മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി

ശവം



കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക
ഒരു ശവത്തിൽ നിന്നും
മറ്റേ ശവത്തെ..
മൂക്കും മുലയും മുറിഞ്ഞ
ഹാരപ്പൻ ശില്പങ്ങൾ പോലെ
അണിനിരത്തുക
ഓരോന്നിലും അടക്കം ചെയ്ത
മറ്റോരോന്നുകളെ..

കണ്ടെടുക്കുക,
ഒരു ശവത്തിന്റെ സ്വപ്നക്കൊടുമ്പിരി
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരുശവത്തിന്റെ വിശപ്പുകല്ല്
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരു ശവത്തിന്റെ കാമക്കഴപ്പ്
മറ്റേ ശവത്തിന്റേതിൽ നിന്ന്....

അങ്ങനെയങ്ങനെ-
കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക,
പരസ്പരം വിഴുങ്ങിമരിച്ച
രണ്ടു കാളശവങ്ങളുടെ പൂതലിച്ച ജീവിതം,
ഒരു ശവം മറ്റേ ശവത്തെ ആർത്തിയോടെ
വിഴുങ്ങുന്നതിന്റെ ആവർത്തനചക്രം....
അപ്പോൾ തിരിച്ചറിയാം...
ഒരുശവം മറ്റേ ശവം തന്നെയല്ലേ
എന്ന് തോന്നിപ്പിക്കും വിധം ശവം!

ഒരു വൈകുന്നേരക്കാഴ്ച ...

ജലം ജലത്തോടെന്ന പോലെ,
കാറ്റ് കാറ്റിനോടെന്നപോലെ
പരസ്യമായെങ്കിലും
രഹസ്യമായി സന്ധിച്ചു,
രണ്ടു മനുഷ്യബിന്ദുക്കൾ..

പൊഴി

*ഒരു മൊബൈൽ വീഡിയോ കവിത :) എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്.. 

ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞുമലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
പകരുന്നു.

കടൽമഴ

കടലേ...
കരിമ്പാറക്കെട്ടിന്റെ നെഞ്ചിൽ
തലയറഞ്ഞലറിക്കരയുന്ന
കാട്ടുകടലേ...
നിന്റെ,
വ്യഥകളറിഞ്ഞ്
മേഘങ്ങൾ കെട്ടിയ
പായ്ക്കപ്പലോടിച്ചുവരുകയാണൊരുമഴ..

നിലാവിന്റെ നേർത്ത ജനൽശീല
രാത്രിക്കുമീതേ വലിച്ചിട്ട്
അവനിന്നു നിന്റെമേൽ പെയ്യും
നിന്റെ ജലശയ്യ
നൂറു നൂറായി ചുളിഞ്ഞുപോകും.

നമോവാകം

കത്തുന്ന പ്രേമത്തിൽ
എന്നെ
കുത്തിച്ചുട്ടവൾക്ക്

അവൾക്കായി മൊട്ടിട്ട
ചുംബനങ്ങൾ
പൊഴിഞ്ഞു നിൽക്കുന്ന
കടന്നൽ മരത്തിന്