കാക്കകളുടെ നിലവിളി

കാക്കകളാണ് കാറിയുണര്‍ത്തിയത്..
പാതി തുറന്നിട്ട ജനാലയിലൂടെ
ആറുമണി സമയം
ഉള്ളിലേക്ക് എത്തിനോക്കുന്നു,
എണീറ്റില്ലടാ ! എന്നു ചോദിക്കുന്നു..
വിറകുകൂനയ്ക്കുമുകളില്‍
ഉറങ്ങിയെണീറ്റ പൂച്ചയെപ്പോലെ വെളിച്ചം,
നഖം ഉള്ളിലേക്ക് വലിച്ചുവെച്ച്
മുഖം വൃത്തിയാക്കുന്നു..
മരക്കൊമ്പുകളില്‍ നിന്നുയരുന്നു
നെഞ്ചത്തലച്ച നിലവിളി.
അക്കരെനിന്നും
കറുത്ത പൊട്ടുകള്‍
ആകാശം തുഴഞ്ഞെത്തി
മരച്ചില്ലകളില്‍ നങ്കൂരമിടുന്നു.
ചില്ലകളിലുറങ്ങുന്ന കാറ്റുകള്‍
അലോസരത്തോടെ ഉണര്‍ന്ന്
മറ്റൊന്നിലേക്ക് മാറിയിരിക്കുന്നു.
കലുഷമാണല്ലോ പ്രഭാതമെന്നോര്‍ത്ത്
കണ്‍തിരുമ്മി ഞാനെണീറ്റു
കാക്കകളുടെ ഗ്രാമസഭയിലേക്ക് നടന്നു.
തെങ്ങിന്‍ ചുവട്ടിലെ
കറുത്തൊരു തൂവലിനെച്ചൊല്ലിയാണ്
ഇത്ര വലിയ മേളം
കാക്കത്തൂവലാണതെന്ന് ഉറപ്പൊന്നുമില്ല
കോഴിയുടേതാവാം
കുയിലേന്റേതാവാം
കറുത്ത മറ്റേതെങ്കിലും പക്ഷിയുടെതാവാം..
ഒരു തൂവലിനുചുറ്റും
ഒരു വെറും തൂവലിനു ചുറ്റും
കാക്കകളുടെ പട്ടാളം, പടയൊരുക്കം നടത്തുന്നു
ഇരതേടാന്‍ പോകുന്നവര്‍
ഇണതേടാന്‍ പോകുന്നവര്‍
ആകാശങ്ങള്‍ താണ്ടി
വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു..
ഒരു തൂവലിനെച്ചൊല്ലിയുള്ള
അമ്പരപ്പും അഭ്യൂഹങ്ങളും
കായെന്ന ഒറ്റയക്ഷരം കൊണ്ടും
ദിഗന്തം മുഴക്കുന്ന വര്‍ത്തമാനമാകുന്നു..
കാക്കകള്‍ മനുഷ്യരുടെ ആത്മാക്കള്‍ തന്നെ..

അടുപ്പില്‍ വേകുന്നത്

തോട്ടില്‍ ഒരോലമടല്‍ വീഴുന്നതുകണ്ട്
അതില്‍ ഒരു കവിതയുണ്ടല്ലോയെന്നോര്‍ത്ത്
ഞാന്‍ ചാരുകസേരയില്‍ ഒന്നാഞ്ഞിരിക്കുന്നു
തോട്ടില്‍ ഓലമടല്‍ ഓളങ്ങളുണ്ടാക്കുന്നു
ഒച്ചയുണ്ടാക്കുന്നു
മാനത്തുകണ്ണികളെ ഭയപ്പെടുത്തുന്നു

ക്ഷമാപൂര്‍വം

വക്കീലായിരിക്കുമ്പോഴാണ്
കാത്തിരിപ്പിന്റെ കല ഞാന്‍ പഠിച്ചത്.
ഒരു മനുഷ്യന്‍
ഒരു കക്ഷിയും,
അയാളുടെ ജീവിതം
ഒരു കേസുകെട്ടും,
ഒരു കേസുകെട്ട്
ഒരുപാടുകാലത്തെ മാറ്റിവെയ്പ്പും ,
ഓരോ മാറ്റിവെയ്പ്പും
ക്ഷമാപൂര്‍വമുള്ള കാത്തിരുപ്പുമാണെന്ന്
ഞാന്‍ പഠിച്ചു..

കാശിത്തുമ്പില്‍

മുറ്റത്തെ തുടുത്ത
കാശിത്തുമ്പകള്‍ക്ക്
എന്റെ പ്രായമുണ്ട്.
എനിക്ക് പ്രമേഹമുണ്ട്
ക്ഷീണമുണ്ട്

ഓറഞ്ചു തിന്നാൻ പോകുന്നു

ഉറക്കത്തിന്റെ നഗരം
ഒരു സ്വപ്നത്തിന്റെ തിരയടിച്ചുണർന്നു..
മഴനനഞ്ഞ വെയിൽ
ഉച്ചമരക്കൊമ്പിൽ തൂവലുണക്കുന്ന ഒരുപകലിൽ
ഞാൻ നിന്നെ പ്രളയിക്കുന്നു എന്ന
പീരങ്കിവെടി ശബ്ദത്തിൽ
പച്ചനിറമുള്ള ഒരാഴം

ശബ്ദപ്രതിസന്ധി

ഒരു വലിയ പ്രതിസന്ധിയെ
പ്രസവിച്ചു
ഒരു പ്രഭാതം

പട്ടികള്‍ നിര്‍ത്താതെ
കുരയ്ക്കുന്നതുകേട്ടു
ഞെട്ടിയുണര്‍ന്നു..
ഒരു പട്ടിയുള്ള
വീട്ടിലെങ്ങനെ
ഒരു കൂട്ടക്കുര!

ഒരു വിഷജന്തു

പോലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ കൂട്ടിയിട്ട
തകര്‍ന്ന ഇരുചക്രവാഹനങ്ങളെപ്പോലെ
പിടിക്കപ്പെട്ടതും ഇടിച്ചുതകര്‍ന്നതും
തുരുമ്പെടുത്ത് ദ്രവിച്ചതുമായ
പഴയ ഓര്‍മകള്‍ക്കിടയില്‍
ഒരു പാമ്പ്!

നൊസ്റ്റാൾജിയ

സ്വച്ഛസുന്ദരമായ രാത്രി..
തണുത്ത നിലാവിൽ
ഇരുട്ടിൻ തടാകം..
കരയിൽ, കാറ്റുമുത്തിയ
കരിയിലപോലെ ഞാൻ..

അരുംകൊല

ഭാര്യയെ വെട്ടിക്കൊന്ന്
ചോരക്കറ ആറ്റിൽക്കളഞ്ഞ്
പോലീസ് സ്റ്റേഷനിലേക്ക് പോയി
ഭർത്താവ്.
'ഞാനെന്റെ ഭാര്യയെക്കൊന്നു'
അയാൾ പറഞ്ഞു.

"കൊഴപ്പമില്ല"

സദാചാരപരമായ ഒരു ജീവിതം
സമാധാനപരമായി ജീവിക്കുന്ന ഒരാൾ..
നാട്ടുകാരുടെ കണ്ണിൽ
അയാളൊരു പുണ്യാളൻ,
വീട്ടുകാരുടെ കണ്ണിൽ
സാക്ഷാൽ ദൈവം തന്നെ..

അനങ്ങാപ്പൈതങ്ങൾ

കന്നിവെറിയാണ്
തുടുത്ത സൂര്യൻ കുടിച്ചുവറ്റിക്കുന്ന
തിളച്ച പാലാണ് പകൽ...
പകലിലങ്ങനെ നോക്കിയിരിക്കുമ്പോൾ,
പറമ്പിൽ മരങ്ങൾ,
സ്കൂൾമുറ്റത്തസംബ്ലി പോലെ
വെയിലത്തറ്റൻഷനായി നിൽക്കുന്നു..

അൽക്ക - പത്തുവർഷങ്ങൾ - ഞാൻ

അൽക്കാ...
നിന്നെയെനിക്ക് മറക്കാനാവില്ല
നിന്റെ തടിച്ചുബലിഷ്ടമായ ശരീരം
ഇപ്പോഴും ഉള്ളം കയ്യിൽ തുടിക്കുന്നപോലെ..
നിന്റെ ഉറച്ച് ദൃഢമായ ശബ്ദം
ഇപ്പോഴും കാതിൽ മുഴങ്ങുന്നപോലെ...

ചൊറിയൻ

പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്ത
തവളക്കുഞ്ഞിനെപ്പോലെ
വാലും ചിറകും ജലശരീരവും കണ്ട്,
മീനാണുഞാനെന്ന് കരുതി,
കടൽ നീന്താൻ കച്ചകെട്ടിയിറങ്ങി...
കടലിലേക്കുള്ള യാത്രാമധ്യേ
കാൽ മുളയ്ക്കാൻ തുടങ്ങി..
വാലും കാലും വലിയവായും കണ്ട്,
മുതലായാവുകയാണോ ഞാനെന്ന് ശങ്കിച്ച്,
കടൽ‌യാത്ര പാതിയിൽ നിർത്തി
കായൽ വക്കിലെ അത്തിച്ചോട്ടിൽ തങ്ങി...
അത്തിപ്പഴം തിന്നുതിന്നാവാമെന്റെ
ചിറക് ചുരുങ്ങാൻ തുടങ്ങി..
കരയും മരവും
മരക്കൊമ്പിലെ ഹൃദയവും
പുതിയവ്യാമോഹമായി..
കാലും വാലും കുരങ്ങിനോടുള്ള
പ്രണയവും കണ്ട്
കുരങ്ങിന്റെ വംശമോ ഞാനെന്ന്
ശങ്കയുണ്ടായി, തീരത്തിലേക്ക് കയറി..
കാറ്റും വെയിലും കൊണ്ടാണോയെന്തോ
എന്റെ വാലും ചുരുങ്ങിയില്ലാതായി.
ഇപ്പോൾ മരക്കൊമ്പിലെ ആകാശ-
മെന്നെ കൊതിപ്പിക്കുന്നു,
മേഘങ്ങളിൽ ചിത്രം വരയ്ക്കുന്ന പക്ഷികളും...
പരിണാമശാസ്ത്രത്തിന്റെ
കണക്കും കള്ളക്കളികളുമറിയാത്തതിനാൽ
ഒരു ചൊറിയൻ തവളമാത്രമാണ്
ഞാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...

ആരുടെ മരണമാണിത്?

അയൽ പക്കത്തെ ചേച്ചിയുടെ മകൾ മരിച്ചു.എട്ടാം ക്ളാസിലായിരുന്നു അവൾ.വിട്ടുമാറാത്ത പനിയ്ക്ക് ചികിത്സ തേടി ഒരാഴ്ചയോളമായി അവളെയും കൊണ്ട് നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ കയറിയിറങ്ങുകയായിരുന്നു അമ്മ. പനിയ്ക്കുള്ള മരുന്നുകളുമായി ഓരോതവണയും ഡോക്ടർമാർ അവളെ തിരിച്ചയച്ചുവത്രേ.ഇന്നു രാവിലേയും പോയിരുന്നത്രേ.മകൾക്ക് ഒട്ടും സുഖമില്ലെന്നും കിടത്തി ചികിൽസിക്കണമെന്നും പറഞ്ഞുവത്രേ.ഡോക്ടർ “കുഴലുവെച്ചു നോക്കി” കിടത്തിചികിൽസിക്കാനുള്ള രോഗമില്ലെന്ന് തിരിച്ചയച്ചു.വീട്ടിലെത്തിയ കുട്ടി കുഴഞ്ഞുവീണു ചോരഛർദ്ദിച്ചു..വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസുകാർ വന്ന് പരാതിയില്ലെന്ന് എഴുതിവാങ്ങിപ്പോയി.മൃതദേഹം കീറി മുറിക്കാതെ അമ്മയ്ക്കു വിട്ടുകിട്ടി.ഉച്ചയോടെ വാതിലിനു പാളികളില്ലാത്ത ഒറ്റമുറി വീടിന്റെ മുറ്റത്ത് മെഴുകുതിരികൾ കത്തുന്ന ഒരു കല്ലറയായി അവൾ.ഇപ്പോൾ തനിക്ക് പരാതിയുണ്ടെന്ന് അവൾ മണ്ണിനടിയിൽകിടന്ന് പുഴുകുന്നുണ്ടാവും.ശരിക്കും ആരുടെ മരണമാണിത്? രോഗിയുടെയോ... അതോ രോഗനിർണയത്തിന് ആയിരമായിരം നൂതന മാർഗങ്ങളുള്ള ഇക്കാലത്തും കഴുത്തിൽ തൂക്കുന്ന അഭിമാനക്കുഴലിനെ മാത്രം ആശ്രയിക്കുന്ന ഡോക്ടറുടേയോ?...ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലമാണ്‌ ഡോക്ടർമാരുടെ കഴുത്തിൽ തൂങ്ങുന്ന കുഴൽ എന്നെനിക്ക് തോന്നുന്നു...

കുയിൽക്കുഞ്ഞിന്റെ സംശയം

കാക്കക്കൂട്ടിൽ മുട്ടയിട്ട കുയിലമ്മോ
തീറ്റിപ്പോറ്റി വളർത്തിയ കാക്കമ്മോ
കൂക്കൽ കൊണ്ടു കാടിളക്കും കുയിലച്ഛോ
കാടു കൊണ്ടു കൂടൊരുക്കും കാക്കച്ചോ
കാ കാ പാടി പഠിച്ചിട്ടും കൂ കൂവായ്
പാട്ടു കൂർന്നു പോവുന്നതിൻ പൊരുളെന്ത്?

സർക്കാർ കേമം..പ്രതിപക്ഷം കെങ്കേമം

കഴിഞ്ഞ ഒരാഴ്ച ചെന്നൈയിലായിരുന്നു..തപസ്...പത്രമില്ല..ടി.വിയില്ല..വാർത്തകളില്ല.. മിനഞ്ഞാന്ന് ബസിൽ കയറി കുറച്ചു കറങ്ങി.. മിനിമം ചാർജ്ജ് 2 രൂപ..!!! കേരളത്തിൽ മിനിമം നാലു രൂപ... നെയ്യാറ്റിൻ‌കരമുതൽ തിരുവനന്തപുരം വരെ യാത്രചെയ്യാൻ പതിനൊന്ന് രൂപ..ചെന്നൈയിൽ ഏതാണ്ട് അത്രയും ദൂരം യാത്രചെയ്യാൻ 3 - 4 രൂപ.. !!! വല്ലാത്ത നിരാശ തോന്നി....ഇതെന്താ ഇങ്ങനെ..? ഇന്ന് രാവിലെ തമ്പാനൂരിൽ വന്നിറങ്ങി.. തമിൾനാട് ട്രാൻസ്പോർട്ടിന്റെ ഒരു ഫാസ്റ്റ് പാസഞ്ചറിൽ കയറി... പതിവുപോലെ 12 രൂപ കൊടുത്തു..
ഒരു നെയ്യാറ്റിൻ‌കര...
പതിനാറു രൂപ സാർ...
അതെങ്ങനെ... ഇത് സൂപ്പർഫാസ്റ്റൊന്നുമല്ലല്ലോ?
കേരളാവില് ബസ് ചാർജ്ജ് കൂട്ടിയിറുക്ക് സാർ..

ശരിക്കും ഇരുട്ടടി... 12ൽ നിന്ന് 16.. നെയ്യാറ്റിൻ‌കരയിൽ നിന്നും പെരുങ്കടവിളയിലേക്ക് ലോക്കൽ ബസിൽ 8 രൂപ!!! 5 ൽ നിന്നും 8.. !!!. ഇന്നത്തെ പത്രം പറയുന്നു... ബസുടമകൾ ചോദിച്ചത് 55 പൈസയിൽ നിന്നും 65 പൈസയിലേക്ക് വർദ്ധനവ്..സർക്കാർ കൊടുത്തത് 80 പൈസ.. കൊള്ളാം സർക്കാറേ കൊള്ളാം...

ഈ ഇരുട്ടടിക്കെതിരെ പ്രക്ഷോഭങ്ങളൊന്നുമില്ലേ...? പട്ടികുരച്ചാലും പൂച്ചകരഞ്ഞാലും ഹർത്താലും ബന്ദും നടക്കുന്ന കേരളം തന്നെയല്ലേ ഇത്... ...ഇത്രയും കൊടിയ അനീതി നടന്നിട്ടും കയ്യാലപ്പുറത്തെ തേങ്ങപോലത്തെ ഒരു സർക്കാരിനെതിരേ പ്രതിപക്ഷം മിണ്ടാത്തതെന്ത്?.. പത്രം പരതി... ഉത്തരവും കിട്ടി.

പാമോലിൻ കേസിൽ സി.ബി.ഐയുടെ റിപ്പോർട്ട് കോടതി തള്ളിയതിനെത്തുടർന്ന് ഉമ്മൻ‌ചാണ്ടി രാജിക്കൊരുങ്ങി....
രാജി വേണ്ടെന്ന് യു.ഡി.എഫ്..
രാജിയല്ലാതെ മറ്റു പോം‌വഴിയില്ലെന്ന് അച്യുതാനന്ദൻ...
ഉമ്മൻ‌ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് കൊടിയേരി... !!!!
കൊള്ളാം...
സർക്കാറും കൊള്ളാം... പ്രതിപക്ഷവും കൊള്ളാം...
എത്ര ജനവിരുദ്ധമായ ഭരണതീരുമാനങ്ങളുണ്ടായാലും പ്രതിപക്ഷം ഇങ്ങനെതന്നെയായിരിക്കുമോ...!(അച്യുതാനന്ദൻ ജീവിച്ചിരിക്കുന്നേടത്തോളം)

അല്ലെങ്കിലും കവിതകൊണ്ട് ആർക്കെന്തു പ്രയോജനം !!

ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പുരുഷൻ ഏലൂരിന്റെ ഒരു ലേഖനം... അതിനുള്ളിൽ അഗസ്ത്യകൂടം മുങ്ങുന്നത് സുഗതകുമാരി അറിയുന്നുണ്ടോ എന്നൊരു മുഴങ്ങുന്ന ചോദ്യം... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഉയരം കൂട്ടലിനെ അനുകൂലിച്ച് സുഗതകുമാരിടീച്ചർ സംസാരിച്ചു എന്നതിന്റെ ഞെട്ടൽ... പേപ്പാറ ഡാമിന്റെ ഉയരം കൂട്ടിയാൽ കുറച്ച് കുറ്റിക്കാടു മാത്രമേ മുങ്ങിച്ചാവൂ എന്ന് ടീച്ചർ പറഞ്ഞത്രെ...ആണോ ടീച്ചറെ...സത്യമാണോ... ടീച്ചറങ്ങനെ പറഞ്ഞോ ?

എന്തായാലും ലേഖനത്തിന്റെ തൊട്ടടുത്ത പുറത്ത് സുഗതകുമാരി ടീച്ചറുടെ തന്നെ കവിത. പേടിപ്പെടുത്തുന്ന കൊടും കാടും മരുക്കാറ്റും കടന്ന് വീട്ടുമുറ്റത്തെ കൊന്നച്ചോട്ടിലെത്തിയ വിരുന്നു കാരിപ്പക്ഷിയെപ്പറ്റി...‘ശ്രുതിശുദ്ധമായ‘ ക-വി-ത... പ്രകൃതിസ്നേഹം/സഹജീവിസ്നേഹം നിറയുന്ന കവിത വായിച്ചാൽ പേപ്പാറ ഡാം അറിയാതെ നിറഞ്ഞു തുളുമ്പിപ്പോകും.. ഇങ്ങനെതന്നെ വേണം കവിത...ഭേഷ്...

വർഗീസ് ചേട്ടൻ

ജനപ്രിയൻ എന്ന സിനിമയിൽ കൃഷ്ണാ പൂജപ്പുര ജയസൂര്യയുടെ കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്ന ഒരു ഡയലോഗുണ്ട്. അത് ഏതാണ്ടിങ്ങനെയാണ് “വർഗീസ് ചേട്ടന്റെ കടയിൽ റബറ് വിൽക്കാൻ പോകുമ്പോൾ ത്രാസിന്റെ സൂചിയില് പോലും ഞാൻ നോക്ക്കേലായിരുന്നു...അങ്ങനെ നോക്കിയാ അതിന്റെ അർത്ഥം വർഗീസ് ചേട്ടനെ എനിക്ക് വിശ്വാസമില്ലെന്നല്ലേ..?”. ജനപ്രിയനിലെ ജയസൂര്യക്കഥാപാത്രത്തെപ്പോലെ പുണ്യവാളനല്ലാതിരുന്നിട്ടും ഏറെ വർഗീസ് ചേട്ടന്മാരാൽ പലതവണ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നിട്ടും ജനപ്രിയന്മാർ പലർക്കും ഇപ്പോഴും ത്രാസിന്റെ സൂചിയിൽ കണ്ണുറപ്പിച്ചു നിർത്താൻ പറ്റാറില്ല...വഞ്ചിക്കപ്പെട്ടു എന്ന് പിന്നീട് മനസിലായിക്കഴിയുമ്പോൾ വർഗീസ് ചേട്ടന്മാരെയല്ല ത്രാസിന്റെ സൂചിയിൽ ഒരുനിമിഷം കണ്ണുതുറന്ന് നോക്കാതെ പോയ തങ്ങളെത്തന്നെ ശപിച്ചുകൊണ്ട് ഉറക്കം വരാതെ നേരം വെളുപ്പിക്കുകയാവും അവർ ചെയ്യുക..അല്ലെങ്കിൽ തന്നെ വർഗീസ് ചേട്ടന്മാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല... കണ്ണടച്ച് വിശ്വസിക്കുക എന്ന കൊടിയ കുറ്റം ചെയ്യുന്ന ജനപ്രിയന്മാരെ ക്രിമിനൽക്കുറ്റത്തിന് ജയിലിലടയ്ക്കണം... അല്ലെങ്കിൽ കല്ലെറിഞ്ഞ് കൊല്ലണം...വർഗീസ് ചേട്ടൻ വിലപ്പെട്ട ഒരു പ്രപഞ്ച നിയമമാണ് .... പരിണാമസിദ്ധാന്തത്തിലെ അതിജീവിക്കുന്ന കണ്ണി...ലോകം വർഗീസ് ചേട്ടന്മാരെക്കൊണ്ട് നിറയട്ടെ... വർഗീസ് ചേട്ടന്മാരെന്തായാലും പരസ്പരം ത്രാസിന്റെ സൂചികൾ നോക്കാതിരിക്കില്ലല്ലോ...

ശാരിയുടെ ചികിത്സയ്ക്ക് ധനസമാഹരണം നടത്തുന്ന സുമനസുകളുടെ ശ്രദ്ധയ്ക്ക്..

ഇന്നേക്ക് വെറും പതിനാറ് ദിവസങ്ങൾക്ക് മുൻപായിരുന്നു ആർ.സി.സിയിൽ ചികിത്സയിലിരുന്ന ശാരിയെക്കുറിച്ച്, ഭാര്യയെ ചികിത്സിക്കാൻ പണമില്ലാതെ വിധിയുടെ മുന്നിൽ നിസഹായനായി വാപൊളിച്ച് നിൽക്കുന്ന അനിൽ എന്ന സുഹൃത്തിനെക്കുറിച്ച് ഞാനിവിടെ പോസ്റ്റിടുന്നത്. അടുപ്പമുള്ള ഒരു മനുഷ്യന്റെ ഹൃദയം നോവുന്നത് ഒന്നും ചെയ്യാനാവാതെ നോക്കിനിൽക്കേണ്ടിവന്നതിന്റെ വേദനകൊണ്ട് എഴുതിപ്പോയതാണത്.... ഒരു നിലവിളി ഏതൊരു മനുഷ്യനിലും ഉണ്ടാക്കുന്ന ഒരു റിഫ്ലക്സുപോലെ നിമിഷങ്ങൾകൊണ്ട് ഇന്റർനെറ്റ് മലയാളം മുഴുവൻ ആ പോസ്റ്റ് ശ്രദ്ധിച്ചു.. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനിലിന്റെ അക്കൌണ്ടിലേക്ക് ലക്ഷങ്ങൾ സഹായധനമായി വന്നു..പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങൾ... ഇന്നിപ്പോൾ പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു... അനിലിന്റെ അക്കൌണ്ടിൽ ഇപ്പോൾ ഏഴുലക്ഷത്തിലധികം രൂപ വന്നു കഴിഞ്ഞു.. പണമില്ലാതെ പകച്ചു നിന്നിരുന്ന അവസ്ഥയിലല്ല അയാൾ ഇന്ന്.. തനിക്ക് ശാരിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന് അനിലിപ്പോൾ ആത്മവിശ്വാസത്തോടെ പറയുന്നു.

പണം മാത്രമല്ല ഇന്റർനെറ്റിലൂടെ വന്നത്. ചങ്ങനാശേരിയിലുള്ള ഡോക്ടർ.സി.പി മാത്യുവിന്റെ അടുക്കലേക്ക് ശാരി എത്തിയതിനും ഇന്റർ നെറ്റ് തന്നെ കാരണം. ബ്ലോഗിലും ബസിലും ഒക്കെ നടക്കുന്ന ചാരിറ്റി പ്രവർത്തനത്തെക്കുറിച്ച് ഹിന്ദുവിൽ എസ്.ആനന്ദൻ എഴുതിയ വാർത്ത കണ്ടാണ് ഡോക്ടർ.സി.പി.മാത്യു, തനിക്ക് ശാരിയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ കഴിയും എന്ന് പ്രത്യാശ നൽകിക്കൊണ്ട് മുന്നോട്ട് വരുന്നത്. അനിലും ഞാനും കിഷോറും ബൈജു എന്ന സുഹൃത്തും ചേർന്ന് അദ്ദേഹത്തെ പോയി കാണുകയും ശാരി അദ്ദേഹം നൽകിയ മരുന്നു കഴിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ രക്ത പരിശോധനയിൽ ശാരിയുടെ ബ്ലഡ് കൌണ്ടും പ്ലേറ്റ്‌ലെറ്റ് കൌണ്ടുകളും നോർമലായി വരുന്നതായി കാണുന്നു എന്ന് അനിൽ പറയുകയും ചെയ്തു.ഡോക്ടർ മാത്യുവിന്റെ ചികിത്സ ഫലിക്കുമെന്ന വിശ്വാസത്തിലാണ് അനിലും ശാരിയും ഇപ്പോൾ.. ഡോക്ടർ മാത്യുവിന്റെ മരുന്നുകൊണ്ട് ശാരിയുടെ അസുഖം മാറുന്നില്ല എങ്കിൽ ആർ.സി.സി.യിലെ മജ്ജമാറ്റിവെയ്ക്കൽ ചികിത്സയുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം..

ഇതിനിടെ, മജ്ജമാറ്റിവെയ്ക്കൽ ആവശ്യമാണെങ്കിൽ ചികിത്സയുടെ മുഴുവൻ ചെലവുകളും വഹിക്കാൻ കഴിയുന്ന ഒരു ഏജൻസിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ടായിരുന്നു..ഇക്കാര്യം പറഞ്ഞുകൊണ്ട് അനിലിനെ രാവിലെ വിളിച്ചിരുന്നു..അങ്ങനെ ഒരു ഏജൻസി മുന്നോട്ട് വന്നാൽ നമ്മൾ നടത്തുന്ന ധനസമാഹരണം ആവശ്യമില്ലല്ലോ എന്ന് പറഞ്ഞു. താൻ ഒരു യാത്രയിലാണെന്നും തിരികെ വിളിക്കാമെന്നും അനിൽ പറഞ്ഞു.

കുറച്ചു കഴിഞ്ഞ് അനിൽ വിളിച്ചു... ശാരിയുടെ ചികിത്സ നടത്താനുള്ള മുഴുവൻ തുകയും ഇപ്പോൾ ലഭ്യമായിട്ടുണ്ടെന്ന് അനിൽ പറഞ്ഞു.. ശാരിയുടെ ചികിത്സയുമായി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ തനിക്ക് ഇപ്പോൾ കഴിയുമെന്നും ഇന്റർനെറ്റ് മുഖേനയുള്ള ധനസമാഹരണം ഇനി തുടരേണ്ടതില്ലെന്നും അനിൽ പറഞ്ഞു... തന്റെ നിസഹായാവസ്ഥയിൽ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു..

ഒരു ദിവസത്തെ മരുന്നിനു പോലും പണം കയ്യിലില്ലായിരുന്ന ഒരവസ്ഥയിൽ നിന്നും ശാരിയുടെ ചികിത്സയുമായി ഇനി ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ കഴിയും എന്ന മനോബലത്തിലേക്ക് അനിൽ എത്തിച്ചേർന്നതിൽ സന്തോഷം.. ഇ-മെയിലിലൂടെയും മറ്റും വിവരങ്ങൾ അറിഞ്ഞ് അനിലിന്റെ അക്കൌണ്ടിലേക്ക് ഇപ്പോഴും ആളുകൾ പണമയച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ വിവരങ്ങൾ ഇവിടെ എഴുതുന്നത്... ശാരിയുടെ കാര്യത്തിൽ ഇനി പ്രാർത്ഥനകൾ മാത്രം... ശാരിയെപ്പോലെ വിധിയുടെ വെല്ലുവിളിയെ നേരിടാമെന്ന ധൈര്യം നേടാൻ മറ്റൊരാളെ സഹായിക്കാൻ നമുക്ക് കഴിയട്ടെ...

ശാരിയുടെ അസുഖം പൂർണമായും ഭേദപ്പെടട്ടെ എന്ന ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ....

അന്ധ - വിശ്വാസം

പുരോഹിതന്മാർ ദൈവത്തിലുള്ള അന്ധവിശ്വാസം വളർത്തുന്നു
മന്ത്രവാദികൾ മന്ത്രതന്ത്രങ്ങളിൽ അന്ധവിശ്വാസം വളർത്തുന്നു
രാഷ്ട്രീയക്കാർ രാഷ്ട്രത്തിൽ അന്ധവിശ്വാസം വളർത്തുന്നു
ശാസ്ത്രജ്ഞന്മാർ ശാസ്ത്രത്തിൽ അന്ധവിശ്വാസം വളർത്തുന്നു
വക്കീലന്മാർ കോടതിയിലുള്ള അന്ധവിശ്വാസം വളർത്തുന്നു
വൈദ്യന്മാർ താന്താങ്ങൾ ഉപജീവിക്കുന്ന ചികിത്സാപദ്ധതിയിൽ
അന്ധവിശ്വാസം വളർത്തുന്നു
അന്ധവിശ്വാസം ആരുടെയെങ്കിലും കുത്തകയാകുന്നതെങ്ങിനെ.

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ

21/6/2011 നാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.. ഇന്ന് 6/7/2011....ഇക്കഴിഞ്ഞ രണ്ടാഴ്ചകൾ കൊണ്ട് സംഭവിച്ചതൊക്കെ അത്ഭുതങ്ങളായിരുന്നു. ഈ പോസ്റ്റ് എത്രയധികം ഷെയർ ചെയ്യപ്പെട്ടു എന്നറിയില്ല..മലയാളികളുള്ളിടത്തെല്ലാം ഈ സഹായാഭ്യർത്ഥന കടന്നു ചെന്നിരിക്കണം.. ഇത്രയും ദിവസങ്ങൾക്കുള്ളിൽ ഏഴുലക്ഷം രൂപയോളം അനിലിന്റെ അക്കൌണ്ടിൽ വന്നു..ഇന്നിപ്പോൾ ശാരിയുടെ ചികിത്സയുടെ കാര്യത്തിൽ ആശങ്കകളില്ല.... ഇന്ന് (6/7/2011) അനിലിനെ വിളിച്ചിരുന്നു... ഇപ്പോഴത്തെ സാഹചര്യത്തിൽ ആർ.സി.സിയിൽ ശാരിയുടെ ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നടത്താൻ അവശ്യം വേണ്ട ഫണ്ട് തന്റെ പക്കൽ ഉണ്ട് എന്ന് അനിൽ പറഞ്ഞു.ഒരു പ്രതിസന്ധിഘട്ടത്തിൽ തന്നെക്കുറിച്ചോ ശാരിയെക്കുറിച്ചോ ഒന്നും അറിയാതെ തങ്ങളെ സഹായിച്ച എല്ലാപേരോടും നന്ദിയുണ്ടെന്ന് അനിൽ പറഞ്ഞു... ചികിത്സയ്ക്കുള്ള പണം സമാഹരിക്കപ്പെട്ട സാഹചര്യത്തിൽ അനിലിന്റെ അക്കൌണ്ട് ഡീറ്റെയിത്സ് മാറ്റുകയാണ്...നന്ദി




മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ഇവിടെ ഇടുന്നു. അനിലിന്റെ ഫോൺ നമ്പരും...

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010

Phone Number :+91-7293607979


From








ഇന്നലെ (21/6/2011) രാത്രി ഈ പോസ്റ്റ് ഇവിടെ ഇട്ട ശേഷം ഇന്റർ നെറ്റിലെ സുമനസുകൾ ഒരായിരം സഹായ ഹസ്തങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്.പ്രതീക്ഷയുടെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇന്ന് (22/6/2011) വീണ്ടും ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു..അവൻ ഒറ്റയ്ക്കല്ലെന്നും നൂറുകണക്കിനാളുകളുടെ പിന്തുണയുണ്ടെന്നും എന്തായാലും നമ്മൾ ശാരിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും പറഞ്ഞു.

ശാരിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവനനൽകുന്നവരുടെ പേരു വിവരങ്ങളും സമാഹരിച്ച തുകയും രേഖപ്പെടുത്തി ഇന്റർനെറ്റ് സുഹൃത്തുക്കൾ ഒരു ഗൂഗിൾ സ്പ്രെഡ് ഷീറ്റ് തുറന്നിട്ടുണ്ട്. അതിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുന്നു.IFS CODE, SWIFT CODE എന്നിവ അക്കൌണ്ടിന്റെ കൂടെ പുതുതായി ചേർത്തു.

https://spreadsheets.google.com/spreadsheet/ccc?key=0AsE_HDg0B4ZndExTN05uTE5NM3ZsUTRlQkdfRERWOXc&hl=en_US#gid=0

യാത്രക്കാരനിൽ ഒരു കാഴ്ചക്കാരന്റെ ശതമാനം

അഞ്ചുമണി വൈകുന്നേരം
വാഹനങ്ങളുടെ അമറലുകൾ -
കുത്തിയൊലിക്കുന്ന എൻ.ഏച്ച്.47
ഇതാ ഇപ്പോ പൊട്ടിച്ചോടിവരുമെന്ന്
ചുരമാന്തി മുക്രയിടുന്ന മഴക്കൂറ്റൻ
60% ബ്രേക്കും 40 % ലക്കുമില്ലാത്ത
എന്റെ ബജാജ് സി.റ്റി.100
മഴവീണാൽ തളം കെട്ടുന്ന തമ്പാനൂരിൽ നിന്നും
നിന്നുപെയ്താൽ ഒലിച്ചുപോകുന്ന വീട്ടിലേക്ക്
60-65 ൽ ആക്സിലേറ്റർ പിടിക്കുന്ന ഞാൻ

ഞാനും കിളികളും

ഈ മുറിക്കുള്ളിൽ നിറയെ മരങ്ങളാണ്
മേശ,കസേര,കട്ടിൽ..
മുറിക്കു പുറത്തും നിറയെ മരങ്ങളാണ്
മാവ്,പ്ലാവ്,പേര..
ഉള്ളിലെ മരങ്ങളിൽ ഞാൻ..
പുറത്തെ മരങ്ങളിൽ കിളികൾ..
ഉള്ളിൽ മരിച്ചുപോയവ..
വെളിയിൽ ജീവനുള്ളവ..

ആർദ്രവീണയ്ക്കുവേണ്ടി എഴുതിയത് :(

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം

അകലങ്ങളേതോ സ്വരം
ആഴങ്ങളേതോ സ്വരം
സ്വരശോകരാഗം സാഗരം (2)

തീരം തല്ലും തിരമാലയായ്
നീ തേടും തേടലാണു ഞാൻ..
വരുനീ വരുനീ
മമ ജീവനേവന്നു തൊടുനീ


മോഹങ്ങളേതോ നിറം
ദാഹങ്ങളേതോ നിറം
ഘനമൂകശ്യാമം ജീവിതം (2)

നിറം കെടും ഇരുൾ മാത്രമായ്
ഞാൻ തേടും നിലാവാണു നീ
മിഴിനീർ മിഴിനീർ
മഴ തീരാത്തൊരീ രാത്രിയിൽ..

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...


* M3db.com എന്നൊരു കിടിലൻ സംഗതിയെക്കുറിച്ച് ഈയിടെയാണറിഞ്ഞത്. അതിലെ ട്യൂൺ കേൾക്കൂ പാട്ടെഴുതൂ മത്സരത്തെക്കുറിച്ചും. ത്രില്ലടിച്ചുപോയി. നിശികാന്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ആർദ്രവീണ എന്ന ആദ്യത്തെ എപ്പിസോഡിന്റെ ട്യൂൺ കേട്ടപാതി കേൾക്കാത്ത പാതി എഴുതിയ പൊട്ടപ്പാട്ടാണിത്. എഴുതിക്കഴിഞ്ഞിട്ടാണ് പേജ് മുഴുവൻ വായിച്ചുനോക്കുന്നത്. മത്സരത്തിന്റെ അവസാന ദിവസം കഴിഞ്ഞിട്ട് ഒരാഴ്ചയും കഴിഞ്ഞിരിക്കുന്നു :).കൊതിക്കെറുവിന് ഇവിടെക്കൊണ്ടിടുന്നു. എം.3ഡിബിക്ക് എല്ലാവിധ ആശംസകളും പിന്തുണയും.

ദോശ-ഇഡ്ഡലി

പരത്തിപ്പരത്തി
എഴുതിയെഴുതിയൊരു ദോശ
ഒട്ടും പരത്താതെ
എഴുതിയൊരിഡ്ഡലി
പഴുത്ത കല്ലിൽ വെന്തതൊന്ന്
പുഴുങ്ങുന്ന ആവിയിൽ വെന്തതൊന്ന്
രണ്ടും തിന്നാൻ രണ്ടുതരം കൊതി
രണ്ടും തിന്നാൽ രണ്ടുതരം രുചി
;)