കോളാമ്പി

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്അടുത്തു നില്‍ക്കുന്നു.

സി.പി യുടെ കാലത്തെ
കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കേട്ടിട്ടില്ലേ....
സ്വന്തം തറവാട്ടുമുറ്റത്തും
തലയില്‍ മുണ്ടിട്ടു നടന്നവര്‍,
അടിയാന്റെ കുടികളില്‍
‍വിത്തിനും കൈക്കോട്ടിനും ഇടയില്‍
ഒളിപാര്‍ത്തിരുന്നവര്‍,
കപ്പ നുറുക്കിയതും കാന്താരിയുടച്ചതും
തിന്നാല്‍ സംതൃപ്തിയുടെ ഏമ്പക്കം തികട്ടിയവര്‍...

അവര്‍ക്ക് പ്രസം‌ഗിക്കാന്‍
‍മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.

യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ
കയ്യടി നേടുന്ന കള്ളങ്ങളുടെ ലോകസഭയില്‍
മുന്നണിയില്ലാത്ത സ്വതന്ത്രനെപ്പോലെ
പിന്‍‌നിരയിലാവും എപ്പോഴും..

ആരവങ്ങളില്‍ അടിതെറ്റുന്ന
നാവിന്‍ തുമ്പില്‍ നിന്നും എതിര്‍പ്പുകളുടെ സ്വരം
വര്‍ത്തമാനത്തിന്റെ ബാധിര്യത്തില്‍
ചരിത്രത്തിലേക്ക് മുങ്ങാങ്കുഴി കളിക്കുകയാവും...

സംവദിക്കാന്‍ അവര്‍ക്കും
ആഴ്ച്കപ്പതിപ്പുകളുടെ നടുവില്‍ നാലുപുറം വേണ്ട.
ഫ്ലാഷ് ന്യൂസുകളുടെ മാലപ്പടക്കങ്ങളില്‍
‍ചോരച്ചുവപ്പുള്ള ദീപാവലി വേണ്ട...
പാറപ്പുറത്തും വേരോടിക്കുന്ന ആല്‍മരം പോലെ
വസ്തുതകളുടെ ധാര്‍ഷ്ട്യം തലയുയര്‍ത്തി നിന്നു.

പക്ഷേ കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
‍നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം
ചവച്ചു ചവച്ചു കൊഴുപ്പിച്ച വെറ്റത്തുപ്പല്‍ പോലെ
വാക്കുകളുടെ ചാളുവ കാതുകളിലേക്ക്
നീട്ടിത്തുപ്പാന്‍....

വാതില്‍

മണ്ണിലല്‍പ്പവും തൊടാതെ
കിളര്‍ത്തി വച്ചു.

മഞ്ഞും മഴയും താവാതെ
പൊതിഞ്ഞും വച്ചു.

വെയില്‍ കൊണ്ടു വിണ്ടു
കീറാതെ തണലില്‍ വച്ചു.

എണ്ണയും കുഴമ്പുമിട്ട്
ദിനവും മിനുക്കിവച്ചു.

എന്നിട്ടുമെവുടുന്നീ
ചിതലുകള്‍ വരുന്നു!

ചിതലരിച്ച പലകകൊണ്ടാരു
തീര്‍ക്കുന്നു മരണത്തിന്റെ വാതില്‍!

കരയുന്ന കല്ലുകള്‍

കുടജാദ്രിയില്‍
‍കോടമഞ്ഞിന്റെ കാട്ടിലൂടെ
കിതപ്പിന്റെ മലകയറി
മനസ്സിന്റെ ചുരമിറങ്ങിയാല്‍
അഹമിടിഞ്ഞ കടവില്‍ക്കാണാം
ഒരു കല്ല് കണ്ണീര്‍ വാര്‍ക്കുന്നത്.(1)

മണ്ണാര്‍ക്കാട്ട്
സിംഹവാലുള്ള അശാന്തിയുടെ
ശാന്തതീരത്തുകൂടി
പാതിയില്‍ പണിയുപേക്ഷിച്ച
സമരങ്ങളുടെ തടയണ കടന്ന്
കാടിന്റെ ഗര്‍ഭഗൃഹത്തിലേക്ക്
തൊഴുതു നില്‍ക്കുമ്പോള്‍
അവിടെയുമുണ്ട് കരയുന്നൊരു കല്ല്.(2)

ഇങ്ങു തെക്ക് കോട്ടൂര്
അവസാന സ്റ്റോപ്പില്‍ ബസ്സിറങ്ങി
കാട്ടുപോലീസിന് കാണിക്കയുമിട്ട്
അഗസ്ത്യരുടെ നെഞ്ചിടിപ്പിലൂടെ
തേങ്ങുന്ന കാടിന്റെ താളത്തിലേക്ക്
നടന്നാലും തളരുമ്പോഴെത്താം
ഒരുകല്ലിന്റെ സന്താപം
ഉരുകി നെയ്യാകുന്നിടം.(3)

കല്ലുകള്‍ പറയുന്നില്ലല്ലോ
ആരുടെ ആത്മാവിലേക്ക്
ആരു വലിച്ചെറിഞ്ഞതിന്റെ
വേദനയാണീ ഒഴുകുന്നതെന്ന്.

1.സൌപര്‍ണ്ണിക
2.കുന്തിപ്പുഴ
3.നെയ്യാര്‍

ഉന്നം

ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടി
ഗുരു ചോദിച്ചു.
എന്തു കാണുന്നു?

അമ്പുകൊരുത്തു വലിച്ച ഞാണ്‍ പോലെ
മുറുകിയ മനസ്സുമായിഞാന്‍ പറഞ്ഞു.

ചില്ലകള്‍,ഇലകള്‍,ചിലമ്പിക്കരയുന്ന,
കണ്ണുതുറക്കാത്തകുഞ്ഞുങ്ങള്‍...
സല്ലപിച്ചുകൊണ്ടമ്മയരികില്‍
‍കണ്ണില്‍ വാത്സല്യത്തിന്നരുവി.....

മണ്ടന്‍....!
ഗുരു ചിരിച്ചു
അവനു നേരേ തിരിഞ്ഞു.

ജന്‍‌മം കൊണ്ടും കര്‍മ്മം കൊണ്ടും
സമര്‍ഥനായവന്‍ പാര്‍ഥന്‍....

ചോദ്യമാവര്‍ത്തിച്ചു ഗുരു.
എന്തുകാണുന്നു?

വില്ലുവളച്ചുഗ്രതൃഷണയുടെ
പ്രവേഗം തൊടുത്തുകൊണ്ടവന്‍ പറഞ്ഞു.

ചായം തേച്ചൊരു പലക....
പുറമേ വെളുത്തൊരു വൃത്തം
ഉള്ളില്‍ ചുവപ്പ്
ഉള്ളിന്റെയുള്ളില്‍ ലക്ഷ്യത്തിന്റെ കറുപ്പ്
ഉന്നത്തിന്റെ പലകമാത്രം കാണുന്നു ഞാന്‍.

പാര്‍ഥന്‍ സമര്‍ഥന്‍!
അഭ്യാസപൂര്‍ത്തിയുടെ
അഭിമാന ഗം‌ഗയാല്‍
നിറഞ്ഞു ഗുരു...
കവിഞ്ഞു ഗുരു...

കണ്ണിലമ്പുതറഞ്ഞൊരമ്മക്കിളി
ഗുരുദക്ഷിണ.....

മരുന്നു മണമുള്ള ബാല്യം

ബാല്യത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ആദ്യം കയ്യൊപ്പിട്ടിരിക്കുന്നത് കൂക്കുവിളികള്‍ മുഴക്കുന്ന ഒരിരുളന്‍ തുരങ്കത്തിലേക്ക് മുങ്ങി വമ്പന്‍ കെട്ടിടങ്ങളുള്ള നഗരത്തിലേക്ക് പൊങ്ങുന്ന ഒരു തീവണ്ടിയാത്രയാണ്.
പിന്നീട് അതേ തീവണ്ടിയില്‍ നഗരയാത്രകള്‍ നടത്തുമ്പോഴാണ് കൂക്കുവിളികള്‍ മുഴക്കുന്നത്‌ തുരങ്കമല്ല, യാത്രക്കാരായ കൌമാര വികൃതികളാണെന്ന് എനിക്കുമനസ്സിലായത്.അച്ചന്റെ മടിത്തട്ടിലിരുന്നു കൊണ്ടുള്ള ആ യാത്രകള്‍ എല്ലായ്പ്പോഴും ഡോക്ടറുടെ അടുത്തേക്കുള്ളതായിരുന്നു. മരുന്നു ചുവയുള്ള ഉറക്കങ്ങള്‍ സമ്മാനിക്കുന്ന തീവണ്ടി യാത്രകള്‍. ആദ്യമൊക്കെ മരുന്നു കുടിക്കാന്‍ എനിക്കു വലിയ മടിയായിരുന്നു.നാടുനടുക്കുന്ന കരച്ചിലുകള്‍ വിലപ്പോകുന്നില്ലെന്നു വന്നപ്പോള്‍ അനുസരണയോടെ മരുന്നുകുടിക്കാന്‍ പഠിച്ചു ഞാന്‍.ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴുംചവര്‍പ്പുള്ള ഒരു മരുന്നുമണമാണ്.
അനുജത്തിയും ഞങ്ങളുടെയൊപ്പംതന്നെ താമസിച്ചിരുന്ന മാമിയുടെ മകളും അല്ലാതെ എനിക്കധികം കൂട്ടുകാരില്ലായിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ ഒരിക്കലും അമ്മയനുവദിച്ചിരുന്നില്ല. “തീനം വരും” എന്നതായിരുന്നു കാരണം.കൂട്ടുകാരോടൊപ്പം കളിക്കുക എന്ന സ്വപ്നത്തെക്കുറിച്ച് എനിക്കും ഇരട്ടമനസ്സായിരുന്നു.പോളിയോ എന്നൊരു കോമാളി തീനം എന്റെ വലതുകാലിന്റെ പാതിശേഷിയെ കൂട്ടിക്കൊണ്ടു പോയിരുന്നതുകൊണ്ട് സഹപാഠികളും അയല്‍‌പക്കക്കാരുമായ കുട്ടികള്‍ മൊണ്ടിയെന്ന് ഓമനപ്പേര്‍ വിളിക്കുന്നതായിരുന്നു കാരണം.എനിക്ക് ഓടിനടക്കാനോ മരം കയറാനോ ഒന്നും ഒരു കുഴപ്പവും തോന്നിയിരുന്നില്ലെങ്കിലും അവരോടൊപ്പം മിടുക്കോടെ കളിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ വല്ലാതെ സംശയിച്ചിരുന്നു.വല്ലപ്പോഴും അമ്മയുടെ കണ്ണുവെട്ടിച്ചുള്ള കളിക്കാന്‍ പോക്കിന് കിട്ടിയിരുന്ന സമ്മാനം ചോരച്ചുവപ്പുള്ള വീഴ്ച്കകളും “മോങ്ങിക്കൊണ്ടുള്ള”മടക്കവും ആയതുകൊണ്ട് ആ പേടി വര്‍ദ്ധിതവീര്യത്തോടെ എന്നില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.

അസുഖങ്ങള്‍ എന്നില്‍ ഐന്ദ്രജാലികമായി പെയ്യുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നിട്ടുണ്ട്. ക്ലാസ്മുറിയില്‍ ഒരിക്കലും അടങ്ങിനില്‍ക്കാത്ത ഒരു മനസ്സായിരുന്നു എനിക്ക്.സാറന്മാര്‍ കണക്കിന്റെ കളികളോ ചെറുശേരിക്കവിതകളോ കൊണ്ട് ശബ്ദായമാനമാക്കുന്ന ക്ലാസ്സ്മുറികളില്‍ മിക്കപ്പോഴും അവസ്സാനത്തെ ബഞ്ചിലിരുന്ന് സ്വപ്നം കാണുകയാവും ഞാന്‍.ഏതെങ്കിലും മരക്കൊമ്പില്‍ കപീഷിനൊപ്പമോ മാനത്ത് മായാവിയുടെ തോളിലോ ഒക്കെയാവും ഞാന്‍.ഒരിക്കല്‍ ഈ സ്വപ്നാടനം അതിന്റെ രസപൂര്‍ത്തിയിലെത്തിനില്‍ക്കവേയാണ് മലദ്വാരത്തിലൂടെ എന്തോ ഒന്ന് നുഴഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞത് നിലവിളിച്ചുകൊണ്ട് ചാടിയെണീല്‍ക്കുമ്പോള്‍ നിക്കറിനുള്ളില്‍ നിന്നും താഴേക്കു വീഴുന്നു വെളുത്തു മെലിഞ്ഞ ഒരു വിര.എന്റെ കരച്ചിലിനെ മുക്കിക്കൊണ്ട് ഉയര്‍ന്ന പൊട്ടിച്ചിരിയുടെ ശബ്ദഘോഷം ഇപ്പോഴും കാതുകളിലുണ്ട്.പിന്നീടൊരിക്കല്‍ സംഭവിച്ചത് എനിക്കുപോലും രസകരമായി തോന്നിയ ഒരു തീനമാണ്‍്.സര്‍ക്കസില്‍പ്പോലും ആരും പിന്നോട്ടുവളഞ്ഞ് നിലം തൊടുന്നത് കണ്ടിട്ടില്ലാത്ത ഞാന്‍ വാടിയ വാഴക്കൈപോലെ പിന്നോട്ടു വളഞ്ഞുപോകുന്നു.ഓരൊ നാലുചുവടിനും ഓരോ വീഴ്ച്ച എന്നതായിരുന്നു കണക്ക്.അമ്മയുടെ നിലവിളിയുടെ കരവലയത്തില്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നപ്പോഴാണ് മറ്റൊരത്ഭുതം.ആശുപത്രി മുറ്റത്ത് നിറയെ ഉണ്ണിമാങ്ങക്കളുള്ള ഒരു മാവുണ്ടായിരുന്നു.എന്നെ ഉണ്ണിമാങ്ങകള്‍ കാട്ടിക്കൊതിപ്പിച്ചിട്ടാണ് ഒരു വെള്ളവസ്ത്രക്കാരി എന്റെ ഞരമ്പുകളിലേക്ക് ഒരു സിറിഞ്ച് ശീതളപാനീയം കുത്തിക്കയറ്റിയത്.ഞാന്‍ ഉണ്ണിമാങ്ങകളില്‍നിന്നും
കണ്ണെടുക്കാതെ കരഞ്ഞുകൊണ്ടിരുന്നു.നിലവിളി നിലച്ചപ്പോഴാണ് ഞാനറിയുന്നത് എന്റ്റെ കഴുത്തിനുമുകളിലുള്ളതെല്ലാം ഉണ്ണിമാങ്ങകളുടെ കാഴ്ച്ചയില്‍ ഉറച്ചുപോയിരിക്കുന്നു.പിന്നീടുണ്ടായത് ഞാന്‍ നിര്‍ത്തിയ നിലവിളിയില്‍ ഏച്ചുകെട്ടിയ അമ്മയുടെ രോദനമായിരുന്നു.ഓര്‍മ്മയുടെ തീവണ്ടി ഏതോ ഇരുളന്‍ തുരങ്കത്തിലേക്ക് ഓടിക്കയറിയതു കൊണ്ട് ബാക്കി ഒന്നും വ്യക്തമല്ല.

ആയിടക്കാണ് ഒരുവേനലവധിക്കാലത്ത് എന്റെ കളിക്കൊതിയിലേക്ക് ഒരുകൂട്ടുകാരിയെത്തുന്നത്.സാധാരണ കുട്ടികളെല്ലാം വേനലവധിക്കാലത്ത് അവരുടെ ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍.ഞങ്ങള്‍ക്കും (എനിക്കും അനുജത്തിക്കും)അത് വലിയ കൊതിയായിരുന്നെങ്കിലും അച്ചന്‍ ഒരിക്കലും അതനുവദിച്ചിരുന്നില്ല.
ഞങ്ങളെക്കാണാതെ അച്ചനുറക്കംവരില്ല എന്നതായിരുന്നു കാരണം പറഞ്ഞിരുന്നത്.വീട്ടില്‍ എന്നെയും അനുജത്തിയേയും കൂടാതെ മാമിയുടെ മകള്‍കൂടിയുണ്ടായിരുന്നു.അവധിക്കാലത്ത് അവളെ മാമി ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വിട്ടു പകരം അവര്‍ അവിടത്തെ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്കും.സൌമ്യ എന്നായിരുന്നു അവളുടെപേരെന്ന് ഓര്‍മ്മയില്‍ ഇപ്പോഴും മായാതെ കുറിക്കപ്പെട്ടിരിക്കുന്നു.അക്കാലത്ത് എന്റെ ഇഷ്ടതാരങ്ങള്‍ മായാവി, രാജു, രാധ പിന്നെ മാമാട്ടിക്കുട്ടിയമ്മ(ഇന്നത്തെ ചലച്ചിത്രതാരം ശാലിനി)എന്നിവരായിരുന്നു.സൌമ്യക്ക് മാമാട്ടിക്കുട്ടിയുടെ ഛായയായിരുന്നു.മുന്നോട്ടു കോതി ക്രോപ്പു ചെയ്ത മുടിയും വട്ടത്തിലുള്ള മുഖവും ഉമ്മിണിമൂക്കും ഫ്രില്ലുവച്ച ഫ്രോക്കും ഒക്കെയായി ഒരരയന്ന ചന്തം.ആദ്യദിവസം അവളെന്നോടൊന്നും മിണ്ടിയില്ല ഞാനും അങ്ങനെ തന്നെ,എങ്കിലും ഇടക്കിടെ ആരാധനാപാത്രമായ മാമാട്ടിക്കുട്ടിയുടെ തനിപ്പകര്‍പ്പിനെ ഞാന്‍ ഒളികണ്‍പാര്‍ക്കുന്നുണ്ടായിരുന്നു.അതവള്‍ കാണുമ്പോള്‍ ഞാന്‍ മിഴിവലിക്കുകയും ചെയ്തിരുന്നു.അവള്‍ക്ക് അനുജത്തിയോടായിരുന്നു കൂടുതലടുപ്പം. അതുകാണുമ്പോള്‍ എനിക്ക് വല്ലാത്ത അസൂയപെരുത്തു. എന്റെ എന്തെങ്കിലും കളിപ്പാട്ടങ്ങളില്‍ അവരെങ്ങാനും തൊടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയായിരുന്നു ഞാന്‍.തൊടട്ടെ എന്നിട്ടാണ് !(ഈ സ്വഭാവം ഞാനിപ്പോഴും കൊണ്ട് നടക്കുന്നുണ്ട്) .പിറ്റേ ദിവസം അവളെന്നോടുമിണ്ടിത്തുടങ്ങി എന്റെ സ്വകാര്യ സമ്പാദ്യങ്ങളായ ബാലരമയുംപൂമ്പാറ്റയും ഒക്കെ അവള്‍ക്കു നല്‍കാന്‍ എനിക്ക് സര്‍വ്വസന്നദ്ധതയായിരുന്നു.പക്ഷേ അവള്‍ക്കിഷ്ടമായത് എന്റെ വെള്ളാരംകല്ലുകളുടെ നിധിച്ചെപ്പായിരുന്നു വിവിധ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള വെള്ളാരം കല്ലുകള്‍.അതുമാത്രമാണ് അവള്‍ക്ക് നല്‍കാന്‍ എനിക്കു സമ്മതമില്ലായിരുന്ന ഏകവസ്തുവും.അതു പക്ഷേ എവിടെയോ നഷ്ടമായി ഓര്‍മകള്‍ ഒട്ടും എഴുതിവയ്ക്കാത്ത ജീവിതത്തിന്റെ ഏതുപേജില്‍‌വെച്ചാണ് അതുണ്ടായതെന്ന് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നില്ല.എന്തായാലും രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളോടൊപ്പം മണ്ണപ്പം ചുട്ട്, കഞ്ഞിയും കറിയും കളിക്കാനും ചിരട്ട
ത്രാസുതൂക്കി പലോഞ്ഞനക്കട(പലവ്യഞ്ജനക്കട)കളിക്കാനും മീശവരച്ചും സാരിയുടുത്തും അച്ചനുമമ്മയും കളിക്കാനുമൊക്കെ അവള്‍ പഠിച്ചു.ഞങ്ങളോട് കൂടുന്നതിനുമുന്‍പ് അവള്‍ക്കാകെ
അറിയാമായിരുന്നത് ജോണീജോണീ യെസ്പപ്പായും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും പോലുള്ള നഴ്സറിറൈമുകല്‍ക്കൊപ്പം തുള്ളിക്കളിക്കാന്‍ മാത്രമായിരുന്നു.ഞങ്ങളവളെ ചെമ്പരത്തിപ്പൂവിന്റെ ചുവട്ടിലെ പച്ചക്കോളാമ്പികൊണ്ട് ചുടക്ക്‌പൊട്ടിക്കാനും ആനത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനും കുഴിയാനയെക്കൊണ്ട് പടംവരപ്പിക്കാനും പഠിപ്പിച്ചു.അതിന് ഞാനും അനുജത്തിയും തമ്മില്‍ ഒരു മത്സരം തന്നെയായിരുന്നു.ഒരുദിവസത്തെ അച്ചനും അമ്മയും കളിയ്ക്കിടെയായിരുന്നു രസകരമായ ആ സംഭവം.ഞാനായിരുന്നു അച്ചന്‍,അവള്‍ അമ്മ ,അനുജത്തി മതിനി(നാത്തൂന്‍).അവള്‍ക്ക് അമ്മയാകാന്‍ ഫ്രോക്കിനുമുകളിലൂടെ ഒരു തോര്‍ത്ത് വലിച്ചിട്ടാല്‍ മതിയായിരുന്നു.എനിക്കാണെങ്കില്‍ മീശവരക്കുകയും ഓലക്കാല്‍ക്കണ്ണടവച്ച് ഒരിക്കലും ഗൌരവം നില്‍ക്കാത്ത മുഖത്ത് ഗൌരവം വരുത്തുകയുംവേണമായിരുന്നു.അവള്‍ വളരെക്കുറഞ്ഞദിവസങ്ങള്‍കൊണ്ട് തുമ്പപ്പൂച്ചോറു വയ്ക്കാനും മരച്ചീനിയില തോരന്‍ വയ്ക്കാനും ചെമ്പരത്തിപ്പൂ കറിവയ്ക്കാനും നല്ലവണ്ണം പഠിച്ചിരുന്നു.സ്വാദിഷ്ടമായ ഊണിനു ശേഷം കണ്ണടച്ചു രാത്രിയെ സൃഷ്ടിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.പ്രഭാതത്തില്‍ കോഴികൂവി.കോഴിയായി കൂവേണ്ടതും ഞാന്‍ തന്നെ,കൂവിയ ശേഷം കണ്ണടച്ചുകിടക്കണം ഭാര്യവന്നുവിളിക്കുമ്പോഴേ കണ്ണുതുറക്കാവൂ.അവള്‍ വന്നു വിളിച്ചു.ഞാന്‍ വലിയ ഉറക്കം നടിച്ചുകിടന്നു വീണ്ടും വിളിപ്രതീക്ഷിച്ച് കണ്ണടച്ച് കിടന്ന എന്റെ ചന്തിക്ക് ടപ്പേ എന്നൊരടിവീണു.ഞാന്‍ ചാടി എണീറ്റു.“എന്തിനെന്നെ അടിച്ചു”ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു വെള്ളാരം കല്ലുകള്‍ ചൊരിയുമ്പോലെ അവള്‍ ചിരിയോട് ചിരി.“എന്തിനെന്നെ അടിച്ചു”.................“അച്ചന്‍ വിളിച്ചിട്ടെണീറ്റില്ലെങ്കില്പിന്നെ അമ്മയെന്താ ചെയ്യും..?” അവളുടെ ചോദ്യം.എനിക്കവളുടെ ചെമ്പന്‍ രോമങ്ങള്‍ വരിവച്ചുപാകിയിട്ടുള്ള തുടുത്തകവിളില്‍ ഒരുമ്മകൊടുക്കാന്‍ തോന്നി.ആ തോന്നല്‍ അന്നെങ്ങനെയുണ്ടായെന്നറിയില്ല അതു ഞാന്‍ പ്രയോഗിക്കുകയും ചെയ്തു എന്റെ മീശക്കരി അവളുടെ കവിളില്‍ ചുമ്പനത്തിന്റെ സാക്ഷ്യമെഴുതി.അതിന്റെ പേരില്‍ അമ്മയും മാമിയുമൊക്കെ എന്നെ ഒരുപാടുകളിയാക്കുകയും ചെയ്തു.
അന്ന് അവളോട് തോന്നിയ കൂട്ടിനെ എന്തുപേരിട്ടാണ് വിളിക്കുക...അറിയില്ല...അവള്‍ പോകുമ്പോള്‍ ഞാനും അനുജത്തിയും ഒരുപാടുകരഞ്ഞു.അവളും...എത്ര കരഞ്ഞാലും കൈവെള്ളയില്‍ നില്‍ക്കാതെ പോകുന്ന ഒരവധിക്കാലമാണോ ജീവിതം!പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല.അവള്‍ പോയി ഏറെ താമസിയാതെ മാമനും മാമിയും ബന്ധം പിരിഞ്ഞു.പിന്നീട് അവളെക്കുറിച്ചുള്ള ഓര്‍മകള്‍പോലും ഇല്ലായിരുന്നു എന്നാണ് പറയേണ്ടത്.പക്ഷേ ഇപ്പോള്‍ പൊടുന്നനെ...... മഴയില്‍ കൂണുകള്‍മുളക്കുമ്പോലെ....ഓര്‍മകള്‍...ഓര്‍മകള്‍....

അരുത്

ഈ വഴി നെയ്തതെന്‍
കാല്‍പ്പാടുകൊണ്ടാണ്.
മുള്ളുകള്‍ കുടിച്ചുകക്കിയ
ചോരയാണതിന്‍ കസവ്.

ഓരോ ശ്വാസത്തിലും
മരണത്തെ തുന്നിച്ചേര്‍ക്കും ജീവിതം‌പോലെ...
ഓരോ നിമിഷത്തിലും
വിരഹത്തില്‍ വെന്തുവറ്റുന്ന പ്രണയങ്ങള്‍ പോലെ....
അദ്വൈതമാണത്
ഇഴകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പൊന്‍‌നൂലുകൊണ്ടല്ല
പൊള്ളും വികാരങ്ങളില്‍
വിങ്ങും ഞരമ്പുകള്‍
മുറുക്കിയെടുത്തതീ വീണ.
മീട്ടരുതപശ്രുതി.

ഹന്ത പൂജ്യമേ

ജനിച്ച നാള്‍മുതല്‍
‍ഹരിക്കലും കിഴിക്കലും....

കടമെടുപ്പും ശിഷ്ടം വെയ്പ്പും മടുത്തപ്പോള്‍
മനമുരുകിക്കൊതിച്ചു.
പേരിനെങ്കിലും കിട്ടിയെങ്കില്‍
ഒരു കൂട്ട്...
ഒരു സങ്കലനം.....

ഒന്നുമൊന്നും രണ്ട്
രണ്ടുമൊന്നും മൂന്ന്
മൂന്നുമൊന്നും.....

വൃശ്ചികത്തില്‍ മഞ്ഞുപെയ്യുമ്പോലെ....
അത്രക്കും ശാന്തമായിരുന്നു
മോഹങ്ങളുടെ താളം

കിട്ടിയതോ
പെരുമ്പറയില്‍ കുതിരയോടുമ്പോലെ
ഗുണിതത്തിന്റെ ദ്രുതതാളം....

ഈരണ്ട് നാലേ
മൂരണ്ടാറേ
നാരണ്ടെട്ടേ
ഐരണ്ട്....

ഗുണിച്ചുപെരുപ്പിക്കാന്‍
ചുറ്റുമൊരക്ഷൌഹിണി.
അച്ഛന്‍,അമ്മ,അനുജത്തി
സുഹൃത്തുക്കള്‍,ബന്ധുക്കള്‍
‍ഭാര്യ,മക്കള്‍......

ആര്‍ത്തിപിടിച്ച്
എത്രതന്നെ മനസിരുത്തി
ഗുണിച്ചിട്ടും കിട്ടുന്നത് പൂജ്യം...

സ്കൂള്‍ ക്ലാസിലെ കണക്ക് സാറിന്റെ
മുറുക്കാന്‍ ചുരക്കുന്ന ചിരിപോലെ
ദൈവം ചിരിക്കുന്നു....

പൂജ്യത്തോടെത്ര ഗുണിച്ചാലും
പൂജ്യം തന്നെട മണ്ടാ...

മണ്ണാപ്പേടി

വാക്കുകള്‍ക്ക് ഈ നാട്ടില്‍
എന്തു സ്വാതന്ത്ര്യമുണ്ട്?
നട്ടുച്ചക്കു നടുറോഡിലൂടെ
പോലും അര്‍ത്ഥങ്ങളെ പേടിക്കാതെ
ഇറങ്ങിനടക്കാന്‍ കഴിയുമോ അവയ്ക്ക്...!

നോവലും നോവലും തമ്മില്‍
എന്തു വ്യത്യാസമുണ്ട്‌!
ജാതിയും മതവും ഭാഷയും
ദേശവും വേറെയല്ലേ....
എങ്കിലും കാമഭ്രാന്തന്‍മാരായ
അര്‍ത്ഥങ്ങള്‍ വരികളുടെ എല്ലാ
മുക്കിലും മൂലയിലും വച്ച് വാക്കുകളെ.......

പറഞ്ഞിട്ടെന്തുകാര്യം?
നോവലെന്തെന്നറിയണമെങ്കില്‍
നൊന്തിട്ടുണ്ടായിരിക്കണ്ടേ...

കാക്കയും കാക്കയും തമ്മില്‍
എന്തു വ്യത്യാസമുണ്ട്!
കക്കയും കപ്പളങ്ങയും പോലെയല്ലേ
എങ്കിലും ചില കവികള്‍
കാക്കയെന്നുകേട്ടാലുടന്‍
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടെന്നു
മാത്രമേ പാടുകയുള്ളു.
ചിലരോ വാങ്കുവിളിയുടെ
നാദ തീവ്രതയില്‍ നിസ്കരിക്കുക
മാത്രമേയുള്ളു...

പറഞ്ഞിട്ടൊരു കാര്യവുമില്ല
സുന്ദരികളും യുവതികളുമായ വാക്കുകളേ
പിഴച്ച അര്‍ത്ഥങ്ങളുടെ വെപ്പാട്ടികളാവാന്‍
ഭയമില്ലെങ്കില്‍ മാത്രം വഴിനടപ്പിന്‍.

കിഴവികളായ വാക്കുകളെല്ലാം
കവികളുടെ അരമനയില്‍
ഭോഗവിരക്തിയില്‍
മരണം കാത്തു കിടക്കുന്നു.

വാസ്തുശാസ്ത്രം

എത്രതന്നെ ചേര്‍ത്തടച്ചിരുന്നാലും
ഓര്‍മ്മതന്നിളം കാറ്റൊന്നുരുമ്മിയാല്‍
‍താനേ തുറന്നുപോം വാതില്‍.

ഒട്ടുപോലും വിള്ളലെങ്ങുമില്ലെങ്കിലും
ഒട്ടൊഴിയാതയല്‍‌വീട്ടിലേക്കുള്‍ത്തുടി
തേങ്ങലായ് തര്‍ജ്ജമ ചെയ്യും ചുവരുകള്‍.

പലവുരു ഞെക്കിഞെരുക്കിയിട്ടാലും
ദുഖ:ത്തിനോരോ മഴത്തുള്ളിയും
ഉള്ളിലേക്കല്ലാതെ പെയ്യില്ല കൂര.

തേച്ചുതേച്ചെത്ര കഴുകിയാലും
വേച്ച കാല്‍പ്പാടുകള്‍ മായാതെ
മുദ്രണം ചെയ്യും പരുക്കന്‍ തറ.

വാടകച്ചീട്ടിലെ വരികളിലില്ലാത്ത
വാസ്തുവിശേഷണ ചിത്രങ്ങളിങ്ങനെ.

മുറ്റത്തു ഞാന്‍‍ വെച്ച പിച്ചകവല്ലിയെ‍
ചുമ്പിച്ചു ചുമ്പിച്ചു വിവശയാക്കും പകല്‍.

അര്‍ത്ഥം തിരിയാത്ത പേടികള്‍ ചുറ്റും
മുരുക്കുപോല്‍ പൂക്കുന്നപുലരാത്ത രാത്രികള്‍.

ആഴങ്ങളില്‍ നിന്നുമാത്മാവു വാരുന്ന
പ്രണയതൃഷ്ണതന്‍ മൂര്‍ഛകള്‍.

എന്നിലേക്കെന്നിലേക്കാഴ്ക നീ
നീയായിമാറട്ടെ ഞാനെന്നു ഭ്രാന്തമായ്
അള്ളിയള്ളിപ്പുണരും ശരീരം.

വാടക വീട്ടിലെ വാടകയില്ലാത്ത
ജീവിതം ജീവിച്ച നാളുകളിങ്ങനെ.

എത്രയോ ഹ്രസ്വമാം പാര്‍പ്പതിലെങ്കിലും
നീറ്റലോടാ‍ പടിക്കെട്ടിറങ്ങവേ വീടുചോദിച്ചു
വിറയ്ക്കുന്ന വാതിലില്‍ നിന്നു വിതുമ്പുന്നകാറ്റു ചോദിച്ചു...
താക്കോല്‍ കൊടുത്തു നീ പോകുന്നുവോ?
നിന്റെ പിച്ചകം പൂക്കുന്നതെങ്കിലും
കാണാന്‍ വരില്ലയോ.....?

കാതല്‍

കുറച്ചുനാളായി അതുണ്ട്
ഉള്ളില്‍നിന്നും ഒരു പെരുക്കം...
ആണിപോലും വളയുന്ന
ഒരു ബലം
കരുത്ത്.....

മുന്‍പത്തെപ്പോലെ
നിറഞ്ഞ കണ്ണുകളില്‍
നിന്നും നനഞ്ഞ നോട്ടം
വന്നു തൊട്ടാലറിയുന്നില്ല.

ചോരയുടെ നേര്‍ത്ത
ചാലുകള്‍ക്ക് നെഞ്ചിലേക്ക്
ചൂണ്ടലിട്ടു വലിക്കാന്‍ കഴിയുന്നില്ല.

ചില്ലകളിലിപ്പോള്‍
ചിത്തിരകളിണചേര്‍ന്നാലറിയുന്നില്ല,
കുട്ടികളുടെ പട്ടങ്ങള്‍
കുറുമ്പുപൊട്ടിക്കുടുങ്ങിയാലുമറിയുന്നില്ല.

കുറച്ചുനാളായി അതുണ്ട്...
ഒരു ഞെരുക്കം
ഉള്ളില്‍ നിന്നും പുറത്തേക്ക്....

ഒരു കടല്‍ കാരിരുമ്പായപോലെ
ഒരു സ്വപ്നം കരിമ്പാറയായപോലെ

മുമ്പൊക്കെ ഇളംവെയില്‍
കൊണ്ടാലും വാടിയിരുന്നു.
പക്ഷേ പൂക്കാലമെത്തുന്നത്
ഞാനാദ്യമറിഞ്ഞിരുന്നു.

മുമ്പൊക്കെ ആരെങ്കിലും
തളര്‍ന്നു ചാരിയാല്‍ ചായ്ഞ്ഞിരുന്നു.
പക്ഷേ ചുമലില്‍ ഞാന്‍
സ്നേഹത്തിന്‍ തണുവുകളറിഞ്ഞിരുന്നു.

ഇന്നിപ്പോള്‍
ഉള്ളിലെന്തോ ഉണ്ടെന്നു മാത്രമറിയാം

ഒരുബലം......
ഒരു കരുത്ത്.....

ആരൊക്കെയോ പറയുന്നതു കേട്ടു.
കുറച്ചുകൂടി പോകട്ടെ,
ഒന്നുകൂടി മുറ്റട്ടെ.