കണ്ടുകണ്ടിരിക്കുന്നൊരെന്നെ - 2

കിടന്ന കിടപ്പിൽ മേലോട്ടു വിക്ഷേപിച്ച തുപ്പ്
കീഴ്പോട്ടുവരാതെ മേലോട്ട് മേലോട്ട്
പോയ്പോയ്പോയിരുന്നു
അത് ആകാശത്തിന്റെ വാതിൽ തുറന്ന്
ദൈവത്തിന്റെ കാലിൽ ചെന്നടിച്ചു
അന്തരീക്ഷത്തിൽ അശരീരിയുണ്ടായി.
“തുപ്പരുതപ്പാ അത് തപ്പ്” ..

കിടകിടന്ന് കിടകിടന്ന് ഞാൻ മരച്ചുപോയിരുന്നു
മുതുക് പലകപോലെ,
മരം പോലെ കൈകാലുകൾ,
ഗോലിപോലെ കണ്ണുകൾ,
അടുപ്പുപോലെ മൂക്ക്,
വാ....വാ പോലെ തന്നെ, തുറന്ന്...
ചത്തുപോയൊരൊച്ചുപോലെ എന്റെ....
(വേണ്ട നിങ്ങൾ അതിഷ്ടപ്പെടില്ല
അതു പുറത്തിനി വരാതെ ഉൾവലിഞ്ഞു.)
എന്നെക്കിട്ടിയതിന്റെ ആവേശം അന്തരീക്ഷത്തിൽ മുഴങ്ങി
എനിക്കുചുറ്റും ആൾക്കൂട്ടത്തിന്റെ ഒരു ആൽമരം വളർന്നു
നിലത്തുമുട്ടാത്ത ആയിരം വേരുകൾ കൊണ്ട്
അത് എന്നെ വരിഞ്ഞു
ഞാൻ ഉയർത്തപ്പെട്ടു..
തിരഞ്ഞുവന്നവരുടെ തിരയാൽ നയിക്കപ്പെട്ടു,
തിരയിൽ നിന്നും തിരയിലേക്ക്....
എങ്ങോട്ടു കൊണ്ടുപോകുന്നു എന്നെ?
ഞാൻ ചോദിച്ചു.
ആരും ഒന്നും പറഞ്ഞില്ല
എന്തിനു കൊള്ളാം എന്നെ ?
ഞാൻ ചിന്തിച്ചു
ആരും അതു കേട്ടില്ല
നിങ്ങൾ എന്നെ തിന്നുമോ?
ചൂണ്ടയിൽ വീണ മീനിനെപോലെ
ചിതമ്പലുകൾ ചെത്തി,
വെടിയേറ്റു വീണ കൊറ്റിയെപ്പോലെ
ചിറകുകൾ വെട്ടി,
കെണിയിൽ വീണ മാനിനെപ്പോലെ
കൊമ്പുകൾ പുഴക്കി
നിങ്ങളെന്നെ പൊരിച്ചു തിന്നുമോ?
ചില്ലകൾ വെട്ടിയ മരത്തെപ്പോലെ
അറുത്തുകീറി,
ഉടച്ചൊരുക്കിയ പാറപോലെ
കൊത്തിമിനുക്കി,
നനച്ചുകുഴച്ച മണ്ണുപോലെ
ചെത്തിച്ചെതുക്കി,
നിങ്ങളെന്നെ പ്രതിഷ്ഠചെയ്യുമോ?
ഞാനുറക്കെ ചോദിച്ചു....
ആരും ഒന്നും കേട്ടില്ല.
എനിക്ക് കരച്ചിൽ വന്നു.
കാതുപൊട്ടന്മാർ ഇവരെന്നെ കേൾക്കുന്നില്ലല്ലോ!
എനിക്കുമുള്ളതുപോലെ നിങ്ങൾക്കുമില്ലേ
ജീവിതങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സങ്കടങ്ങൾ?
എനിക്കുള്ളതുപോലെ നിങ്ങൾക്കുമില്ലേ
സംശയങ്ങൾ?
പറയിനെടാ നായിന്റെ മക്കളേ
ഞാനാക്രോശിച്ചു.
അതുകേട്ട് ഒരു നായിന്റെ മോൻ എനിക്ക് മുകളിലിരുന്ന്
നേരേ താഴേക്ക് ഒരൂക്കൻ തുപ്പു തുപ്പി
ഹൊ!
അത് ആകാശത്തിന്റെ അരിപ്പകടന്ന്
കാറ്റുകളുടെ കടലുതുഴഞ്ഞ്
ഉച്ചവെയിലിന്റെ പുതപ്പു പറത്തി
എന്റെ മുഖം കഴുകി.
എന്റെ എല്ലാ സംശയങ്ങളും നിലച്ചു...

കണ്ടുകണ്ടിരിക്കുന്നൊരെന്നെ...


കണ്ടു കണ്ടിരിക്കെ
എന്നെ കാണാതായി..
നാട്ടുകാരും വീട്ടുകാരും
തിരക്കി നടക്കാൻ തുടങ്ങി.
കണ്ടവരോടൊക്കെ അവർ ചോദിച്ചു
അവനെ കണ്ടോ ആ പു...?
തിരയുന്നവർ തിരതിരയായി
വന്നുകൊണ്ടിരുന്നു.
അവർ ചോദിച്ചു അവനെ കണ്ടോ ആ പൂ‍.....?
എനിക്ക് ചിരിവന്നു.
കണ്ണുപൊട്ടന്മാർ,
ഇവരൊന്നും എന്നെ കാണണ്ടെന്ന്
കല്ലുപോലെയിരുന്നു.
കല്ലിൽ തട്ടി ആളുകൾ വീണ് മൂക്ക് മുറിഞ്ഞു.
എന്നിട്ടും ആരും എന്നെ കാണുന്നില്ലല്ലോയെന്ന്
അതിശയിച്ച് ഞാൻ സ്വയമൊന്നു നോക്കി.
നടുങ്ങിപ്പോയി
എന്നെ കാണുന്നില്ല...!
എവിടെപോയതാവും എന്ന്
അന്തമില്ലാതെ ചിന്തിച്ചു ഞാനിരുന്നു.
എവിടെപോവാൻ,
എവിടെപ്പോയാലും പട്ടിയെപ്പോലെ വരും
എന്ന് കരുതി കാത്തിരുന്നു.
നേരം വെളുത്തു, നേരം പഴുത്തു, നേരം കറുത്തു....
എവിടെപോയി കിടക്കുന്നു,
ഈ എന്തിരവൻ...?
എനിക്ക് ദേഷ്യം വന്നു.
ഞാൻ
ഇരുന്നിടത്തുനിന്നെണീറ്റു.
തിരയുന്നവരുടെ കൂടെ ചേർന്നു.
കാണുന്നിടവും കാണാത്തിടവും
അരിച്ചുനോക്കി.
എതിരേ വരുകയായിരുന്ന
ഒരു മൈരൻ എന്നോടു ചോദിച്ചു.
കണ്ടോ ആ താ...?
ഞാൻ അതു കേട്ടില്ലെന്ന് നടിച്ച്
പോയി തുലയെട കൂ...എന്ന്
മനസിൽ പറഞ്ഞു കൊണ്ടു നടന്നു.
ഒരുവൾ എന്റെ എതിരേ വരുന്നതുകണ്ടു
അവളുടെ വേഗത എന്റെ ശരീരം കടന്ന് നടന്നുപോയി
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ
എന്റെമണം അവളുടെ കയ്യിൽ കണ്ടു.
എന്റെ മണമല്ലല്ലോ ഞാൻ ....!
മണമില്ലാത്ത എന്നെ കിട്ടിയാലും മതി...
ഞാൻ നടന്നു.
നടന്നു നടന്നു പോകുമ്പോൾ
ഈ നടപ്പല്ലെങ്കിലോ ഞാൻ എന്നു കരുതി
നിന്നു....
കണ്ടില്ല
നിന്നു നിന്നു തളർന്നപ്പോൾ
ഈ നിൽ‌പ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
ഇരുന്നു....
കണ്ടില്ല
ഇരുന്നിരുന്നു തളർന്നപ്പോൾ
ഈ ഇരിപ്പല്ലെങ്കിലോ ഞാൻ എന്ന് കരുതി
കിടന്നു....
ഹ!
എന്തൊരു കിടപ്പാണത്....!
ആ കിടപ്പിൽ കിടന്ന് മേലോട്ട് ഒരൂക്കൻ തുപ്പ് തുപ്പി.
അപ്പോൾ കാണായി എന്നെ.....

Photograph: Will Simpson

ഒച്ച്‌

തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവിൽ ജീവിക്കുകയാണു ഞാൻ.

ആലിംഗനം

ഒരു പെണ്ണായി പിറന്നിരുന്നെങ്കിൽ ഞാൻ
എന്നിലേക്കു വരുന്ന ഓരോ പുരുഷനോടും പറഞ്ഞേനെ,
'ഹേ പുരുഷാ, നിന്റെ ചലിക്കുന്ന ശരീരാവയവങ്ങളിൽ
ഏറ്റവും ചെറുതായ ലിംഗം കൊണ്ട്‌ എന്നെ തൊടരുത്‌,
നിന്റെ ദീർഘമായ കൈകളും,
ബലിഷ്ഠമായ കാലുകളും,
താമരപോലെ ആയിരം ഇതളുകൾ വിടർന്ന
മുഖപേശികളും കൊണ്ട്‌
എന്നെ പുണർന്നും മുകർന്നും ശ്വാസം മുട്ടിക്കൂ...

എനിക്കറിയില്ല നിന്നെ...

ഇതു ഞാൻ തന്നെയോ എന്നെനിക്കറിയില്ല...
എന്നെപ്പോലെ ആരോ ഒരാൾ.
ഈ വെയിൽ, വെയിൽ തന്നെയോ എന്നുറപ്പില്ല,
വെയിൽപോലെ എന്തോ ഒന്ന്
അത്രമാത്രം.

ഒരു മരത്തിന്റെ ജീവിതം

ഈ മരത്തിന്റെ ജീവിതമാണ് ജീവിതം.
എത്ര നിസഹായമാണത്!
ഇവിടെ മുളയ്ക്കണമെന്നോ
ഇവിടെ വളരണമെന്നോ അത് കരുതിയതല്ല
ഇവിടെ ആരോ അതിനെ കാഷ്ടിച്ചുപോയി
അതിനാൽ, ഇവിടെ!

പാചകം

പ്രണയത്തിന്റെ പാചകപ്പുരയിൽ
അവനെയും അവളെയും നുറുക്കിവെച്ചിട്ടുണ്ട്
ഉപ്പുചേർത്തിട്ടുണ്ട്
മുളകുചേർത്തിട്ടുണ്ട്
പാചകത്തിനു പാകമായിട്ടുണ്ട്..

അടുപ്പുകത്തുന്നുണ്ട്
എണ്ണതിളയ്ക്കുന്നുണ്ട്
ഫ്ലേവർ ലോക്ക് പൊട്ടിച്ച്
മസാലമണങ്ങൾ
അന്തരീക്ഷത്തിലേക്ക് ഒളിച്ചോടിയിട്ടുണ്ട്...

തിക്കിത്തിരക്കുന്നുണ്ട്
രുചിയുടെ ഉത്പ്രേക്ഷകൾ
ഊട്ടുപുരയിൽ

പാചകക്കാരാ
പാചകക്കാരാ
നീ എവിടെപ്പോയിക്കിടക്കുന്നു
ബീഡിവലിക്കാനോ
പട്ടയടിക്കാനോ
അതോ കാമുകിയുടെ മിസ്കോളുവന്നോ?

ഇന്നലെ മുഴുവൻ



നീ
ഇന്നലെ തൊടുത്ത അമ്പ്
എന്റെ ഹൃദയത്തിൽ തറച്ചു.
ഞാൻ അതുമായി ഇന്നലെ മുഴുവൻ
പറക്കുകയായിരുന്നു.
കടലുപോലെ തോന്നിക്കുന്ന
ഒരു നദി കടന്നു.
കണ്ണീർച്ചാലുപോലെ
മെലിഞ്ഞുപോയ ഒരു കടലും.

എനിക്ക് വയ്യ.


വേണമെങ്കിൽ എണീറ്റ്
അടുക്കളയിൽ പോയിരിക്കാം
പച്ചക്കറിയരിഞ്ഞോ
പാത്രം കഴുകിയോ
ഉപ്പുനോക്കിയോ
അവളെ സഹായിക്കാം

പിടിച്ചെടുത്തത്

നമ്മൾ കരുതുന്നപോലെ
അയാൾ ഇപ്പോൾ
ജീവിച്ചുകൊണ്ടിരിക്കുന്നത്
അയാളുടെ ജീവിതമല്ല
ജനിച്ചപ്പോൾതന്നെ
പിടിച്ചെടുത്ത ഒന്നാണ്
മഴയിൽ പുറന്തോട് പൊട്ടി
പുറത്തുവരുന്ന പുൽനാമ്പ്
ആദ്യം കാണുന്ന മൺ‌തരിയോട്
ചെയ്യുന്നപോലെ
അനുമതിചോദിക്കാതെ
ഒത്തുതീർപ്പുകളില്ലാതെ
ഏറ്റവും ലളിതമായി ചെയ്ത
അവകാശസ്ഥാപനം..