അമ്മപെങ്ങൾ വാദവും ബലാൽസംഗ സംസ്കാരവും


രണ്ടുദിവസം മുൻപ് ഒരു മദ്യപാനസദസിൽ ഡൽഹിയിൽ മാനംഭംഗം ചെയ്യപ്പെട്ട പെൺകുട്ടി ചർച്ചാവിഷയമായി. ഞാനും എന്റെ ഒരു എഴുത്തുകാരൻ സുഹൃത്തും ഞങ്ങളുടെയൊരു വക്കീൽ സുഹൃത്തും. എന്റെ സുഹൃത്തിന് ആ വാർത്ത വായിച്ചതിനുശേഷം ഉദ്ധാരണശേഷി നഷ്ടമായി എന്നതായിരുന്നു ചർച്ചയുടെ തുടക്കം. എങ്ങനെയാണ് യോനിയിലൂടെ ഉദരം തുളച്ച് ഒരു ഇരുമ്പ് ദണ്ഡിനെ ശ്വാസകോശത്തിലേക്ക് എത്തിക്കാൻ കഴിയുക! എത്രശക്തമായി ശരീരത്തിനുള്ളിലേക്ക് ആ കമ്പിക്കഷണം ഇടിച്ചു കയറ്റിയിട്ടുണ്ടാകണം! ആ സമയത്ത് ആ പെൺകുട്ടി എത്രമാത്രം വേദനിച്ച് നിലവിളിച്ചിട്ടുണ്ടാകണം! ആ പ്രവൃത്തി ചെയ്തിരുന്നവർ സ്ത്രീശരീരത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിച്ചിരുന്നത്! അവന്റെ ഉള്ളിൽ പ്രവർത്തിച്ചിരുന്ന വികാരത്തിന്റെ പേരെന്ത്? അതാണോ കാമം?

അതാണ് കാമമെങ്കിൽ ആ വികാരം ഉണ്ടാകുമ്പോൾ എന്റെ സുഹൃത്തിനെന്നല്ല ഈ ലോകത്തെ ഏതൊരു പുരുഷനും ആ വികാരം ഉദ്ധൃതമാക്കുന്ന അവയവത്തോട് അറപ്പ് തോന്നുന്നത് സ്വാഭാവികം.. ഡൽഹിയിലെ ബലാൽസംഗം എന്നെയും വളരെയധികം ബാധിച്ചിരുന്നു. ആന്റിക്രൈസ്റ്റ് എന്ന ചലച്ചിത്രത്തിൽ യോനിയിലേക്ക് ഒരു കത്തികയറ്റുന്ന രംഗം കണ്ട് തലചുറ്റി വീണവനാണ് ഞാൻ. തലചുറ്റിയത് മാത്രമല്ല.. നിറഞ്ഞ തിയേറ്ററിൽ നിന്നും ഒരുവിധത്തിൽ ഓടിയും പിടഞ്ഞും പുറത്തിറങ്ങുമ്പോൾ ഞാൻ ഉടുതുണിയിൽ മലവിസർജനം കൂടി ചെയ്തിരുന്നു. അതേ അവസ്ഥയിലേക്ക് എന്നെ പിടിച്ചുകെട്ടിക്കൊണ്ടുപോവുകയായിരുന്നു ഡൽഹി വാർത്ത. ഒരു പുരുഷനെന്ന നിലയിൽ സ്ത്രീശരീരത്തോടും സ്ത്രീയുടെ കാമവികാരത്തോടും എനിക്കും അഭിനിവേശമുണ്ട്. എന്നാൽ സ്ത്രീശരീരവും, മാംസവും രക്തവും അസ്ഥിയും വേദനയും ഉന്മാദവും കൊണ്ടുതന്നെയാണ് നിർമിച്ചിരിക്കുന്നതെന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ടുതന്നെ യോനി ഒരു അവയവമാണെന്നും അതിനു മുറിഞ്ഞാൽ മദജലമല്ല ഉണ്ടാവുകയെന്നുമെനിക്കറിയാം. അതുകൊണ്ടാണ് ഒരു ഇരുമ്പു ദണ്ഢ് അതിനുള്ളിലൂടെ തുളഞ്ഞ് ശ്വാസകോശത്തിലേക്കെത്തി എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളം കാലിൽ നിന്നും ഒരു തളർച്ച മുകളിലേക്ക് കയറുന്നത്, എനിക്ക് വിയർക്കുന്നത്.

എന്തു ശിക്ഷയാണ് ഏറ്റവും മ്ലേച്ഛമായ പദം കൊണ്ടുപോലും വിശേഷിപ്പിക്കാൻ സാധിക്കാത്ത ആ തായോളികൾക്ക് (ക്ഷമിക്കണം ഇതിലും കുറഞ്ഞ വാക്കിൽ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ല) കൊടുക്കാൻ കഴിയുക? ഞങ്ങളുടെ വക്കീൽ സുഹൃത്ത് നിയമത്തിന്റെ നിസഹായതയും വധശിക്ഷ എന്ന കാഴ്ചപ്പാടിനോടുള്ള വിരോധവും വിവരിച്ചുകൊണ്ട് കുറ്റകൃത്യം ഉണ്ടാകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതേക്കുറിച്ച് വാചാലനായി. ഓരോ ജില്ലയിലും ഒരു വേശ്യാലയം ഉണ്ടാകണം.. അതാണ് ബലാൽസംഗങ്ങൾ ഇല്ലാതാകാനുള്ള പോംവഴി എന്നു പറഞ്ഞു. വേശ്യാലയങ്ങൾ എന്നാലെന്താണ്? ആര് ആർക്കുവേണ്ടി നടത്തുന്ന സ്ഥാപനം? ആരാണ് ഉപഭോക്താക്കൾ? ആരാണ് ഉൽപന്നങ്ങൾ? വേശ്യാലയങ്ങൾ നടന്നുപോകാൻ ആവശ്യമുള്ള സ്ത്രീകൾ ആരുടെ പെങ്ങളാവും? ആരുടെ മകൾ? ആരുടെ അമ്മ? സ്ത്രീതന്നെ വേണമല്ലോ വേശ്യാലയത്തിലും.. വേശ്യയാകാനുള്ള സ്ത്രീയെ എങ്ങനെ ഉൽപ്പാദിപ്പിക്കും? എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ചർച്ച ഫിറ്റായി അലസിപ്പിരിഞ്ഞു.

വേശ്യാലയമല്ല ബലാൽസംഗത്തിനുള്ള പ്രതിവിധിയെന്ന് എനിക്കുറപ്പുണ്ട്. വേശ്യാലയം സ്ത്രീശരീരത്തിന്റെ വിൽപന സാധ്യതകൾ തേടുന്നവർക്ക് ഒരു നിയമാനുസൃത കമ്പോളം തുറന്നുകൊടുക്കുകമാത്രമാണ് ചെയ്യുക. നിയമാനുസൃത വേശ്യാലയത്തിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള നിയമവിരുദ്ധമായ മാർഗങ്ങൾ പെരുകുകയും പെൺകുട്ടികളെ ചതിച്ചും വശീകരിച്ചും ഈ കമ്പോളത്തിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമായി ലൈംഗീകതയും ഉപയോഗിക്കപ്പെടുകയുമാവും ഫലത്തിൽ സംഭവിക്കുക. അന്നു വൈകുന്നേരം സാംസ്കാരിക മൂല്യച്യുതിയാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിപ്പിക്കുന്നതെന്ന് ഒരു ചുവരെഴുത്ത് ഫെയ്സ്ബുക്കിൽ കണ്ടു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. സ്ത്രീകളെല്ലാം അമ്മയും പെങ്ങളും ആണെന്ന ഭാരതീയമായ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലനം. ഇതാണ് ബലാൽസംഗങ്ങൾക്കും അപമര്യാദകൾക്കും കാരണം എന്ന് അത് പറയുന്നു. അമ്മപെങ്ങൾ വാദം ശരിക്കും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേശ്യാലയമെന്ന എക്സ്ട്രീമിന്റെ മറ്റേ അറ്റമാണ്. ഒരുപക്ഷേ സ്ത്രീശരീരത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളുണ്ടാക്കുന്ന മാനസികാവസ്ഥകളുടെ വേരുതേടിപ്പോയാൽ നാം ചെന്നെത്തുന്നതും ഈ അമ്മപെങ്ങൾ സംസ്കാരത്തിന്റെ മടിത്തട്ടിലായിരിക്കും. മതസംഘടനകളുടെ കുടക്കീഴിൽ വളരുന്ന ഇത്തരം സന്മാർഗ സാരോപദേശങ്ങളാണ് വിളഞ്ഞ് മുറ്റുമ്പോൾ കണ്ണും കാതുമില്ലാത്ത ഇരുമ്പുദണ്ഡുകളായി യോനിതുളച്ച് ശ്വാസകോശം കണ്ടെത്താനിറങ്ങുന്നത്.

സ്ത്രീകളെല്ലാം അമ്മയും പെങ്ങളുമാണെന്ന സാരോപദേശം കാരണം നമ്മുടെ പുരുഷന്മാർ, സ്ത്രീയോട് ലൈംഗീകതയെക്കുറിച്ചും ലൈംഗീകാവയവങ്ങളെക്കുറിച്ചും അവളുടെ അതേക്കുറിച്ചുള്ള മാനസിക വ്യാപാരങ്ങളെക്കുറിച്ചും സംസാരിക്കുന്നത് പാപമാണെന്നും സാംസ്കാരിക അധപതനമാണെന്നും വിശ്വസിക്കുന്നുണ്ട്. സംസാരിക്കുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തതുകൊണ്ട് ഇന്ത്യൻ പുരുഷനെ സംബന്ധിച്ച് സ്ത്രീയുടെ ലൈംഗീകത കെട്ടുകഥകൾ മാത്രമാണ്. സ്ത്രീ എന്നാൽ സദാ മദമിളകി നടക്കുന്ന മൃഗമാണെന്നും അവസരം കിട്ടാത്തതുകൊണ്ടാണ് പമ്മിനടക്കുന്നതെന്നുമുള്ള ചിന്തയാണ് പകുതിയിലേറെ പുരുഷന്മാർക്കും ഉള്ളതും. വളരെ വിദ്യാഭ്യാസമുള്ള, പുരോഗമനപരമായി ചിന്തിക്കുന്ന ചിലരിൽനിന്നുപോലും ചില ദുർബല നിമിഷങ്ങളിൽ ഉള്ളിൽ കിടക്കുന്ന ഈ അളിഞ്ഞ ധാരണ പുറത്തുവരുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്ത്രീയോട് സെക്സ് സംസാരിക്കുന്നത് വൻ അപരാധമായിട്ടാണ് വിദ്യാഭ്യാസമുള്ളവർ പോലും കാണുന്നത്. ഇടക്കാലത്ത് ബ്ലോഗിൽ പ്രമുഖരായ ചിലരുടെ ചാറ്റ് ഹിസ്റ്ററികൾ ആഘോഷിച്ച് അവഹേളന മഹാമഹം നടത്തുന്നത് കണ്ടിട്ടുണ്ട്. പ്രണയിക്കുന്നതുപോലും തെറ്റല്ലെന്ന് ഇനിയും പൂർണമായും വിശ്വസിക്കാത്ത ഒരു സമൂഹത്തിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുകയും ചെയ്യരുതല്ലോ. ആണും പെണ്ണും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ ആശയവിനിമയമാണ് പ്രണയവും രതിയുമെന്ന സത്യം പുരുഷന് മനസിലാകാത്തതാണ് യഥാർത്ഥ പ്രശ്നം. ആണും പെണ്ണും തമ്മിലുള്ള ആശയവിനിമയം എന്നതുപോലും നിയന്ത്രിക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്ന സമൂഹമാണ് ഇത്തരം ഒരു പുരുഷപ്പറ്റത്തിന്റെ സൃഷ്ടിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. (എട്ടാം ക്ലാസുവരെ ആണിനും പെണ്ണിനും വെവ്വേറെ ക്ലാസ് റൂമുകളുണ്ടായിരുന്ന ഒരു പുരുഷനാണ് ഞാൻ. ഡിഗ്രികാലയളവിൽപ്പോലും എനിക്ക് പെൺകുട്ടികളോട് സംസാരിക്കുമ്പോൾ വിറയൽ അനുഭവപ്പെട്ടിരുന്നു. സ്ത്രീയോട് സെക്സ് സംസാരിക്കാനെന്നല്ല പേരു ചോദിക്കാൻ പോലും എനിക്ക് എൽഎൽബി കാലം വരെ കഴിയുമായിരുന്നില്ല. ഒരു ഒളിഞ്ഞു നോട്ടക്കാരനിൽ നിന്ന് എന്നെ മോചിപ്പിച്ചുകൊണ്ടുവന്നതിന് ലോക്കോളേജിന് ഞാൻ നന്ദി പറയുന്നു)

കാറിനുള്ളിൽ നിന്നും സ്ത്രീയേയും പുരുഷനേയും പിടിച്ചു, ലോഡ്ജ് മുറിയിൽ നിന്നും കാമുകനേയും കാമുകിയേയും പിടിച്ചു, പാർക്കിൽ രതിസല്ലാപം നടത്തിയ യുവമിഥുനങ്ങളെ നാട്ടുകാർ കയ്യേറ്റം ചെയ്തു എന്നിങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. പരസ്പര സമ്മതത്തോടെ ഒരുമിച്ചുള്ള യാത്രകളും സല്ലാപങ്ങളും രതിയും, പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക സ്വകാര്യ ആശയ വിനിമയങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയാതെ സ്ത്രീയേയും പുരുഷനേയും രണ്ട് അറകളിൽ വേർതിരിച്ച് നിർത്തുകയും ഒന്നിന് മറ്റൊന്നിന്റെ വികാരവിചാരങ്ങളെക്കുറിച്ച് യഥാർത്ഥചിത്രം ഒരിക്കലും ലഭിക്കാൻ ഇടയാകാതെ സൂക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ സമൂഹത്തിന്റെ ഇടപെടലാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്. ഇരയും വേട്ടക്കാരനും എന്ന പ്രതീതി എന്നും നിലനിർത്തുകയും സ്ത്രീസമത്വം എന്ന ആശയത്തിനായി സംവരണ നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് അത്തരം വാർത്തകൾ കൊണ്ടാടപ്പെടുന്ന കാഴ്ച വെളിവാക്കുന്നത്. അമ്മ പെങ്ങൾ സംസ്കാര വാദം തന്നെയാണ് സ്ത്രീപുരുഷ സ്വകാര്യസമാഗമങ്ങളെ തടസപ്പെടുത്താനും സദാചാരപോലീസിങ്ങ് നടത്താനും പിന്നിൽ പ്രവർത്തിക്കുന്ന ഊർജ്ജം. സ്ത്രീശരീരത്തേയും മനസിനേയും വികാരവിചാരങ്ങളേയും കുറിച്ച് കൊടിയ അജ്ഞതയുണ്ടാക്കുന്ന തരത്തിൽ ആൺ പെൺ ആശയവിനിമയങ്ങളുടെ തടസപ്പെടുത്തലാണ് ലൈംഗീക അതിക്രമങ്ങളുടെ മൂലകാരണം. സ്ത്രീയെ വെറും ചരക്കായി മാത്രം കാണാൻ പുരുഷനെ പ്രേരിപ്പിക്കുന്നത് ആൺപെൺ ആശയവിനിമയമില്ലായ്മയാണ്. യഥാർത്ഥത്തിൽ ബലാൽസംഗത്തിന് വധശിക്ഷനൽകാനും വരിയുടയ്ക്കാനും പുരുഷന്റെ ലൈംഗീകക്കഴപ്പ് തീർക്കാൻ വേശ്യാലയങ്ങൾ അനുവദിക്കാനും നിയമനിർമാണം നടത്തുന്നതിനും പകരം ചെയ്യേണ്ടത് സ്ത്രീയും പുരുഷനും തമ്മിലുള്ള തുറന്ന വിനിമയത്തിന് ഭയരഹിതമായ അന്തരീക്ഷമുണ്ടാക്കലാണ്. സ്ത്രീകളെല്ലാം അമ്മയും പെങ്ങളുമാണെന്ന കപടസംസ്കാരം അടിച്ചേൽപ്പിച്ച് അമ്മയേയും പെങ്ങളേയും വരെ ബലാൽ ഭോഗിക്കുന്ന വിത്തുകാളയായി പുരുഷനെ മാറ്റാതെ സ്ത്രീകൾ സുഹൃത്തും കാമുകിയും സഹജീവിയും കൂടിയാണെന്ന് മനസിലാക്കാൻ അവന് അവസരമുണ്ടാക്കുകയാണ് വേണ്ടത്.

പെട്ടെന്ന് പെട്ടെന്ന്



പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...

ഒരു സ്മരണകവിത


അവന്‍ മരിക്കാന്‍ കിടന്ന രാത്രിയെക്കുറിച്ച് ഓര്‍ക്കുകയാണ്..
അവന്‍ മരിക്കാന്‍ കിടന്ന-
ആശുപത്രി ഇടനാഴിപോലെ നീണ്ടുനേര്‍ത്ത രാത്രി..
മുറിച്ചുപങ്കുവെയ്ക്കാത്ത ഒരു മുഴുവന്‍ തണ്ണിമത്തന്‍ പോലെ
സമയം വളര്‍ന്നുവളര്‍ന്ന് മറ്റൊരു പ്രപഞ്ചഗോളമായി..
ഇടനാഴിയില്‍ ഞാന്‍ ഒറ്റയ്ക്ക്
അതിനെ അങ്ങറ്റം ഇങ്ങറ്റം ഉരുട്ടിക്കളിച്ചു..
ഉള്ളില്‍ അവന്‍ മരണത്തിന്റെ പൂര്‍ണഗര്‍ഭം..
സുഖമായി മരിക്കുമോ അതോ
ഒരിക്കലും ഉണരാത്ത ഒരു ചാപിള്ളയെ അവര്‍ കീറിയെടുക്കുമോ..
വേവലാതി എന്നെ പുണര്‍ന്ന് ശ്വാസം മുട്ടിച്ചു.
ചാറ്റുകളില്‍ അവന്റെ അപരനാമം പോപ്പപ്പ് ചെയ്ത്
ഉടഞ്ഞു വീണ വളച്ചില്ലുപോലുള്ള അടയാളങ്ങള്‍ തീര്‍ത്തു.
എന്റെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍
ഒറ്റത്തടിവൃക്ഷം മഴയിലെന്നപോലെ
ഒരു പെണ്‍കരച്ചില്‍ ഉലഞ്ഞുകൊണ്ടിരുന്നു.
അവന്റെ അവസാനത്തെ കവിതയിലെ ഹമ്മര്‍
ചെവിതകര്‍ത്തുകൊണ്ട് എന്റെ ചുറ്റും മുരണ്ടുനടന്നു.
ഞാനെന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു,
അവന്‍ മരിക്കും ഒരു സുഖമരണം മരിക്കും..
എനിക്കങ്ങനെ പറയാമല്ലോ അവനെനിക്കാരുമല്ലല്ലോ..
എങ്കിലും അവന്റെ മരണ വാര്‍ത്ത,
എന്നെ തണുത്തകാറ്റുപോലെ വന്ന് തൊട്ടപ്പോള്‍
ഒരു വെള്ളച്ചാട്ടത്തിനടിയില്‍ അറിയാതെ
കാല്‍വഴുതിവീണുപോയപോലെ ഒരു കരച്ചില്‍
നേരെ നെഞ്ചിലേക്ക് ഇടിഞ്ഞുവീണു.
ഏറെ നേരം അതിനടിയില്‍ ഒരേ കിടപ്പു കിടന്നു
പിന്നെ ഒഴുക്കിനൊത്ത് വാര്‍ന്നുപോയി..

ഡെങ്കിയോട് പയറ്റാം പപ്പായത്തണ്ടുകൊണ്ട് !!


നാടുമുഴുവന്‍ ഡെങ്കിയാണ്. വെറും പനിവന്ന് ആളുകള്‍ കണ്ട് കണ്ടിരിക്കെ മരിച്ചുപോകുന്ന ഭീകരമായ അവസ്ഥ. പ്ലേറ്റ് ലറ്റ്സിന്റെ എണ്ണം വളരെവേഗം താഴുന്നതാണ് ഡെങ്കി മാരകമാകുന്നതിന് ഒരു കാരണം. രക്തലോമികകള്‍ തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടാകാതെ നോക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളാണ്.സാധാരണയായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെ പ്ലേറ്റ് ലറ്റുകള്‍ വേണ്ടിടത്ത് ഡെങ്കി അത് വളരെ വേഗം അന്‍പതിനായിരത്തിലും താഴേക്ക് കൊണ്ടുപോകുന്നു. രക്തകോശങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മജ്ജയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നതും ഡെങ്കു വൈറസ് പ്ലേറ്റ്ലറ്റുകളെ നശിപ്പിക്കുന്നതുമാണ് കാരണം. പ്ലേറ്റ് ലറ്റുകളുടെ എണ്ണം ക്രമാതീതമായി താഴുന്നത് ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും രോഗം മാരകമാക്കുകയും ചെയ്യും

രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ് എറണാകുളത്ത് നാടോടിമന്നന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് നടക്കുമ്പോള്‍. എനിക്ക് കടുത്ത പനി പിടിച്ചു. ആറു ദിവസത്തോളം പനിമാറാന്‍ കാത്തെങ്കിലും ഭേദമാകാത്തതുകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. അപ്പോഴാണ് ചിന്ത എന്ന എന്റെ സുഹൃത്ത് ഡെങ്കു ഭീഷണിയെക്കുറിച്ചും പ്ലേറ്റ് ലറ്റ് കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞത്. അവള്‍ക്ക് എവിടെനിന്നോ കിട്ടിയ ലൊടുക്കു വിദ്യ എനിക്കുപദേശിച്ചു തരാനും മറന്നില്ല. ഡെങ്കുവിനെ തോല്പിക്കാന്‍ പപ്പായ ഇലയുടെ ജ്യൂസ്. പപ്പായയുടെ ഇലകള്‍ നന്നായി കഴുകി മിക്സിയിലടിക്കുക്ക അരിച്ചെടുക്കുക രാവിലേയും വൈകുന്നേരവും കുടിക്കുക. അതായിരുന്നു ആ  മരുന്ന്. എനിക്ക് ഡെങ്കിയാണോ എന്ന് പരിശോധിച്ചുപോലുമില്ലെങ്കിലും. കയ്പാണ് കുടിക്കുമോ എന്നുള്ള പുരികം ചുളിക്കലുകളെ വെല്ലുവിളിക്കാനായി പാവയ്ക്കാ നീരിനെക്കാള്‍ കയ്പുള്ള ആ പാനീയം ഞാന്‍ രണ്ടുനാലു ഗ്ലാസ് കുടിച്ചിരുന്നു. അന്ന് പനിമാറി. അത് എന്തുകൊണ്ടാണെന്നറിയില്ല. പനിയ്ക്കുമില്ലേ ഒരു എക്സ്പയറി ഡേറ്റൊക്കെ. അങ്ങനെ പോയതാകും.

ഈയിടെയായി ഡെങ്കി വന്ന കുറേ ആളുകളെ കാണാനിടയായി. അവരോടൊക്കെ ഞാനിതു പറഞ്ഞു. ആരും ചെവിതന്നില്ല. ഓ. മെഡിക്കല്‍ കോളേജിലെ പ്രഫസറന്മാരും ആരോഗ്യമന്ത്രിയുമൊക്കെ തലകുത്തി നിന്നിട്ട് നടക്കാത്ത കാര്യമാണ് പപ്പായ നീരുകൊണ്ട് തീര്‍ക്കാന്‍ വരുന്നത് എന്ന മട്ടായിരുന്നു അവര്‍ക്കെല്ലാം. കഴിഞ്ഞ ആഴ്ച എന്റെ ഒരടുത്ത ബന്ധുവിനും പിടിച്ചു ഡെങ്കി. പ്ലേറ്റ് ലെറ്റ് കൌണ്ട് ഒരുലക്ഷത്തിനു താഴെയാണെന്ന് അറിഞ്ഞ ദിവസം തന്നെ പപ്പായ വിദ്യ പറഞ്ഞു നോക്കി. ആരും അത് ശ്രദ്ധിച്ചുപോലുമില്ല. ആളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡ്രിപ്പായി ഇഞ്ചക്ഷനായി.. ചികിത്സ തകൃതിയായി നടന്നു.. പ്ലേറ്റ് ലറ്റ് കൌണ്ട് താഴേക്കുതന്നെ വന്നുകൊണ്ടിരുന്നു. ഒടുവില്‍ 49000 ആയപ്പോള്‍ ഞാന്‍ തന്നെ രണ്ടും കല്പിച്ച് പപ്പായ ജ്യൂസുണ്ടാക്കി. പെപ്സിക്കുപ്പിയിലടച്ചുകൊണ്ടുപോയി കുടിപ്പിച്ചു. പിറ്റേ ദിവസത്തെ ബ്ലഡ് ടെസ്റ്റില്‍ കൌണ്ട് 68000. ആളുകള്‍ക്ക് വിശ്വാസമായി പിന്നെ പപ്പായ നീര് പലേടത്തു നിന്നും വന്നു. കാഞ്ഞിരം പോലെ കയ്ക്കുന്ന നീര് നാലഞ്ചുതവണ വിഴുങ്ങി. രണ്ടു ദിവസത്തിനകം അവള്‍ വീട്ടിലെത്തി. ഇപ്പോള്‍ സുഖമായിരിക്കുന്നു.

ഇതിന്റെ ശാസ്ത്രീയ വശം ഒന്നറിയാന്‍ എന്തുവഴി എന്നു നോക്കി നെറ്റില്‍ തപ്പിയിറങ്ങിയതാണ്. അതാ കിടക്കുന്നു ലിങ്കസമാജം. ശാസ്ത്രീയ വശമല്ല. അനുഭവങ്ങള്‍. എന്നിട്ടെന്തേ എവിടെത്തിരിഞ്ഞു നോക്കിയാലും പപ്പായച്ചെടികള്‍ കാണാന്‍ കഴിയുന്ന, ഡെങ്കി കൊണ്ട് കിടുകിടുങ്ങുന്ന നമ്മുടെ നാട്ടില്‍ ചര്‍ച്ചയാവുന്നില്ല!!! ആരുമെന്തേ ഇതിന്റെ ശാസ്ത്രീയത പഠിക്കുന്നില്ല!!!

കൂടുതല്‍ വായനയ്ക്ക്
ലിങ്കുകള്‍ ഇതാ
http://www.sundayobserver.lk/2010/07/25/fea02.asp
http://www.subconsciousascension.com/userfiles/file/DengueFeverRemedy.pdf
http://message.snopes.com/showthread.php?t=48383
http://shine.yahoo.com/healthy-living/papaya-leaf-juice-remedy-for-dengue-fever-252188.html
http://bert-firebert.blogspot.in/2011/09/dengue-fever-remedy-papaya-leaves.html
http://www.knowledgebase-script.com/demo/article-938.html
http://maxloh-something2share.blogspot.in/2009/02/dengue-fever-papaya-leaf-juice.html
http://atifkamal.blogspot.in/2011/09/dengue-fever-papaya-leaf-juice.html
http://www.earthclinic.com/CURES/dengue.html
http://www.mail-archive.com/better_personality@googlegroups.com/msg01796.html

വിരലിനോടും രോമങ്ങളൊടും ഇരുട്ടിനോടും

ഇരുട്ടില്‍ മുഖം തലോടുമ്പോള്‍
രോമങ്ങളോട് വല്ലാതെ വാത്സല്യം തോന്നി
കാലപ്പഴക്കം വന്ന കല്‍പ്രതിമയുടെ
അടര്‍ന്നു വീണ ശിരസിലേതുപോലെ
മാഞ്ഞു പോയ കണ്ണുകളുടെ സ്ഥാനം അടയാളമിടുന്ന
പൊളിഞ്ഞ വേലി,  പുരികരോമങ്ങള്‍ ..
ചുണ്ടുകളിലുണങ്ങിയ ചുംബനപ്പാടുകളിലുരുമ്മി നില്‍ക്കുന്ന
വളര്‍ത്തു പൂച്ചകള്‍ , മീശരോമങ്ങള്‍ ..
ഇരുട്ടില്‍ ഇഴജന്തുക്കള്‍ ഇരതേടുമ്പോലെ
വിരലുകള്‍ അരിച്ചരിച്ച് താടിരോമങ്ങളിലേക്ക് കയറുമ്പോള്‍
ഉള്ളില്‍ ഉള്ളിന്റെയുള്ളില്‍ നിന്നെന്നെ പിടികിട്ടിയതിന്റെ
പിടപ്പുടഞ്ഞു, ഒരു കരച്ചിലിന്റെ വഴുവഴുപ്പുണര്‍ന്നു..
വിരലിനോടും രോമങ്ങളോടും
ഇരുട്ടിനോടും വാത്സല്യം തോന്നി..
ഞാനെന്റെ മുഖം നെഞ്ചോടുചേര്‍ത്തു കിടന്നു.

ഇരുട്ടിനെ പേടിക്കാനുള്ള കാരണങ്ങൾ...

കുട്ടിക്കാലത്ത് രാത്രികളെ ഭയാനകമാക്കിയിരുന്നത്
ഊളന്മാരുടെ ഓരിയിടലുകളായിരുന്നു.
ഊളനെ നേരിട്ട് കാണാത്തതുകൊണ്ട്
ലോകത്തെ മുഴുവൻ കളിയാക്കുന്നതുപോലെയുള്ള
അതിന്റെ കൂക്കുവിളികൾ ഭീതിജനിപ്പിച്ചിരുന്നു.
നിശ്ചിത സമയത്ത് ഊണുകഴിപ്പിക്കാനും,
ഉറങ്ങാൻ കിടത്താനുമൊക്കെ
അമ്മ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു
കാണാത്ത ആ ജന്തുവിന്റെ നിലവിളികൾ.
ഊളൻ വരും പിടിച്ചോണ്ടു പോവും എന്നു കേട്ടാൽ
വിശന്നില്ലെങ്കിലും തിന്നും ഉറക്കം വന്നില്ലെങ്കിലും ഉറങ്ങും.
പിന്നെ പലപ്പോഴായി നായ്ക്കളെക്കാൾ വലുപ്പം കുറഞ്ഞ,
തളർത്തിയിട്ട വാലുള്ള,
കാക്കയുടെ നോട്ടമുള്ള ആ പാവം ജീവിയെ
വയൽ വരമ്പുകളിൽ കണ്ടതോടെ പേടി മാറിത്തുടങ്ങി.
പഞ്ചതന്ത്രം കഥകളിലൂടെ കൗശലക്കാരനായ
ആ കുറിയ ജീവി പൊട്ടിച്ചിരിപ്പിച്ചപ്പോൾ
അമ്മയുടെ ആയുധത്തിനു മൂർച്ച കുറഞ്ഞു തുടങ്ങി.
അമ്മ അടവുമാറ്റി ചവുട്ടാൻ തുടങ്ങി.
കൂക്കുവിളികൾ ഊളന്റെയല്ലെന്നും
കള്ളന്മാരുടേതാണെന്നും പറഞ്ഞ് പേടിപ്പിച്ചു.
നേരിട്ട് കാണാത്തതുകൊണ്ട്,
കള്ളന്മാർ കാരണം രാത്രിയോടുള്ള പേടി ഏറെക്കാലം നിന്നു.
രാത്രികളിൽ കാറ്റിൽ ഇലവീഴുന്ന ഒച്ചകൾ വരെ പേടിപ്പിച്ചിരുന്നു.
മൂത്രമൊഴിക്കാൻ പുറത്തിറങ്ങുമ്പോൾ
മരങ്ങളും പൂച്ചക്കണ്ണുകളും മൂങ്ങയുടെ മൂളലുകളും ഒക്കെച്ചേർന്ന്
കള്ളൻ എന്ന അമൂർത്തരൂപം ഇരുട്ടിൽ വരച്ചുവെയ്ക്കുമായിരുന്നു.
കള്ളൻ കള്ളൻ എന്ന പേടിപ്പെടുത്തൽ മീശമുളയ്ക്കും വരേയും നിന്നു.
ഒട്ടും നിലാവില്ലാത്ത ഒരു രാത്രിയിൽ
ഒരു കള്ളനെ ആൾക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു കെട്ടി.
ഊളനെക്കാൾ ദയനീയമായ മുഖമുള്ള,
തളർത്തിയിട്ട തലയുള്ള, മെല്ലിച്ച ശരീരമുള്ള ഒരു ജീവി.
തല്ലല്ലേ എന്ന യാചന അതിന്റെ ഓരോ നോട്ടത്തിലും ഉണ്ടായിരുന്നു.
പേടികൊണ്ട് അത് വിറയ്ക്കുന്നുണ്ടായിരുന്നു.
ആൾക്കൂട്ടം ആവേശത്തോടെ അതിനെ തല്ലിരസിച്ചു.
ഞാൻ സൂക്ഷിച്ചു നോക്കി
കള്ളനെ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും
എനിക്ക് ആ ജന്തുവിൽ കണ്ടെത്താനായില്ല.
ആൾക്കൂട്ടത്തിലെ ഓരോരുത്തർക്കും അതിനോട് നല്ല സാമ്യം തോന്നി.
കള്ളനാണതെന്ന് എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
ഞാനാരോടോ ചോദിച്ചു...
ഇരുട്ടിൽ ഒറ്റയ്ക്ക് പോവുന്നത് കണ്ടു എന്നതായിരുന്നു മറുപടി.
കണ്ണാടിയിൽ നോക്കിയപ്പോൾ ഞാനും ഒരു കള്ളനാണല്ലോ എന്ന് തോന്നി.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ പേടിയുള്ള ഒരു കള്ളൻ.
അതോടെ ഇരുട്ടിനെ പേടിക്കാൻ മറ്റു കാരണങ്ങൾ വേണ്ടാതായി.
ഇരുട്ടിനെ പേടിക്കാതിരുന്നാൽ ഞാൻ...!!!

ഭൂമിയെഴുതിയ കവിതകള്‍


വെളിച്ചത്തോടുള്ള പ്രണയം
പൊറുതിമുട്ടിച്ചപ്പോള്‍
ഏകാന്തമായ ഏതോ രാത്രിയില്‍
ഭൂമി
അറിയാതെ എഴുതിപ്പോയ കവിതകളാണ്
മരങ്ങള്‍ ..

സുന്ദരീ നിന്നെ കണ്ടുഞാനിരിക്കുന്നു

നീയിപ്പോള്‍ ഉറങ്ങുകയാവും
ഉറക്കം മുറുക്കിയ നിന്റെ കണ്‍ പോളകള്‍
സ്വപ്നങ്ങള്‍ക്കുമേല്‍ മേഞ്ഞു നടക്കുന്ന
കൃഷ്ണമണികളില്‍ ഒട്ടിക്കിടക്കുന്നു.

ദുഃഖത്തെക്കുറിച്ചൊരു പൊങ്ങച്ചം!

ദുഃഖത്തെക്കുറിച്ച് പ്രത്യേകിച്ചെന്തെങ്കിലും
പറയേണ്ടതുണ്ടോ?
മരണവീട്ടില്‍ പോയിട്ടുള്ളതല്ലേ
നിലവിളികളുടെ തിക്കിത്തിരക്കില്‍ ചവിട്ടുകൊണ്ടു ചതഞ്ഞ
ഒരു പതിഞ്ഞ തേങ്ങലെങ്കിലും കേട്ടിട്ടുണ്ടാകില്ലേ

സംവാദം


ഒരാളും അയാളുടെ നിഴലും ഒരു സദ്യയുണ്ട് വരികയായിരുന്നു.
ആള്‍ നിഴലിനോട്: അഹഹ എന്താ ആ പായസത്തിന്റെ സ്വാദ്!
നിഴല്‍ : ഓ എനിക്കിഷ്ടപ്പെട്ടില്ല...ഒരുവക പായസം അത്രതന്നെ.

തെളിവുജീവിതം

ലോകമേ എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്റെകാര്യമോര്‍ത്തല്ല
എന്റെ കാര്യമൊട്ടുമോര്‍ക്കാത്ത നിന്റെകാര്യമോര്‍ത്ത്
'നിന്നെക്കുറിച്ചോര്‍ക്കാന്‍ നീയാര്'
എന്നൊരു ചിരി നിന്റെ ചുണ്ടിന്റെ ചുവരില്‍
വരച്ചുപിടിപ്പിക്കുന്നവനെ ഇപ്പോള്‍ ഞാന്‍ കാണുന്നുണ്ട്

അവള്‍ക്ക്

എന്റെ മരണത്തിന് ഉത്തരവാദിയായവൻ ഇതാ..
എന്നെന്നെച്ചൂണ്ടി,
ഒരുവളിപ്പോഴും ജീവിച്ചിരിക്കുന്നു.
അവളുടെ ചൂണ്ടുവിരലിലെ എന്റെ ചുംബനം
കഴുകന്‍ തിന്നുന്നു

ഫ്രിഡ്ജിനുള്ളിലെ ഇറച്ചി

.
നിശബ്ദതയുടെ ഒരു വിത്ത്
ഞാന്‍ വീട്ടുമുറ്റത്തു നട്ടു
ഊമകളായ കിളിന്തു വേരുകളെ
വീടിനുള്ളിലേക്ക് ഉന്നം വെച്ച്
വിത്തു മുളച്ചു

ശാരി മരിച്ചുപോയി

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.മറ്റുവിവരങ്ങള്‍ വിശദമായി അറിയുന്ന മുറയ്ക്ക് എഴുതാം.
http://www.sanathanan.blogspot.com/2011/06/blog-post_21.html

.................


തുടര്‍ച്ചയായി മഴപെയ്യുമ്പോള്‍
അലക്കിയിട്ട തുണികള്‍പോലെ
അയയിലും, വരാന്തയിലും
കതകിലും, ജനാലയിലും
തോരാതെ തൂങ്ങുന്ന
പൂപ്പല്‍ നാറുന്ന ദിവസങ്ങള്‍ .
റോഡപകടത്തില്‍ മരിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ
ചോരയില്‍ ചവുട്ടിയപോലെ
കാലുരച്ചുരച്ചില്ലാതാക്കാന്‍ തോന്നിക്കുന്ന അറപ്പ്..
മഴയില്‍ ചുവരു നനയുമ്പോള്‍
വെടിപ്പുകളില്‍ നിന്ന്
ചോനാനുറുമ്പുകളിറങ്ങുമ്പോലെ
വായില്‍ നിന്നും ചെവിയില്‍ നിന്നും
മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും
ഇഴഞ്ഞ് പരക്കുന്ന മടുപ്പ്.