കുന്നു...

സമാശ്വാസം


നിന്റെ ശബ്ദം...
വെന്തുവിങ്ങിയ നിന്റെ ശബ്ദം
പതിച്ചെന്റെ കാതുപൊള്ളി കൂട്ടുകാരാ...
നിന്റെ ശബ്ദം....
നൊന്തുപൊട്ടിയൊരഗ്നികൂടം
ഒലിച്ചെന്നപോലെയീ രാത്രികത്തി
കൂട്ടുകാരാ..
നിനക്കന്യനല്ലഞാനെന്ന തോന്നലിൽ
നീയുതിർത്ത നിലവിളി കേട്ടുഞാൻ
നീറിനിൽക്കവേ നിസഹായത,
കുത്തിനിർത്തിയ കുന്തമായി,
ഞാനതിൽ കോർത്തുപോയി
കൂട്ടുകാരാ...

പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
പേറുന്നവർ തമ്മിലെന്തു -
ചൊല്ലുവാനാശ്വാസവാക്കായി..?

നിന്റെ ജീവിതം, നിന്റെ മുറിവുകൾ
എന്റെ ജീവിതം, എന്റെ മുറിവുകൾ
നമ്മളന്യോന്യമാശ്വസിപ്പിക്കുവാൻ
കൈകൾ നീട്ടിയാൽ കൂട്ടിത്തൊടാത്തവർ....

അഭയരൂ‍പൻ

ഉന്നതങ്ങളിലൊരാളുണ്ട്
ഉലകം നിറഞ്ഞവൻ,
കരുണാമയൻ,
അഭയരൂപേണ
കൈവിടർത്തി നിൽക്കുന്നു.
അതിനാലെനിക്കപ്പുറം കാണുന്നില്ല.

എത്ര ദൂരം

സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !

ഉപേക്ഷിക്കപ്പെട്ടപ്പോൾ

എന്നെക്കുറിച്ചുള്ള പ്രതീക്ഷകളസ്തമിച്ചപ്പോൾ
അവരെന്നെ ഉപേക്ഷിച്ചു
അങ്ങനെയെനിക്കെന്നെ കിട്ടി,
അവരെക്കുറിച്ചുള്ള പ്രതീക്ഷകളണഞ്ഞപ്പോൾ
ഞാനവരെയുമുപേക്ഷിച്ചു
അങ്ങനെ അവർക്കവരെയും കിട്ടി.