എന്നെപ്പോലൊരുവൻ

പെരുവിരലിന്റെ നീണ്ടുവളർന്ന നഖം,
വെട്ടിക്കളയുകയായിരുന്നു..
കൈവിരലുകൾ വിറച്ച്,
മൂർച്ചയുടെ സ്റ്റീൽപ്പാളി, പാളി.

ഉൾക്കിടിലത്തിന്റെ ഭൂഗർഭപാറകൾ
തമ്മിലിടിച്ചുണ്ടായ
പർവതത്തിൽനിന്നും
ഞാൻ താഴേക്കു നോക്കി..

ഒരു കൊടുങ്കാറ്റ്,
തീവണ്ടിത്തലപോലെ മുരടിച്ച്
പശ്ചിമഘട്ടത്തിൽ വന്നിടിച്ചുനിൽക്കുന്നു.
ഒരു കാട്ടുപന്നിയുടെ മുരൾച്ച കാതുതുളച്ച്
അറബിക്കടലിൽ കുത്തിനിൽക്കുന്നു.
ഒട്ടും മുറിവേൽക്കാത്തപോലെ
ഒരു ഭാവം മുഖത്ത് മെഴുകി
റോഡപകടത്തിൽ
ചിതറിയൊരു പകൽ ചിരിക്കുന്നു.
കാടുകത്തിച്ച് വലിച്ച് ഒരു കാട്ടാളൻ മേഘം
ഉച്ചിയിൽ ഉറഞ്ഞുനിൽക്കുന്നു.
ഭൂമിയുടെ മറുവശത്തേക്ക്
അരിമണിതേടി ചോനാനുറുമ്പുകൾ
അച്ചുതണ്ട് തുരക്കുന്നു.

മജീഷ്യന്റെ തൂവാലയിലെ ചിത്രം പോലെ എല്ലാം..
ഒടുവിൽ,
ഏകാന്തതയുടെ കടൽ നടുവിൽ
കത്തുന്നൊരു കത്തിയും കയ്യിൽ പിടിച്ച്
കാൽ‌വിരലിൽ നിന്നെന്നെ മുറിച്ചെറിയാൻ
തുടങ്ങുന്നു എന്നെപ്പോലൊരുവൻ..

രക്ഷമാം

രക്ഷപ്പെട്ടു
വേടന്റെ കൂട്ടിൽ നിന്ന് ചാടി
കടുവയുടെ മടയിൽ പെടുമ്പോലെ

രക്ഷപെട്ടു എന്നാൽ എന്താണ് സത്യത്തിൽ..!
റിട്ടയറാവുന്നതിന്റെ തലേന്ന് മരിച്ചുപോയ
ആളുടെ മകൻ എന്നാണോ ?
പ്രതീക്ഷിച്ച ട്രയിൻ കിട്ടാ‍തെ വന്നതിനാൽ
ഒളിച്ചോട്ടത്തിനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടിവന്ന
കാമുകീകാമുകന്മാരെന്നോ?


ഒരുമ രണം



ഓർമകൾ കൊണ്ട് ജീവിച്ചിരുന്ന കാലം കഴിഞ്ഞു
ഇനി നമുക്ക് മറവികൾ കൊണ്ട് ജീവിക്കണം
പിതാക്കൻ‌മാരേ പുരോഹിതന്മാരേ
മറവിയുടെ വേദപുസ്തകങ്ങൾ
ആരെങ്കിലും ഉടൻ എഴുതിത്തുടങ്ങണം
ഏറെ വൈകിപ്പോയിരിക്കുന്നു കാലം.

കറിക്കത്തിദാമ്പത്യം

ഉറങ്ങിയാൽ സ്വപ്നം കാണും,
സ്വപ്നത്തിലവളെ കാണും.
ഉറങ്ങാതിരുത്തണം..
ഭാര്യ നിശ്ചയിച്ചു.

ഉറങ്ങരുത്..
ഉറങ്ങിയാൽ തലയറുത്തെടുക്കും..
അവൾ കറിക്കത്തി തലയണയ്ക്കടിയിൽ പാകി..
കണ്ണടച്ചുറങ്ങാൻ കിടന്നു.
മുക്കാലും ചോർന്നുപോയിക്കഴിഞ്ഞ ശേഷം
വിരലടുപ്പിച്ചുപിടിച്ച് നോക്കുന്നു

A stream

I was there, in the midst of nowhere…
I was flowing, as always
not to anywhere,
not from anywhere,
but I was there as always…

നിമിഷങ്ങൾ | Instants

ജോർജ് ലൂയിസ് ബോർഹസിന്റെ Instants' എന്ന കവിതയുടെ ഏകദേശ പരിഭാഷ...

എനിക്കെന്റെ ജിവിതം വീണ്ടും ജീവിക്കാനാവുമെങ്കിൽ
അടുത്തതവണ ഞാൻ കൂടുതൽ തെറ്റുകൾ ചെയ്യാൻ ശ്രമിക്കും
അത്രയധികം യോഗ്യനാവാൻ ബദ്ധപ്പെടാതെ
ഞാൻ കൂടുതൽ മടിപിടിച്ചിരിക്കും
ഇപ്പോഴുള്ള എന്നേക്കാൾ -
മുഴുവൻ ഞാനായിരിക്കും ഞാൻ.

ചുരമിറങ്ങുന്ന ചാക്കുകെട്ടുകൾ

ചുരമിറങ്ങുന്ന ബസ്,
പാതിയുറക്കത്തിൽ
സ്വപ്നം കാണുകയായിരുന്നു.
ബസിനുള്ളിൽ, ഹൃദയമിടിപ്പുകളുടെ
ചാക്കു കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു.
ഹെയർ പിന്നുകളിലെ
കുത്തുവളവുകളിൽ, അവ പരസ്പരം
ഞെങ്ങിഞെരുങ്ങി ചേർന്നിരുന്നു.

ഏതുശബ്ദമാണ് ഏതുശബ്ദം


ഇര തന്നെ വേട്ടക്കാരനെ കൊണ്ടു നടന്നു
അവന് അമ്പുകൊരുത്തു,
മുനയിൽ മൂർച്ചകൊടുത്തു,
ചിരിയിൽ സമം ചാലിച്ച ചതി
മണത്തുപോലും നോക്കാതെ വിഴുങ്ങി,
പാതിജീവൻ സ്വയം ഒറ്റുകൊടുത്തു.

വിത്തും പുറന്തോടും


ഒരാൾ മറ്റേയാളെ തൊട്ടു
അയാൾ പൊട്ടിപ്പിളർന്ന്
വിത്തുകളുടെ പക്ഷികൾ
ചിറകടിച്ചുയർന്നു.

മഴമുറിച്ചുകടക്കുന്നവരെക്കുറിച്ച്

നൂറ് സിസിയുടെ ഒരു പഴഞ്ചൻ ബൈക്കിൽ
ആയിരം സിസിയുടെ ഒരു പടുകൂറ്റൻ വേനൽമഴ-
മുറിച്ചുകടക്കുകയായിരുന്നു അവർ.
അപായരഹിതമെന്ന് ഉറപ്പിച്ച
സുഭിക്ഷമായ ഇടത്താവളം ഉപേക്ഷിച്ച്
ഉണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത
ഏതോ വൻ‌കര തേടി

ശവം



കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക
ഒരു ശവത്തിൽ നിന്നും
മറ്റേ ശവത്തെ..
മൂക്കും മുലയും മുറിഞ്ഞ
ഹാരപ്പൻ ശില്പങ്ങൾ പോലെ
അണിനിരത്തുക
ഓരോന്നിലും അടക്കം ചെയ്ത
മറ്റോരോന്നുകളെ..

കണ്ടെടുക്കുക,
ഒരു ശവത്തിന്റെ സ്വപ്നക്കൊടുമ്പിരി
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരുശവത്തിന്റെ വിശപ്പുകല്ല്
മറ്റേ ശവത്തിന്റേതിൽ നിന്ന്,
ഒരു ശവത്തിന്റെ കാമക്കഴപ്പ്
മറ്റേ ശവത്തിന്റേതിൽ നിന്ന്....

അങ്ങനെയങ്ങനെ-
കുഴിച്ചുകുഴിച്ചു പുറത്തെടുക്കുക,
പരസ്പരം വിഴുങ്ങിമരിച്ച
രണ്ടു കാളശവങ്ങളുടെ പൂതലിച്ച ജീവിതം,
ഒരു ശവം മറ്റേ ശവത്തെ ആർത്തിയോടെ
വിഴുങ്ങുന്നതിന്റെ ആവർത്തനചക്രം....
അപ്പോൾ തിരിച്ചറിയാം...
ഒരുശവം മറ്റേ ശവം തന്നെയല്ലേ
എന്ന് തോന്നിപ്പിക്കും വിധം ശവം!

ഒരു വൈകുന്നേരക്കാഴ്ച ...

ജലം ജലത്തോടെന്ന പോലെ,
കാറ്റ് കാറ്റിനോടെന്നപോലെ
പരസ്യമായെങ്കിലും
രഹസ്യമായി സന്ധിച്ചു,
രണ്ടു മനുഷ്യബിന്ദുക്കൾ..

പൊഴി

*ഒരു മൊബൈൽ വീഡിയോ കവിത :) എന്റെ കാർബൺ കെ550 ഉപയോഗിച്ചു പിടിച്ചത്.. 

ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞുമലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
പകരുന്നു.

കടൽമഴ

കടലേ...
കരിമ്പാറക്കെട്ടിന്റെ നെഞ്ചിൽ
തലയറഞ്ഞലറിക്കരയുന്ന
കാട്ടുകടലേ...
നിന്റെ,
വ്യഥകളറിഞ്ഞ്
മേഘങ്ങൾ കെട്ടിയ
പായ്ക്കപ്പലോടിച്ചുവരുകയാണൊരുമഴ..

നിലാവിന്റെ നേർത്ത ജനൽശീല
രാത്രിക്കുമീതേ വലിച്ചിട്ട്
അവനിന്നു നിന്റെമേൽ പെയ്യും
നിന്റെ ജലശയ്യ
നൂറു നൂറായി ചുളിഞ്ഞുപോകും.

നമോവാകം

കത്തുന്ന പ്രേമത്തിൽ
എന്നെ
കുത്തിച്ചുട്ടവൾക്ക്

അവൾക്കായി മൊട്ടിട്ട
ചുംബനങ്ങൾ
പൊഴിഞ്ഞു നിൽക്കുന്ന
കടന്നൽ മരത്തിന്

മഞ്ഞുപോലെ മാഞ്ഞും തെളിഞ്ഞും....

കൊടും കുന്നുകളിൽ നിന്നും
മഞ്ഞിറങ്ങിവരുമ്പോലെയാണ്
നിന്നെക്കുറിച്ചുള്ള ലഹരിവരുന്നത്
ഒരുനിമിഷം കൊണ്ട്
തെളിഞ്ഞതാഴ്‌‌‌‌വരയെ അത്
കാഴ്ചയിൽ നിന്നും മറയ്ക്കും.

അപ്പോള്‍ ആ മരം....

നൂറ്റാണ്ടുകള്‍ക്കു ശേഷം,
ഒരു കിഴവന്‍ മരം
പൂത്തു തുടങ്ങുന്നു എന്ന്
സങ്കല്‍പ്പിക്കുക..

പ്രണയങ്ങളുടെ ദൈവമേ, ചെകുത്താനേ..

അവൾക്കെന്നെ മുഴുവനായും വേണം;
എന്റെ പ്രിയഭാര്യയ്ക്ക്.

അവളുടെ അവകാശമാണു ഞാൻ.
മുടിമുതൽ കാൽനഖം വരെ,
അവൾക്കുള്ളത്.
പുഞ്ചിരിയും,
ചിരിക്കുമ്പോൾ ഇറുങ്ങുന്ന കണ്ണുകളും,
അവൾക്കുള്ളത്.

പുറമ്പൂച്ച്

ആദ്യപ്രണയത്തിന്റെ പരാജയത്തെത്തുടർന്ന്
ആത്മഹത്യക്ക് തീരുമാനിച്ചപ്പോൾ
മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച്
ചില ആശങ്കകൾ പൊന്തിവന്നു.

അടക്കും മുൻപ് കുളിപ്പിക്കുമ്പോൾ
ഞാൻ മാത്രം കണ്ടിട്ടുള്ള ഗുഹ്യഭാഗങ്ങൾ
നാട്ടുകാർ കാണുമല്ലോ എന്നതായിരുന്നു ഒന്ന്.
അലക്കിവെടിപ്പാക്കിയ ഉടുപ്പുകൾ മാറ്റുമ്പോൾ
ഉള്ളിൽ പിഞ്ഞിക്കീറിയ അണ്ടർവെയർ കണ്ട്
നാണക്കേടാകുമല്ലോ എന്നത് മറ്റൊന്ന്.

തെരുവിൽ...ചവറുകൂനയിൽ

അവൾക്കെന്നെ ഒട്ടും അറിയില്ലായിരുന്നു
അവൾ എന്നെ പ്രണയിച്ചു.

അവളെന്നെ പൂർണമായി അറിഞ്ഞു
അവൾ എന്നെ ഉപേക്ഷിച്ചു.

കുട്ടികളുടെ കളിപ്പാട്ടം പോലെ ഞാൻ
എല്ലാം വലിച്ചു പൊളിച്ച് തുറന്ന നിലയിൽ
അടയ്ക്കാനാവാതെ ആരെയോ കാത്തുകിടന്നു,
തെരുവിൽ....ചവറുകൂനയിൽ.

മരിച്ചെങ്ങോട്ടു പോകും....

ഏതാണ്ടിങ്ങനെ തന്നെയാണ്
അവർ ജീവിച്ചിരുന്നത്,
എന്റെ അപ്പൂപ്പന്മാർ..
തിന്നും കുടിച്ചും
മദിച്ചും...

കൊതി




അവളോടുള്ള കൊതി
ഒളിപ്പിച്ചുവെച്ച്
അവൻ നടക്കുന്നു,
നോക്കരുത്
കൊതിക്കരുത്
സ്പർശിക്കരുതെന്ന്
ഒരു തടിച്ച നിയമപുസ്തകവും ചുമന്ന്,

വീട്

മണലിൽ വെച്ച വീട് കൊടുങ്കാറ്റ് കൊണ്ടുപോയി
അവൻ പാറപ്പുറത്ത് വീട് വെയ്ക്കാൻ പോയി
പാറപ്പുറത്ത് വീട് വെച്ചവനെ കൊടുങ്കാറ്റ് കൊണ്ടുപോയി
അവന്റെ വീട് അനാഥമായി

ഓരി

ഇടയ്ക്കിടെ ഓരിയിട്ടില്ലെങ്കിൽ
അവനെ മറന്നുപോയെങ്കിലോ എന്ന്
വളർത്തുനായ കരുതുന്നു
അതുകൊണ്ട്
കെട്ടിൽക്കിടന്ന് മുറുകിയ തൊണ്ടയിൽ നിന്ന്
ഒരക്ഷരം വലിച്ചുനീട്ടി അവൻ
ഒരു നീളൻ ഒച്ചയുണ്ടാക്കുന്നു.

അയൽ‌വീട്ടിലേക്കുള്ള വഴികൾ


എല്ലാവഴികളും ഉള്ളിലേക്ക് വലിച്ചു ചുരുട്ടി
ഞങ്ങൾ വാതിലടച്ചു.
ഇനിയിങ്ങോട്ടാരും വരണ്ട
ഞങ്ങളെങ്ങോട്ടും പോകുന്നുമില്ല.
ഉള്ളിലിപ്പോൾ ഞങ്ങൾ,
ഞാനും എന്റെ ഭാര്യയും
ഞങ്ങളുടെ മക്കളും
ഓരോരുത്തരുടെ വഴികളും മാത്രമായി.

മുറ്റം വൃത്തിയായി

വീടിനു പിന്നാമ്പുറത്ത് ചാരം കൊണ്ട് പാത്രം കഴുകിയിരുന്ന മുത്തശ്ശി
ചുവരിൽ ചില്ലിട്ട ചിരിയായി.
പിന്നാമ്പുറത്തെ ചാരം കലങ്ങിയ വെള്ളം വറ്റി,
മുറ്റം വൃത്തിയായി.
കരിവെള്ളത്തിലേക്ക് വേരുവിരുത്തി
മക്കളും ചെറുമക്കളുമായി കുലയൊഴിയാതെനിന്ന പടത്തിവാഴ പട്ടു,
വാഴച്ചോട്ടിൽ മുളച്ചുപൊന്തുന്ന മണ്ണിരക്കുരുപ്പും പട്ടു.
എച്ചിൽ വറ്റിലേക്ക് കണ്ണ് കുറുക്കി,
വാഴക്കൈമേൽ തലചെരിച്ചിരുന്ന മുതുമുത്തശി
കർക്കിടകവാവിവിന് ചോറുവിളമ്പി കൊട്ടിവിളിച്ചാൽ പോലും വരാതായി.
കാലം മാറി
കുട്ടികൾ ഞങ്ങൾ മുതിർന്നുപോയി
മുറ്റം വൃത്തിയായി.
മുറ്റം വൃത്തിയായി.

നങ്കൂരം

നിശബ്ദതകൊണ്ട് തുഴഞ്ഞ്
കരയിലൂടെ കപ്പലോടിക്കുകയാണ് ഞാൻ
മുന്നിൽ വെയിലുതട്ടിത്തിളങ്ങുന്നു
പഴയ തകർച്ചയുടെ സ്മാരകങ്ങൾ.

മണൽ വഞ്ചിയിൽ ഊറിനിറയുന്ന കലക്കവെള്ളം പോലെ
ശൂന്യതകളിൽ വന്നുനിറയുന്ന ശബ്ദങ്ങളെ
ഊറ്റിക്കളഞ്ഞ്
കപ്പലോടിക്കുകയാണ് ഞാൻ
മുറ്റത്തൂടെ
മുറികൾക്കുള്ളിലൂടെ
അടുക്കളയിലൂടെ
അടുപ്പുകല്ലുകൾക്കിടയിലൂടെ

ചില്ലകളിൽ നിന്നും കാറ്റ് പോയ വഴിയേ ഇലകൾ
ദുർബലമായി കണ്ണെറിയുമ്പോലെ എന്റെ പായ്മരം
താറാവുകളെന്ന് തടാകത്തെ പറ്റിക്കുന്ന
തൂവലുകൾപോലെ എന്റെയമരം.
കപ്പലോടിക്കുകയാണ് സ്റ്റേജിൽ
ഒരിടത്തും നീങ്ങാതെ
ഉലഞ്ഞുലഞ്ഞ്
കപ്പലായി നടിക്കുന്ന നങ്കൂരം.